വയലുകൾ നെല്ലറകൾ മാത്രമല്ല, ഭൂമിയിലെ ജലസംഭരണികളും ജൈവവൈവിധ്യത്തിന്റെ കലവറകളുമാണ്. അറുപതുകളിൽ കേരളത്തിലെ കൃഷിഭൂമിയുടെ 32 ശതമാനവും വയലുകളായിരുന്നു. നിലവിലിതു 10 ശതമാനം മാത്രം. പാടങ്ങൾ മറഞ്ഞതോടെ ഞണ്ടും ഞവണിക്കയും തവളകളും നീർക്കോലിയും മുതൽ ഭൂഗർഭജലം വരെ അപ്രത്യക്ഷമാവുകയാണ്. മലയാളനാടിന്റെ തനതു സൗന്ദര്യത്തിനും ഇടിവുതട്ടി. കാണാമറയത്തായ വയൽക്കാഴ്ചകളിലേക്ക്...
കാലവർഷത്തിന്റെ വരവറിയിച്ചുള്ള ആദ്യ മഴയ്ക്കുതന്നെ പാടങ്ങളിൽ ഉറവ പൊട്ടും. വേനലിൽ വരണ്ടു വിണ്ടുകീറിയ കണ്ടങ്ങളിൽ വെള്ളം നിറയും. ഒന്നുരണ്ടു മഴ കഴിയുന്നതോടെ പാടങ്ങളോടു ചേർന്നുള്ള തോടുകളിൽ ഒഴുക്കാവും. മടിച്ചുമടിച്ചുള്ള ഒഴുക്കിനു പിന്നെ വേഗം കൂടും. എവിടെനിന്നോ എന്നറിയാതെ പാടത്തും തോട്ടിലും തവളകളും ഞവണിക്കകളും പ്രത്യക്ഷപ്പെടും. രാത്രികളിൽ തവളക്കരച്ചിലിന്റെ വന്യതാളം. കാലവർഷം എത്തിയതിന്റെ വിളംബരം.
മഴ തകർത്തു പെയ്യുന്ന ഒരുദിവസം കുത്തൊഴുക്കിലൂടെ മീനുകൾ കൂട്ടത്തോടെ കയറിവരും. നല്ല വലിപ്പമുള്ള പലതരം മത്സ്യങ്ങൾ. പുതുവെള്ളത്തിൽ മുട്ടയിടാനുള്ള വരവാണ്. അടുത്തുള്ള പുഴയിൽനിന്നോ ചിറയിൽനിന്നോ ആകാം ഇവയുടെ ഘോഷയാത്ര. തോട്ടിലും പാടത്തും ഇവ പുളച്ചു നടക്കും. പതിവുതെറ്റാതെയുള്ള ഇവയുടെ വരവിൽ "ഊത്ത കയറിയേ' എന്ന ആരവം മുഴങ്ങും. ഒറ്റാലും വലയുമായി പിന്നെ മീൻപിടിത്തത്തിന്റെ ആഘോഷം.
നിലം ഉഴുകുന്ന കർഷകൻ
വയൽമണ്ണ് ഉറവയിൽ കുതിരുന്നതോടെ കാളപൂട്ടലിന്റെ കാഴ്ചകളായി. പൂട്ടലുകാരുടെ ശബ്ദങ്ങളായി. ജോഡിക്കാളകളെ ഇടതുവലതു നിർത്തി നടുവിൽ കലപ്പ കെട്ടി പാളത്തൊപ്പി ധരിച്ചു നിലം ഉഴുകുന്ന കർഷകൻ. നെൽക്കർഷകന്റെ എക്കാലത്തേയും അടയാളമുദ്ര. ഒരു പാടത്തുതന്നെ ഒന്നിലധികം ഉഴവൽകാരുണ്ടാകും. ഒന്നിനുപിന്നാലെ ഒന്നായി ചാലുനോക്കി അവർ കലപ്പകൾ നീക്കും. മണ്ണിളകി ഉറവവെള്ളം കലങ്ങും. ചവറും ചാണകവും കലർന്നു മണ്ണിനു കറുപ്പുരാശി പടരും.
