ബ്രദർ മൈക്കിൾ ലോസിന്റെ വരണ്ട ചുണ്ടുകൾ ആമ്മേൻ, ആമ്മേൻ എന്ന് ആവർത്തിക്കാൻ ആഗ്രഹിച്ചെങ്കിലും ശബ്ദം പുറത്തുവന്നിരുന്നില്ല. കാസയും പീലാസയും പിടിക്കാൻ കരങ്ങൾക്കു ബലമില്ലാതെ കൂപ്പുകരളോടെ കിടന്ന വൈദികാർഥിയുടെ നെഞ്ച് ആ നിമിഷം ഉറക്കെ മിടിച്ചുകൊണ്ടിരുന്നു. കഠോരമായ വേദനയിൽ ആശ്വാസമേകാൻ തിരുവസ്ത്രങ്ങൾക്കു മുകളിൽ സ്ഥാപിച്ച ക്രൂശിതരൂപത്തിന്റെ ചലനം ആ നെഞ്ചിടിപ്പിനു തെളിവായി. ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലെ കിടക്ക അൾത്താരയായി മാറ്റിയ അത്യപൂർവ നിമിഷത്തിൽ ബ്രദർ മൈക്കിൾ ലോസ് മേയ് 24ന് ഓങ്കോളജി വാർഡിൽ തിരുപ്പട്ടം സ്വീകരിച്ചു.
അതേ കിടക്ക അൽപം ചായ്ച്ചുവച്ച്കിടന്നു സഹവൈദികരുടെ സഹായത്താൽ തിരുവോസ്തി സൂചിപ്പാടുള്ള കരങ്ങളിൽ ഉയർത്തി പിറ്റേന്ന് പ്രഥമ ദിവ്യബലിയും അർപ്പിച്ചു. ശ്വസനസഹായ സാമഗ്രികൾക്കു നടുവിൽ വേദനകളെ മറന്ന് അന്തിമാഭിലാഷത്തിന്റെ നിർവൃതിയോടെ ആ മുഖം തേജോമയമായപ്പോൾ പലരും കണ്ണീർ വാർത്തു.
ഫാ. മൈക്കിൾ ലോസിനു വേണ്ടി ലോകം പ്രാർഥനയിലാണിപ്പോൾ. ഫാ. മൈക്കിളിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രമുഖനായ ഒരു വ്യക്തിയെത്തി. മറ്റാരുമല്ല പോളണ്ടിന്റെ പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡ. വൈദികന് ജൻമദിനാശംസകളും പ്രാർഥനകളും നേരാൻ എത്തിയ പോളീഷ് പ്രസിഡന്റ് നവവൈദികനു മുന്നിൽ മുട്ടുകുത്തി ആശിർവാദം തേടി.
വേദനയുടെ കിടക്കയിൽനിന്ന് മെല്ലെ എഴുന്നേറ്റിരുന്ന് ഫാ. മൈക്കിൾ ലോസ് രാജ്യത്തിന്റെ പ്രസിഡന്റിനെ അനുഗ്രഹിക്കുന്ന ചിത്രം ലോകം വികാരഭരിതമായാണ് നോക്കിക്കണ്ടത്.
കീഴ് വഴക്കങ്ങൾ മാറ്റിവച്ചു
ദൈവത്തിന്റെ നിത്യവിളിയിൽ പങ്കാളിയാകാൻ ഒരുങ്ങിക്കിടക്കവേ ആ വൈദികവിദ്യാർഥിയുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കാൻ കത്തോലിക്കാ തിരുസസഭ കീഴ് വഴക്കങ്ങൾ മാറ്റിമറിച്ചു. ആശുപത്രിയിൽ വൈദികപട്ടം നൽകി 31കാരനായ വൈദികവിദ്യാർഥിയുടെ അന്തിമാഭിലാഷം സാധിച്ചുകൊടുക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശേഷാൽ തീരുമാനമെടുത്തു എന്നതും അത്യപൂർവ നടപടിയാണ്.
