ബോനോ എന്ന സ്റ്റേജ് നെയ്മിൽ അറിയപ്പെടുന്ന പ്രസിദ്ധ ഐറീഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പോൾ ഡേവിഡ് ഹ്യൂസണ്‍. 1960-ൽ അയർലൻഡിലെ ഡബ്ളിനിൽ ജനിച്ച അദ്ദേഹം സംഗീതരംഗത്തെന്നപോലെ പരോപകാര പ്രവർത്തനങ്ങളിലും ഏറെ വ്യാപൃതനാണ്. ബോനോ കൂടി മുൻകൈയെടുത്തു സ്ഥാപിച്ച "യു2’ എന്ന സംഗീത ട്രൂപ്പിന്റെ പ്രധാന ഗായകനും ഗാനരചയിതാവുമായ അദ്ദേഹം അന്താരാഷ്്ട്രതലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
യു2 സംഗീതട്രൂപ്പിന്റെ അംഗമെന്ന നിലയിൽ ഇരുപത്തിരണ്ടു ഗ്രാമി അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ ഇടംനേടിയ ബോനോയെ എക്കാലത്തെയും മുപ്പത്തിരണ്ടാമത്തെ ഏറ്റവും വലിയ ഗായകനായി ‘റോളിംഗ് സ്റ്റോണ്‍’ മാസിക തെരഞ്ഞെടുത്തിട്ടുണ്ട്.
സംഗീത ലോകത്ത് ഒരു അദ്ഭുതപ്രതിഭാസമായി പ്രശോഭിക്കുന്ന ബോനോ അതിലേറെ തിളങ്ങുന്ന ഒരു രംഗമാണു ഫിലാൻത്രോപ്പി അഥവാ പരോപകരാ പ്രവർത്തനം. ഒരുപക്ഷേ, അദ്ദേഹം സംഗീതരംഗത്തു പ്രകടിപ്പിക്കുന്നതിലേറെ താത്പര്യം പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ കാണിക്കുന്നുണ്ട്. ആഫ്രിക്കയിലെ വിവിധ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിനായി ഒന്നിലേറെ സംഘടനകൾക്കുതന്നെ അദ്ദേഹം രൂപം നൽകി പ്രവർത്തിക്കുന്നുണ്ട്.
പരോപകാര പ്രവൃത്തി ചെയ്യുന്നതിനും അതിനു നേതൃത്വം കൊടുക്കുന്നതിനും ബോനോ തന്റെ ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നതുകൊണ്ട് കലാലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഫിലാൻത്രോപ്പിസ്റ്റായി വാഷിംഗ്ടണ്‍ ഡിസിയിലുള്ള "നാഷണൽ ജേർണൽ’ എന്ന ഗവേഷണ മാസിക അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ബോനോയുടെ പരോപകാര പ്രവർത്തനങ്ങളെ ആദരിച്ചു ബ്രിട്ടനിലെയും ഫ്രാൻസിലെയും ചിലിയിലെയുമൊക്കെ ഗവണ്മെന്റുകൾ അദ്ദേഹത്തിനു വിവിധ ബഹുമതികൾ നൽകിയിട്ടുണ്ട്.
എന്തുകൊണ്ടാണു മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളിൽ ബോനോ ഇത്രമാത്രം താത്പര്യം കാണിക്കുന്നത്. 2006-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് 64-ാമതു വാർഷിക നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റിനു ബോനോയെ വിളിച്ചപ്പോൾ അദ്ദേഹം നൽകിയ പ്രഭാഷണത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു:
"കുറെ വർഷങ്ങൾക്കു മുന്‍പ് വിജ്ഞാനിയായ ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഞാൻ എന്റെ എല്ലാ പ്രവർത്തനങ്ങളിലും എപ്പോഴും ദൈവാനുഗ്രഹം തേടാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞു: ‘നീ ചെയ്യുന്ന കാര്യങ്ങൾക്കു ദൈവാനുഗ്രഹം തേടുന്ന പരിപാടി നിർത്തുക. അതിനു പകരം, ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക. കാരണം, അവ പണ്ടേതന്നെ ദൈവത്തിന്റെ അനുഗ്രഹമുള്ള പ്രവൃത്തികളാണ്.'
ദൈവത്തിന്റെ അനുഗ്രഹമുള്ള പ്രവൃത്തികൾ ചെയ്യുവാനുള്ള ആഹ്വാനം ബോനോ സ്വീകരിച്ചു. അവ തനിക്കു കാണിച്ചുതരുവാൻ ദൈവത്തോട് അദ്ദേഹം അപേക്ഷിച്ചു. അങ്ങനെയാണു ദൈവം പാവങ്ങളെ സഹായിക്കുന്ന പ്രവൃത്തി അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചത്. അതിനു ശേഷം പാവങ്ങളെ സഹായിക്കുന്ന കാര്യത്തിനു ബോനോ മുൻഗണന കൊടുക്കാൻ തുടങ്ങി.
