ഹമേ തുംസെ പ്യാർ കിത്നാ എന്നൊരു പ്രശസ്തമായ പാട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ കുദ്റത്ത് എന്ന ചിത്രത്തിലെ ആ പാട്ടിന്റെ വരികൾ കേൾക്കുന്പോഴേ മനസിലെത്തുക കിഷോർ കുമാറിന്റെ ശബ്ദമാണ്. അത്രയും ഗംഭീരമായാണ് അദ്ദേഹമത് ആലപിച്ചിരിക്കുന്നത്. എന്നാൽ സിനിമയിൽ ആ പാട്ടിന് സ്ത്രീശബ്ദത്തിലുള്ള ഒരു പതിപ്പുകൂടിയുണ്ട്. കിഷോറിന് ആ പാട്ട് ഫിലിംഫെയർ അവാർഡിനുള്ള നോമിനേഷനാണ് ലഭിച്ചതെങ്കിൽ അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് അതേ പാട്ടുപാടിയ സ്ത്രീസ്വരമായിരുന്നു-
ബീഗം പർവീണ്‍ സുൽത്താന!
വേറെയും സുന്ദരമായ സിനിമാപ്പാട്ടുകളുണ്ട് സുൽത്താനയുടെ ക്രെഡിറ്റിൽ. എന്നാൽ സ്വന്തം നിലപാട് അവർ പറഞ്ഞുവച്ചിട്ടുള്ളതു കേൾക്കുക: എനിക്ക് സിനിമകൾക്കുവേണ്ടി പാടാൻ താത്പര്യമില്ല. മനോഹരമായ ഗാനങ്ങളാണ് ഞാൻ സിനിമയിൽ പാടിയത്. എന്നാൽ പിന്നീടെനിക്കു കിട്ടിയ പാട്ടുകൾ മുന്‍പു പാടിയവയ്ക്കൊപ്പം നിലവാരമുള്ളതായിരുന്നില്ല. എന്റെ ആത്മാവിലേക്കെത്താൻ ആ പാട്ടുകൾക്കു കഴിഞ്ഞില്ല. നിങ്ങൾക്കൊരു പാട്ട് ഇഷ്ടമായില്ലെങ്കിൽ ഒരിക്കലും അതു പാടരുത്. സംതൃപ്തിയില്ലാത്തൊരു കാര്യം എന്തിനാണു ചെയ്യുന്നത്? ഞാൻ ചെയ്യുന്നതെന്തും ആത്മാർഥമായാണ് ചെയ്യുക. ക്ലാസിക്കൽ പാടുന്പോൾ ഞാനതിൽ ദൈവത്തെയും എന്റെ കാമുകനെയുമെല്ലാം കാണും. അതുകൊണ്ടുതന്നെ ശാസ്ത്രീയസംഗീതമാണ് എനിക്കെല്ലാം...
സംഗീതയാത്ര
സ്വരശുദ്ധി, ഭാവം, സൗന്ദര്യം- ഇവ മൂന്നുമിണങ്ങിയതാണ് പർവീണ്‍ സുൽത്താനയുടെ സംഗീതം. മുഴുനീള രാത്രികൾ അവർ കച്ചേരികൾകൊണ്ടു നിറച്ചിട്ടുണ്ട്. ഉറക്കമൊഴിഞ്ഞ് ഇരുപതിനായിരത്തോളംപേർ ഒരിക്കൽ ആ രാഗധാരയിൽ അലിഞ്ഞിരുന്നു. കുഞ്ഞുനാൾമുതൽ പർവീണ്‍ ആർജ്ജിച്ചെടുത്ത റേഞ്ച് തിരിച്ചറിയാൻ മറ്റെങ്ങും നോക്കേണ്ട.
അഫ്ഗാനിസ്ഥാനിൽനിന്ന് വ്യാപാരാർഥം അസമിലെത്തിയതാണ് പർവീണ്‍ സുൽത്താനയുടെ പൂർവികർ. ശാസ്ത്രീയ സംഗീതത്തിൽ ഏറെ തത്പരനായിരുന്നു മുത്തച്ഛൻ. അഫ്ഗാനി റബാബും പുല്ലാങ്കുഴലും വായിച്ചിരുന്ന അദ്ദേഹത്തിൽനിന്ന് പർവീണിന്റെ പിതാവ് അബ്ദുൾ മസീദിലേക്കും സംഗീതം പകർന്നുകിട്ടി.
പർവീണിനു മൂന്നോ നാലോ വയസുള്ളപ്പോൾ പിതാവ് ഒരു ബന്ദിഷ് ഈണമിട്ടൊരുക്കുന്നത് അവൾ കേട്ടു. അദ്ദേഹം മുറിവിട്ടിറങ്ങിയപ്പോൾ പർവീണ്‍ അവിടെയെത്തി കേട്ടതത്രയും അവളുടേതായ രീതിയിൽ പുനഃസൃഷ്ടിച്ചു. അങ്ങനെയാണ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്, മകളിൽ ഒരു സംഗീതജ്ഞയുണ്ടെന്ന്. അച്ഛനിൽനിന്ന് അന്നുതന്നെ പർവീണ്‍ സ്വരങ്ങൾ അഭ്യസിക്കാനും തുടങ്ങി.
