ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത്തെയും യുറോപ്പിൽ ഇറ്റലിക്കു ശേഷം രണ്ടാമത്തെയും രാജ്യമായി ബ്രിട്ടൻ മാറി. പ്രായമായ ആളുകളെ പരിചരിക്കുന്ന നഴ്സിംഗ് ഹോമുകളിലെ കോവിഡ് മരണങ്ങൾകൂടി ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകളിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെയാണു ബ്രിട്ടനിലെ മരണ സംഖ്യ ഉയർന്നത്. ഇതോടെ മരണസംഖ്യയിൽ 3811 എണ്ണം കൂടി. ആകെ മരണം ഇരുപത്തിയാറായിരമായി.
അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം മരണം സംഭവിച്ച ഇംഗ്ലണ്ടിലെ ആളുകളുടെ കണക്കുകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കോട്ലൻഡിലെയും വെയ്ല്സിലെയും നോർത്തേൺ അയർലൻഡിലെയും നഴ്സിംഗ് ഹോം മരണങ്ങളും വീടുകളിൽ മരിച്ച ആളുകളുടെ സംഖ്യയുംകൂടി കൂട്ടിച്ചേർക്കപ്പെട്ടാൽ മരണസംഖ്യ ഇനിയും ഉയരും. ടെസ്റ്റ് ചെയ്യാതെ രോഗലക്ഷണങ്ങളുമായി മരിച്ച ആളുകളുടെ സംഖ്യ സാധാരണ മരണങ്ങളുടെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
വീസ നീട്ടിനൽകും
കഴിഞ്ഞ രണ്ടു മാസമായി കോവിഡ് രോഗികളെക്കൊ ണ്ടു നിറഞ്ഞിരുന്ന ബ്രിട്ടനിലെ ആശുപത്രികളിൽ പലതും സാധാരണ സ്ഥിതിയിലേക്കു മടങ്ങി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഗബാധിതർ ആയിരുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ പലരും രോഗം സുഖമായി ജോലിയിൽ തിരികെ പ്രവേശിച്ചത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാധാരണ നിലയിലേക്കു കൊണ്ടുവരുന്നുണ്ട് .
രോഗപരിശോധന നടത്താനുള്ള സംവിധാനങ്ങളുടെ എണ്ണം എല്ലാ സ്ഥലങ്ങളിലുംതന്നെ വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ ആശുപത്രികളോടു ചേർന്ന് ആരോഗ്യപ്രവർത്തകർക്കായി പ്രത്യേകം പരിശോധന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നഴ്സിംഗ് ഹോമുകളിലെ അന്തേവാസികൾക്കും ജീവനക്കാർക്കും പരിശോധനകൾക്കായി സംവിധാനം ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
നാഷണൽ ഹെൽത്ത് സർവീസിലും കെയർ ഹോമുകളിലും ഉൾപ്പെടെ ജോലിചെയ്യുന്ന ഒക്ടോബർ ഒന്നിനു മുമ്പ് വീസ അവസാനിക്കുന്ന കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്കു സൗജന്യമായി ഒരു വർഷത്തേക്കു വീസ നീട്ടി നൽകാൻ സർക്കാർ തീരുമാനം എടുത്തതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മലയാളികൾക്കടക്കം ഇതിന്റെ പ്രയോജനം ലഭിക്കും.
സ്ഥിരതാമസം
അതുപോലെ കോവിഡ് ബാധിച്ചു മരിച്ച കുടിയേറ്റക്കാരായ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് ഉടൻതന്നെ ബ്രിട്ടനിൽ സ്ഥിരതാമസത്തിനുള്ള അനുവാദം നൽകുമെന്നും ഹോം സെക്രട്ടറി പറഞ്ഞു.
മരണ നിരക്കും രോഗവ്യാപനവും കുറയ്ക്കാനായില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിക്കാൻ സർക്കാർ നടത്തിയ ശ്രമം ശ്രദ്ധേയമായി. ഇന്ത്യയിലേക്കു 35 വിമാനങ്ങൾ അയച്ചതുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വിമാനങ്ങൾ അയച്ചും വിമാന സർവീസുകൾ നിലനിർത്തിയും പതിമൂന്നു ലക്ഷം പേരെയാണു തിരികെ എത്തിച്ചത്. ഇപ്പോഴും ഈ ശ്രമങ്ങൾ തുടരുന്നുമുണ്ട്. മഹാസമുദ്രങ്ങളിൽ ക്രൂയിസ് ഷിപ്പുകളിൽ കുടുങ്ങിപ്പോയ പത്തൊൻപതിനായിരം പേരെയും സ്വന്തം നാട്ടിലേക്കു തിരികെ എത്തിച്ചു.
കോവിഡ് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ഔദ്യോഗിക ജീവിതത്തിലേക്കു മടങ്ങി വന്നശേഷം ആദ്യമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും കൊറോണ പത്രസമ്മേളനം നയിക്കുകയും ചെയ്തു . രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ വരെ നീട്ടാൻ സാധ്യതയുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
ഷൈമോൻ തോട്ടുങ്കൽ
നഴ്സിംഗ് ഹോമുകളിലെ മരണങ്ങൾ ചേർത്തു; ബ്രിട്ടനിലെ മരണസംഖ്യയിൽ വർധന
01:49 PM May 01, 2020 | Deepika.com