1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-2006). സൗത്ത് ആഫ്രിക്കയിലെ വർണവിവേചനം അവസാനിച്ചപ്പോൾ പുതിയ പാർലമെന്റിലേക്ക് എലൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയപ്രവർത്തന പാരന്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച എലൻ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുശേഷം അധ്യാപികയായിട്ടാണു പൊതുരംഗത്തു പ്രവേശിച്ചത്.
1938 മുതൽ 1952 വരെ അധ്യാപികയായി സേവനം ചെയ്തതിനു ശേഷം എലൻ സാമൂഹ്യസേവനരംഗത്തേക്കു കടന്നു. അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി. 1985ൽ കോൾ മി വുമൺ എന്ന പേരിൽ എലൻ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് അർഹമായ ഈ പുസ്തകത്തിനു പിന്നാലെ എലൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഫ്രിക്കൻ വിസ്ഡം. സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ചില പഴഞ്ചാെല്ലുകളെയും സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളെയും ആധാരമാക്കി എലൻ എഴുതിയ ഈ പുസ്തകത്തിൽനിന്നുള്ള ഒരു സംഭവം ഇവിടെ കുറിക്കട്ടെ.
ജോലി തേടി നടന്ന് അവശരായ ചിലർ വഴിവക്കിലിരുന്നു വിശ്രമിക്കുന്നത് എലന്റെ അമ്മ കണ്ടു. അപ്പോൾ അവർ എലനോടു പറഞ്ഞു: നീ പോയി വഴിവക്കിൽ ഉണങ്ങിക്കിടക്കുന്ന ചാണകം ഒരു കുട്ടയിൽ ശേഖരിച്ചുകൊണ്ടു വരൂ. അതിനിടെ വഴിവക്കിലിരിക്കുന്നവരെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും വേണം. നട്ടുച്ച നേരത്ത് ഉണങ്ങിയ ചാണകം ശേഖരിക്കാൻ പോകുന്ന കാര്യം ആലോചിക്കാൻ പോലും കൗമാരപ്രായക്കാരിയായ എലന് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. എങ്കിലും അമ്മ പറഞ്ഞത് ചെയ്യാതിരിക്കാൻ അവൾക്കു സാധിച്ചില്ല. അവൾ വേഗം പോയി കുറേ ഉണങ്ങിയ ചാണകം ശേഖരിച്ചുകൊണ്ടു വന്നു. അതിനിടയിൽ വഴിവക്കിൽ അവശരായി തളർന്നിരുന്നവരെ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു.
എലൻ മടങ്ങിയെത്തിയപ്പോൾ അമ്മ അവളോടു പറഞ്ഞു: നീ വേഗം മുറ്റത്തു തീ കൂട്ടി അവർക്കുവേണ്ടി ഭക്ഷണം പാകം ചെയ്യൂ. ഇത്രയും പറഞ്ഞിട്ട് അവർ തന്റെ ജോലി തുടർന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ മുറ്റത്തു തീ കൂട്ടി ഭക്ഷണം പാകംചെയ്യണമെന്നു പറഞ്ഞപ്പോൾ എലൻ മുറുമുറുക്കാൻ തുടങ്ങി. എങ്കിലും അമ്മയുടെ കല്പന നിഷേധിക്കാൻ അവൾക്കു സാധിച്ചില്ല. മനസില്ലാ മനസോടെ അവൾ ആ ജോലി ചെയ്തു. വഴിവക്കിൽനിന്നു ക്ഷണം സ്വീകരിച്ചുവന്നവർക്കെല്ലാം എലൻ ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചു തൃപ്തരായി അവർ മടങ്ങിയപ്പോൾ എലന്റെ അമ്മ എലനെ അടുത്തുവിളിച്ചു ചോദിച്ചു: ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞപ്പോൾ നീ എന്താണു മടിച്ചുനിന്നത്.ഉടനെ എലൻ പറഞ്ഞു: ഞാൻ മടിച്ചുനിന്നില്ലല്ലോ. വലിയ ചൂടായതുകൊണ്ടല്ലേ ഞാൻ അല്പം അതൃപ്തി പ്രകടിപ്പിച്ചത്.
അപ്പോൾ അമ്മ പറഞ്ഞു: പാദങ്ങൾക്കു മൂക്കില്ലെന്നു നിനക്ക് അറിഞ്ഞുകൂടേ. ഉടനെ എലനു കാര്യം മനസിലായി. അവൾ അമ്മയോടു തർക്കിക്കാൻ പോയില്ല.