ഡീക്കനായി അഭിഷേകം ചെയ്ത് കുറെ മാസങ്ങളുടെ ഒരുക്കങ്ങൾക്കുശേഷം പൗരോഹിത്യം നൽകുന്നതാണ് കത്തോലിക്കാ സഭയിലെ ക്രമം. മാർപാപ്പയുടെ പ്രത്യേക കൽപ്പനയിൽ ഡീക്കൻ പട്ടവും പൗരോഹിത്യവും ബ്രദർ മൈക്കിളിന് ഒരുമിച്ചു നൽകി. ദൈവം തിരികെ വിളിക്കും മുൻപ് നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യത്തെ സ്വന്തമാക്കണമെന്നത് ഈ വൈദിക വിദ്യാർഥിയുടെ തീക്ഷ്ണമായ ആഗ്രഹമായിരുന്നു.
സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് എന്ന സന്യാസ സമൂഹാംഗമായ ബ്രദർ മൈക്കിൾ ലോസ് കാൻസർ ചികിത്സയിലായിരിക്കെ ഗുരുതരമായ അവസ്ഥയിൽ പൗരോഹിത്യം സ്വീകരിക്കണമെന്ന അന്ത്യാഭിലാഷം സഫലമാക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വാഴ്സോയിലെ ആശുപത്രി ഇതിനായി ഒരുക്കപ്പെട്ടത്.
വൈദികാഭിഷേകം ആശുപത്രിയിൽ
ഒരു വൈദിക വിദ്യാർഥിയുടെ ദൈവിളിയും വർഷങ്ങളുടെ ഒരുക്കവും സഫലീകരിക്കാൻ കത്തോലിക്കാ സഭയുടെ പ്രത്യേക അനുമതി നൽകുന്നതായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് എന്ന സന്യാസസഭയുടെ മേധാവി ഫാ. ടാർസിസിയോ വിയേരയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് വൈദികാഭിഷേകം ആശുപത്രിയിൽ ക്രമീകരിക്കാൻ തിടുക്കത്തിൽ സജ്ജീകരണങ്ങളൊരുക്കിയത്.
പൂജ്യമായ അൾത്താരയിൽ ആയിരങ്ങളുടെ പ്രാർഥനകൾക്കു നടുവിൽ ഡീക്കൻ പട്ടക്കാരൻ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുകയും തുടർന്ന് പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്ന ആഘോഷകരമായ ചടങ്ങിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു പോളണ്ടിലെ ആശുപത്രിയിൽ ഈയിടെ നടന്ന കർമങ്ങൾ.
പോളണ്ടിലെ ലൂയിജി ഓറിയോണ്‍ മേജർ സെമിനാരി വിദ്യാർഥിയായ ബ്രദർ മൈക്കിളിന് അടുത്തയിടെയാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. തീർത്തും ഗുരുതരമായ സാഹചര്യത്തിൽ പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിനുണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർഥിയുടെ അന്തിമ ആഗ്രഹത്തിന് ഫ്രാൻസിസ് മാർപാപ്പ അനുവാദം നൽകിയതോടെ വാഴ്സോപ്രാഗ് ബിഷപ്പ് മറെക് സോളാർസി തിരുക്കർമത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.
സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സന്യാസ സമൂഹ മേധാവികളുടെയും മാതാപിതാക്കളുടെയും സഹോദരിയുടെയും സാന്നിധ്യത്തിലായിരിന്നു പൗരോഹിത്യ സ്വീകരണം. റോമൻ കത്തോലിക്കാ സഭയിലെ സന്യാസ സമൂഹമായി സണ്‍സ് ഓഫ് ഡിവൈൻ പ്രൊവിൻസ് ഇറ്റലിയിലെ ടൂറിനിൽ 1893ൽ ലൂജി ഒറയോണ്‍ സ്ഥാപിച്ചതാണ്. 23 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു ഈ സന്യാസസഭ. ദരിദ്രരെ സഹായിക്കാൻ വ്രതം സ്വീകരിക്കുന്ന ഈ സന്യാസികൾ ഒറിയോണി ഫാദേഴ്സ് എന്നും അറിയപ്പെടുന്നു.
