എഡിജിപിമാരും ഐജിമാരും ഡിഐജിമാരും അടക്കമുള്ള എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുമായി ച൪ച്ച നടത്തി വേണം ജില്ലകളിലെ ലോക്ക്ഡൗൺ ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതെന്ന് ആഭ്യന്തര വകുപ്പു നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥ൪ അധികാരപരിധി വിട്ടുപ്രവർത്തിക്കരുതെന്നും നിർദേശിച്ചു.
ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് അതിരുവിട്ടു പ്രവർത്തിക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നിർദേശം നൽകിയത്.
ജില്ലാ കളക്ടർമാരും പോലീസ് മേധാവികളും തമ്മിൽ പരസ്യ പേരിലേക്കു നീങ്ങിയ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിർദേശ പ്രകാരം ആഭ്യന്തര വകുപ്പ് പോലീസ് ഉദ്യോഗസ്ഥരുടെ അധികാര പരിധി ഓ൪മിപ്പിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം ആരോഗ്യ പ്രവർത്തകരുടെയും റവന്യൂ, പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം പാഴാകരുത്.
2005ലെ ദുരന്ത പ്രതികരണ നിയമം അനുസരിച്ചു രൂപീകരിച്ച ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ ചെയർമാനാണു ജില്ലാ കളക്ടർ. അദ്ദേഹം നൽകുന്ന നിർദേശം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവഗണിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു കത്തിൽ പറയുന്നു. പകർച്ചവ്യാധി നേരിടുന്നതിനു ദുരന്ത പ്രതികരണ നിയമം അനുസരിച്ചുള്ള അധികാരം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കാണ്. എസ്പിമാരും ഡിഎംഒമാരും മറ്റും അഥോറിറ്റി അംഗങ്ങളാണ്. അഥോറിറ്റിയുടെ തീരുമാനം നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥ൪ അടക്കമുള്ളവർ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതായും മോശമായ ഭാഷയിൽ സംസാരിച്ചതായും പരാതികളുണ്ട്.
സംസ്ഥാന സർക്കാരും ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയും എടുക്കുന്നതിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും തീരുമാനം എടുക്കാൻ ജില്ലാ പോലീസ് മേധാവിമാ൪ക്കോ ജില്ലാ തലത്തിലുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ അധികാരമില്ലെന്നു നിർദേശത്തിൽ വ്യക്തമാക്കി.
എഡിജിപി മുതൽ താഴെത്തട്ടു വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇതു പാലിക്കണമെന്നും ആഭ്യന്തര വകുപ്പു നി൪ദേശിച്ചു.
ലോക്ക്ഡൗൺ: എഡിജിപിമാരും ഐജിമാരും കളക്ടർമാരുടെ നിർദേശം പാലിക്കണം
04:08 PM May 01, 2020 | Deepika.com