പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്പത്തിക നയങ്ങളെ ഏറെ സ്വാധീനിച്ച പ്രശസ്തധനതത്വ ശാസ്ത്രജ്ഞനായിരുന്നു ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത് (1908-2006). 1961 മുതൽ 1963 വരെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം എന്നും ഇന്ത്യയുടെ ഒരു സുഹൃത്തായിരുന്നു.
സ്വാതന്ത്ര്യ സന്പാദനത്തിനുശേഷം ഇന്ത്യയെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന കാഷ്മീർ പ്രശ്നത്തിൽ ഇന്ത്യയോട് അനുഭാവപൂർവമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അമേരിക്ക പാക്കിസ്ഥാനു നൽകിയ സൈനിക സഹായമാണ് 1965-ലെ കാഷ്മീർ യുദ്ധത്തിനു വഴി തെളിക്കുന്നതിൽ ഒരു മുഖ്യപങ്ക് വഹിച്ചതെന്ന് 1966-ൽ അമേരിക്കൻ സെനറ്റിൽ അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഗാൽബ്രെയ്ത്തിന്റെ സഹായം ഇന്ത്യക്കു ലഭിച്ച മറ്റൊരു രംഗമാണു കംപ്യൂട്ടർ വിദ്യാഭ്യാസം. അമേരിക്കയിലും യൂറോപ്പിലുമൊക്കെ കംപ്യൂട്ടർ ഒരു പുതുമയായിരുന്ന കാലത്താണു കാൺപൂർ ഐഐടിയിൽ കംപ്യൂട്ടർ വിദ്യാഭ്യാസം ആരംഭിക്കുന്നത്. 1963 ഓഗസ്റ്റിൽ അവിടെ തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടർ കോഴ്സിന് അമേരിക്കയിൽനിന്ന് ഐബിഎം കംപ്യൂട്ടർ എത്തിയതു അദ്ദേഹത്തിന്റെ സഹായത്തോടെയായിരുന്നു.
കാനഡയിൽ ജനിച്ചു വളർന്ന് അമേരിക്കയിൽ ഉന്നതപഠനം നടത്തി ഹാർവർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസറായിത്തീർന്ന ശേഷം അദ്ദേഹം അമേരിക്കൻ പൗരത്വം നേടി. അതെത്തുടർന്ന് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്, ഹാരി എസ്. ട്രൂമാൻ, ജോൺ എഫ് കെന്നഡി, ലിൻഡൻ ബി ജോൺസൺ എന്നീ അമേരിക്കൻ പ്രസിഡന്റുമാർക്കുവേണ്ടി സേവനമനുഷ്ഠിക്കുവാൻ ഗാൽബ്രെയ്ത്തിനു സാധിച്ചു. നിരവധി ബെസ്റ്റ് സെല്ലറുകൾ ഉൾപ്പെടെ അന്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണു "എ ലൈഫ് ഇൻ ഔവർ ടൈംസ്' ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്ന ഒരു സംഭവമുണ്ട്.
ഗാൽബ്രെയ്ത്ത് പ്രസിഡന്റ് ജോൺസന്റെ സാന്പത്തികോപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന കാലം. ഒരു ദിവസം ജോലിത്തിരക്കുമൂലം ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. തന്മൂലം ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയം ഉറങ്ങുവാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ ഉറക്കത്തിനിടയിൽ ടെലിഫോൺ വഴിയോ മറ്റു രീതിയിലോ തന്നെ ശല്യം ചെയ്യുവാൻ ആരെയും അനുവദിക്കരുതെന്ന് എമിലി വിൽസൺ എന്ന തന്റെ ഹൗസ് കീപ്പറെ അദ്ദേഹം ചുമതലപ്പെടുത്തിയുരുന്നു.
ഗാൽബ്രെയ്ത്ത് ഉച്ചയുറക്കം തുടങ്ങി പത്തു മിനിറ്റു പോലും കഴിയുന്നതിനു മുൻപ് ഫോണിന്റെ ബെല്ലടിച്ചു. എമിലി ഫോണെടുത്തപ്പോൾ ഫോണിൽ നിന്നും ആധികാരിക ഭാവത്തിലുള്ള ഒരു ശബ്ദം: ""ഇതു ലിൻഡൺ ജോൺസനാണ്. കെൻ ഗാൽബ്രെയ്ത്തിനെ ഉടനെ വിളിക്കൂ''.
