ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ച കോട്ടയം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇതിനു മുന്നോടിയായി മാർക്കറ്റിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി.
രോഗം ബാധിച്ച രണ്ടു ചുമട്ടു തൊഴിലാളികളുമായും നേരിട്ട് സന്പർക്കം പുലർത്തിയവരുടെ സാന്പിൾ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്. അഗ്നിരക്ഷാ സേന രണ്ടു തവണ ഇവിടെ അണുനശീകരണം നടത്തിയിരുന്നു.
ജില്ലയിലെ മാർക്കറ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. അംഗീകൃത വ്യാപാര സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി. ആദ്യ ഘട്ടത്തിൽ മൊത്ത വ്യാപാരം മാത്രമായിരിക്കും അനുവദിക്കുക.
ലോറികളിൽ എത്തിക്കുന്ന പച്ചക്കറി ലോഡുകൾ ഇറക്കുന്നതിന് പുലർച്ചെ നാലു മുതൽ ആറുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറു മുതൽ എട്ടുവരെ പലചരക്ക് ഇനങ്ങൾ ഇറക്കാം. ഈ സമയക്രമം പാലിച്ചുമാത്രമേ ലോറികൾ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ.
എല്ലാ ലോറികളും മാർക്കറ്റിലേക്ക് പ്രവേശിക്കും മുന്പ് അണുനശീകരണം നടത്തും. ലോഡ് ഇറക്കിയാലുടൻ ലോറികൾ മാർക്കറ്റിൽനിന്ന് പുറത്തു പോകണം. ലോറി ്രെഡെവർമാർക്കും ലോഡിംഗ് തൊഴിലാളികൾക്കും ഭക്ഷണം ഹോട്ടലുകളിൽനിന്ന് പാഴ്സലായി എത്തിച്ചു നൽകാം. മാർക്കറ്റിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് ഇൻസിഡന്റ് കമാൻഡറായ കോട്ടയം തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിനെ ചുമതലപ്പെടുത്തി.
കോട്ടയം മാർക്കറ്റ് കണ്ടെയ്ൻമെന്റ് സോണിനു പുറത്ത്; തിങ്കളാഴ്ച മുതൽ തുറക്കും
08:03 PM May 03, 2020 | Deepika.com