മഹാമാരി ലോക സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതിനിടെ ഇതാ ഒരു മഹാ കോടീശ്വരന്റെ വൻവീഴ്ച. കേരളത്തിന്റെ ഗ്രാമങ്ങളിൽപ്പോലും സാന്നിധ്യമുള്ള യുഎഇ എക്സ്ചേഞ്ചിന്റെ സ്ഥാപകൻ കർണാടക സ്വദേശി ബി.ആർ. ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യമാണ് തകർച്ചയെ നേരിടുന്നത്. കേവലം എട്ടു ഡോളറുമായി 47 വർഷങ്ങൾക്കു മുമ്പ് അബുദാബിയിലെത്തിയ ഷെട്ടിയുടെ വളർച്ച ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
420 കോടി ഡോളർ സ്വത്തിനുടമയാണെന്ന് 2018ൽ ഫോബ്സ് രേഖപ്പെടുത്തിയ ഷെട്ടി തന്റെ ഭൂതകാലത്തെ പരാധീനതകളും കഠിനാധ്വാനത്തിലൂടെയുള്ള വളർച്ചയും തുറന്നുപറയുന്നതിൽ അഭിമാനംകൊണ്ടിരുന്നു. എളിമയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും പര്യായമായി വാഴ്ത്തപ്പെട്ടിരുന്ന ഷെട്ടിയിലെ ബിസിനസുകാരന് ലോകമെങ്ങും ആരാധകർ ഏറെയുണ്ട്. ഈ മഹാ കോടീശ്വരൻ വീഴ്ചയിലാകുമ്പോൾ നൂറുകണക്കിന് മലയാളികളടക്കം അനേകം ഇന്ത്യക്കാർ ആശങ്കയുടെ നീർച്ചുഴിയിലകപ്പെടുന്നു.
യുഎഇ കേന്ദ്രബാങ്കിന്റെ ഉത്തരവനുസരിച്ച് ബി.ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ തിങ്കളാഴ്ചയാണ് മരവിപ്പിക്കപ്പെട്ടത്. സാന്പത്തിക ക്രമക്കേട് നടക്കുന്നു എന്ന ആരോപണത്തെത്തുടർന്നു ഷെട്ടിയുടെ സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. ഷെട്ടിക്കൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരും മലയാളികളുമായ പ്രശാന്ത് മാങ്ങാട്ട്, പ്രമോദ് മാങ്ങാട്ട് എന്നീ സഹോദരന്മാരും ഷെട്ടിയുടെ പാർട്ണർമാരായ ഖലീഫ ബിൻ ബുട്ടി, സഈദ് ബിൻ ബുട്ടി എന്നിവരും അന്വേഷണം നേരിടുകയാണ്.
കടം വീട്ടാൻ ഗൾഫിലേക്ക്
കർണാടകയിലെ ഉഡുപ്പി നഗരത്തിനു സമീപം കപു എന്ന കടലോരപ്രദേശത്തുനിന്നാണ് ബവഗത്തു രഘുറാം ഷെട്ടി 1973ൽ യുഎഇയിൽ എത്തിയത്. ഫാർമസിസ്റ്റായിരുന്ന ഷെട്ടി പൂന ആസ്ഥാനമായുള്ള ഒരു മരുന്നുകമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറായി ജോലിചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. സഹോദരിയുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ വേണ്ടിയായിരുന്നു ഗൾഫിലേക്കു പോയത്.
അബുദാബിയിൽ മെഡിക്കൽ റെപ്രസെന്റിറ്റീവായി ജോലി തുടങ്ങിയ ഷെട്ടി രണ്ടാം വർഷം സംരംഭകനായി മാറി. ഡോക്ടറായ ഭാര്യ ചന്ദ്രകുമാരിയെ മുന്നിൽ നിർത്തി അബുദാബിയിൽ ന്യൂ മെഡിക്കൽ സെന്റർ എന്ന ക്ലിനിക് തുടങ്ങിക്കൊണ്ടായിരുന്നു ഷെട്ടിയിലെ ബിസിനസുകാരന്റെ തുടക്കം. അതുവരെ ആരോഗ്യരംഗത്ത് സ്വകാര്യ സംരംഭങ്ങൾ അന്യമായിരുന്ന യുഎഇയിൽ ഷെട്ടിയുടെ ക്ലിനിക്കിനു പെട്ടെന്നു വളരാനായി.
യുഎയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി എൻഎംസി എന്നറിയപ്പെട്ട ന്യൂ മെഡിക്കൽ സെന്റർ വളർന്നു. എട്ടു രാജ്യങ്ങളിലെ 12 നഗരങ്ങളിൽ രണ്ടായിരത്തോളം ഡോക്ടർമാരുള്ള 45 ആശുപത്രികളുമായി അവിശ്വസനീയമായ വളർച്ചയായിരുന്നു പിന്നീടുണ്ടായത്. 2012ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തപ്പോൾ 18.7 കോടി ഡോളറാണ് സമാഹരിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി ലിസ്റ്റ് ചെയ്ത അബുദാബി കമ്പനിയായിരുന്നു എൻഎംസി ഹെൽത്ത്.
യുഎഇ എക്സ്ചേഞ്ച്
എൻഎംസിയുടെ തണലിലാണ് 1980ൽ ഷെട്ടി യുഎഇ എക്സ്ചേഞ്ച് എന്ന പണമിടപാട് സ്ഥാപനത്തിനു തുടക്കമിട്ടത്. ഗൾഫ് നാടുകളിലുള്ള വിദേശീയർക്ക് നാട്ടിലേക്കു വളരെവേഗം പണമയയ്ക്കാമെന്നതായിരുന്നു യുഎഇ എക്സ്ചേഞ്ചിന്റെ പ്ലസ് പോയിന്റ്. ബാങ്ക് അക്കൗണ്ടുകളുടെ നൂലാമാലകളും കാലതാമസവും കാത്തിരിപ്പുമൊന്നുമില്ലാതെ വീട്ടുകാർക്ക് പണം കിട്ടുമെന്നായതോടെ യുഎഇ എക്സ്ചേഞ്ചിന്റെ വളർച്ച അതിവേഗത്തിലായി. ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ കുറവ് ചാർജ് മതി എന്നതും കസ്റ്റമേഴ്സിനെ ആകർഷിച്ചു. 31 രാജ്യങ്ങളിലായി 850 സ്വന്തം ശാഖകൾ വരെയുണ്ടായി. കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും യുഎഇ എക്സ്ചേഞ്ചിന്റെ ഫ്രാഞ്ചൈസികൾ തുറക്കപ്പെട്ടു.
യുഎഇ എക്സ്ചേഞ്ചിന്റെ സഹോദരസ്ഥാപനമായി ആരംഭിച്ച എക്സ്പ്രസ് മണിയും മാർക്കറ്റ് ലീഡറായി. വളരെ പെട്ടന്ന് പണം കൈമാറ്റം ചെയ്യപ്പെടുന്ന സ്വിഫ്റ്റ് ട്രാൻസാക്ഷന് തുടക്കമിട്ടതും എക്സ്പ്രസ് മണിയാണ്. 27 രാജ്യങ്ങളിൽ ആയിരത്തഞ്ഞൂറിലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിൻ എക്സ്ചേഞ്ച് കമ്പനിയെ ഷെട്ടി 2014ൽ ഏറ്റെടുത്തു. യുഎഇ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി, ട്രാവലെക്സ് എന്നിവയുടെ ഹോൾഡിംഗ് കമ്പനിയായ ഫിനാബ്ലർ 2018ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് 150 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്.
2003ൽ അബുദാബിയിൽ നിയോ ഫാർമ എന്ന മരുന്നുകമ്പനിയും ഷെട്ടി പടുത്തുയർത്തി. 50 രാജ്യങ്ങളിൽ സാന്നിധ്യമുള്ള നിയോ ഫാർമ 88 ദശലക്ഷം ഡോളറിന്റെ വരുമാനമുള്ള സ്ഥാപനമാണ്.