എന്താണ് അമ്മ പറഞ്ഞ പഴഞ്ചൊല്ലിൽനിന്ന് എലൻ മനസിലാക്കിയ കാര്യം?എന്തു പ്രശ്നമാണു നമ്മുടെ മുന്നിലേക്കു വരാൻ പോകുന്നതെന്നു നമുക്കറിയില്ല. എപ്പോൾ വേണമെങ്കിലും മറ്റുള്ളവരുടെ സഹായം നമുക്കു വേണ്ടിവരാം. തന്മൂലം, നാം മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നതുപോലെ , നാം മറ്റുള്ളവർക്കും സഹായം നൽകണം.
കാര്യം കുറേക്കൂടി വ്യക്തമാക്കാൻ വേണ്ടി എലന്റെ അമ്മ പറഞ്ഞു: ഒരാൾ എന്തായിത്തീർന്നിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ്.
എലന്റെ അമ്മ തന്റെ മകൾക്കു പകർന്നു നൽകിയ വിജ്ഞാനം നമുക്കും ഏറെ പ്രസക്തമല്ലേ. അവർ മകളോടു പറഞ്ഞതുപോലെ , നമ്മുടെ പാദങ്ങൾക്കു മൂക്കുണ്ടോ? അതായത്, അടുത്തനിമിഷം നമുക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള കഴിവ് നമുക്കുണ്ടോ? നാം പ്രതീക്ഷിക്കാത്ത രീതിയിലല്ലേ പലപ്പോഴും നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.
അതു മാത്രമോ, എപ്പോഴും തന്നെയും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ. ആരുടെയെങ്കിലും സഹായമില്ലാതെ അധികകാലം സന്തോഷമായി ജീവിക്കാൻ നമുക്കു സാധിക്കുമോ? മറ്റുള്ളവർ അവരുടെ ജോലിയുടെയും കടമയുടെയും ഭാഗമായി ഓരോരോ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടല്ലേ വലിയ ബുദ്ധിമുട്ടുകൂടാതെ നമുക്കു കഴിയാൻ സാധിക്കുന്നത്.
നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെട്ട ആഹാരത്തിന്റെ കാര്യം മാത്രം എടുക്കുക. നാം കൃഷിചെയ്തു വിളവെടുത്തു ഭക്ഷണം തനിയെ പാകംചെയ്യുന്നവരല്ലെങ്കിൽ നമ്മുടെ അനുദിന ഭക്ഷണാവശ്യങ്ങൾക്കു നാം എത്രയോ പേരെയാണ് ആശ്രയിക്കുന്നത്. നമുക്കാവശ്യമായ വെള്ളത്തിനും വെളിച്ചത്തിനും ഓരോ നിമിഷമെന്നപോലെ മറ്റുള്ളവരുടെ സേവനം നമുക്ക് ആവശ്യമല്ലേ.
സാധാരണ ആവശ്യങ്ങളുടെ കാര്യത്തിൽ ഇങ്ങനെയാണെങ്കിൽ ഒരു പ്രതിസന്ധിയുടെ അവസരത്തിലെ സ്ഥിതി അതിലേറെ മറ്റുള്ളവരുടെ സഹായം അർഹിക്കുന്നതല്ലേ. അതേ, എലന്റെ അമ്മ പറഞ്ഞതു ശരിയാണ്. നമ്മുടെ പാദങ്ങൾക്കു മൂക്കില്ല. അടുത്ത നിമിഷം വരാൻ പോകുന്നതെന്താണെന്ന് ഒരു വ്യക്തതയും തീർച്ചയുമില്ല. തന്മൂലം മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കുന്ന നമ്മൾ, അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ നമ്മളും ഉണ്ടാകണം.
എലന്റെ അമ്മ പറഞ്ഞതുപോലെ, നാം എന്തായിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായത്താലാണ് എന്നതു നമുക്കു മറക്കാനാവുമോ. നമ്മുടെ ജനനം മുതൽ നമ്മുടെ വളർച്ചയ്ക്ക് എത്രയോ പേരുടെ സഹായമാണു നമുക്കാവശ്യമായി വരുന്നത്. നാമാരും തനിയെ അല്ലല്ലോ പഠിച്ചു വളർന്നു മിടുക്കരായി മാറുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മറ്റുള്ളവരുടെ സഹായത്തോടെയല്ലേ നാം വളരുന്നതും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതും.
എലന്റെ അമ്മ പറഞ്ഞ പഴഞ്ചൊല്ലിന്റെ അർഥം എപ്പോഴും നമ്മുടെ ഓർമയിലുണ്ടാവട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
07:25 AM Jul 21, 2019 | Deepika.com