കോഴിക്കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍നിന്നു 1.200 കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ ഇനി പിടിയിലാവാനുള്ളത് എട്ട് പേര്. കവര്‍ച്ചയ്ക്കു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ ഇന്നലെ പിടികൂടിയിരുന്നു.
പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍കമ്പി വാവ എന്ന ജിനിത്ത് ( 37 ), കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടില്‍ ജമാല്‍ ഫാരിഷ് (22 ), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പില്‍ ഷംസുദീന്‍(31 ), കാസര്‍ഗോഡ് കുന്താര് പോക്കറടുക്ക വീട്ടില്‍ മുഹമ്മദ് നൗഷാദ് (30 )എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കു പുറമേ ഇന്ന് ഒരാളുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തും. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നാണു വിവരം. സെപ്റ്റംബര്‍ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ബംഗാള്‍ വര്ധമാന് സ്വദേശിയായ റംസാന് അലി, ലിങ്ക് റോഡിലുള്ള സ്വര്‍ണ്ണ ഉരുക്ക് ശാലയില്‍ നിന്നു മാങ്കാവിലേക്കു ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന 1.200 കിലോഗ്രാം സ്വര്‍ണം നാലു ബൈക്കിലെത്തിയ എട്ടു പേര് ചേര്‍ന്നു കണ്ടംകുളം ജൂബിലി ഹാളിനു സമീപം അക്രമിച്ചു കവര്‍ന്നെടുക്കുകയായിരുന്നു.
അന്വേഷണത്തില്‍നിന്നു കവര്‍ച്ച നടത്തുമ്പോള്‍ ഇവര്‍ക്കു വേണ്ട സിം കാര്‍ഡുകള്‍ എടുത്തു നല്കി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്തതില്‍നിന്നു പ്രതികളിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
ബൈക്കിൽ കൊണ്ടുവന്ന സ്വർണം കവർന്ന കേസ്: ഇനി പിടിയിലാവാന്‍ എട്ടുപേര്‍
02:52 PM Nov 22, 2021 | Deepika.com