വരന്പുകൾ മണ്ണു പൊതിഞ്ഞു ബലപ്പെടുത്തുന്നതോടെ പാടങ്ങൾ നടീലിന് ഒരുങ്ങും. ഞാറ്റുപാട്ടുകളും തേക്കു പാട്ടുകളും ഉയരും. സ്ത്രീകളാണു നടീലുകാർ. അവർ കുനിഞ്ഞു നിരന്നുനിന്നു പാട്ടുപാടി ഞാറു നടും. ഇടയ്ക്കു മഴ പെയ്താലും നടീൽ നിർത്തില്ല. മുതുകിൽ വലിയ പനയോലകൾ വച്ചു നടീൽ തുടരും. നോക്കിനിൽക്കേ ഞാറുകൾ നിരന്നു പാടങ്ങൾ പച്ചപ്പണിയും. ദിവസങ്ങൾ കഴിയുന്നതോടെ ഞാറിനു വേരുപിടിച്ചു പാടം കരിംപച്ചനിറമാകും. നടുതലകൾ നിറഞ്ഞു കരപ്പറന്പുകളിലും ഈ മാറ്റങ്ങളുണ്ടാകും. കൊടുംവേനലിന്റെ മനസു മടുപ്പിക്കുന്ന നരച്ചനിറങ്ങൾ മനം കുളിർപ്പിക്കുന്ന ഹരിതാഭയിലേക്കു മാറുന്ന മാന്ത്രികക്കാഴ്ച.
വയൽനാടായിരുന്ന കാലം
ഇത്തരം കാഴ്ചകളുടേതായിരുന്നു പാടങ്ങൾ നിറഞ്ഞ കേരളത്തിന്റെ ഭൂതകാലം. അറുപതുകളിൽ കൃഷിഭൂമിയുടെ 32 ശതമാനവും വയലുകളായിരുന്നു. 8.80 ലക്ഷം ഹെക്ടറിൽ അക്കാലത്തു നെൽക്കൃഷി ഉണ്ടായിരുന്നു. കരനെൽക്കൃഷി ഇതിനു പുറമെയായിരുന്നു. കായലുകൾക്കു നടുവിൽ നാലുചുറ്റം ചിറകെട്ടി വെള്ളം വറ്റിച്ചും നെൽക്കൃഷി ഇറക്കി.
കേരളം വയൽനാടായിരുന്ന കാലം. ഗ്രാമങ്ങളിൽ പാടങ്ങൾ ഇടമുറിയാതെ നീണ്ടുനീണ്ടു കിടന്നിരുന്നു. അവസാനമില്ലെന്നു തോന്നുംവിധമായിരുന്നു പാടങ്ങളുടെ തുടർച്ചകൾ. നഗരങ്ങൾക്കു സമീപവും വയൽസാന്നിധ്യം ഉണ്ടായിരുന്നു. വെള്ളം കെട്ടിനിർത്താൻ പറ്റാത്ത മലയോരത്തും മറ്റും പുനം കൊത്തിയും കർഷകൻ നെല്ല് വിളയിച്ചു. നെൽക്കൃഷിയില്ലാത്ത കർഷകർ അന്നു കുറവായിരുന്നു.