സാംസംഗ്, നെസ്ലെ, സീമൻസ് തുടങ്ങിയവയുടെ മാർക്കറ്റിംഗ് കമ്പനിയായ എൻഎംസി ട്രേഡിംഗിന്റെ 2018ലെ വരുമാനം 545 ദശലക്ഷം ഡോളറാണ്. 1981ലാണ് എൻഎംസി ട്രേഡിംഗ് സ്ഥാപിച്ചത്. അബുദാബി ഫോർമുല വൺ, ഫിഫ ക്ലബ്, വേൾഡ് ക്ലബ് തുടങ്ങിയവയുടെ ഒദ്യോഗിക കാറ്ററിംഗ് കമ്പനിയായ റോയൽ കാറ്ററിംഗ് 2017ൽ 78.5 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് ഉണ്ടാക്കിയത്. ഇത്തരത്തിൽ ഉയരങ്ങൾ കീഴടക്കിയ കമ്പനികളുടെ സാരഥിയാണ് ഇപ്പോൾ തകർച്ചയെ നേരിടുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത എൻഎംസി ഹെൽത്ത് എഫ്ടിഎസ്ഇ 100 സൂചികയിൽനിന്ന് തിങ്കളാഴ്ച പുറത്താവുകവരെ ചെയ്തു.
വീണത് "കലക്കവെള്ളത്തിൽ'
ഷെട്ടിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത് മഡ്ഡി വാട്ടേഴ്സ് എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിന്റെ റിപ്പോർട്ടുകളാണ്. 2019 ഓഗസ്റ്റിൽത്തന്നെ മഡ്ഡി വാട്ടേഴ്സ് ഇതുസംബന്ധിച്ചു സൂചന നൽകി. ഡിസംബർ 17ന് എൻഎംസി ഹെൽത്ത് കമ്പനിയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടു. തലേന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2,585 പൗണ്ട് വിലയുണ്ടായിരുന്ന എൻഎംസി ഹെൽത്ത് ഓഹരികളുടെ വില കൂപ്പുകുത്തി. 2020 ഫെബ്രുവരി ഏഴിന് വില 700 പൗണ്ടിലെത്തി.
മഡ്ഡി വാട്ടേഴ്സ് റിപ്പോർട്ടിനെത്തുടർന്ന് എൻഎംസി ഹെൽത്ത് കെയറിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും ട്രാവലെക്സിന്റെ ഡയറക്ടർ ബോർഡ് മെംബർ സ്ഥാനത്തുനിന്നും ഷെട്ടി രാജിവച്ചു. രണ്ടു കമ്പനികളുടേയും ഓഹരി വ്യാപാരവും സസ്പെൻഡ് ചെയ്യപ്പെട്ടു. ഷെട്ടി അടക്കമുള്ളവർക്കെതിരേ സാമ്പത്തിക് തട്ടിപ്പിനും വഞ്ചനയ്ക്കും കേസെടുക്കുകയും ചെയ്തു.
അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയാണു ഷെട്ടി നേരിടുന്നത് എന്നാണ് പറയപ്പെടുന്നത്. അബുദാബി കമേർഷ്യൽ ബാങ്കിന് 96.3 കോടി ഡോളർ, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളർ, സ്റ്റാൻഡർഡ് ചാർട്ടഡ് ബാങ്കിന് 25 കോടി ഡോളർ എന്നിങ്ങനെ കടബാധ്യത ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നുകഴിഞ്ഞു.
ഫെബ്രുവരി 17ന് എൻഎംസി ഹെൽത്ത് കെയറിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ച ഷെട്ടി ഇപ്പോൾ ഇന്ത്യയിലാണുള്ളത്. വിമാനയാത്ര നിലച്ചിരിക്കുന്നതിനാലാണ് തനിക്ക് അബുദാബിയിൽ എത്താൻ കഴിയാത്തതെന്നും ലോക്ക് ഡൗൺ കഴിഞ്ഞ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചാൽ താൻ അബുദാബിയിലെത്തുമെന്നും ശുഭവാർത്തകൾ ഉണ്ടാകുമെന്നുമാണ് ഷെട്ടിയുടേതായി ഇതുവരെ പുറത്തുവന്ന പ്രതികരണം.
