മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണയായി. ഹൈറേഞ്ചിന്റെ ആത്മീയവളർച്ചയ്ക്കും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനുമായി കഠിനാധ്വാനം ചെയ്ത ഇടുക്കി രൂപത പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പതിനായിരങ്ങളുടെ സ്മരണാഞ്ജലികളോടെ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ ടുചേർന്നു തയാറാക്കിയ കല്ലറയിൽ കബറടക്കി.
ഇടുക്കി കത്തീഡ്രലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30-ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആമുഖസന്ദേശത്തോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ അനുശോചനസന്ദേശം ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ വായിച്ചു. പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിയുടെ അനുശോചനസന്ദേശം വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജംബത്തീസ്ത ദിക്വാത്രോയുടെ അനുശോചനസന്ദേശം കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കലും വായിച്ചു.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച സംസ്കാര ശുശ്രൂഷകളിൽ കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വചനസന്ദേശം നല്കി. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോണ്‍ നെല്ലിക്കുന്നേൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സഹോദരൻ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, സഹോദരീപുത്രൻ ഫാ. ബോബി വെങ്ങാലൂർ എന്നിവർ സഹകാർമികരായിരുന്നു.
സംസ്കാരശുശ്രൂഷകളുടെ ഒന്നാംഘട്ടം മാർ ആനിക്കുഴിക്കാട്ടിലിന്റെ കുഞ്ചിത്തണ്ണിയിലെ വസതിയിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ നടന്നിരുന്നു. രണ്ടാംഘട്ട ശുശ്രൂഷ ഇന്നലെ ഉച്ചയ്ക്ക് 12ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.
മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിൽ ലയിച്ചു
12:33 PM May 06, 2020 | Deepika.com