എത്രയും പ്രിയപ്പെട്ട മക്കൾക്ക്,
എന്റെ ഈ കത്ത് നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഒരേ കത്ത് തന്നെയാണ് എല്ലാവർക്കും ഞാൻ അയയ്ക്കുന്നത്. നിങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും സുഖമാണെന്ന് ഞാൻ കരുതുന്നു. അപ്രകാരമായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. എനിക്ക് അങ്ങനെ മാത്രമേ പ്രാർത്ഥിക്കാൻ കഴിയൂ.എന്റെ ആഗ്രഹം നിങ്ങൾ എല്ലാവരും എന്നും സുഖമായിരിക്കണമെന്ന് മാത്രമാണ്.
മമ്മി മരിച്ചിട്ട് ഇന്നേയ്ക്ക് പതിനാല് വർഷം തികയുകയാണല്ലൊ. അവൾ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോൾ ക്ലേശം എന്തെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.എന്റെയും നിങ്ങൾ ഓരോരുത്തരുടെയും കാര്യത്തിൽ എപ്പോഴും അവൾക്ക് ശ്രദ്ധ ഉണ്ടായിരുന്നു. മമ്മിക്കുവേണ്ടി നിങ്ങൾ എല്ലാവരും കുർബാന ചൊല്ലിച്ചെന്നും മക്കൾക്കൊപ്പം നിങ്ങൾ പള്ളിയിൽ പോയിട്ടുണ്ടാവുമെന്നും ഞാൻ കരുതുന്നു. നമ്മുടെ മമ്മിക്കുവേണ്ടി പ്രാർഥിക്കാൻ നമ്മളല്ലാതെ വേറെ ആരാണുള്ളത്.
ടോമിച്ചന്റെ മൂത്ത മകൻ അമേരിക്കയിൽത്തന്നെയുള്ള ഒരു പെങ്കൊച്ചുമായി പ്രേമത്തിലാണെന്ന് ലിസി പറഞ്ഞ് ഞാൻ അറിഞ്ഞു. മോനേ, ടോമിച്ചാ, ഇക്കാര്യത്തെപ്രതി അവനുമായി നീ വഴക്കിടണ്ട. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ നോക്കുക. പറ്റുന്ന ആലോചനയാണെങ്കിൽ അതിൻമേൽ തീരുമാനം എടുക്കുക.
ജോമിച്ചൻ ഇടയ്ക്ക് നാട്ടിൽ വന്നിരുന്നെന്ന് പുന്നത്തേടത്തെ ജോബി പറഞ്ഞറിഞ്ഞു.അവധി അധികം ഇല്ലാതിരുന്നതിനാലാണ് പപ്പയെ കാണാൻ നീയും അവളും മക്കളും വരാതിരുന്നതെന്ന് എനിക്കറിയാം. നിന്റെ മക്കളെ ഒന്ന് കാണണമെന്ന് പപ്പയ്ക്ക് വലിയ ആഗ്രഹമാണ്. അവരെ ഞാൻ കണ്ടിട്ട് രണ്ടു മൂന്ന് വർഷമെങ്കിലും ആയില്ലേ.
ജിനിയുടെ എളേ ആങ്ങളേടെ കല്യാണത്തിനാ നിങ്ങൾ വന്നതെന്ന് ഞാൻ അറിഞ്ഞു. കല്യാണക്കാര്യം പറയാൻ അവളുടെ പപ്പ എന്നെ ഫോണ് ചെയ്തിരുന്നു. അത്രേം വരെയൊന്നും യാത്ര ചെയ്യാൻ എനിക്കിപ്പം പറ്റില്ലെന്ന് നിനക്കറിയാമല്ലൊ. മോളെ ജിനി, പപ്പയോട് മോൾക്ക് കെറുവൊന്നുമില്ലല്ലൊ. ആങ്ങളയേയും അവന്റെ ഭാര്യയേയും നീയെന്റെ അന്വേഷണം അറിയിക്കണം.