വർഷം രണ്ടുതവണ കൃഷിയിറക്കിയിരുന്ന പാടങ്ങളായിരുന്നു അധികവും. ചിലയിടങ്ങളിൽ മൂന്നു പൂ കൃഷി നടന്നു. മുണ്ടകനും ആര്യനും ചിറ്റേനിയും ഇട്ടിക്കണ്ടപ്പനും തുടങ്ങിയ നെല്ലിനങ്ങൾ നൂറുമേനി നൽകി. ഇരുന്നൂറിലേറെ നാടൻ നെല്ലിനങ്ങളുണ്ടായിരുന്നു. നാടാകെ അവ വിളഞ്ഞ് നെൽക്കളങ്ങളും പത്തായപ്പുരകളും നിറഞ്ഞുകവിഞ്ഞു. ഒറ്റത്തവണ നെല്ല് വിതച്ചിരുന്ന കരക്കണ്ടങ്ങളിൽ പിന്നീടുള്ള സമയം കപ്പയും പച്ചക്കറിയും വിളഞ്ഞു.
കൊയ്തു ജീവിച്ചവർ
കൊയ്ത്തുകാലം ഉത്സവംപോലെ ആളുകൾ കൊണ്ടാടി. കുടുംബസമേതമായിരുന്നു കൊയ്ത്തിനിറങ്ങിയിരുന്നത്. നെൽക്കൃഷിയില്ലാത്തവർ ഒരാണ്ടത്തേക്കുള്ള നെല്ല് കൊയ്തുണ്ടാക്കി. ചില തൊഴിലാളി കുടുംബങ്ങൾ പാടങ്ങൾ മാറിമാറി കൊയ്തു കൃഷിയുള്ളവരേക്കാൾ നെല്ല് സ്വന്തമാക്കി.
കൊയ്തു ചുരുട്ടുകളാക്കി കെട്ടുന്ന നെൽക്കറ്റകൾ ചുമന്നു കളങ്ങളിലെത്തിച്ച് അട്ടിയിടും. ചെറുകിട കർഷകരുടെ വീട്ടുമുറ്റങ്ങളായിരുന്നു മെതികേന്ദ്രങ്ങൾ. ചാണകം മെഴുകി മുറ്റങ്ങളൊരുക്കി. വലിയ പാടശേഖരങ്ങളിൽ കൊയ്യാനായി ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ എത്തിയിരുന്നു. ദിവസങ്ങളോളം ഇവർ പാടത്തു തന്പടിച്ചു. പകൽ കൊയ്ത്തും രാത്രി മെതിയുമായി വിശ്രമമില്ലാതെ പണിയെടുത്തു. സ്ഥിരതൊഴിലാളികൾ മാത്രമല്ല അല്ലാത്തവരും കൊയ്ത്തിനിറങ്ങിയിരുന്നു.
പുതുനെല്ലിന്റെയും പുതുഅരി ചോറിന്റെയും ആകർഷണം അത്രയ്ക്കുണ്ടായിരുന്നു. ദിവസം മൂന്നുനേരം അക്കാലത്ത് ആളുകൾ ചോറുണ്ടു. ദാരിദ്ര്യം വീടുകൾക്കു പുറത്ത് അറച്ചുനിന്നു. കൊയ്ത്തും മെതിയും പാറ്റലുമൊക്കെ കായികാധ്വാനമുള്ള പണിയായിരുന്നു. പക്ഷേ ആളുകൾക്കു മടിയില്ലായിരുന്നു. കൊയ്യാൻ കിട്ടാതെ വന്നാലും കിട്ടിയതു കുറഞ്ഞാലും കലഹിക്കുന്നതായിരുന്നു അന്നുള്ളവരുടെ മനസ്.
വലിയ വില നൽകുന്നു
ഈ മനസ് മാറുന്നതാണു പിന്നീടു കണ്ടത്. എഴുപതുകളുടെ അവസാനമായപ്പോഴേക്കും പാടങ്ങളുടെ വിസ്തൃതി കുറയാൻ തുടങ്ങി. തെങ്ങിന്റെയും റബറിന്റെയും തലപ്പുകൾ വയലുകളിൽ കാണപ്പെടാൻ തുടങ്ങി. പാടങ്ങളെ മറച്ച് അവ ആർത്തുവളർന്നു. കരക്കണ്ടങ്ങളിലായിരുന്നു തുടക്കം.
