വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ മടക്കത്തിന് അനുമതി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
എംബസികൾക്കും ഇതുസംബന്ധിച്ച നിർദേശം കേന്ദ്രം നൽകി. അർഹരുടെ പട്ടിക എംബസികൾ തയാറാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വിസിറ്റിംഗ് വിസയിൽ എത്തിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ എന്നിവർക്കാണ് മുൻഗണന.
പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും കേന്ദ്രം അറിയിച്ചു. പ്രത്യേക വിമാനവും കപ്പലുകളുമാണ് ഇതിനായി ഒരുക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് നടത്തിയശേഷമേ ഇവരെ മടക്കി കൊണ്ടുവരുകയുള്ളു. രോഗമില്ലാത്തവരെ മാത്രമായിരിക്കും മടക്കിയെത്തിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി പ്രവാസികളെ ഇന്ത്യയിലെത്തിക്കും. യാത്രാക്കൂലി പ്രവാസികൾ വഹിക്കണം. മടങ്ങിയെത്തുന്നവർ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.14 ദിവസം ഇവർ ക്വാറന്റൈനിൽ കഴിയണമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു.
പ്രവാസികളുടെ മടക്കത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
07:21 PM May 04, 2020 | Deepika.com