അപ്പോൾ എമിലി പറഞ്ഞു: "" അദ്ദേഹം ഉറങ്ങുകയാണ് മിസ്റ്റർ പ്രസിഡന്റ്. ഉറങ്ങുന്പോൾ ആരും ശല്യപ്പെടുത്തരുതെന്നാണ് എന്നോടു പറഞ്ഞിരിക്കുന്നത്''. ഉടനെ പ്രസിഡന്റ് ജോൺസൺ പറഞ്ഞു: ""അദ്ദേഹത്തെ വിളിച്ചെഴുന്നേൽപ്പിക്കൂ, എനിക്ക് അദ്ദേഹത്തോടു സംസാരിക്കണം''. അപ്പോൾ ഒരു കൂസലും കൂടാതെ എമിലി പറഞ്ഞു : ""ഞാൻ ജോലി ചെയ്യുന്നത് അദ്ദേത്തിനു വേണ്ടിയാണ്, അങ്ങേക്കു വേണ്ടിയല്ല''.പിന്നീട് ഗാൽബ്രെയ്ത്ത് ജോൺസനെ വിളിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞു: ""അവളോടു പറയുക എനിക്ക് അവളെ ഇവിടെ വൈറ്റ് ഹൗസിൽ ജോലിക്ക് ആവശ്യമുണ്ടെന്ന്''.
തീർച്ചയായും നല്ല തന്റേടമുള്ളവളായിരുന്നു എമിലി. എന്നാൽ തന്റെ ജോലിയോട് അതീവ വിശ്വസ്തത പുലർത്തിയിരുന്നവളുമായിരുന്നു അവൾ. അതുകൊണ്ടല്ലേ തന്റെ യജമാനന്റെ വാക്കുകൾ അവൾ അക്ഷരം പ്രതി അനുസരിച്ചത്. പ്രസിഡന്റാണെന്നു പറഞ്ഞിട്ടുപോലും അവൾ കുലുങ്ങിയില്ലല്ലോ.
എന്നാൽ, താൻ വിളിക്കുന്നത് എമർജൻസിയായ ഒരു കാര്യത്തെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും എമിലി ഗാൽബ്രെയ്ത്തിനെ വിളിച്ചുണർത്തുമായിരുന്നു എന്നതിൽ സംശയം വേണ്ട. പ്രസിഡന്റ് ജോൺസണും അതറിയാമായിരുന്നു. തന്മൂലമല്ലേ അവളെ തനിക്കു വൈറ്റ് ഹൗസിൽ ജോലിക്കു വേണമെന്നു തമാശയായിട്ടാണെങ്കിലും പ്രസിഡന്റ് ജോൺസണും പിന്നീട് പറഞ്ഞത്.
ജോലിയിലുള്ള വിശ്വസ്തത ചെറിയൊരു കാര്യമല്ല. നമ്മെ ഏല്പിക്കുന്ന ജോലിയിലുള്ള നമ്മുടെ വിശ്വസ്തതയാണു നമ്മുടെ ജോലിയെ എപ്പോഴും വിജയകരമായി മാറ്റുന്നത്. എമിലിയുടെ കാര്യത്തിൽ ആ വിശ്വസ്തത ഉണ്ടായിരുന്നു. എന്നാൽ നാം ചെയ്യുന്ന ജോലിയുടെ കാര്യത്തിൽ നമുക്കങ്ങനെ പറയുവാൻ സാധിക്കുമോ? ജോലിയിലെ വിശ്വസ്തതയുടെ കാര്യത്തിൽ നമ്മുടെ സമൂഹം പലപ്പോഴും വളരെ പിന്നിലാണെന്നല്ലേ നാം പറഞ്ഞു കേൾക്കാറുള്ളത്? അതിൽ കുറെ കാര്യവും ഇല്ലാതില്ല എന്നു നിക്ഷ്പക്ഷമതികൾ പറയും. കാരണം, നമ്മുടെ സമൂഹത്തിലെ പല കാര്യങ്ങളും ശരിയായ രീതിയിൽ നടക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം ജോലിയിലുള്ള നമ്മുടെ വിശ്വസ്തതയുടെ അഭാവം മൂലമല്ലേ?
തങ്ങളെ ഏല്പിക്കുന്ന ജോലി കൃത്യമായി ചെയ്യുവാൻ ചിലർ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തങ്ങളുടെ വിശ്വസ്തതയുടെ കാര്യത്തിൽ അവർക്കൊരിക്കലും സംശയം തോന്നി എന്നു വരികയില്ല. എന്നാൽ തങ്ങളുടെ ജോലി വിജയകരമായ രീതിയിൽ ചെയ്യുവാൻ അവർ തങ്ങളെത്തന്നെ ഒരുക്കുന്നുണ്ടോ എന്നു സ്വയം ചോദിക്കാൻ അവർ മറന്നുപോകുന്നു. ഏല്പിക്കുന്ന ജോലി വള്ളിപുള്ളി തെറ്റാതെ ചെയ്യുന്നതു മാത്രമല്ല വിശ്വസ്തത. അതു വിജയകരമായി ചെയ്യുന്നതിനു നമ്മളെത്തന്നെ ഒരുക്കുന്പോൾ മാത്രമേ ആ വിശ്വസ്തത പൂർണമാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജോലിയിൽ വിജയിക്കാം, വിശ്വസ്തതയോടെ
01:31 AM Jun 16, 2019 | Deepika.com