നാൽപ്പാത്തിമലയിലെ മഹാത്മാഗാന്ധി സർവകലാശാല ആസ്ഥാനത്ത് ദിവസവും ആദ്യം എത്തി രാത്രി വൈകി തിരികെപോകുന്നവരിലൊരാൾ - വൈസ് ചാൻസലർ ഡോ. സാബു തോമസ്. രാവിലെ ഏഴിനോ എട്ടിനോ ചില ദിവസങ്ങളിൽ അതിനു മുൻപോ കലാശാലയുടെ മേധാവി കാന്പസിലെത്തി നേരേ പോകുന്നത് വൈസ് ചാൻസലറുടെ ഓഫീസിലേക്കല്ല. കൈയിൽ ഒരുകെട്ടു പുസ്തകങ്ങളുമായി ഓട്ടം കെമിസ്ട്രി പ്രഫസറുടെ റോളിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ക്ലാസ് മുറിയിലേക്കാണ്. അവിടെ നാനോ ഗവേഷണത്തിനായി ഒരു നിര വിദ്യാർഥികൾ ഫയൽ നിറയെ സംശയങ്ങളുമായി ഈ ഗൈഡിനെ കാത്തുനിൽക്കും. രസതന്ത്ര ഗവേഷണത്തിന് ഈ മലയാളി പ്രഫസറെ കാത്തുനിൽക്കുന്ന വിദ്യാർഥികളെല്ലാം മലയാളികളാണെന്നു ധരിക്കരുത്.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽനിന്നൊക്കെ അതിരന്പുഴ നാൽപ്പാത്തിമലയിലെ യൂണിവേഴ്സിറ്റിയിൽ വന്നിരിക്കുന്നവരെല്ലാം നാനോ ടെക്നോളജിയിൽ ലോക റാങ്കിലുള്ള ശാസ്ത്രജ്ഞനെ ഗൈഡായി കിട്ടിയതു ഭാഗ്യം എന്നു കരുതുന്നവരാണ്. ഗവേഷകരെ ഗൈഡ് ചെയ്തു കഴിഞ്ഞാലുടൻ വൈസ് ചാൻസലർ തടിച്ച പുസ്തകവും നോട്ടുകളുമായി എംഎസ്്സി ക്ലാസിലെത്തി കെമിസ്ട്രി പഠിപ്പിക്കും. പത്തു മണിക്ക് ഹരിത കാന്പസിൽ വൈസ് ചാൻസലറുടെ ഉന്നത കസേരയിലെത്തുന്പോൾ ഈ കൈകളിൽ അൽപം മഷിയോ ഷർട്ടിൽ ചോക്കുപൊടിയുടെ അംശമോ ഒക്കെ കണ്ടെന്നിരിക്കും.
കൈയടിച്ച് ചോക്കുപൊടി ഉൗതിമാറ്റി പ്രഫസർ മനസുതുറന്നു പറയും ‘എന്റെ ചിന്തയുടെയും ജോലിയുടെയും ഉൗർജം വിദ്യാർഥികൾക്കൊപ്പമുള്ള ജീവിതവും ഈ അധ്യാപനവും തന്നെ. ടീച്ചിംഗ് എനിക്കൊരു ആവേശമാണ്. ഹൃദയം നിറയുന്ന അനുഭവമാണ് പഠിപ്പിക്കൽ. വിദേശ സർവകലാശാലകളിലും ഗ്ലോബൽ കോണ്ഫറൻസുകളിലും പങ്കെടുക്കാൻ പോകുന്പോഴല്ലാതെ ഞാൻ അവധിയെടുക്കാറേയില്ല.’
അധ്യാപനം മുടങ്ങരുത്
മൂന്നു പതിറ്റാണ്ടായി അധ്യാപനം തപസ്യയാക്കി മാറ്റിയിരിക്കുന്ന ഈ ശാസ്ത്രപ്രതിഭ വൈസ് ചാൻസലർ പദവിയിൽ നിയമിതനായപ്പോൾ ഡോ. സാബു തോമസിന് ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളു, അധ്യാപനം മുടങ്ങരുത്. ഗവേഷണ ഗൈഡായും തുടരണം. എംജിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ പോളിമർ സയൻസ് ആൻഡ് എൻജിനിയറിംഗ് പ്രഫസറായിരിക്കെ ഇന്ത്യയിലും വിദേശത്തുമായി 90 ഗവേഷകർക്ക് ഡോ. സാബു തോമസ് പിഎച്ച്ഡി ഗൈഡായിരുന്നു. അതായത് 90 ഡോക്ടറേറ്റുകാരുടെ ഗുരുവാണ് ഈ 59കാരൻ. ഗവേഷണരംഗത്ത് ഇന്ത്യയിൽ ഇതൊരു റിക്കാർഡാണെന്നു പറയാം. അഞ്ച് ഭൂഖണ്ഡങ്ങളിലുംനിന്ന് അതിരന്പുഴയിൽവന്ന് ഗവേഷണം നടത്തിയവരാണ് ഇവരേറെയും എന്നതും കൗതുകം.
