ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം വ്യാഴാഴ്ച മുതൽ ബ്രിട്ടനിൽനിന്ന് നാട്ടിലേക്ക് പ്രത്യേക വിമാന സർവീസ് ആരംഭിക്കും. ആറ് വിമാനങ്ങളാണ് ചാർട്ടർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇതിലൊന്നും കേരളത്തിലേക്കില്ല. ഈ മാസം ഏഴ് മുതൽ പന്ത്രണ്ടുവരെയാണ് പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്ന് ഏഴ്, ഒന്‍പത് തീയതികളിൽ മുംബൈയിലേക്കും എട്ടിന് ബംഗളൂരുവിലേക്കും പത്തിന് അഹമ്മദാബാദിലേക്കും പതിനൊന്നിന് ചെന്നൈയിലേക്കും പന്ത്രണ്ടിന് അഹമ്മദാബാദിലേക്കുമാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്.
ഗർഭിണികൾ ഉൾപ്പെടെ, മെഡിക്കൽ എമർജൻസി, നാട്ടിൽ ബന്ധുമിത്രാദികൾ മരണപ്പെട്ടവർ, രോഗബാധിതരായവരെ പരിചരിക്കാൻ അത്യാവശ്യമായി നാട്ടിലെത്തേണ്ടവർ, ടൂറിസ്റ്റ് വിസയിൽ എത്തി മടങ്ങിപ്പോവാനാവാതെ കുടുങ്ങിക്കിടക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമം അനുസരിച്ചാവും യാത്രാനുമതി ലഭിക്കുക.
ഇതിനുവേണ്ടി ഹൈക്കമ്മീഷന്റെ വെബ്സൈറ്റിൽ പ്രത്യേക രജിസ്ട്രേഷൻ ഫോം നൽകിയിട്ടുണ്ട്. നോർക്കയുടെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളെ ഇത്തരത്തിൽ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതുപോലെ നിരവധി വിദ്യാർഥികൾ കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകാൻ സന്നദ്ധതയറിയിച്ച് ഹൈക്കമ്മീഷനുമായി ബന്ധപ്പെടുന്നുണ്ട്.
എന്നാൽ, ആദ്യ ഘട്ടത്തിൽ ഇവരുടെ യാത്രാകാര്യങ്ങൾ പരിഗണിക്കപ്പെടില്ലെന്നാണു സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി വിദ്യാർഥികളുടെ ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് നടന്നുപോകുന്നത്.
ദിവസേനയുള്ള മരണസംഖ്യയിൽ കുറവ്
ബ്രിട്ടനിൽ മുപ്പതിനായിരത്തോളംപേർ മരണപ്പെട്ടെങ്കിലും ദിവസേനയുള്ള മരണ സംഖ്യയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് ഏറെ ആശ്വാസമാകുന്നു. ആയിരത്തിനടുത്തായിരുന്ന മരണ നിരക്ക് ഇന്നലെ 288 ആയി കുറഞ്ഞു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തി സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതുൾപ്പടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകളിലേക്കു നീങ്ങുവാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
ആശുപത്രികളിൽ രോഗബാധിതരായി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. കോവിഡ് ചികിത്സയ്ക്കായി തുറന്ന പ്രത്യേക ആശുപത്രികളിലും രോഗികളില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ അനുസരിച്ചാവും സർക്കാർ പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുക.
തൊഴിലുടമകൾക്ക് നിർദേശം
ലോക്ക് ഡൗണ്‍ പിൻവലിക്കുകയാണെങ്കിൽ രോഗവ്യാപനം തടയാൻ ജോലിസ്ഥലങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കർശന നിയന്ത്രണങ്ങളടങ്ങിയ കരട് നിർദേശങ്ങൾ അധികൃതർ തൊഴിലുടമകൾക്ക് നൽകി. രോഗവ്യാപനം തടയുന്നതിനായി നാഷണൽ ഹെൽത്ത് സർവീസ് പുറത്തിറക്കുന്ന സ്മാർട്ട് ഫോണ്‍ കോണ്ടാക്ട് ട്രേസിംഗ് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഈയാഴ്ചയിൽ ഓഫ് റൈറ്റിൽ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ പുറത്തിറക്കുമെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. പരീക്ഷണം വിജയിച്ചാൽ യുകെയിലെ മറ്റു നഗരങ്ങളിലെ കീ വർക്കേഷ്സിനും ഇത് നൽകും.
സർക്കാർ ശന്പളം നൽകിത്തുടങ്ങി
ലോക്ക് ഡൗണ്‍ മൂലം ജോലി ചെയ്യാൻ സാധിക്കാത്ത യുകെയിലെ കാൽശതമാനം ജീവനക്കാർക്ക് സർക്കാർ ശന്പളം നൽകിത്തുടങ്ങി. എട്ടു ബില്യണോളം പൗണ്ടാണ് ഇതുവരെ വിതരണം ചെയ്തത്.
ശന്പളത്തിന്റെ എണ്പതു ശതമാനമാണ് സർക്കാർ നൽകുന്നത്. ആറ് മില്യണ്‍ ആളുകളാണ് ഇതുവരെ ഈ സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൊത്തം ഒൻപത് മില്യണ്‍ ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടനിൽനിന്ന് ഇന്ത്യയിലേക്ക് ആറു ചാർട്ടർ വിമാനങ്ങൾ
06:27 PM May 06, 2020 | Deepika.com