വാഷിംഗ്ടണ്‍ ഡിസിയിലെ പ്രയർ ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തിൽ ബോനോ തുടർന്നു പറഞ്ഞു: ""ദൈവം പാവങ്ങളോടൊപ്പമാണ്. അവിടുന്നു ചെയ്യുന്ന ഒരു പ്രധാന പ്രവൃത്തി അവരെ സഹായിക്കുക എന്നതാണ്. ദൈവം അനുഗ്രഹിച്ചിരിക്കുന്ന ഈ പ്രവൃത്തിയിൽ നമുക്കും പങ്കുചേരാം.''
എത്ര മനോഹരമായ ആശയം! ദൈവം ചെയ്യുന്ന പ്രവൃത്തികൾ എത്രയോ പണ്ടേ അനുഗ്രഹിക്കപ്പെട്ടവയാണ്. അവയിൽ നാം പങ്കുചേരുന്പോൾ നാമും അനുഗ്രഹിക്കപ്പെട്ടവരായി മാറുന്നു. ബോനോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ട ദൈവത്തിന്റെ പ്രധാന പ്രവൃത്തി പാവങ്ങളെ സഹായിക്കൽ എന്നത് ആയിരുന്നു. തന്മൂലം, അദ്ദേഹം അതിൽ വ്യാപൃതനായി.
എത്രയോ ആളുകളാണ് അദ്ദേഹത്തിന്റെ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങൾ വഴി ഇപ്പോൾ അനുഗ്രഹിക്കപ്പെടുന്നത്! പാവങ്ങളെ സഹായിക്കുക എന്നതു ദൈവത്തിന്റെ വലിയ ഒരു പ്രവൃത്തിതന്നെ. തന്മൂലം അതു ദൈവത്താൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതുമാണ്. സാധിക്കുന്നിടത്തോളം നാം അതിൽ പങ്കുചേരണം. എന്നാൽ, ദൈവം പ്രവർത്തിക്കുന്ന മറ്റു നിരവധി മേഖലകളുണ്ട്. അവയും അനുഗ്രഹിക്കപ്പെട്ടവയാണ്.
അങ്ങനെ ദൈവത്താൽ പണ്ടേതന്നെ അനുഗ്രഹിക്കപ്പെട്ട പ്രവൃത്തികളാണു പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, സുഖപ്പെടുത്തുക, മറ്റുള്ളവരെ പരിപാലിച്ചു വളർത്തുക എന്നതൊക്കെ. ആരൊക്കെ ഈ പ്രവൃത്തികളിൽ ആത്മാർഥമായി ഏർപ്പെടുന്നുവോ അവരൊക്കെ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരായി മാറും എന്നതാണു വാസ്തവം. കാരണം, അവർ ചെയ്യുന്ന പ്രവൃത്തികൾ പണ്ടേതന്നെ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവയാണ്.
നാം നമ്മുടെ ജീവിതത്തിൽ ഒട്ടെറെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അവയൊക്കെ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട പ്രവൃത്തികളാണോ എന്ന് ഇടയ്ക്കിടെ നാം സ്വയം ചോദിക്കണം. അതുപോലെ, അവയെല്ലാം ദൈവം അനുഗ്രഹിച്ചിരിക്കുന്ന പ്രവൃത്തികളാണ് എന്നു നാം ഉറപ്പുവരുത്തുകയും വേണം.
ദൈവം അനുഗ്രഹിച്ചിരിക്കുന്ന പ്രവൃത്തികളിൽ നാം ഏർപ്പെടുന്പോഴും നമ്മുടെ അനുദിന ജീവിതത്തിലെ പ്രവർത്തനങ്ങൾക്കു നാം ദൈവാനുഗ്രഹം യാചിക്കാൻ മടിക്കേണ്ട. കാരണം, നാം ദൈവാനുഗ്രഹം യാചിക്കുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാതിരിക്കാനുള്ള കൃപ അപ്പോൾ ദൈവം നൽകിക്കൊള്ളും. ഇനി ഏതെങ്കിലും കാരണത്താൽ നമുക്കു തെറ്റുപറ്റിയാൽപോലും അതിൽനിന്നു നന്മ ഉണ്ടാക്കുവാൻ ദൈവത്തിനു സാധിക്കും എന്നതും നാം മറക്കേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക
11:11 PM Jul 06, 2019 | Deepika.com