വിദ്യാർഥികളുടെ പഠനകേന്ദ്രമാണ് സർവകലാശാല. ഇവിടെ വിദ്യാർഥികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുമാണ് ഒന്നാം പ്രാധാന്യം. അതിനാൽ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് ഏതു വിദ്യാർഥിക്കും എപ്പോഴും പ്രവേശനം അനുവദിച്ചിരിക്കുന്നു. ഏതു സമയവും നേരിട്ട് ഫോണ് വിളിക്കാം. വാട്സ് ആപ് ചെയ്യാം. ഇ മെയിൽ അയയ്ക്കാം. എല്ലാറ്റിനും തീരുമാനമുണ്ടാക്കാതെ ഓഫീസിൽനിന്ന് ഇറങ്ങാറില്ല.
ഉറക്കം..?
ഭാരിച്ച ജോലികൾക്കുശേഷം വിസി ഓഫീസിൽനിന്നു വൈകുന്നേരം അഞ്ചിനോ ആറിനോ വീട്ടിലേക്കു മടങ്ങും എന്നു കരുതരുത്. വൈകുന്നേരവും ഒരു മണിക്കൂർ ക്ലാസെടുക്കും. രാത്രി ഒൻപതു മണിവരെ കെമിസ്ട്രി ലാബിലോ ലൈബ്രറിയിലോ ഈ പ്രഫസറുണ്ടാകും. അവിടെയുമുണ്ടാകും സാബുസാറിനു ചുറ്റും കുറെ വിദ്യാർഥികൾ. ഉറങ്ങാൻ ദിവസം എത്ര സമയം ബാക്കി എന്നു ചോദിച്ചാൽ ഈ ഗവേഷകന്റെ മറുപടി രസകരം. ഈയിടെയായി രാത്രി 12ന് കിടക്കാൻ ശ്രമിക്കുന്നു. മുൻപ് പുലർച്ചെ ഒരു മണി വരെ പഠനമായിരുന്നു. പുലർച്ചെ നാലിന് ഉണരുന്ന ശീലം വിദ്യാർഥികാലത്ത് തുടങ്ങിയതാണ്. പുലർച്ചെ പഠനവും കുറിപ്പെഴുത്തുമില്ലാതെ ക്ലാസിലേക്ക് പഠിപ്പിക്കാൻ പോകാൻ മനസ് അനുവദിക്കില്ല.
എംജി സർവകലാശാലയുടെ ഇന്റർനാഷണൽ സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി സ്ഥാപക ഡയറക്ടറുമാണ് ഡോ. സാബു തോമസ്. ഇനിയുള്ള ലോകത്തിന്റെ കാലം നാനോ ടെക്നോളജിയുടേതാണെന്നു പറയുന്പോൾ വൈസ് ചാൻസലർ വാചാലനായ അധ്യാപകനായി മാറും . വൈദ്യശാസ്ത്ര ചികിത്സയിൽ, കൃഷിയിൽ, ഗതാഗതമേഖലയിൽ എല്ലാം നാനോ സാധ്യതകൾ അനന്തമാണ്. റോബട്ടുകൾ ചികിത്സിക്കുകയും വാഹനം ഓടിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന കാലം വന്നുകഴിഞ്ഞല്ലോ. വരുംകാലത്ത് ലോകത്തെ നയിക്കുന്നത് നാനോ ടെക്നോളജിയുടെ സാധ്യതകളായിരിക്കും. വായു, വെള്ളം എന്നിവയുടെ മലിനീകരണം തടയുന്നതിലും നാനോ ടെക്നോളജി പ്രയോജനപ്പെടുത്താം.