സൂരജിന്റെ തിരക്കൊക്കെ എനിക്കറിയാം. ഞാനും ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നില്ലേ. മോനെ, പാവപ്പെട്ട ആളുകളെ സഹായിക്കാൻ ഒത്തിരി പറ്റുന്ന ജോലിയാണ് വില്ലേജ് ആഫീസറുടേത്. നിനക്കും അവൾക്കും നാട്ടിലേക്ക് മാറ്റം കിട്ടിയിരുന്നെങ്കിലെന്ന് പപ്പ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പപ്പയുടെ ആഗ്രഹം നിങ്ങൾ നോക്കണ്ട. നിങ്ങളുടെ സൗകര്യമാണ് പ്രധാനപ്പെട്ടത്.കഴിഞ്ഞ സമ്മർ വെക്കേഷന് നീയും കുടുംബവും കോഴിക്കോട് നിന്ന് കുറെ ദിവസമെങ്കിലും ചങ്ങനാശേരിയിലെ നമ്മുടെ വീട്ടിൽ എനിക്കൊപ്പം വന്ന് താമസിക്കുമെന്ന് ഞാൻ വിചാരിച്ചു. പറ്റിക്കാണില്ല, പോട്ടെ, നിനക്ക് നാട്ടിൽ വന്നാൽ നൂറു കൂട്ടം കാര്യങ്ങളല്ലേ .നിന്റെ ഇളേ കുട്ടിയുടെ ഏനക്കേടൊക്കെ മാറിയോ? നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു അവന്.
മക്കളെ രണ്ടു പേരെയും അപ്പപ്പൻ അന്വേഷിച്ചതായിപറയണം. ഇനി എന്റെ കാര്യം. എനിക്കുവേണ്ടി നിങ്ങൾ എല്ലാവരും കൂടി ഏർപ്പാട് ചെയ്ത ആ പെങ്കൊച്ച് എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്നുണ്ട്. എനിക്ക് ബുദ്ധിമുട്ടുണ്ടാകുമല്ലൊ എന്ന് കരുതി അവൾക്ക് അനുവദിക്കപ്പെട്ട അവധി പോലും അവൾ എടുക്കാറില്ല.എന്റെ ഭക്ഷണ കാര്യങ്ങളിലും മരുന്നിന്റെ കാര്യത്തിലും മാസം തോറും ആശുപത്രിയിൽ കൊണ്ടു പോകുന്ന കാര്യത്തിലുമൊക്കെ അവൾ ഒരു കുറവും വരുത്താറില്ല.
രാത്രിയിൽ ഞാൻ ഒന്ന് ചുമയ്ക്കുന്നത് കേട്ടാൽ മതി എന്റെ മുറിയിൽ അവൾ ഓടിയെത്തും. ഇനിയുള്ള എന്റെ കാലം ഏതെങ്കിലും സ്ഥാപനത്തിൽ പോയി ഞാൻ നിന്നോളാം എന്ന് ഞാൻ അവളോട് പറഞ്ഞെങ്കിലും എന്നെ വിട്ടു പോകാൻ അവൾ കൂട്ടാക്കുന്നില്ല.എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഇടയ്ക്കൊക്കെ നിങ്ങൾ അവൾക്ക് ഫോണ് ചെയ്യാറുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു.
പുത്രി തുല്യമായ സ്നേഹവും കരുതലുമാണ് അവൾ എനിക്ക് നൽകുന്നത്. എനിക്കിനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ മകളായി അവൾ പിറക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ വാർദ്ധക്യത്തിൽ എന്നെ നോക്കാൻ ഇതുപോലൊരു കുട്ടിയെ തരപ്പെടുത്തിയ നിങ്ങൾക്കു് ഞാൻ നന്ദി പറയുന്നു. ഇനി എത്ര കാലം കൂടി ഞാൻ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. മരിക്കും മുന്പ് നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണണമെന്നും കുറെ നാളുകൾ നിങ്ങൾക്കൊപ്പം കഴിയണമെന്നും എനിക്കാഗ്രഹമുണ്ട്.
