ഞാൻ താമസിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീനിച്ച്. കാറിൽ അരമണിക്കൂർ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകർഷിക്കുന്ന സ്ഥാപനമാണിത്. കാറിൽ വരുന്നവർക്ക് അകത്തും പുറത്തും പാർക്ക് ചെയ്യാം. വീൽ ചെയറിൽ വരുന്നവർക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്സിറ്റി ഓഫ് ഗ്രീനിച്ച്, പുരാതന നേവൽ കോളജ് എന്നിവയും കാണാം. ഒബ്സർവേറ്ററിയിലേക്ക് എത്താൻ പലവഴികളുണ്ട്. കോളജ് ഓഫ് നേവൽ ബേസിനടുത്താണ് ഞങ്ങൾ കാർ പാർക്ക് ചെയ്തത്. അവിടെ നിന്ന്് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റർ നീണ്ടുകിടക്കുന്ന പച്ചപ്പാർന്ന മൈതാനത്തേക്കാണ്.
ഒബ്സർവേറ്ററി മ്യൂസിയം
ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതിൽ കുട്ടികൾ ചെറിയ ബോട്ടുകളിൽ മത്സരിച്ച് കളിക്കുന്നു. കരയ്ക്കിരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. അകലെ കുന്നിൻമുകളിൽ ഉയർന്നുനില്ക്കുന്ന റോയൽ ഒബ്സർവേറ്ററി മ്യൂസിയം സൂര്യപ്രഭയിൽ തിളങ്ങുന്നു. അവിടത്തെ പച്ചപ്പാർന്ന മൈതാനത്തുകൂടി നടന്നപ്പോൾ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകൾ. അതിലൂടെ സൈക്കിൾ സവാരിക്കാർ ആണും പെണ്ണും മത്സരിച്ച് ചവിട്ടിപ്പോകുന്നു. നിരനിരയായി നില്ക്കുന്ന വൻമരങ്ങൾ കാണാനഴകാണ്.
കല്ലു പാകിയ പടികൾ ചവിട്ടി കയറുന്പോൾ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. മലകയറ്റം പൂർത്തിയായിക്കഴിഞ്ഞപ്പോൾ എന്റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. യാത്രക്കാരിൽ കൂടുതലും അതുവഴിയാണ് വരുന്നത്. ഈ മലമുകളിൽ നിന്നു നോക്കിയാൽ മധ്യലണ്ടനിൽ ഉയർന്ന നില്ക്കുന്ന പല കെട്ടിടങ്ങൾ കാണാം. താഴത്തേക്ക് നോക്കിയാൽ താഴ്വാരങ്ങളിൽ പ്രകൃതിരമണീയവും വൃക്ഷനിബിഡവുമായ പ്രദേശം.
ക്രമമില്ലാത്ത സമയക്രമം
എ.ഡി 1675 മാർച്ച് 4 നാണ് ചാൾസ് രണ്ടാമൻ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് കൊടുക്കുന്നത്. അതിന്റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങൾ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങൾ ഇവിടുത്തെ ഒബ്സർവേറ്ററി വഴി നടത്താൻ അവർ തീരുമാനിച്ചു.
പ്രധാനമായും ജ്യോതിശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറിയിലും എഴുതിയാൽ തീരാത്തവിധമുള്ള ശാസ്ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരെയും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവച്ചിട്ടുണ്ട്. ഒടുവിൽ ഒരു വില്പനശാലയിൽ എത്തി.
വിവിധ തരം ഭൂപടങ്ങൾ, പുസ്തകങ്ങൾ, ക്ലോക്കുകൾ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനയ്ക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതിൽ മുൻപന്തിയിലുള്ളത് വിദ്യാർത്ഥികളാണ്. ഞങ്ങൾ ഗ്രീനിച്ച് മീൻ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോൾ വാച്ചിൽ നോക്കി. പിന്നെ അഞ്ചരമണിക്കൂർ കൂട്ടിനോക്കി. കേരളത്തിൽ സന്ധ്യയായിരിക്കുന്നു. ഇവിടെ പകൽ ഏറെ ബാക്കി.
കരൂർ സോമൻ