ചികിത്സാ മേഖയിൽ നാനോ ടെക്നോളജി എത്രത്തോളം പ്രയോജനപ്പെടുത്താം എന്നതിൽ ഇദ്ദേഹം ഗവേഷണം തുടരുകയാണ്. പോളിമർ കെമിസ്ട്രിയിലും നാനോസയൻസിലും നാല് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായ ഈ ശാസ്ത്രജ്ഞൻ 125 ശാസ്ത്ര പുസ്തകങ്ങളും രാജ്യാന്തര ജേർണലുകളിൽ ആയിരത്തിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും ഒരു റിക്കാർഡാണ്. നാനോ സയൻസിൽ ഒട്ടേറെ കണ്ടുപിടിത്തങ്ങളും അഞ്ചു പേറ്റന്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.
പുരസ്കാര പ്രഭയിൽ...
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ അക്കാദമിക സംഭാവനകൾക്ക് ലൊറൈൻ സർവകലാശാല സാബു തോമസിന് ‘പ്രഫസർ അറ്റ് ലൊറൈൻ’ പദവി നൽകിയിരുന്നു. മിശ്രസംയുക്ത പദാർത്ഥങ്ങളുടെ മേഖലയിലെ സംഭാവനകൾക്ക് 2017ൽ ലൊറൈൻ സർവകലാശാലയും 2015ൽ സൗത്ത് ബ്രിട്ട്നി സർവകലാശാലയും ‘ഡോക്ടർ ഹൊണോറിസ് കോസ’ പദവി നൽകി ആദരിച്ചു. 2019ലെ സി.എൻ.ആർ. റാവു പൈസ് ലക്ചർ പുരസ്കാരവും 2018ൽ മികച്ച അക്കാദമീഷ്യനുള്ള ട്രില പുരസ്കാരവും ലഭിച്ചു.
ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്. 2016ൽ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എജ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കി.
ബിഎസ്സി, ബിടെക്, പിഎച്ച്ഡി...
1980ൽ കേരള സർവകലാശാലയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ സാബു തോമസ്, കൊച്ചിൻ സർവകലാശാലയിൽനിന്ന് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിൽ ബിടെക്കും ഐഐടി ഖൊരഗ്പുരിൽനിന്ന് പിഎച്ച്ഡിയും നേടി. താനെ ബേയർ ഇന്ത്യ ലിമിറ്റഡിൽ ടെക്നിക്കൽ ഓഫീസറായും ബാറ്റയിൽ റബർ പ്രൊഡക്ഷൻ ഓഫീസറായും ജോലി നോക്കിയശേഷമാണ് 1987ൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ കെമിസ്ട്രി അധ്യാപകനായി പ്രവേശിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ഇറ്റലി, ക്രൊയേഷ്യ, പോളണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാസ്ത്രസാങ്കേതിക വകുപ്പുകളുമായി ചേർന്ന് സംയുക്ത ശാസ്ത്ര ഗവേഷണ പദ്ധതികൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് ബിരുദവും കാനഡ ലാവൽ യൂണിവേഴ്സിറ്റി, ബെൽജിയം കത്തോലിക്ക യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചും നടത്തിയിട്ടുണ്ട്. മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയാണ്.
കോട്ടയം മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫസർ ഡോ. ആനി ജോർജാണ് ഭാര്യ. ഫ്രാൻസിലെ പാവ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി മാർട്ടിൻ ജോർജ് തോമസ്, ആസാം സിൽച്ചർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ക്രിസ്റ്റീൻ റോസ് തോമസ് എന്നിവർ മക്കളാണ്.
പഠിപ്പിക്കുംതോറും അധ്യാപകനും പഠിക്കുകയാണ്. വിദേശ സർവകലാശാലകളിൽ വിദ്യാർഥികൾ ക്ലാസിൽ വരുന്നതിനു മുൻപേ അധ്യാപകൻ ക്ലാസിലുണ്ടാവണമെന്നതാണ് നിയമം. അവിടെ സമഗ്രമായ ചർച്ചയിലൂടെയാണ് പഠനം. ഓരോ വിദ്യാർഥിയെയും ഓരോ ഗവേഷകരാക്കി മാറ്റാനുള്ള ആവേശം ജനിപ്പിക്കുന്പോഴാണ് അധ്യാപനത്തിന് മൂല്യമേറുന്നത്. ഒരു ദിവസം മുഴുവൻ പഠിപ്പിച്ചാലും തനിക്കു മടുപ്പ് തോന്നാറില്ല. വൈസ് ചാൻസലറായതോടെ അധ്യാപനം രാവിലെയും രാത്രിയുമൊക്കെയായി മാറ്റേണ്ടിവന്നു അത്ര മാത്രം.
റെജി ജോസഫ്
വൈസ് ചാൻസലർ ക്ലാസിലാണ്
11:32 PM Jul 06, 2019 | Deepika.com