സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്മദ് അൽ ഉമാവി (844-912). അദ്ദേഹം മൃതിയടയുന്പോൾ അദ്ദേഹത്തിന്റെ നാലു പുത്രന്മാർ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ അവരിലാരുമായിരുന്നില്ല അബ്ദുള്ളയുടെ പിൻഗാമിയായി ഭരണം ഏറ്റെടുത്തത്. അത് അബ്ദുള്ളയുടെ ആദ്യപുത്രന്റെ മകനായ അബദ്-അൽ-റഹ്മാൻ മൂന്നാമൻ (891-961) ആയിരുന്നു. അബ്ദുള്ളയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകനായിരുന്നു അബദ്. കൊർഡോബയുടെ എമിർ ആയി അബദ് സ്ഥാനമേൽക്കുന്പോൾ അബ്ദിന് 21 വയസ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അബ്ദുള്ളയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. അബദ് സമർഥനായ ഒരു ഭരണാധികാരിയായി മാറി.
ഭരണമേറ്റെടുത്ത അബദ് ആദ്യം ചെയ്തത് തന്റെ അധികാരം അംഗീകരിക്കാതിരുന്ന റിബൽ ഗ്രൂപ്പുകളെ അടിച്ചമർത്തുക എന്നതായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. കൊർഡോബയും സമീപ പ്രദേശങ്ങളും അദ്ദേഹത്തിന്റെ കീഴിലായപ്പോൾ കൊർഡോബയുടെ കാലിഫ് ആയി അദ്ദേഹം സ്വയം അവരോധിച്ചു. അപ്പോൾ അദ്ദേഹത്തിനു മുപ്പത്തിയെട്ടു വയസായിരുന്നു. അബ്ദ് അൽ-റഹ്മാൻ മൂന്നാമന്റെ ഭരണം അന്പതു വർഷം (912-961) നീണ്ടുനിന്നു. ഇതിനിടയിൽ ഒട്ടേറെ വൻ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചു. നിർമാണപ്രവർത്തനങ്ങൾക്കു മുൻകൈയെടുത്ത അദ്ദേഹം തന്റെ ഭരണകാലത്തു കൊർഡോബയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയായി മെഡീന അഷറ എന്ന പേരിൽ പുതിയൊരു രാജകൊട്ടാരം നിർമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്തു കൊർഡോബ കാലിഫേറ്റിന്റെ അധികാരപരിധിയിൽ മൂവായിരം മോസ്കുകൾ ഉണ്ടായിരുന്നത്രേ. അവയിൽ ഏറെയും അദ്ദേഹം നിർമിച്ചവയായിരുന്നു.
അബദ് അൽ-റഹ്മാൻ മൂന്നാമന്റെ ഭരണകാലത്തു കൊർഡോബ പാശ്ചാത്യ യൂറോപ്പിലെ വലിയൊരു സാംസ്കാരിക കേന്ദ്രമായിരുന്നു. അവിടത്തെ ലൈബ്രറി വികസിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. സാന്പത്തികമായും ഉന്നതനിലയിലായിരുന്നു കൊർഡോബ അന്ന്.
രാജ്യം സന്പദ്സമൃദ്ധമായിരുന്നതുകൊണ്ട് ആഡംബരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി നൂറുകണക്കിനു ഭാര്യമാരും സേവകരും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്നാൽ ജീവിതത്തിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയോ? അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എഴുതിവയ്ക്കാനായി അദ്ദേഹംതന്നെ പറഞ്ഞുകൊടുത്ത വാചകങ്ങൾ ഇപ്രകാരമായിരുന്നു.
""വിജയത്തിലും സമാധാനത്തിലും അന്പതുവർഷക്കാലം ഞാനിപ്പോൾ ഭരിച്ചു. പ്രജകൾ എന്നെ സ്നേഹിച്ചു. ശത്രുക്കൾ എന്നെ ഭയപ്പെട്ടു. സഖ്യകക്ഷികൾ എന്നെ ബഹുമാനിച്ചു. സന്പത്തും ബഹുമതിയും അധികാരവും ലോകസുഖങ്ങളും എനിക്കെപ്പോഴും ഉണ്ടായിരുന്നു. ഞാൻ ആഗ്രഹിച്ച ലൗകിക നന്മകളൊന്നും എനിക്കു ലഭിക്കാതെപോയിട്ടില്ല. എന്നാൽ എന്റെ ജീവിതത്തിൽ യഥാർഥത്തിൽ ഞാൻ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ദിവസങ്ങൾ ഞാൻ എണ്ണി. അവ ആകെ പതിനാലെണ്ണമേ വരൂ! മനുഷ്യാ, ഈ ലോകത്തിൽ നീ നിന്റെ വിശ്വാസമർപ്പിക്കേണ്ട!”
