ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയാചാര്യൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു അന്ത്യയാത്ര ചൊല്ലാനുള്ള ആഗ്രഹം സഫലമാകാത്തതിന്റെ വേദനയിലാണ് ഇടുക്കി,കോതമംഗലം രൂപതകളിലെ വിശ്വാസികളും ജനങ്ങളും.
കോവിഡ്-19ന്റെ നിയന്ത്രണത്തിൽ വിശ്വാസികൾക്കൊപ്പം വൈദികർക്കും സന്യസ്തർക്കും അന്ത്യോപചാരം അർപ്പിക്കാൻ കഴിഞ്ഞില്ല. മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയിലും കോതമംഗലം കത്തീഡ്രലിലും അടിമാലി സെന്റ് ജൂഡ് പള്ളിയിലും പൊതുദർശനം നിശ്ചയിച്ചിരുന്നത് അവസാനനിമിഷം റദ്ദാക്കപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 11നു മൂവാറ്റുപുഴയിൽനിന്നും ഇടുക്കിയിലേക്കു പിതാവിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നതിനുള്ള ഒരുക്കം ആരംഭിച്ചു.മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം ആദ്യം ചാപ്പലിലേക്കു മാറ്റി.കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ,മൂവാറ്റുപുഴ മലങ്കര ഭദ്രാസന ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്,ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ തുടങ്ങിയവർ പ്രാർഥന നടത്തി. ഇടുക്കി രൂപത രൂപീകൃതമാകുന്നതിനു മുന്‍പു കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും സെമിനാരി റെക്ടറായും ചാൻസലറായും മാർ ആനിക്കുഴിക്കാട്ടിൽ നിറഞ്ഞുനിന്നിരുന്നു. കോതമംഗലം രൂപതയിൽ അദ്ദേഹം ഏറ്റെടുക്കാത്ത ചുമതലകൾ കുറവായിരുന്നു.
കോതമംഗലം രൂപതയ്ക്കു വളരെ കടപ്പാടുള്ള വ്യക്തിയായിരുന്നു മാർ ആനിക്കുഴിക്കാട്ടിലെന്നു മാർ ജോർജ് പുന്നക്കോട്ടിൽ പ്രാർഥനാമധ്യേ അനുസ്മരിച്ചു. 30 വർഷക്കാലം കോതമംഗലം രൂപതയിൽ സേവനം ചെയ്തു. രൂപതയെയും വിശ്വാസികളെയും അദ്ദേഹം സ്നേഹിച്ചു. ഇടുക്കി രൂപതയുടെ വളർച്ചയിൽ പിതാവിന്റെ പങ്ക് വളരെ വലുതാണെന്നും മാർ പുന്നക്കോട്ടിൽ അനുസ്മരിച്ചു.
മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.45-ഓടെ കുഞ്ചിത്തണ്ണിയിൽ ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെത്തിച്ച ഭൗതിക ശരീരത്തിൽ പിതാവിന്റെ സഹോദരങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു. 3.45നു ഇവിടെ നിന്നും ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിലേക്കു നീങ്ങി. 5.30 ഓടെ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ എത്തിച്ചു. തുടർന്നു കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, രൂപത വികാരിജനറാൾമാരായ മോണ്‍.ജോസ് പ്ലാച്ചിക്കൽ,മോണ്‍.അബ്രഹാം പുറയാറ്റ് എന്നിവർ ചേർന്ന് ഒപ്പീസ് ചൊല്ലി പ്രാർഥിച്ചു.
അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികദേഹം സൂക്ഷിച്ച നിർമല മെഡിക്കൽ സെന്ററിലും കുഞ്ചിത്തണ്ണിയിലെ ഭവനത്തിലും അന്തിമോപചാരമർപ്പിക്കാൻ പ്രമുഖരെത്തി.
മന്ത്രി എം.എം.മണി,ഡീൻ കുര്യാക്കോസ് എംപി,എംഎൽഎമാരായ റോഷി അഗസ്റ്റിൻ,എസ്.രാജേന്ദ്രൻ,എൽദോ ഏബ്രാഹം,ആന്റണി ജോണ്‍,അനൂപ് ജേക്കബ്,മൂവാറ്റുപുഴ നഗരസഭ അധ്യക്ഷ ഉഷ ശശിധരൻ,മുൻ എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്,ജോയ്സ് ജോർജ്,മുൻ എംഎൽഎമാരായ ജോണി നെല്ലൂർ,ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അന്ത്യയാത്ര ചൊല്ലാൻ കഴിയാതെ വിശ്വാസ സമൂഹം
11:43 AM May 06, 2020 | Deepika.com