ഗ്രാമഫോണ്‍ റെക്കോർഡുകളുടെ വലിയൊരു ശേഖരം പിതാവിന്റെ പക്കലുണ്ടായിരുന്നു. പണ്ഠിറ്റ് ഓംകാർനാഥ് ഠാക്കൂർ, ഉസ്താദ് ബഡേ ഗുലാം അലി ഖാൻ തുടങ്ങിയവരുടെ സംഗീതം പർവീണ്‍ കേൾക്കുന്നത് അവയിലൂടെയാണ്. പാട്ടുകേട്ടാൽ മിഠായി നൽകുമായിരുന്നു പിതാവെന്ന് പർവീണ്‍ ഓർക്കുന്നു. അങ്ങനെ ശാസ്ത്രീയസംഗീതത്തിൽ കളിച്ചും പഠിച്ചും കടന്നുവന്നതാണ് പർവീണ്‍ സുൽത്താനയുടെ കുട്ടിക്കാലം.
ഗുരുവിനെ കണ്ടെത്തൽ
പർവീണിന് ഒരു ഗുരുവിനെ കണ്ടെത്താൻ പിതാവ് ഏറെ പാടുപെട്ടു. ഉസ്താദുമാരിൽ പലരും പഠിപ്പിക്കാൻ വിസമ്മതിച്ചു. ചിലർ ഉപദേശിക്കാനും മറന്നില്ല- പെണ്‍കുട്ടിയെ പാട്ടല്ല പഠിപ്പിക്കേണ്ടത്, വീട്ടുജോലികൾ ചെയ്യാൻ പഠിപ്പിക്കൂ. എന്നിട്ട് ഏതെങ്കിലും സന്പന്ന കുടുംബത്തിലേക്ക് കല്യാണംകഴിച്ചയയ്ക്കൂ. അബ്ദുൾ മസീദ് അവരോടു വിനയത്തോടെ മറുപടി പറഞ്ഞു- ഉപദേശം നിങ്ങൾ സ്വന്തം കൈയിൽ വയ്ക്കൂ, എനിക്കെന്റെ മകളെ ശാസ്ത്രീയ സംഗീതജ്ഞയാക്കിയേതീരൂ.
അവിടെനിന്നാണ് പർവീണ്‍ സുൽത്താന പട്യാല ഘരാനയുടെ സുന്ദരശബ്ദമായി ഉയർന്നത്. പണ്ഡിറ്റ് ചിൻമയി ലാഹിരിയുടെ ശിക്ഷണത്തിലായിരുന്നു തുടക്കത്തിൽ പർവീണ്‍. ഘരാനയെ ഒരു ആലാപനശൈലിയായി മാത്രമേ പർവീണും പിതാവും കണ്ടുള്ളൂ. സംഗീതത്തെ വിവിധയിനം പൂക്കളും സുഗന്ധങ്ങളുമുള്ള ഒരുദ്യാനമായി പർവീണ്‍ വിലയിരുത്തിയിട്ടുണ്ട്. നിങ്ങൾ ഇഷ്ടമുള്ള പൂക്കൾ തെരഞ്ഞെടുക്കുന്നു, അവകൊണ്ട് സ്വന്തം പൂച്ചെണ്ടൊരുക്കുന്നു! 1976ൽ, ഇരുപത്തഞ്ചാം വയസിലാണ് പർവീണിനെ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചത്.
എക്കോ ഇഫക്ട്
എല്ലാവരും അത്ഭുതത്തോടെ കാണുന്നതാണ് പർവീണ്‍ സുൽത്താനയുടെ സ്വരത്തിലെ പ്രതിധ്വനി. ഗായകരും ഉപകരണസംഗീതജ്ഞരും ആ ഇഫക്ട് അനുകരിക്കാൻ ശ്രമിക്കാറുമുണ്ട്. അതു വന്നവഴിയെക്കുറിച്ച് പർവീണ്‍ പറഞ്ഞതിങ്ങനെ: പരിശീലനസമയത്തും അല്ലാത്തപ്പോഴും ഞാനെന്റെ ശബ്ദംവച്ച് പരീക്ഷണങ്ങൾ നടത്തിനോക്കാറുണ്ട്. ഒരിക്കൽ സ്വരങ്ങളുടെ ഒരേ നിര ഉച്ചത്തിൽ പാടുകയും മൃദുവായി ശബ്ദത്തെ ചുരുക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ആ എക്കോ ഇഫക്ട് കിട്ടിയത്. അത് ജനപ്രിയമാവുകയും ചെയ്തു.
ആ പ്രതിധ്വനിപോലെ പർവീണ്‍ വിശ്വസിക്കുന്ന ഒന്നുകൂടിയുണ്ട്- പ്രതിബിംബം. വലിയൊരു കണ്ണാടിക്കു മുന്നിലിരുന്നാണ് അവർ റിയാസ് (പരിശീലനം) നടത്തുകപതിവ്. മണിക്കൂറുകൾ നീളുന്ന പരിശീലന സമയത്ത് തന്റെ മുഖഭാവങ്ങൾ അവർ വിലയിരുത്താറുണ്ട്. ആലാപനത്തിനിടയ്ക്ക് തന്റെ മുഖത്ത് ശ്രോതാക്കൾക്ക് അരോചകമായ ഒരു ഭാവവും വരുന്നില്ലെന്ന് ആ പ്രതിബിംബത്തിൽനോക്കി പർവീണ്‍ ഉറപ്പുവരുത്തുകയായിരുന്നു.
ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഒരു വലിയ മുഖക്കണ്ണാടിയാണ് ബീഗം പർവീണ്‍ സുൽത്താന. യുവതലമുറസംഗീതജ്ഞരിൽ താൻ വലിയ ഭാവി കാണുന്നുണ്ടെന്ന അവരുടെ വിശ്വാസം ആ കണ്ണാടിയിൽ തിളങ്ങുന്നുണ്ട്.
ഹരിപ്രസാദ്
സ്വരങ്ങളുടെ സുൽത്താന
11:36 PM Jul 06, 2019 | Deepika.com