പാട്ടിനു പ്രായമാകുമോ എന്നുചോദിച്ചാൽ എന്താണുത്തരം? വാർധക്യത്തിൽ മുഖം എങ്ങനെയിരിക്കുമെന്നു കാണാനുള്ള ആപ്ലിക്കേഷന്റെ പുഷ്കലകാലമാണ്. ചുളിഞ്ഞമുഖങ്ങളുടെ പെരുമഴകാണാം സോഷ്യൽ മീഡിയയിൽ. എന്നാൽ പാട്ടുകളുടെ കാര്യമെടുത്താലറിയാം, ചിലതിനെ കാലം തൊടുകപോലുമില്ലെന്ന്. പ്രായംകൂടുംതോറും ഭംഗികൂടിക്കൊണ്ടിരിക്കും അവയ്ക്ക്. ഇതാ, ഒരു സിനിമയിലെ മുഴുവൻ പാട്ടുകളുമെടുക്കൂ, അന്പതിലെത്തിയിട്ടും അഴകിൽമുങ്ങിനിൽക്കുന്ന പാട്ടുകൾ!
ലൊക്കേഷൻ, ആലുവാപ്പുഴ
ഒരുകാലത്ത് മലയാള സിനിമകളുടെ സ്ഥിരം ലൊക്കേഷനുകളിലൊന്നായിരുന്നു ആലുവ. ഈ കഥ നടക്കുന്നത് അന്പതുവർഷം മുന്‍പാണ്. ആലുവ പാലസിലെ ലാലൻ ബംഗ്ലാവ്. അന്നവിടെ സംവിധായകൻ എ. വിൻസെന്റും സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുമുണ്ട്. പിറ്റേന്നു ചിത്രീകരിക്കുന്ന ഒരു ഗാനരംഗത്തിനുള്ള വരികൾ എഴുതിക്കിട്ടാൻ കാത്തിരിക്കുകയാണ് ഇരുവരും.
എഴുതാനിരിക്കുന്നത് വേറാരുമല്ല, വയലാറാണ്. ചിത്രീകരണത്തിന്റെ ടെൻഷനുകളൊന്നും ഗൗനിക്കാതെ അദ്ദേഹം പാലസിൽ സുഹൃത്തുക്കൾക്കൊപ്പമിരിക്കുന്നു. രാത്രിവൈകി ഉറങ്ങുന്പോഴും അണിയറക്കാർക്ക് പാട്ടിന്റെ വരികളെക്കുറിച്ച് രൂപമൊന്നുമില്ല. പക്ഷേ രാവിലെ നോക്കിയപ്പോൾ പാട്ടു റെഡിയാണ്!
നദി ആയിരുന്നു ആ സിനിമ. ആലുവ പാലസിന്റെ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ പെരിയാറിലേക്കു നോക്കിയിരുന്നാണ് വയലാർ ഈ ചിത്രത്തിലെ പാട്ടുകളെഴുതിയത്. ആ ബാൽക്കണിയിലിരുന്നാൽ മണൽ നിറഞ്ഞ പുഴയിൽ ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകുന്നത് കാണാമായിരുന്നു എന്നാണ് പിന്നീടു വിശേഷിപ്പിക്കപ്പെട്ടത്. ആ രാത്രി വെളുപ്പിനിരുന്ന് വയലാർ എഴുതിയ പാട്ടാണ് ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...
പ്രതിഭകളുടെ സംഗമമായിരുന്നു നദി എന്ന സിനിമ. പി.ജെ. ആന്റണിയുടെ രചന, തോപ്പിൽ ഭാസിയുടെ തിരക്കഥ. നിർമിച്ചത് ഹരിപോത്തൻ. പ്രേം നസീർ, മധു, തിക്കുറിശ്ശി, ശാരദ, അംബിക, അടൂർ ഭാസി, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ, കവിയൂർ പൊന്നമ്മ തുടങ്ങിയ അഭിനേതാക്കളുടെ നീണ്ട നിര. സംഗീതവിഭാഗം നാം നേരത്തേ കണ്ടു. ചിത്രത്തിലെ എല്ലാ പാട്ടുകളും ഇന്നും മലയാളികളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലുമുണ്ട്.
ആയിരം പാദസരങ്ങളുടെ കിലുക്കം അരനൂറ്റാണ്ടിനിപ്പുറവും നാം കേൾക്കുന്നു. കഴിഞ്ഞ അന്പതുവർഷത്തിനിടയിലെ ഏറ്റവും മികച്ച മലയാളഗാനമേത് എന്നൊരു സർവേ നടത്തിയിരുന്നു ഒരു എഫ്എം റേഡിയോ നിലയം. ഒന്നാമതെത്തിയ പാട്ട് ആയിരം പാദസരങ്ങൾ കിലുങ്ങിതന്നെയായിരുന്നു.