കണ്ണടച്ചു തുറക്കും വേഗത്തിൽ അവിടങ്ങളിൽനിന്നു നെൽക്കൃഷി കുടിയിറക്കപ്പെട്ടു. എൺപതുകളിൽ റബർ വില കയറി. പാൽചുരത്തുന്ന പുതിയ ഇനം റബർത്തൈകൾ വന്നു. പിന്നെ കണ്ടതു തെങ്ങിനെയും കടത്തിവെട്ടിയുള്ള റബറിന്റെ തേരോട്ടം. വയലുകളുടെ സ്ഥിതി കൂടുതൽ പരിതാപകരമായി. വേനലിലും വെള്ളം ചെനച്ചുനിൽക്കുന്ന താഴ്ചപ്പാടങ്ങളിൽപോലും റബറുകൾ വേരുകളാഴ്ത്തി.
മലനാട്ടിലും ഇടനാട്ടിലും വയൽക്കാഴ്ചകൾ ഇന്ന് അപൂർവം. പുതുതലമുറയിലെ കുട്ടികളെ പരിചയപ്പെടുത്താൻപോലും പാടങ്ങളില്ലാത്ത ദുഃസ്ഥിതി. എത്ര ശ്രമിച്ചാലും വെള്ളം ഒഴിയാത്ത കോൾനിലങ്ങളിലും കായൽപ്പാടങ്ങളിലും പൊക്കാളിക്കണ്ടങ്ങളിലുമായി നെൽക്കൃഷി ഒതുങ്ങിയിരിക്കുന്നു. പക്ഷേ, മലയാളിയുടെ പ്രധാന ഭക്ഷണം ഇന്നും അരിയാണ്. നാട്ടിൽനിന്ന് അരിയെ അടിച്ചിറക്കിയവർ അതിന്റെ വരവിനായി അയൽനാട്ടിലേക്കു കണ്ണുംനട്ടിരിക്കുന്നു. അൻപതും അറുപതും രൂപയായി ഒരുകിലോ അരിവില ഉയർന്നിരിക്കുന്നു. നെൽക്കൃഷി വേണ്ടെന്നുവച്ച അവിവേകത്തിനു വലിയ വില നൽകുകയാണു മലയാളികൾ.
പാടങ്ങൾ പുരയിടങ്ങൾ
നെൽക്കൃഷിയുടെ അസ്തമനത്തിനു കർഷകരുടെ അതിമോഹങ്ങൾ കാരണമായിട്ടുണ്ടാകാം. എന്നാൽ മുഖ്യപ്രതികൾ അവരല്ല. റബർ ബോർഡും നാളികേര വികസന ബോർഡും സ്ഥാപിച്ച് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ സർക്കാർ നെല്ലിനെ വല്ലാതെ അവഗണിച്ചു. അരി ഉത്പാദനത്തിനു സ്ഥലവും അധ്വാനവും ചെലവഴിക്കാതെ ദീർഘകാല വിളകളിലേക്കു ചുവടുമാറാൻ പ്രേരിപ്പിച്ചു.
ഉത്പാദനച്ചെലവിനുപോലും തികയാത്തവിധം അരിവില പിടിച്ചുകെട്ടി. തറവില പ്രഖ്യാപിക്കാൻ മടികാട്ടി. തൊഴിലാളികളുടെ കൂലി പലമടങ്ങു കൂട്ടി. പാടങ്ങൾ വിറ്റും നികത്തിയും കർഷകർ നെൽക്കൃഷിയിൽനിന്നു പിൻവാങ്ങി. തെങ്ങുകൾ രോഗംവന്നു നശിക്കുകയും റബർവില കൂപ്പുകുത്തുകുയും ചെയ്തതോടെ തിരിച്ചറിവുണ്ടായി.