സ്നേഹപൂർവം: പപ്പ
സിറിയക് കോട്ടയിൽ
എന്റെ ഈ കത്ത് നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഒരേ കത്ത് തന്നെയാണ് എല്ലാവർക്കും ഞാൻ അയയ്ക്കുന്നത്. നിങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും സുഖമാണെന്ന് ഞാൻ കരുതുന്നു. അപ്രകാരമായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. എനിക്ക് അങ്ങനെ മാത്രമേ പ്രാർത്ഥിക്കാൻ കഴിയൂ.എന്റെ ആഗ്രഹം നിങ്ങൾ എല്ലാവരും എന്നും സുഖമായിരിക്കണമെന്ന് മാത്രമാണ്.
മമ്മി മരിച്ചിട്ട് ഇന്നേയ്ക്ക് പതിനാല് വർഷം തികയുകയാണല്ലൊ. അവൾ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോൾ ക്ലേശം എന്തെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.എന്റെയും നിങ്ങൾ ഓരോരുത്തരുടെയും കാര്യത്തിൽ എപ്പോഴും അവൾക്ക് ശ്രദ്ധ ഉണ്ടായിരുന്നു. മമ്മിക്കുവേണ്ടി നിങ്ങൾ എല്ലാവരും കുർബാന ചൊല്ലിച്ചെന്നും മക്കൾക്കൊപ്പം നിങ്ങൾ പള്ളിയിൽ പോയിട്ടുണ്ടാവുമെന്നും ഞാൻ കരുതുന്നു. നമ്മുടെ മമ്മിക്കുവേണ്ടി പ്രാർഥിക്കാൻ നമ്മളല്ലാതെ വേറെ ആരാണുള്ളത്.
ടോമിച്ചന്റെ മൂത്ത മകൻ അമേരിക്കയിൽത്തന്നെയുള്ള ഒരു പെങ്കൊച്ചുമായി പ്രേമത്തിലാണെന്ന് ലിസി പറഞ്ഞ് ഞാൻ അറിഞ്ഞു. മോനേ, ടോമിച്ചാ, ഇക്കാര്യത്തെപ്രതി അവനുമായി നീ വഴക്കിടണ്ട. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ നോക്കുക. പറ്റുന്ന ആലോചനയാണെങ്കിൽ അതിൻമേൽ തീരുമാനം എടുക്കുക.
ജോമിച്ചൻ ഇടയ്ക്ക് നാട്ടിൽ വന്നിരുന്നെന്ന് പുന്നത്തേടത്തെ ജോബി പറഞ്ഞറിഞ്ഞു.അവധി അധികം ഇല്ലാതിരുന്നതിനാലാണ് പപ്പയെ കാണാൻ നീയും അവളും മക്കളും വരാതിരുന്നതെന്ന് എനിക്കറിയാം. നിന്റെ മക്കളെ ഒന്ന് കാണണമെന്ന് പപ്പയ്ക്ക് വലിയ ആഗ്രഹമാണ്. അവരെ ഞാൻ കണ്ടിട്ട് രണ്ടു മൂന്ന് വർഷമെങ്കിലും ആയില്ലേ.
ജിനിയുടെ എളേ ആങ്ങളേടെ കല്യാണത്തിനാ നിങ്ങൾ വന്നതെന്ന് ഞാൻ അറിഞ്ഞു. കല്യാണക്കാര്യം പറയാൻ അവളുടെ പപ്പ എന്നെ ഫോണ് ചെയ്തിരുന്നു. അത്രേം വരെയൊന്നും യാത്ര ചെയ്യാൻ എനിക്കിപ്പം പറ്റില്ലെന്ന് നിനക്കറിയാമല്ലൊ. മോളെ ജിനി, പപ്പയോട് മോൾക്ക് കെറുവൊന്നുമില്ലല്ലൊ. ആങ്ങളയേയും അവന്റെ ഭാര്യയേയും നീയെന്റെ അന്വേഷണം അറിയിക്കണം.
