വിവാഹിതനായ അയാൾ അനുരാധയ്ക്കൊരു പ്രേമലേഖനമെഴുതി. അയാൾ ജയദേവൻ. വയസ് മുപ്പത്. രണ്ടു കുട്ടികളുടെ പിതാവ്. ഭാര്യ സ്മൃതി. ഇരുവർക്കും കുവൈറ്റിൽ ജോലി. അവധിക്കു നാട്ടിലെത്തിയതാണ്. തിരികെ പോകാൻ ഇനി പത്തു ദിനങ്ങൾകൂടി മാത്രം. അങ്ങനെയിരിക്കെയാണ് അയാൾക്കിങ്ങനെയൊരു തോന്നലുണ്ടായത്. അനുരാധ ഒരു സ്ലിം ബ്യൂട്ടിയാണ്. വയസ് ഇരുപത്. ഡിഗ്രി കഴിഞ്ഞു. ആന്റിക്കൊപ്പം കോട്ടയത്തു താമസിക്കുന്നു. കംപ്യൂട്ടർ പഠനം. ഡാഡിയും മമ്മിയും വിദേശത്ത്.
ആന്റി ഒരു കൗണ്സലറാണ്. സ്വന്തമായി ഒരു ക്ലിനിക്കുണ്ട്. ക്ലിനിക്കിൽ കൗണ്സലിംഗിനായി എത്തിയതാണവർ. ജയദേവനും സ്മൃതിയും. മൂന്നുദിവസം അവരിരുവരും ക്ലിനിക്കിലുണ്ടായിരുന്നു. അനുരാധ ആരുമായും പെട്ടെന്നു ചങ്ങാത്തംകൂടുന്ന പ്രകൃതക്കാരിയാണ്. ഇങ്ങോട്ടു മുട്ടുന്നില്ലെന്നു കണ്ടാൽ അങ്ങോട്ടു കയറി മുട്ടും. അങ്ങനെയാണവൾ ജയദേവനുമായി പരിചയപ്പെടാൻ ഇടയായത്.
അനുരാധയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രേമലേഖനമാണിതെന്ന് നിങ്ങൾ കരുതേണ്ടാ. അഞ്ചു പേരിൽനിന്നായി എട്ടു പ്രേമലേഖനങ്ങൾ ഇതിനോടകം അവൾക്ക് കിട്ടിക്കഴിഞ്ഞു. ഇതിപ്പോൾ അവൾ കൈപ്പറ്റുന്ന ഒൻപതാമത്തെ കത്താണ്. ഇങ്ങനെ പോയാൽ ഭാവിയിൽ അവളെ തേടിയെത്തുന്നത് കത്തുകളുടെ ഒരു നീണ്ടനിര തന്നെയാവും.
ജയദേവൻ അനുരാധയുടെ മറുപടിയും കാത്തിരുന്നു. തിരികെ കുവൈറ്റിലേക്കു പറക്കുംമുന്പ് എപ്പോഴെങ്കിലും അവളുടെ കത്ത് ലഭിക്കുമെന്നയാൾ കരുതി. പക്ഷേ, അതുണ്ടായില്ല. വീട്ടിൽനിന്ന് കാറിൽ കയറുന്പോഴും അയാളുടെ കണ്ണുകൾ അനുരാധയുടെ കത്തുമായെത്തുന്ന പോസ്റ്റുമാനെ തിരയുകയായിരുന്നു. കുവൈറ്റിലെത്തിയ അയാൾ വീണ്ടും അവൾക്കെഴുതി. ഒന്നല്ല, പല തവണ. ഇപ്പോഴും അയാൾ അവളുടെ കത്തുമായെത്തുന്ന പോസ്റ്റുമാനെയും കാത്തിരിക്കുന്നു.
“അനുരാധേ....” “എന്താ ആന്റി ?.” “നീ ഇതുകണ്ടോ?.” കൈയിലിരിക്കുന്ന കത്തുകാട്ടി ആന്റി അവളോടു ചോദിച്ചു. പഴയ പ്രശ്നംതന്നെ. വീണ്ടും ഒരു പ്രേമലേഖനം കൂടി. ഇത്തവണത്തെ കക്ഷി കോളജുകുമാരനായ വിജിലാണ്. പയ്യന് പ്രായം പതിനെട്ട്. കോളജിലെ നന്പർവണ് ഗായകൻ. കോളജ്ഡേയ്ക്ക് പാട്ടുപാടിയ വിജിലിന്റെ സ്വരമാധുരിയെ പ്രകീർത്തിച്ച് അനുരാധ സംസാരിച്ചതാണ് അവന് അവളോട് അനുരാഗം തോന്നാൻ കാരണമായിത്തീർന്നത്.
“മോളേ... നിന്റെ ഈ പോക്ക് അപകടത്തിലേക്കാ.” ആന്റി പറഞ്ഞു. “ആരോടും മിണ്ടാൻ പാടില്ലെന്നാണോ ആന്റി പറയുന്നത്?.” “അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..” “പിന്നെ ഞാനെന്തു ചെയ്യണമെന്നാ?.” “അതിരുവിട്ടുള്ള നിന്റെ പരിചയപ്പെടലിനും ഇടപെടലിനുമൊക്കെ നീ കടിഞ്ഞാണിടണം..”
“ഇങ്ങനെയൊക്കെ വരുമെന്നു വിചാരിച്ചാണോ ആന്റീ ഞാൻ....” അവളുടെ കണ്ഠമിടറി. “പോട്ടെ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.” ആന്റി അവളെ ആശ്വസിപ്പിച്ചു. “ഈ ആണുങ്ങളൊക്കെ എന്താ ആന്റി ഇങ്ങനെ .” അവൾ ആന്റിയോടു ചോദിച്ചു. “എല്ലാവരും ഇങ്ങനെയൊന്നുമല്ല. പക്വമതികളല്ലാത്ത ചിലരാണ് നിന്റെ പെരുമാറ്റരീതിയെ തെറ്റിദ്ധരിക്കുന്നത്..” “അപ്പോൾ അതെങ്ങനെ എന്റെ കുഴപ്പമാകും? .” “ആളും തരവും നോക്കാതെ ചങ്ങാത്തത്തിനു പോകുന്നതാ നിന്റെ കുഴപ്പം.”
“കൂ.... കൂ.... കൂ....” കോളിംഗ് ബെല്ലിലെ കിളി ചിലച്ചു. ആന്റി കതകു തുറന്നു. പോസ്റ്റുമാനാണ്. “ടീച്ചറെ, ഒരു കത്തുണ്ട്. അനുരാധ കൃഷ്ണകുമാറിനാ.” ആന്റി കത്തുപൊട്ടിച്ചു. കത്തിന്റെ ഉടമ ആരെന്നു നോക്കി. മറ്റാരുമല്ല. ആ പയ്യൻ തന്നെ വിജിൽ. നോക്കണേ, ആളും തരവും നോക്കാതെ ചങ്ങാത്തം കൂടാൻ പോകുന്ന പെണ്കുട്ടികൾക്കു പറ്റുന്ന അബദ്ധങ്ങൾ.
സിറിയക് കോട്ടയിൽ
അനുരാധയ്ക്കൊരു പ്രേമലേഖനം
01:49 AM Jun 16, 2019 | Deepika.com