സ്വപ്നസാക്ഷാത്കാരം
ലൂര്‍ദ് മാതാ കെയറിന്റെ സ്വപ്ന പദ്ധതിയായ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം 2016ല്‍ കരുണയുടെ വര്‍ഷത്തിലാണ് തലസ്ഥാന നഗരിയില്‍ സേവനം ആരംഭിച്ചത്. കാന്‍സര്‍ കെയര്‍ ഹോമിന്റെ കാരുണ്യസ്പര്‍ശത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയവരും സ്നേഹം അനുഭവിച്ചവരും നിരവധി. രോഗികളായെത്തുന്നവരുടെ ജീവിതങ്ങളില്‍ അളവറ്റ ദൈവസ്നേഹം പകര്‍ന്നു നല്‍കുകയാണ് ലൂര്‍ദ് ഫൊറോനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം. കരുണ അര്‍ഹിക്കുന്നവരുടെ കരംപിടിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തലസ്ഥാന നഗരിക്കും മാതൃകയാകുന്നു. ജാതിമത ഭേദമില്ലാതെ നാലായിരത്തോളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ഇതുവരെ ഈ സ്നേഹത്തണലില്‍ കഴിഞ്ഞത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇവിടെ താമസവും ഭക്ഷണവും പൂര്‍ണമായും സൗജന്യമാണ്.
കാന്‍സര്‍ രോഗികള്‍ക്ക് തലസ്ഥാനത്ത് ഒരു സൗജന്യ വിശ്രമകേന്ദ്രം എന്ന നിലയ്ക്കായിരുന്നു 2016 ഫെബ്രുവരിയില്‍ ഉള്ളൂര്‍ പി.ടി.ചാക്കോ നഗറില്‍ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലൂര്‍ദ് ഫൊറോനയ്ക്കു കീഴിലെ വിവിധ ഇടവകകളുടെ സഹായത്തോടെയാണ് ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം യാഥാര്‍ഥ്യമാക്കിയത്. കാന്‍സര്‍ രോഗ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്കും റേഡിയേഷനുമായി തിരുവനന്തപുരത്ത് എത്തുന്നവരാണ് അധികവും. ആഴ്ചകളോ മാസങ്ങളോ നീണ്ട ചികിത്സ വേണ്ടിവരും. പാവപ്പെട്ടവരായ ആളുകള്‍ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ലൂര്‍ദ് മാതാ കെയര്‍ ഇവര്‍ക്കു താങ്ങാകുന്നത്. ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിലെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കു സ്നേഹവും കരുതലും നല്കുന്നതു സ്നേഹഗിരി മിഷനറി സിസ്റ്റര്‍മാരാണ്. സിസ്റ്റര്‍ ടെസില്ല, സിസ്റ്റര്‍ ജോഫി മരിയ എന്നിവരാണ് ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം ആരംഭിച്ചതു മുതല്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അസ്തമിച്ചെന്നു കരുതിയെത്തുന്ന രോഗികളെ പ്രത്യാശയിലേക്കു കൈപിടിച്ചുയര്‍ത്തുകയാണ് ഇവര്‍.
കാൻസർ രോഗികൾക്ക് ആശ്വാസം
തെക്കന്‍കേരളത്തിലെയും മധ്യകേരളത്തിലെയും കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം ആര്‍സിസിയെ ആണ്. ഉറ്റവരുടെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി തലസ്ഥാനത്തേക്കു വണ്ടി കയറുന്നവരാണ് മിക്കവരും. ഇവര്‍ക്ക് ഒരു സ്നേഹഭവനം ഒരുക്കുകയായിരുന്നു ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിലൂടെ ചങ്ങനാശേരി അതിരൂപത ലക്ഷ്യം വച്ചത്. ഏകദേശം 100 കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരേ സമയം സൗജന്യതാമസത്തിനും ഭക്ഷണത്തിനും ഇവിടെ സൗകര്യമുണ്ട്. കാന്‍സര്‍ സാന്ത്വന ശൂശ്രൂഷാ രംഗത്ത് പുതിയൊരധ്യായമായിരുന്നു ലൂര്‍ദ് മാതാ കെയര്‍ ഹോം. ആര്‍സിസിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ക്കും കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ക്കും സഹായം നല്‍കുന്നുണ്ട്. വലിയ ചെലവുള്ള മറ്റു ചികിത്സകള്‍ക്കും ധനസഹായം നല്കുന്നു. രോഗം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയിലായ സാഹചര്യത്തിലാകും മിക്ക രോഗികളും വിദഗ്ധ ചികിത്സ തേടി തലസ്ഥാനത്തെത്തുന്നത്. അത്തരക്കാര്‍ക്ക് ഏതു ഡോക്ടറെ കാണണം, എന്തു ചെയ്യണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും ലൂര്‍ദ് മാതാ കെയര്‍ നല്കുന്നു. ചികിത്സയ്ക്കുശേഷം ആകസ്മികമായി മരണത്തിനു കീഴടങ്ങുന്ന രോഗികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ആംബുലന്‍സ് സേവനവും പാവപ്പെട്ട രോഗികള്‍ക്കായി ലൂര്‍ദ് മാതാ കെയര്‍ ചെയ്യുന്നു.
