മൂന്നാംഘട്ട ശുശ്രൂഷകളാണ് ഉച്ചകഴിഞ്ഞു 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നത്. സംസ്കാര ശുശ്രൂഷയുടെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയിൽ തിരുവചന വായനയ്ക്കുശേഷം വിശുദ്ധഗ്രന്ഥം മാർ ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിൽ മാർ ജോണ് നെല്ലിക്കുന്നേൽ മുത്തിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ശിരസിൽ കർദിനാൾ പുഷ്പകിരീടം അണിയിച്ചു. അൾത്താരയോടും ദേവാലയത്തോടും വിടവാങ്ങുന്നതിന്റെ പ്രതീകമായി ന്ധവിടവാങ്ങുന്നേൻ ദേവാലയമേ...’ എന്ന ഗാനശുശ്രൂഷയുടെ അകന്പടിയോടെ വൈദികർ ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ഭൗതികശരീരം എടുത്ത് ബലിപീഠത്തിൽ മൂന്നുപ്രാവശ്യവും, വലത് ഇടത് വാതിലുകളിലും ആനവാതിലിലും മുട്ടിച്ചു. ദൈവജനത്തോടു വിടവാങ്ങുന്നതിനെ സൂചിപ്പിച്ച് ’... ആശീർവാദം നൽകുന്നതിനായി എൻകരമിനിയും ഉയരുകയില്ല.’ എന്നവസാനിക്കുന്ന ഗാനവും ഗായകസംഘം ആലപിച്ചു.
വിശുദ്ധന്മാരുടെ ഗണത്തിലേക്ക് വന്ദ്യപിതാവും ചേർക്കപ്പെടട്ടെയെന്നു സഹകാർമികൻ മാർ മാത്യു അറയ്ക്കൽ പ്രാർഥിച്ചതിനുശേഷം കുടുംബാംഗങ്ങളുടെയും വൈദികരുടെയും രൂപതയുടെ മറ്റും പ്രതിനിധികളായ മെത്രാന്മാരും വൈദികരുംചേർന്ന് കുന്തിരിക്കം അർപ്പിച്ചു. തുടർന്ന് മുഖ്യ കാർമികൻ ഭൗതിക ശരീരവും കബറിടവും വെഞ്ചരിച്ചു.
മാർ നെല്ലിക്കുന്നേൽ പിതാവിന്റെ മുഖം ശോശപ്പകൊണ്ടു മൂടിയശേഷം പിതാവിന്റെ കരങ്ങളിൽ പിടിപ്പിച്ചിരുന്ന കാസയും പീലാസയും എടുത്തുമാറ്റി മൃതദേഹ പേടകം മൂടി. വിശുദ്ധരുടെ ഗണത്തിലേക്ക് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ചേർക്കപ്പെടട്ടേ എന്ന മുഖ്യ കാർമികന്റെ പ്രാർഥനയോടെ ശുശ്രൂഷകൾ സമാപിച്ചു. മാർ ജോണ് നെല്ലിക്കുന്നേൽ നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ഹ്രസ്വമായ അനുശോചന സമ്മേളനത്തിൽ കർദിനാൾ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി, മന്ത്രി എം.എം. മണി, മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, കെ. ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുൻ എംപി ജോയ്സ് ജോർജ് എന്നിവർ അനുശേചനങ്ങൾ അറിയിച്ചു. ആനിക്കുഴിക്കാട്ടിൽ കുടുംബത്തിനുവേണ്ടി ഫാ. തോമസ്് ആനിക്കുഴിക്കാട്ടിൽ നന്ദി പറഞ്ഞു.
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികദേഹം അവസാനമായി ഒരുനോക്കു കാണാനും അന്ത്യപ്രണാമമർപ്പിക്കാനുമായി കേരളത്തിലെ വിവിധ രൂപതകളുടെ മേലധ്യക്ഷൻമാരും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും എത്തിച്ചേർന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്കാര ശുശ്രൂഷകളിൽ ആളുകളുടെ എണ്ണം ക്രമപ്പെടുത്തിയിരുന്നു. അതിനാൽ രാവിലെ മുതൽ പല സമയങ്ങളിലായി എത്തിയാണ് ഇവർ ആദരാഞ്ജലികൾ അർപ്പിച്ചു മടങ്ങിയത്.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപത ബിഷപ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, മൂവാറ്റുപുഴ മലങ്കര രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ്, കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, കോതമംഗലം രൂപത വികാരി ജനറാൾ മോണ്. ജോർജ് ഓലിയപ്പുറം, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. മെെക്കിൾ വെട്ടിക്കാട്ട്, ഫാ. റെജി മനക്കലേട്ട്, വടവാതൂർ സെമിനാരി റെക്ടർ ഫാ. സ്കറിയ കന്യാകോണിൽ, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. പോളി മണിയാട്ട്, സിഎസ്ഐ ഈസ്റ്റ് ഇടവക വികാരി വി.എസ്. ഫ്രാൻസിസ് എന്നിവർആദരാഞ്ജലി അർപ്പിക്കാനെത്തി.
വൈദ്യുതി മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എംപി, ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, മാണി സി. കാപ്പൻ, പി.സി. ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ എംപി മാരായ ജോയ്സ് ജോർജ്, കെ. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ മാരായ ഇ.എം. ആഗസ്തി, മാത്യു സ്റ്റീഫൻ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഡിസിസി പ്രസിഡന്റ് ഇബ്രാഹംകുട്ടി കല്ലാർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കെസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, ഡിസിസി മുൻ പ്രസിഡന്റ് റോയി കെ. പൗലോസ് തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.