11-ാം വയസിൽ ബേക്കറി ഉടമ. അമേരിക്കൻ സ്വദേശിയായ മൈക്കിൾ പ്ലാട്ടിനെ വ്യത്യസ്തനാക്കുന്നത് ഇക്കാര്യംകൊണ്ട് മാത്രമല്ല. ബേക്കറിയിൽ ഒാരോ കപ്പ്കേക്ക് വിൽക്കുന്പോഴും മൈക്കിൾ ഒരെണ്ണം വീടില്ലാത്തവർക്ക് നൽകും. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു മൈക്കിളിന്റേത്. വീട്ടിലിരുന്നായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. അമ്മയായിരുന്നു അദ്ധ്യാപിക. വൈകുന്നേരം യൂട്യൂബിൽ നിന്ന് കേക്കുണ്ടാക്കുന്നത് പഠിച്ചെടുത്തു. 11 -ാം വയസിൽ വീട്ടിൽ ഒരു ബേക്കറിയിട്ടു. മൈക്കിൾസ് ഡെസേര്‍ട്ട് എന്നാണ് ബേക്കറിയുടെ പേര്.
അയൽക്കാരും ഫേസ്ബുക്കിലൂടെ ലഭിക്കുന്ന ഒാഡറുകളുമാണ് മൈക്കിൾ ചെയ്തു നൽകുക. വാർഷിക ആഘോഷങ്ങൾ, ജന്മദിന ആഘോഷങ്ങൾ തുടങ്ങിയവയ്ക്ക് മൈക്കിൾ കേക്കുകൾ കൊടുക്കുന്നുണ്ട്. "എനിക്ക് ചെറുപ്പത്തിൽ കപ്പ്കേക്കുകൾ ഇഷ്ടമായിരുന്നു. കപ്പ്കേക്കുകൾ കുട്ടിക്കാലത്തിന്റെ ഭാഗമാണ്. കുട്ടികൾക്ക് കപ്പ്കേക്കുകൾ നൽകുന്പോൾ ലഭിക്കുന്ന സന്തോഷം വലുതാണ് '- മൈക്കിൾ പറയുന്നു. ഒരുമാസം 75 കപ്പ്കേക്കുകൾ മൈക്കിൾ വിൽക്കുന്നുണ്ട്.
നാലു കപ്പ്കേക്കുകൾക്ക് 15 ഡോളറാണ് ഈടാക്കുന്നത്.നോ കിഡ് ഹങ്കറി എന്ന സംഘടനയുമായി ചേർന്നാണ് മൈക്കിളിന്റെ പ്രവർത്തനം. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കുക്കിംഗ് ക്ലാസും എടുക്കാറുണ്ട്.
എസ് ടി
കപ്പ്കേക്കിനു പിന്നിലെ കഥ
12:37 AM Jun 30, 2019 | Deepika.com