യാത്രക്കാരിലും സ്റ്റാഫിനും കോവിഡ് -19ന്റെ ലക്ഷണങ്ങൾ പരിശോധിക്കാനായി സ്മാർട്ട് ഹെൽമെറ്റ് എന്നറിയപ്പെടുന്ന പോർട്ടബിൾ തെർമോ സ്കാനറുമായി ഇറ്റലിയിലെ വിമാനത്താവളം. റോമിലെ ഫ്യുമിച്ചിമോ ലിയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ നൂതനസംവിധാനം കൊണ്ടുവന്നത്.
നിശ്ചിത അകലത്തിൽനിന്ന് ഒരാളുടെ ശരീരോഷ്മാവ് അളക്കാൻ തെർമോ സ്കാനർവഴി സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഇവിടെ ഇത്തരത്തിലുള്ള മൂന്നു ഹെൽമെറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് ഉയർന്ന താപനിലയുണ്ടെന്ന് ഈ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയാൽ ഉടൻ അവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. കൊറോണ വൈറസ് അടിയന്തരാവസ്ഥയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇറ്റലി തയാറെടുക്കുന്പോൾ സ്ക്രീനിംഗ് നടപടികൾ കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാര്ട്ട് ഹെൽമെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പരിശോധനയ്ക്കായി 90 താപ സ്കാനറുകൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന രീതിയിൽ ഇരിപ്പിടങ്ങൾ പുനക്രമീകരിച്ചിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറും മാസ്കുകളും നൽകും. ഇറ്റലിയിലെ രണ്ടു വിമാനത്താവളങ്ങൾ മേയ് നാലുമുതൽ തുറന്നു പ്രവർത്തിക്കുമെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ജോസ് കുന്പിളുവേലിൽ
കോവിഡ്: പനി നോക്കാൻ സ്മാർട്ട് ഹെൽമെറ്റുമായി റോമിലെ വിമാനത്താവളം
03:56 PM May 04, 2020 | Deepika.com