പക്ഷേ, സമയം ഒരുപാടു വൈകിയിരുന്നു. നഷ്ടപ്പെട്ട പാടങ്ങളെയോർത്തു കർഷകർ ഇന്നു വിലപിക്കുന്നു. വയലുകൾ വീണ്ടെടുക്കാൻ സർക്കാർതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അതൊട്ടും എളുപ്പമല്ല എന്നതാണു യാഥാർഥ്യം. ലോഡുകണക്കിനു മണ്ണും കല്ലും തള്ളി പാടങ്ങൾ ഏറെയും നികത്തപ്പെട്ടിരിക്കുന്നു. മഴ ഉറച്ചുപെയ്താൽ ഉറവപൊട്ടിയിരുന്ന ഇടങ്ങളെല്ലാം ഇപ്പോൾ കിളച്ചാൽ പൊട്ടാത്ത പുരയിടങ്ങളാണ്. പാടങ്ങൾ തരംമാറ്റപ്പെട്ടതിൽ അസ്വസ്ഥയായ പരിസ്ഥിതി പിണങ്ങിനിൽക്കുന്നു. മഴ പെയ്യുന്പോൾ മഹാപ്രളയവും അല്ലാത്തപ്പോൾ കൊടുംവരൾച്ചയും. കുടിവെള്ളം ഉത്തരമില്ലാത്ത സമസ്യയായി മാറുകയാണ്. കേട്ടുകേൾവിയില്ലാത്ത സൂര്യാഘാതം മനുഷ്യനെ പൊള്ളലേൽപിക്കുന്നു.
ഭൂമിയിലെ ജലസംഭരണികൾ
പാടങ്ങൾ നെല്ലറകൾ മാത്രമായിരുന്നില്ല. അതു ഭൂമിയിലെ ജലസംഭരണികൾ കൂടിയായിരുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായിരുന്നു. കൃഷിയുള്ള സമയങ്ങളിലെല്ലാം വയലുകളിൽ വെള്ളം കെട്ടിനിർത്തിയിരുന്നു. ഒരു പാടശേഖരത്തിൽതന്നെ അനവധി കുളങ്ങളുണ്ടായിരുന്നു. പാടങ്ങൾക്ക് അതിരിട്ടു തോടുകളുമുണ്ടായിരുന്നു. വേനലിൽ വയലുകളിൽ വെള്ളം ഒഴിഞ്ഞാലും തോടുകളും കുളങ്ങളും വറ്റിയിരുന്നില്ല.
പാടങ്ങളിലെ ഈ ജലസാന്നിധ്യം ഭൂഗർഭജലവിതാനത്തെ ഉയർത്തിനിർത്തി. വേനൽക്കാലത്തു പണ്ടു കിണറുകൾ ഇന്നത്തെപ്പോലെ വറ്റിയിരുന്നില്ല. കുഴൽക്കിണറുകൾ കുഴിച്ചിരുന്നില്ല. കുടിവെള്ളത്തിനായി ആളുകൾ പരക്കംപാഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് ഏക്കറിൽ വിസ്തരിച്ചുണ്ടായിരുന്ന പാടങ്ങളിലൂടെ വെള്ളം മണ്ണിനടിയിലേക്ക് അരിച്ചിറങ്ങിയിരുന്നതിന്റെ ഗുണമായിരുന്നു അത്. 8.80 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽക്കൃഷി ഇപ്പോൾ രണ്ടുലക്ഷം ഹെക്ടറിൽ മാത്രം. ജലക്ഷാമത്തിനു വേറെകാരണം തേടണോ?
അവ എവിടേക്കോ പോയി
പാടങ്ങൾക്കൊപ്പം പലതും കാണാമറയത്തായിരിക്കുന്നു. വരാലും മുഴിയും ആരോനും വട്ടോനും ഞണ്ടും ഞവണിക്കയും തവളയും നീർക്കോലിയും എവിടേക്കോ പോയി. രണ്ടാംകൃഷിക്കു ട്രാക്ടർകൊണ്ടു നിലം ഉഴുകുന്ന വേളകളിൽ ആളുകൾ കൂട്ടമായി കൂടകളുമായി മീൻപിടിക്കാൻ പാടത്തിറങ്ങിയിരുന്നു. പാടം ഇളകി കലങ്ങുന്ന വെള്ളത്തിൽ വലിയമീനുകൾ പുളയ്ക്കുന്ന കാഴ്ച വിസ്മയകരമായിരുന്നു.