കാന്‍സര്‍ രോഗികളില്‍ മാത്രം ഒതുങ്ങുന്നതല്ല ലൂര്‍ദ് മാതാ കെയറിന്റെ സേവനങ്ങള്‍. എയ്ഡ്സ് രോഗം ബാധിച്ചു ദീര്‍ഘനാള്‍ ആശുപത്രിയിലും ചികിത്സയിലുമായി കഴിഞ്ഞ് സ്വന്തം വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്നവര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗവും സാന്ത്വനവും നല്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്കായും നിരവധി പദ്ധതികളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. കുടാതെ തിരുവനന്തപുരത്തെ പാവപ്പെട്ട 150 കുടുംബങ്ങള്‍ക്ക് പ്രത്യേകം കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് എല്ലാ രണ്ടാം ശനിയാഴ്ചയും അരിയും അവശ്യഭക്ഷ്യവസ്തുക്കളും നല്കുന്നു. ഇത് കഴിഞ്ഞ 11 വര്‍ഷമായി തുടരുന്നു. മലയോരമേഖലകളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പാവപ്പെട്ട കുടുംബങ്ങളില്‍ അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനായി ഒരു പ്രത്യേക വിഭാഗം ലൂര്‍ദ് മാതാ കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷാരംഭത്തില്‍ പാഠപുസ്തകങ്ങളും ബുക്കുകളും യൂണിഫോം, മറ്റു പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. ഇങ്ങനെ ജീവകാരുണ്യ രംഗത്ത് ലൂര്‍ദ് മാതാ കെയറിന്റെ കയ്യൊപ്പ് പതിഞ്ഞ സേവനങ്ങള്‍ നിരവധി.
ജീവിതത്തിലേക്ക് കൈപിടിച്ച്
ഇതിനു പുറമേ അശരണരായ രോഗികള്‍ക്കും സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്ക്കുമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മോചിതരാകുന്നവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന പുനരധിവാസ പദ്ധതി, പാവപ്പെട്ടവരെ ഭവന നിര്‍മാണത്തിനു സഹായിക്കുന്ന ഹൗസിംഗ് കെയര്‍, ജയിലുകളില്‍ കഴിയുന്നവരുടെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയും ചെയ്യുന്ന കുടുംബരക്ഷാപദ്ധതി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടും നിരവധി പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. ടെക്നോപാര്‍ക്കിലെ ബ്ലഡ് ഡൊണേഷന്‍ ഫോറവുമായി സഹകരിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്കു രക്തം എത്തിക്കുന്ന പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കി വരുന്നു. നെടുമങ്ങാട് പണി പൂര്‍ത്തിയായ മദര്‍ തെരേസ വൃദ്ധമന്ദിരത്തിന്റെ ആശീര്‍വാദവും സമര്‍പ്പണവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂലൈ ആറിന് നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, മന്ത്രി ഇ.പി. ജയരാജന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന് എംപി, എംഎല്‍എമാരായ സി. ദിവാകരന്, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 50 വൃദ്ധജനങ്ങള്ക്കു താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരി ചീരംചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പസ്തോലിക് സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനികളാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതിനായി എത്തുക.
റവ .ഡോ. ജോണ്‍ വി. തടത്തില്‍, റവ. ഡോ മാണി പുതിയിടം, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തിലൂടെ കടന്നുവന്ന ലൂര്‍ദ് മാതാ കെയറിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് റവ. ഡോ. ജോസ് വിരുപ്പേല്‍, ഫാ.റോണി മാളിയേക്കല്‍ എന്നിവരാണ്. ലൂര്‍ദ് മാതാ കെയറിന്റെ സ്നേഹത്തിന്റെയും കരുണയുടെയും പുതിയൊരധ്യായമാണ് മദര്‍ തെരേസ വൃദ്ധമന്ദിരം.
റിച്ചാര്‍ഡ് ജോസഫ്