ജീവിതത്തിൽ എല്ലാ സുഖങ്ങളും ആവോളം ആസ്വദിക്കാൻ അസുലഭ ഭാഗ്യം ലഭിച്ച അബദ് അൽ-റഹ്മാൻ മൂന്നാമന്റെ ജീവിതത്തിൽ ശരിയായ സന്തോഷം അദ്ദേഹത്തിന് അനുഭവപ്പെട്ടത് വെറും പതിനാലു ദിവസം മാത്രമോ? വിശ്വസിക്കാൻ വിഷമം തോന്നും. എന്നാൽ അദ്ദേഹം പറഞ്ഞതു സ്വന്തം ജീവിതത്തിൽനിന്നാണ്. തന്മൂലം, അദ്ദേഹത്തെ വിശ്വസിക്കാൻ മടിക്കേണ്ട.
ജീവിതത്തിൽ ധാരാളം ലൗകികസന്പത്തും മറ്റു ജീവിതസുഖങ്ങളുമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ യഥാർഥസന്തോഷമായി എന്നല്ലേ നാം പലപ്പോഴും കരുതുക. എന്നാൽ ധാരാളം പണവും ജീവിതം ആസ്വദിക്കാൻ അവസരങ്ങളുമുള്ളവരോടു ചോദിക്കൂ, അവർ യഥാർഥത്തിൽ സന്തോഷമുള്ളവരാണോ എന്ന്. അപ്പോൾ അറിയാം അവരുടെ യഥാർഥ വിശേഷം. അവരും അബദ് അൽ- റഹ്മാൻ മൂന്നാമനെപ്പോലെയാകാനാണു സാധ്യത.
ജീവിതത്തിൽ സന്പത്തും ജീവിതസുഖങ്ങളും അനുഭവിക്കുന്നവർ എപ്പോഴും അസംതൃപ്തരാണെന്ന് ഇവിടെ വിവക്ഷയില്ല. എന്നാൽ, അവരും തങ്ങളും ജീവിതത്തെ വിലയിരുത്തുന്പോൾ അത്ര സന്തോഷമുള്ളവരാകാനിടയില്ല. കാരണം, ഈ ലോകത്തിലെ സുഖസന്തോഷങ്ങൾക്കു നമ്മെ ഒരിക്കലും പൂർണമായി തൃപ്തിപ്പെടുത്താനാകില്ല. കാരണം നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഈ ലോകത്തിനുമപ്പുറത്തേക്കു കടന്ന് ഈ ലോകത്തിന്റെ സ്രഷ്ടാവായ ദൈവത്തിൽ ശാശ്വതസന്തോഷം കണ്ടെത്താനാണ്.
യുവാവായിരുന്ന കാലത്തും പിന്നീടും ജീവിതം ശരിക്കും ആസ്വദിക്കാൻ ശ്രമിച്ച ബുദ്ധിരാക്ഷസനായിരുന്നു ഹിപ്പോയിലെ സെന്റ് അഗസ്റ്റിൻ (354-430). എന്നാൽ, ജീവിതസുഖങ്ങൾക്കൊരിക്കലും യഥാർഥ സന്തോഷം കണ്ടെത്താൻ സാധിക്കുകയില്ലെന്നു സത്യാന്വേഷിയായ അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് അദ്ദേഹം മാനസാന്തരപ്പെട്ടതും ദൈവത്തിലേക്കു തിരിഞ്ഞതും.
കൺഫെഷൻസ് എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം എഴുതി: “ദൈവമേ, നീ ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു. ഞങ്ങൾ അങ്ങേ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ എപ്പോഴും അസ്വസ്ഥമായിരിക്കും. ” ദൈവത്തിലാണ് സെന്റ് അഗസ്റ്റിൻ തന്റെ യഥാർഥ സന്തോഷം കണ്ടെത്തിയത്. നാമും യഥാർഥ സന്തോഷം കണ്ടെത്തുന്നതു മറ്റെങ്ങുമല്ല. അതു ദൈവത്തിൽ മാത്രമാണ്. ഇക്കാര്യം നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
08:07 AM Jun 09, 2019 | Deepika.com