ഹൈറേഞ്ചിലെ ഒരു സെക്കൻഡറി സ്കൂൾ. കുട്ടിക്കാനം നിവാസികളുടെ വളർച്ചയ്ക്കു പിന്നിലെ ശക്തിസ്രോതസ്സായി പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രം. സമയം രാവിലെ പത്ത് ഇരുപത്. പ്രിൻസിപ്പലച്ചൻ തന്റെ ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങി. അറ്റൻഡർ ജോയി ജോണ് വരാന്തയിൽ നിൽപ്പുണ്ട്. അച്ചൻ കൈകാട്ടി അയാളെ വിളിച്ചു.
“പ്ലസ് വണ്ണിലെ അനിൽ കുര്യാക്കോസ് ഇന്റർവെല്ലിന്റെ സമയത്ത് എന്നെ വന്നൊന്ന് കാണാൻ പറയണം.” പ്രിൻസിപ്പലിന്റെ ഓർഡറുമായി ജോയി സ്റ്റെയർകെയ്സു കയറി മൂന്നാം നിലയിലെത്തി. അവിടെയാണ് അനിലിന്റെ ക്ലാസ്റൂം. “സാർ.” അറ്റൻഡർ പ്രിൻസിപ്പലച്ചന്റെ ഓർഡർ ക്ലാസ്ടീച്ചറിനു കൈമാറി. “അനിൽ കുര്യാക്കോസ്,” ക്ലാസെടുത്തുകൊണ്ടിരുന്ന അധ്യാപകൻ തന്റെ പേര് വിളിച്ചതു കേട്ട് അനിൽ ചാടി എഴുന്നേറ്റു. “യേസ ് സാർ .” മീറ്റ് ഫാദർ പ്രിൻസിപ്പാൾ ഡ്യൂറിംഗ് ദ ഇന്റർവെൽ.” തന്റെ കാതുകൾക്കത്ര ഇന്പകരമായി തോന്നാതിരുന്ന അനൗണ്സ്മെന്റ് നടത്തിയ ക്ലാസ്’ടീച്ചറായ ജോസഫ് സാർ തലേന്നുച്ചയ്ക്ക് ഉൗണു കഴിക്കുന്നതിനായി കാന്റീനിലേക്കു പോകുംവഴിയാണതു കണ്ടത്.
അനിലും പ്ലസ് ടൂവിലെ ജോണി സേവ്യറുംകൂടി ടോയ്ലറ്റിനു മറഞ്ഞുനിന്ന് സിഗരറ്റു പുകയ്ക്കുന്നു. ജോസഫ്സാർ വഴി ഇക്കാര്യമറിഞ്ഞ പ്രിൻസിപ്പലച്ചൻ ജോണിയെയാണ് ആദ്യം വിളിപ്പിച്ചത്. അവൻ അച്ചന്റെ മുന്പാകെ കുറ്റം ഏറ്റുപറയുകയും മേലിൽ ഇത്തരം ചെയ്തികൾ ആവർത്തിക്കുകയില്ലെന്ന് വാക്കു നല്കുകയും ചെയ്തു. ഇതൊന്നും അനിൽ അറിഞ്ഞതേയില്ല. “മേ ഐ കമിൻ ഫാദർ?” “യേസ് കമിൻ.” “അനിൽ ഇരിക്കൂ..” അച്ചൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അവൻ ഇരുന്നു. “അനിലിനെ വിളിപ്പിച്ചത് എന്തിനാണെന്നു മനസിലായോ?” ഇല്ലെന്ന അർഥത്തിൽ അവൻ തലയാട്ടി. “ഇന്നലെ ഉച്ചയ്ക്ക് ജോണിയും അനിലുംകൂടി സ്കൂൾ കോന്പൗണ്ടിൽവച്ച് സിഗരറ്റു വലിച്ചെന്നു കേട്ടു. ശരിയാണോ? ” അപ്രതീക്ഷതമായ ചോദ്യം. അവന്റെ മുഖം ചുവന്നുതുടുത്തു. വിയർപ്പുകണങ്ങൾ മുഖത്തു പൊടിഞ്ഞു.
“നോ ഫാദർ.... ഫാദറിനോടാരോ കളളം പറഞ്ഞതാണ്... ഞാൻ പുക വലിക്കാറില്ല.” അനിൽ വിക്കിവിക്കി പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് അച്ചനരിശം വന്നു. “വെറുതേ നീ കള്ളം പറയണ്ട. നിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുകയുമില്ല. പൊയ്ക്കോ. അപ്പനേയും അമ്മയേയും കൂട്ടിക്കൊണ്ടു വന്നിട്ട് ഇനി നീ ക്ലാസിൽ കയറിയാൽ മതി..” പിറ്റേന്ന് അനിലിന്റെ പിതാവ് കുര്യാക്കോസും അമ്മ മോളിക്കുട്ടിയും പ്രിൻസിപ്പലച്ചനെ കാണാനെത്തി. കൂടെ അനിലുമുണ്ട്. “ഇരിക്കൂ.” അച്ചൻ അവരോടു പറഞ്ഞു. “വേണ്ട ഞങ്ങളിവിടെ നിന്നോളാം.” “കാര്യങ്ങളൊക്കെ മോൻ പറഞ്ഞുകാണുമല്ലോ..” “ഞങ്ങളുടെ മോനെ ഞങ്ങൾക്കു നന്നായി അറിയാമച്ചോ. ഇവൻ തോന്ന്യാസമെന്നും കാണിക്കത്തില്ല. അച്ചനിവനെ ഇവിടെ പഠിപ്പിക്കാൻ മേലെ വേണ്ടാ. ഞങ്ങൾ വേറെ വഴി നോക്കിക്കോളാം..”
അവരിരുവരും പൊട്ടിത്തെറിച്ചു. തന്റെ കക്ഷിയുടെ ഭാഗം ശരിയാണെന്നു തെളിയിക്കാൻ കോർട്ടിൽ പതിനെട്ടടവും പയറ്റുന്ന വക്കീലന്മാരെപ്പോലെ തങ്ങളുടെ മകന്റെ ഭാഗം ശരിയാണെന്നു സ്ഥാപിക്കാൻ പല കാര്യങ്ങളും അവർ പിന്നെയും അച്ചനോടു പറഞ്ഞുകൊണ്ടിരുന്നു. എന്തോ തീരുമാനിച്ചുറച്ചതുപോലെ മകനെയും കൂട്ടി കോപത്തോടെയാണ് അച്ചന്റെ മുറിയിൽനിന്നും അവർ ഇറങ്ങിപ്പോയത്.
പിറ്റേ വ്യാഴാഴ്ച പിടിഎ സമ്മേളനം വിളിച്ചു കൂട്ടിയപ്പോൾ പ്രിൻസിപ്പലച്ചൻ മാതാപിതാക്കളോടായി ഇങ്ങനെ പറഞ്ഞു: “പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ നല്ല വളർച്ചയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ അവരുടെ തെറ്റുകളെ മൂടിവയ്ക്കാനും അവരെ ന്യായീകരിക്കാനും നിങ്ങൾ ഒരിക്കലും ഒരുന്പെടരുത്. അങ്ങനെ ചെയ്താൽ തെറ്റുകളിൽനിന്നും തെറ്റുകളിലേക്കാവും അവരുടെ യാത്ര. പിന്നെ അവരെ തിരുത്താൻ മാതാപിതാക്കളായ നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ കഴിഞ്ഞെന്നുവരില്ല..”
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
വികൃതമാക്കുന്ന മുഖങ്ങൾ
08:27 AM Jun 09, 2019 | Deepika.com