സാഗിനോവിലെ "പറക്കും ബിഷപ്'
"മുൻപ് ഞാൻ പൈലറ്റായിരുന്നു. ഇപ്പോൾ ഞാൻ വിശ്വാസപ്രഘോഷണത്തിന്റെ പൈലറ്റാണ്.' പറക്കും ബിഷപ്, പൈലറ്റ് ബിഷപ് തുടങ്ങിയ വിശേഷണങ്ങൾ ബിഷപ് ഡോ. റോബർട്ട് ഡി. ഗ്രസ് (63) തിരുത്തിപ്പറയുകയാണ്. അമേരിക്കയിലെ മിഷിഗണിൽ സാഗിനോവ് രൂപതയുടെ ബിഷപ്പായി റോബർട്ട് ഡി. ഗ്രസ് ജൂലൈ 26ന് ചുമതലയേല്‍ക്കും. ആകാശമേലാപ്പിലൂടെ നിറയെ യാത്രക്കാരുമായി വിമാനം സുരക്ഷിതമായി പറത്തിയിരുന്ന പൈലറ്റ് വൈദിക വിദ്യാർഥിയായപ്പോൾതന്നെ വാർത്തയിൽ നിറഞ്ഞിരുന്നു. കൊമേർഷ്യൽ പൈലറ്റും അറിയപ്പെടുന്ന ഏവിയേഷൻ ഇൻസ്ട്രക്ടറുമായിരുന്നു വൈദികനാകും മുന്‍പ് റോബർട്ട്.
അമേരിക്കയിലെ ടെക്സാർക്കാനയിൽ 1955 ജൂണ്‍ 25ന് ജനിച്ച റോബർട്ട് 1980ൽ കൊമേഴ്സൽ പൈലറ്റായി. തുടർന്ന് ഏവിയേഷൻ പരിശീലകനും. വിസ്കോണ്‍സിനിലെ മാഡിസണ്‍ ടെക്നിക്കൽ കോളജിലും ഒക്ലാഹോമയിലെ ടൾസയിൽ സ്പാർട്ടൻ കോളജ് ഓഫ് എയ്റോനോട്ടിക്സിലുമായിരുന്നു പഠനം.
1989ലായിരുന്നു കർത്താവിന്റെ പൗരോഹിത്യത്തിലേത്ത് ആകാശത്തുനിന്നുള്ള ദൈവത്തിന്റെ സന്ദേശം പൈലറ്റിനെ തേടിയെത്തിയത്. അങ്ങനെ കോക്പിറ്റിൽനിന്നിറങ്ങി ഡാവൻപോർട്ട് സെന്റ് അംബ്രോസ് സെമിനാരിയിൽ വൈദികവിദ്യാർഥിയായി. റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളജിലും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ഉപരിപഠനം.
1994 ജൂലൈ രണ്ടിന് അയോവയിലെ ഡാവണ്പോർട്ട് രൂപതയ്ക്കു വേണ്ടി വൈദികപട്ടം സ്വീകരിച്ചു. സെമിനാരിയുടെ വൈസ് റെക്ടറായും ഫോർമേഷൻ ഡയറക്ടറായും പ്രവർത്തിക്കാനുള്ള നിയോഗവുമുണ്ടായി. ഡാവണ്‍ പോർട്ട് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ വികാരിയും രൂപതാ ചാൻസിലറുമായി സേവനമനുഷ്ഠിച്ചു. സൗത്ത് ഡെക്കോട്ടയിലെ റാപ്പിഡ് സിറ്റി രൂപതയുടെ ബിഷപ്പായി 2011ലാണ് ബനഡിക്ട് 16-ാമൻ മാർ പാപ്പ നിയമിച്ചത്.
ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഒരു ലക്ഷത്തിലേറെ കത്തോലിക്കാ വിശ്വാസികളുള്ള സാഗിനോവ് രൂപതയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നു.