റെഡ് സോണിലായിരുന്ന കോട്ടയം ജില്ലയും കോവിഡ് വിമുക്തമായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ലയിൽ കോവിഡ് രോഗികൾ ഇല്ലാതായത്.
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഇന്ന് അഞ്ച് രോഗികളും വീട്ടിലേക്ക് മടങ്ങി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവാവും രോഗം മാറിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി.
ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25), വടയാര്‍ സ്വദേശിയായ വ്യാപാരി (53), തിരുവനന്തപുരത്ത് ആരോഗ്യ പ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), ഡല്‍ഹിയില്‍നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്കു വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന് (56) എന്നിവരാണ് ആശുപത്രി വിട്ടത്.
വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര് രോഗവിമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധാന ഫലം പോസിറ്റീവായത് ഏപ്രില്‍ 27-നാണ്.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ജില്ലയിൽ ക്വാറന്റയനില്‍ കഴിയുന്നുണ്ട്.
കോട്ടയം കോവിഡ് മുക്തം
07:33 PM May 06, 2020 | Deepika.com