കണ്ണൂർ: ബൈക്ക് മോഷണ കേസിലെ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശികളായ മുഹമ്മദ് താഹ (20), സൂര്യൻ ഷൺമുഖൻ (25) എന്നിവരാണ് അറസ്റ്റിലായത്.
പഴയബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംശാസ്പദമായ രീതിയിൽ മുഹമ്മദ് താഹയെ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷണകേസിലെ പ്രതികളാണെന്നു കണ്ടെത്തിയത്. രണ്ടു മാസം മുന്പ് പ്ലാസയിലെ സിറ്റി സെന്റിന് സമീപത്തുനിന്ന് ഇയാൾ ഒരു സ്കൂട്ടർ മോഷണം നടത്തിയതായി പോലീസിനോടു സമ്മതിച്ചു.
ഒക്ടോബർ 18ന് ബംഗളൂരുവിൽനിന്നു മടങ്ങുന്ന സമയത്തു കോഴിക്കോട് ഇറങ്ങി ബേബിമെമ്മോറിയൽ ആശുപത്രി പാർക്കിംഗിലെ ബൈക്ക് മോഷ്ടിച്ചിരുന്നു ഇയാൾ. ഈ ബൈക്ക് കുറെ നാൾ നാട്ടിൽ ഓടിച്ചു പിന്നീട് ചാലയിലെ ജിംകെയർ ആശുപത്രിക്കു സമീപം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ നാലു ബൈക്കുകൾ മോഷ്ടിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ആക്രികടക്കാരനു നൽകി പൊളിച്ചു വിൽക്കുകയാണ് ചെയ്തതെന്നു താഹ പോലീസിനോടു പറഞ്ഞു. താഹയെ ചോദ്യം ചെയ്തതിൽനിന്നാണ് സഹായിയായി സൂര്യനും ഉണ്ടെന്നു പോലീസ് കണ്ടെത്തിയത്. ഇരുവരെയും പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
താഹ പ്രഫഷണൽ ബൈക്ക് മോഷ്ടാവാണെന്നു പോലീസ് പറഞ്ഞു. കീ ഇല്ലാതെ ബൈക്ക് ഓണാക്കാൻ ഇയാൾക്ക് അറിയാം. യൂ ട്യൂബ് നോക്കിയാണ് കീ ഇല്ലാതെ എങ്ങനെ ബൈക്ക് ഓൺ ആക്കാമെന്ന് ഇയാൾ പഠിച്ചത് ടെക്നോളജി ഉപയോഗപ്പടുത്തിയാണ് ഇയാൾ മോഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവർ സമാന രീതിയിൽ വേറെയും ബൈക്കുകൾ മോഷ്ടിച്ചതായി പോലീസിനു സംശയമുണ്ട്.
യു ട്യൂബ് നോക്കി ട്രെയിനിംഗ്! ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ
01:50 PM Nov 22, 2021 | Deepika.com