നമുക്ക് ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളാണു കഴിഞ്ഞ കുറെ വർഷങ്ങളായി നാം കാണുന്നത്. രണ്ടു വലിയ വെള്ളപ്പൊക്കങ്ങളും ഇപ്പോൾ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ് -19ഉം. ഈ പ്രത്യേക സാഹചര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയും ശക്തമായും പല തീരുമാനങ്ങളും നടപടികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും മറ്റും സ്വീകരിച്ച നടപടികളും അവരുടെ തിരിച്ചുവരവും ഈയൊരു രീതിയിലെ നടപടികളുടെ ആവശ്യകത നമുക്കു ബോധ്യപ്പെടുത്തിത്തരുന്നു.
സ്വദേശിവത്കരണം
അടുത്തിടെ അമേരിക്കയിൽനിന്നും സൗദിയിൽനിന്നും യുഎഇയിൽനിന്നും കേട്ട ആശങ്കയുടെ വാർത്തകളാണ് അവിടങ്ങളിൽ സ്വദേശിവത്കരണ നടപടികൾക്ക് ആക്കം കൂട്ടാൻ തുടങ്ങുന്നു എന്നത്. പ്രവാസികളും വിദേശരാജ്യ സ്വപ്നങ്ങളുമായി നിൽക്കുന്നവരും വളരെ ആകുലതയോടെയാണ് ഈ വാർത്തകളെ നോക്കിക്കാണുന്നത്. ഈയവസരത്തിൽ തുറന്ന ചെവികളോടും മനസോടുംകൂടെ കേൾക്കേണ്ട ചില വാർത്തകളും വരുന്നുണ്ട്. അതായത് "ചൈന അതിന്റെ ചെയ്തികൾക്ക് വലിയ വില കൊടുക്കേണ്ടിവരും' എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെയും ചൈനയോടു കടുത്ത ഭാഷയിൽ സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെയും വാക്കുകൾ. മാറി വീശുന്ന ഈ കാറ്റ് നാം അറിയാതെ പോകരുത്.
നാം ഇന്നുപയോഗിക്കുന്ന ഏതൊരു സാധനത്തിലും കാണുന്ന ഒരു വാചകമാണ് "മെയ്ഡ് ഇൻ ചൈന'. കൂടുതൽ ഉദാരവത്കരണവും ഏറ്റവും ചെലവുകുറഞ്ഞ ഉത്പാദന പ്രക്രിയയും ചെലവു കുറഞ്ഞ തൊഴിലാളി ശക്തിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ചൈന ബഹുരാഷ്ട്ര കന്പനികളെയെല്ലാം അവരുടെ രാജ്യത്തിലേക്ക് ആകർഷിച്ചു. അതോടൊപ്പം ചെലവു കുറഞ്ഞ ഉത്പന്നങ്ങൾ കൂടുതലായി ചൈന ലോകവിപണിയിൽ എത്തിച്ചുകൊണ്ടിരുന്നു. ചൈനയെ ലോകരാഷ്ട്രങ്ങൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്പോൾ നമുക്കു നമ്മുടെ തൊഴിൽ സന്നദ്ധരായ ജനതയെയും മറ്റു വിഭവങ്ങളെയും (പല വിഭവങ്ങളുടെയും ആഗോള കണക്കിൽ ആദ്യ പത്തിൽ ഇന്ത്യ ഉണ്ട്) ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
സേവന മേഖലയിലും ഉത്പാദന മേഖലയിലും കൂടുതൽ ഉദാരവത്കരണവും ആസ്തി വികസനത്തിനായി മൂലധനമിറക്കലുംവഴി കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാക്കാൻ സാധിക്കും. ഇങ്ങനെ വരുന്ന പുതിയ കന്പനികളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും അതിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും വരുമാനം ഇവിടെത്തന്നെ ക്രയവിക്രയം ചെയ്യപ്പെടുകയും രാജ്യത്തിന്റെ ജിഡിപി ഉയരാൻ സഹായിക്കുകയും ചെയ്യും.