സൂരജിന്റെ തിരക്കൊക്കെ എനിക്കറിയാം. ഞാനും ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നില്ലേ. മോനെ, പാവപ്പെട്ട ആളുകളെ സഹായിക്കാൻ ഒത്തിരി പറ്റുന്ന ജോലിയാണ് വില്ലേജ് ആഫീസറുടേത്. നിനക്കും അവൾക്കും നാട്ടിലേക്ക് മാറ്റം കിട്ടിയിരുന്നെങ്കിലെന്ന് പപ്പ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പപ്പയുടെ ആഗ്രഹം നിങ്ങൾ നോക്കണ്ട. നിങ്ങളുടെ സൗകര്യമാണ് പ്രധാനപ്പെട്ടത്.കഴിഞ്ഞ സമ്മർ വെക്കേഷന് നീയും കുടുംബവും കോഴിക്കോട് നിന്ന് കുറെ ദിവസമെങ്കിലും ചങ്ങനാശേരിയിലെ നമ്മുടെ വീട്ടിൽ എനിക്കൊപ്പം വന്ന് താമസിക്കുമെന്ന് ഞാൻ വിചാരിച്ചു. പറ്റിക്കാണില്ല, പോട്ടെ, നിനക്ക് നാട്ടിൽ വന്നാൽ നൂറു കൂട്ടം കാര്യങ്ങളല്ലേ .നിന്റെ ഇളേ കുട്ടിയുടെ ഏനക്കേടൊക്കെ മാറിയോ? നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു അവന്.
മക്കളെ രണ്ടു പേരെയും അപ്പപ്പൻ അന്വേഷിച്ചതായിപറയണം. ഇനി എന്റെ കാര്യം. എനിക്കുവേണ്ടി നിങ്ങൾ എല്ലാവരും കൂടി ഏർപ്പാട് ചെയ്ത ആ പെങ്കൊച്ച് എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്നുണ്ട്. എനിക്ക് ബുദ്ധിമുട്ടുണ്ടാകുമല്ലൊ എന്ന് കരുതി അവൾക്ക് അനുവദിക്കപ്പെട്ട അവധി പോലും അവൾ എടുക്കാറില്ല.എന്റെ ഭക്ഷണ കാര്യങ്ങളിലും മരുന്നിന്റെ കാര്യത്തിലും മാസം തോറും ആശുപത്രിയിൽ കൊണ്ടു പോകുന്ന കാര്യത്തിലുമൊക്കെ അവൾ ഒരു കുറവും വരുത്താറില്ല.
രാത്രിയിൽ ഞാൻ ഒന്ന് ചുമയ്ക്കുന്നത് കേട്ടാൽ മതി എന്റെ മുറിയിൽ അവൾ ഓടിയെത്തും. ഇനിയുള്ള എന്റെ കാലം ഏതെങ്കിലും സ്ഥാപനത്തിൽ പോയി ഞാൻ നിന്നോളാം എന്ന് ഞാൻ അവളോട് പറഞ്ഞെങ്കിലും എന്നെ വിട്ടു പോകാൻ അവൾ കൂട്ടാക്കുന്നില്ല.എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഇടയ്ക്കൊക്കെ നിങ്ങൾ അവൾക്ക് ഫോണ് ചെയ്യാറുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു.
പുത്രി തുല്യമായ സ്നേഹവും കരുതലുമാണ് അവൾ എനിക്ക് നൽകുന്നത്. എനിക്കിനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ മകളായി അവൾ പിറക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ വാർദ്ധക്യത്തിൽ എന്നെ നോക്കാൻ ഇതുപോലൊരു കുട്ടിയെ തരപ്പെടുത്തിയ നിങ്ങൾക്കു് ഞാൻ നന്ദി പറയുന്നു. ഇനി എത്ര കാലം കൂടി ഞാൻ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. മരിക്കും മുന്പ് നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണണമെന്നും കുറെ നാളുകൾ നിങ്ങൾക്കൊപ്പം കഴിയണമെന്നും എനിക്കാഗ്രഹമുണ്ട്.
സ്നേഹപൂർവം: പപ്പ
സിറിയക് കോട്ടയിൽ