കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്കു സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ചു പാലിക്കേണ്ട മാർഗനിർദേശങ്ങളായി.
കേന്ദ്രസർക്കാർ ഉത്തരവിനു വിധേയമായി സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടവർക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ പാലിക്കേണ്ട നിർേദശങ്ങളാണിവ.
* കോവിഡ് സംബന്ധ ലക്ഷണങ്ങളില്ലാത്തവർക്കാണ് യാത്രാനുമതി നൽകുക. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളിൽ /സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം.
* കുടുങ്ങിപ്പോയ വ്യക്തികൾക്കു പാസുകൾ പരിശോധിച്ച് അനുവദിക്കുന്നതു ജില്ലാ കളക്ടർമാരാണ്. ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും.
* ആവശ്യാനുസരണം ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കും. ഈ കേന്ദ്രങ്ങൾ സംബന്ധിച്ച് ആവശ്യമായ അറിയിപ്പും പ്രചാരണവും ജില്ലാ ഭരണകൂടം നൽകണം.
* രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്ക് യാത്രാനുമതിക്കായാണ് മെഡിക്കൽ പരിശോധന. സർട്ടിഫിക്കറ്റിൽ കോവിഡ് പോസിറ്റീവ് സമ്പർക്കചരിത്രം ഉൾപ്പെടെ വ്യക്തിയുടെ സെൽഫ് ഡിക്ലറേഷന് അനുസൃതമായി രേഖപ്പെടുത്തും. യാത്രാ പാസിൽ വാഹന നമ്പർ, അനുമതിയുള്ള യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും.
* അഞ്ചു സീറ്റർ കാറുകളിൽ നാലു യാത്രക്കാർക്കും ഏഴു സീറ്റർ കാറുകളിൽ അഞ്ചു യാത്രക്കാർക്കും സാമൂഹ്യ അകലം പാലിച്ചു യാത്രചെയ്യാം. സാനിറ്റൈസറും മാസ്കും യാത്രക്കാർ നിർബന്ധമായി ഉപയോഗിക്കണം.
* പാസ് അനുവദിച്ച തീയതി മുതൽ രണ്ടുദിവസത്തിനുള്ളിലാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രാനുമതി സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർ സൂക്ഷിക്കണം. ദൈനംദിന റിപ്പോർട്ട് സംസ്ഥാനതല വാർ റൂമിൽ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്രാനുമതി: മാർഗനിർദേശങ്ങൾ
06:09 PM May 03, 2020 | Deepika.com