കോവിഡ് അതിജീവന പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യ പ്രവർത്തർക്കും വിദേശത്തുനിന്നെത്തുന്ന പ്രവാസികൾക്കും കോട്ടയം അതിരൂപത വാസസ്ഥലം ഒരുക്കി.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ നിർദേശാനുസരണം കോട്ടയം ജനറൽ ആശുപത്രിയിലെ കോവിഡ് ജോലികളിലുള്ള സ്റ്റാഫ് അംഗങ്ങൾക്ക് സ്വഭവനങ്ങളിൽനിന്നു മാറിത്താമസിക്കുന്നതിന് അതിരൂപത ക്രമീകരണം ഒരുക്കി. അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ജനറൽ ആശുപത്രിയിലെ 30 ആരോഗ്യപ്രവർത്തകർക്കു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രവാസികളായ മലയാളികൾ മടങ്ങിയെത്തുന്പോൾ അവർക്കു പ്രത്യേക താമസ സൗകര്യം അനിവാര്യമായതിനാൽ അതിരൂപതയുടെ പ്രാർഥനാലയമായ തുവാനിസയും ഇതര സൗകര്യങ്ങളും ലഭ്യമാക്കാമെന്ന് ആർച്ച്ബിഷപ് സർക്കാരിനെ അറിയിച്ചു.
അതിരൂപതയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടവുമായി സഹകരിച്ചു താമസ സൗകര്യം ഒരുക്കിയതെന്ന് അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
നഴ്സുമാർക്കും പ്രവാസികൾക്കും താമസസൗകര്യം നൽകി കോട്ടയം അതിരൂപത
04:26 PM May 04, 2020 | Deepika.com