വയൽവിസ്തൃതി കുറയുന്നതിനു മുന്പേ ജലജീവികളെ കാണാതാകാൻ തുടങ്ങിയിരുന്നു. രാസവളത്തിന്റെയും കീടനാശിനികളുടെയും പ്രയോഗമാണ് അവയെ തുരത്തിയത്. മാരകമായ രാസകീടനാശിനി മണ്ണിന്റെ ആഴത്തിൽ കഴിഞ്ഞിരുന്ന ഞാഞ്ഞൂലുകളുടെപോലും വംശനാശം വരുത്തി. ജൈവികാവസ്ഥ നഷ്ടമായതോടെ മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതായി. വിളവ് മോശമായി. കൃഷി നഷ്ടക്കച്ചവടമായി.
യന്ത്രങ്ങളുണ്ട്, പാടങ്ങളില്ല
ഞാറു നടാനും കൊയ്യാനും മെതിക്കാനുമൊക്കെ ഇന്നു യന്ത്രങ്ങളുണ്ട്. പക്ഷേ പാടങ്ങളില്ല. അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കാനും മുടങ്ങാതെ കൃഷിയിറക്കാനും സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. കർഷകരെ ആദരിച്ചും സബ്സിഡികൾ നൽകിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാടശേഖരക്കമ്മിറ്റികളും കർഷകക്കൂട്ടായ്മകളും രൂപീകരിച്ച് ആളുകളെ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഫലം ചെറിയതോതിൽ കാണുകയും ചെയ്തു.
നെല്ലുത്പാദനത്തിൽ ഇക്കുറി ചെറിയ വർധനയുണ്ടായി. വയൽനികത്തലിനെതിരേ നിയമംകൊണ്ടുവന്നെങ്കിലും ഒട്ടും സുരക്ഷിതമല്ല നിലവിലുള്ള പാടങ്ങൾ. വലിയതോതിൽ പാടങ്ങളും തണ്ണീർത്തടങ്ങളും അനുദിനം നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നിയമത്തിന്റെ പഴുതുകളും അധികാരകേന്ദ്രങ്ങളിലെ സ്വാധീനവും നികത്തലുകാർക്കു കുട പിടിച്ചുകൊടുക്കുന്നു.
ഇനി വരുന്നൊരു തലമുറയ്ക്ക്
ശേഷിക്കുന്ന വയൽവിസ്തൃതിയും അതിവേഗം ശോഷിക്കുകയാണ്. ദുരിതങ്ങളെയും ദുരന്തങ്ങളെയും ഇതുവഴി ക്ഷണിച്ചുവരുത്തുകയാണെന്ന അങ്കലാപ്പോടെയുള്ള മുന്നറിയിപ്പുകൾ ബഹുഭൂരിഭാഗത്തെയും അസ്വസ്ഥമാക്കുന്നില്ല.
"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ആശങ്കനിറഞ്ഞ ആവലാതിക്കു കേൾവിക്കാരധികമില്ല. മലയാളനാടിന്റെ മനംനിറച്ച വയൽക്കാഴ്ചകൾ അരനൂറ്റാണ്ടു പിന്നിലായിക്കഴിഞ്ഞിരിക്കുന്നു. ആ കാഴ്ചകൾ കാണാത്തവരുടേയും കാണാൻ സാധിക്കാത്തവരുടേയുമാണു ഭാവികാലം.
എം. റോയ്
തവളകൾ കരയുന്നില്ല
11:56 PM Jul 13, 2019 | Deepika.com