മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കേരളത്തിൽ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ പാസുകളുമായി സംസ്ഥാന അതിർത്തികളിലെത്തുന്നവർക്ക് ചെക്പോസ്റ്റുകൾ വഴി രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവേശനം അനുവദിക്കും.
ഒരു ചെക് പോസ്റ്റ് വഴി പ്രതിദിനം പരമാവധി 500 പേരെ മാത്രമേ അനുവദിക്കൂ. ഇതിനനുസരിച്ചായിരിക്കും പാസുകൾ നൽകുന്നത്. പാസുകളിൽ തീയതിയും അതിർത്തിയിൽ എത്തിച്ചേരേണ്ട സമയവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനനുസരിച്ചായിരിക്കണം ആളുകൾ അതിർത്തിയിൽ എത്തേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
രജിസ്റ്റർ ചെയ്യാത്തവർക്ക് വൈകുന്നേരം അഞ്ചു മുതൽ ആറു വരെയും പ്രവേശനം അനുവദിക്കും. ചെക്പോസ്റ്റുകളിൽ എത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമേ തുടർ യാത്ര അനുവദിക്കൂ. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക് മുൻഗണന നൽകും. ടാക്സികളിൽ എത്തുന്നവർക്ക് അതിർത്തിയിൽ വച്ച് സ്വന്തം വാഹനങ്ങളിലേക്കു മാറാം.
മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. തിരിച്ചെത്തുന്നവരെ പരിശോധനയ്ക്കു വിധേയമാക്കും . രോഗലക്ഷണങ്ങൾ ഉള്ളവരെ സർക്കാർ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റും. ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് വീടുകളിലേക്ക് പോകാമെങ്കിലും ഇവർ 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം.
സംസ്ഥാന അതിർത്തിയിൽ പ്രവേശനം രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ
04:17 PM May 04, 2020 | Deepika.com