കാർഷിക സ്വയംപര്യാപ്തത
കേരം തിങ്ങിയ കേരളനാട്ടിലെ പ്രധാന ഭക്ഷണമായ ചോറിനുള്ള അരി വേണമെങ്കിൽ ആന്ധ്രയും കർണാടകവും കനിയണം. പച്ചക്കറികൾക്കും ഇറച്ചിക്കും മുട്ടയ്ക്കും മാത്രമല്ല, പാലിനുപോലും തമിഴ്നാടിനെ ആശ്രയിക്കുന്ന അവസ്ഥ. നമുക്കുവേണ്ട ഉത്പന്നങ്ങൾ നാംതന്നെ കൃഷിചെയ്യുന്ന സാഹചര്യം ഉണ്ടാകണം. കൃഷിയെയും മത്സ്യക്കൃഷിയെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന അക്വാപോണിക്സ് പോലുള്ള കൃഷിരീതികളും വിജയകരമായി വീടുകളിൽ ആരംഭിക്കാം.
കൃഷി നിത്യവൃത്തിയായി സ്വീകരിച്ചിട്ടുള്ളവർക്കു കൂടുതൽ സഹായങ്ങളും സബ്സിഡികളും ലഭ്യമാക്കിയാൽ അതൊരു പുതിയ ഉണർവിനു കാരണമാവും. കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാൻ സാധിക്കുകയും ചെയ്യും. കൃഷിയിൽ യന്ത്രവത്കരണം കൂടുതൽ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. യന്ത്രങ്ങൾക്കുപോലും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ മാറണം. വിപണനത്തിനായി മേഖലാടിസ്ഥാനത്തിലുള്ള ചെറിയ മാർക്കറ്റിംഗ് സൊസൈറ്റികൾ ഉണ്ടാകണം. പഞ്ചായത്തടിസ്ഥാനത്തിലുള്ള വിഭവ സമാഹരണവും വിപണനവും ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകരെ സംരക്ഷിക്കും.
വിദ്യാഭ്യാസ പരിഷ്കരണങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ നടത്തിയ തിരിച്ചുവരവിൽ അവർ ഉപയോഗിച്ച രീതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഷുഡാൻ ഷുഷോകു. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള തൊഴിൽ ഏജൻസി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നുനിന്നുകൊണ്ട് വ്യവസായ സ്ഥാപനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു. ഈ രീതിയുടെ വിജയത്തിൽ ഏറ്റവും നിർണായകമായത് ആ സമയത്തെ ടെക്നോളജിയിൽ ജപ്പാനു മികച്ച സ്ഥാനം ഉണ്ടായിരുന്നു എന്നതാണ്. വിദ്യാഭ്യാസതലത്തിലെ നവചിന്തകളും പ്രവർത്തനങ്ങളും അതിൽ അവരെ സഹായിച്ചു.
ഈയൊരു തലത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസവും പാഠ്യപദ്ധതിയും ഉയരേണ്ടിയിരിക്കുന്നു. അറിവിനോടൊപ്പം തൊഴിൽ നൈപുണ്യംകൂടി വർധിപ്പിക്കുന്ന തലത്തിലേക്ക് നമ്മുടെ പാഠ്യപദ്ധതികൾ മാറണം. ഇതിന്റെ അവശ്യഘടക ങ്ങളായ ഡാറ്റ അനാലിസിസ്, കൃത്രിമ നിർമിത ബുദ്ധി, ത്രിഡി പ്രിന്റിംഗ്, ഫിൻടെക് തുടങ്ങിയ മേഖലകളിലേക്ക് നമ്മുടെ കുട്ടികളെ നാം നയിക്കണം. MOOC (Massive Open Online Course) പ്ലാറ്റ്ഫോമുകൾ (Coursera, Edx, UGC) ഉപയോഗിച്ച് കാലത്തിന്റെ ആവശ്യകത അനുസരിച്ചുള്ള കോഴ്സുകൾ പഠിക്കണം. വിദ്യാഭ്യാസവും പ്രായോഗിക തലവും തമ്മിലുള്ള അന്തരം മാറ്റാനായി പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള നിരന്തര സംവാദങ്ങളും സന്പർക്കങ്ങളും ഉണ്ടാകണം.
പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. വിദ്യാഭ്യാസ മേഖലയിലെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കരണങ്ങൾ ഈ ഒഴുക്കു തടയാൻ സഹായിക്കും. നവീന പാഠ്യപദ്ധതിയും നൂതനമായ കോഴ്സുകളും വിദേശങ്ങളിൽനിന്ന് കുട്ടികൾ ഇങ്ങോട്ടു വരുന്ന അവസ്ഥ സൃഷ്ടിക്കും.
സരുൺ ജേക്കബ്
(കോട്ടയം വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗ് അസിസ്റ്റന്റ്
പ്രഫസറാണു ലേഖകൻ)
തിരിച്ചറിയാം, കരുത്തും കുറവുകളും
12:31 AM May 06, 2020 | Deepika.com