കായാന്പൂ വിടർന്ന
കണ്ണുകൾ
പുഴകൾ മലകൾ.., തപ്പുകൊട്ടാന്പുറം.., കായാന്പൂ കണ്ണിൽ വിടരും.., നിത്യവിശുദ്ധയാം കന്യാമറിയമേ.., പഞ്ചതന്ത്രം കഥയിലെ.., ഇന്നീ വാസമെനിക്കില്ല.. തുടങ്ങിയവയാണ് നദിയിലെ മറ്റു പാട്ടുകൾ. എല്ലാം ഒന്നിനൊന്നു സുന്ദരം. പൊന്നരണഞ്ഞാണം ഭൂമിക്കു ചാർത്തിയ പുഴയുടെ ഏകാന്ത പുളിനത്തിൽ എന്നു വയലാർ വീണ്ടുമെഴുതിയിരിക്കുന്നു, കായാന്പൂ കണ്ണിൽ വിടരും എന്ന പാട്ടിൽ.
ആയിരം പാദസരങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ദർബാരി കാനഡയുടെ കിലുക്കമാണ് നൽകിയത്. ഈ രാഗം അസുഖങ്ങൾ മാറ്റാനുള്ള അസാമാന്യ ശക്തിയുള്ളതാണെന്നു കരുതപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ കോമ അവസ്ഥയിലായ ഒരു പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ ദർബാരി കാനഡ ഉപയോഗിച്ചുള്ള സംഗീതചികിത്സയ്ക്കു കഴിഞ്ഞു. എൻ. രാജം വയലിനിൽ വായിച്ച രാഗമാണ് കൊൽക്കത്തക്കാരിയായ പെണ്‍കുട്ടിയെ കേൾപ്പിച്ചത്. മറ്റെല്ലാ ചികിത്സകളും വിഫലമായപ്പോൾ ഡോക്ടർമാർ ഇതു പരീക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതു നീക്കാൻ സംഗീതചികിത്സയ്ക്കു കഴിഞ്ഞുവെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
രോഗം മൂലമല്ലെങ്കിൽപ്പോലും ജീവിതത്തിലുണ്ടാകാവുന്ന നിശ്ചലാവസ്ഥകളെ മറികടക്കാൻ പാട്ടുകൾക്കു കഴിയുന്നതിന്റെ കാരണവും മറ്റൊന്നാവില്ല.
പെരിയാറും അഴകുള്ള പെണ്ണും
ആലുവാപ്പുഴയുടെ കുളിരോർമയിൽ പ്രശസ്തമായ രണ്ടു പാട്ടുകൾകൂടിയുണ്ട്. ഭാര്യ എന്ന ചിത്രത്തിനുവേണ്ടി വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന പെരിയാറേ, പെരിയാറേ ആണ് ആദ്യത്തേത്. നഗരം കാണാത്ത, നാണം മാറാത്ത നാടൻ പെണ്ണാണു നീ എന്നു കവി വർണിച്ചത് കാലപ്രവാഹംകൊണ്ട് മാറിയെങ്കിലും പാട്ടിൽ പുഴയുടെ കുളിലും കുണക്കവും ഇന്നും അനുഭവിക്കാം.
ഒ.എൻ.വി- രവീന്ദ്രൻ ദ്വയത്തിന്റെ പുഴയോരഴകുള്ള പെണ്ണാണ് രണ്ടാമത്തെ പാട്ട്. എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലേതാണ് ഈ സുന്ദരഗാനം. മഴയത്തു തുള്ളുന്ന, മഴവില്ലുകണ്ടാൽ ഇളകുന്ന പെണ്ണാണ് കവിക്ക് പുഴ. ആയിരം നൊന്പരം ഉള്ളിലൊതുക്കി ആഴിയിലേക്കു പാഞ്ഞ പുഴ..
ആയിരം നൊന്പരമായാലും ആയിരം പാദസരക്കിലുക്കമായാലും പുഴയും പാട്ടുകളും പകരുന്ന അനുഭൂതികൾ ഋതുക്കൾക്കൊപ്പം മറയുന്നില്ല.
ഹരിപ്രസാദ്
ആയിരം പാദസരക്കിലുക്കത്തിന് അന്‍പത്
07:31 AM Jul 21, 2019 | Deepika.com