അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷി കാസർഗോഡുകാരനാണ്. അപ്പച്ചൻ എന്ന അയാൾ പോസ്റ്റ് മാസ്റ്ററായി റിട്ടയർ ചെയ്ത ആളാണ്. രണ്ടാം വിവാഹത്തിലെ ഭാര്യയാണ് ഇപ്പോൾ അയാൾക്കൊപ്പം ഉള്ളത്.ആദ്യ ഭാര്യ അയാൾക്ക് അന്പത്തിമൂന്ന് വയസുണ്ടായിരുന്നപ്പോഴാണ് മരണമടഞ്ഞത്.
ലിസ എന്ന ആ സ്ത്രീ കിഡ്നി തകരാറ് മൂലമാണ് മരിച്ചത്. ലിസയുടെ മരണത്തിന് ആറുമാസത്തിനു ശേഷമാണ് അയാളുടെ രണ്ടാം വിവാഹം നടന്നത്.ആദ്യവിവാഹത്തിൽ അയാൾക്ക്മൂന്ന് മക്കളുണ്ട്. മൂത്ത മകൻ അരുണ് എൻജിനിയറാണ്. ഖത്തറിൽ ജോലി ചെയ്യുന്ന അവന്റെ വിവാഹാലോചന നടക്കുന്ന കാലത്താണ് അയാൾ രണ്ടാമത് വിവാഹിതനാകുന്നത്. അരുണിന്റെ താഴെയുള്ളത് രണ്ടും പെണ്കുട്ടികളാണ്. ഇരുവരും ഇപ്പോഴും പഠനത്തിലാണ്.
പപ്പ എടുപിടീന്ന് രണ്ടാം വിവാഹത്തിലേക്ക് പോയതിനെപ്പറ്റി മക്കൾക്ക് മൂവർക്കുംഅയാളുടെ ആദ്യ ഭാര്യയുടെ ബന്ധുക്കൾക്കും വിരുദ്ധാഭിപ്രായമുണ്ട്. ആ ഒരു കാര്യത്തെ ചൊല്ലി അന്നും ഇന്നും പിന്നീടും അവരിരുകൂട്ടരും തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടായിട്ടു മുണ്ട്. ഇക്കാര്യത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഇപ്പോഴും മാനസികമായ അകൽച്ചയിലാണ്. തന്റെ മക്കൾക്കും ആദ്യ ഭാര്യയുടെ ബന്ധുക്കൾക്കും രണ്ട് മുഖമാണ് ഉള്ളതെന്നും തന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നപ്പോൾ തന്നോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ഒരു കൊണിച്ചം പോലും അവർക്കൊന്നും ഇപ്പോൾ തന്നോടിലെ്ലന്നും ശത്രുതാ മനോഭാവത്തോടെയാണ് അവരെല്ലാവരും തന്നെ കാണുന്നതെന്നും വലിയ മാനസികവ്യഥയോടെ അയാൾ പറയുന്നു.
അവരൊക്കെ തന്നോട് ഇത്രമാത്രം ശത്രുത കാട്ടാൻ മാത്രം താൻ അവരോട് അപരാധമൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ആദ്യ ഭാര്യയുടെ വേർപാടിന് ശേഷം അവർ ഓരോരുത്തരും താന്താങ്ങളുടെ വഴിക്ക് പോകുകയായിരുന്നെന്നും തന്നെ ഒന്ന് മനസിലാക്കാനോ കേൾക്കാനോ അവർക്കാർക്കും തെല്ലും സമയം ഇല്ലായിരുന്നെന്നും അയാൾ പറയുന്നു.
തങ്ങൾക്കാർക്കും അപ്പച്ചനോട് വെറുപ്പില്ലെന്നും അയാളുടെ എടുത്തുചാട്ടത്തോടും ഒറ്റയാൻ തീരുമാനത്തോടും മാത്രമാണ് വിയോജിപ്പുള്ളതെന്നുമാണ് അയാളുടെ ആദ്യ ഭാര്യയുടെ ബന്ധുക്കളൊക്കെ പറയുന്നത്. രണ്ടാം വിവാഹത്തിൽ കുറേക്കൂടി സാവകാശം ആകാമായിരുന്നെന്നും ആദ്യ ഭാര്യയുടെ ചരമവാർഷികമൊക്കെ കഴിഞ്ഞിട്ട് തങ്ങൾ തന്നെ രണ്ടാം വിവാഹത്തിന് താത്പര്യം എടുക്കുമായിരുന്നെന്നുമാണ് അവരെല്ലാവരും പറയുന്നത്. അപ്പച്ചൻ അയാളുടെ മക്കളോടും ആദ്യ ഭാര്യയുടെ ബന്ധുക്കളായ തങ്ങളോടും കാര്യങ്ങൾ ആലോചിക്കാതെ സ്വന്തം കൂട്ടരോട് ചേർന്ന് ഒളിച്ചുകളി നടത്തിയതിനോടാണ് തങ്ങൾക്ക് വിയോജിപ്പെന്നാണ് അവർ പറയുന്നത്.
ഏതായാലും ഇരുകൂട്ടരും ഇപ്പോഴും വലിയ മാനസിക അകൽച്ചയിൽ തന്നെയാണ്. അപ്പച്ചൻ തന്റെ രണ്ടാം വിവാഹത്തിന് ധൃതി കൂട്ടേണ്ടിയിരുന്നില്ല. തെല്ല് സാവകാശം അക്കാര്യത്തിൽ കാട്ടാമായിരുന്നു.രണ്ടാം വിവാഹ നിർദേശം കൂട്ടരിൽനിന്നും ആദ്യഭാര്യയുടെ ബന്ധുക്കളിൽ നിന്നും മക്കളിൽനിന്നുമൊക്കെ വരാൻ അയാൾക്കു് കാത്തിരിക്കാമായിരുന്നു. തനിക്ക് തുണയായി ആരുമില്ലെന്നു പറയാൻ പറ്റുന്ന അവസ്ഥയിലൊന്നും ആയിരുന്നില്ലല്ലൊ അയാൾ. സംഭവിച്ചു പോയ കാര്യങ്ങളെ സംബന്ധിച്ച് ആദ്യമൊക്കെ വിഷമം ഉണ്ടായെങ്കിലും അയാൾ ആ കുടുംബത്തിനും മക്കൾക്കും വേണ്ടി ചെയ്ത നന്മകളെ പ്രതി ശത്രുതാ മനോഭാവം അകറ്റി മക്കൾക്കും ആദ്യ ഭാര്യയുടെ ബന്ധുക്കൾക്കും അയാളോട് എല്ലാം ക്ഷമിക്കാമായിരുന്നു. ഓരോരുത്തരുടെയും വൈകാരികവും മാനസികവുമായ അവസ്ഥ പൂർണമായും അവർക്കോ രോരുത്തർക്കും മാത്രമല്ലേ അറിയാൻ കഴിയൂ. എല്ലാം താമസിയാതെ കലങ്ങി തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
രണ്ടാം വിവാഹം
07:35 AM Jul 21, 2019 | Deepika.com