വൻമരം വീഴുമ്പോൾ
ലോകസമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലമർന്നിട്ട് നാളേറെയായി. ക്രൂഡ് വില കൂപ്പുകുത്താൻ തുടങ്ങിയതു മുതൽ ഗൾഫ് മേഖലയിൽ സാമ്പത്തിക അരാജകത്വം ഉടലെടുത്തിരുന്നു. ഇപ്പോൾ കൊറോണയുടെ വ്യാപനത്തോടെ സാമ്പത്തിക തകർച്ചയും അരക്ഷിതാവസ്ഥയും അതിരൂക്ഷമാകുകയാണ്. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.
ബി.ആർ. ഷെട്ടി എന്ന അതികായന്റെ തകർച്ച ഒറ്റപ്പെട്ടതാവില്ല. മലയാളികളുടേതടക്കം നിരവധി കമ്പനികളിൽ അതിന്റെ അനുരണനങ്ങൾ ഉണ്ടാകും. പലരും വീണുതുടങ്ങി. ഒരു വൻമരം വീഴുമ്പോൾ നിരവധി ചെറുമരങ്ങളും കുറ്റിച്ചെടികളും ഞെരിഞ്ഞമരും. ഇങ്ങനെ ഞെരിഞ്ഞമരുന്നവരിൽ ധാരാളം മുതലാളിമാരും അനേകം തൊഴിലാളികളുമുണ്ടാകും.
വാജ്പേയിയെ പ്രചാരണത്തിനിറക്കിയ ജനസംഘം നേതാവ്
സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസുകാരനുമായിരുന്ന ശംഭു ഷെട്ടിയുടെ മകൻ ബി. ആർ. ഷെട്ടിക്ക് ജനസംഘത്തോടായിരുന്നു താത്പര്യം. 26-ാം വയസിൽ ഉഡുപ്പി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിക്കാൻ ടിക്കറ്റ് കിട്ടി. ഇലക്ഷൻ പ്രചാരണത്തിന് എത്തിയത് എ.ബി. വാജ്പേയിയിരുന്നുവെന്ന് 2018ൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനു നൽകിയ അഭിമുഖത്തിൽ ഷെട്ടി പറഞ്ഞിട്ടുണ്ട്.
പതിനഞ്ചിൽ 12 സീറ്റുകളും നേടി ജനസംഘം കോൺഗ്രസിനെ പരാജയപ്പെടുത്തി. തുടർന്നു വന്ന തെരഞ്ഞെടുപ്പിലും ഷെട്ടി വിജയിച്ചു. മുനിസിപ്പൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റുമായി. സംഘപരിവാറുമായുള്ള ബന്ധം ഷെട്ടി കാത്തുസൂക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി സന്ദർശനത്തിന്റെ മുഖ്യസൂത്രധാരനും ഷെട്ടിയായിരുന്നു.
മഹാകോടീശ്വരനായി വളർന്നപ്പോഴും നാടിനോടുള്ള അടുപ്പവും നാട്ടുകാരോടുള്ള അനുഭാവവും കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിൽ ഷെട്ടി പ്രത്യേകം തത്പരനായിരുന്നു. തന്റെ സ്ഥാപനങ്ങളിൽ നാട്ടുകാർക്ക് തൊഴിൽനൽകുന്നതിന് അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് നാട്ടിലെത്താനും സൗഹൃദസന്ദർശനങ്ങളും പൊതുപരിപാടികളിലെ പങ്കാളിത്തവും സജീവമാക്കിനിർത്താനും ഷെട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദുബായിയിലെ അംബരചുംബിയായ ബുർജ് ഖലീഫയിൽ 100, 140 നിലകൾ അദ്ദേഹം സ്വന്തമാക്കിയത് 2010ലാണ്. ആറു റോൾസ് റോയ്സും ഒരു മേബാക്കും ഒരു ഗൾഫ് സ്ട്രീം ജെറ്റ് വിമാനവും സ്വന്തമായുള്ള ഷെട്ടി ആഡംബരജീവിതത്തിന്റെ അത്യുന്നതിയിലാണ് എത്തിയത്.
സി.കെ. കുര്യാച്ചൻ
ബി.ആർ. ഷെട്ടിയുടെ പതനം
01:19 AM Apr 29, 2020 | Deepika.com