ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശമിപ്പിച്ചത്; ഭയത്തിൽനിന്നു മോചനം നല്കിയത്. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സജീവസാന്നിധ്യമുണ്ട് എന്നതു നാം മറന്നു പോകരുത്. നാം അവിടുത്തെ അന്വേഷിക്കാത്തപ്പോഴും അവിടുന്നു നമ്മെ അന്വേഷിക്കുന്നു.
ചിത്രകാരന്മാരുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ പ്രതിഭയാണു ഡച്ചുകാരനായ റെംബ്രാൻഡ് (1606-1669). അദ്ദേഹം വരച്ചിട്ടുള്ള പോർട്രെയ്റ്റുകളും ലാൻഡ് സ്കെയ്പുകളും ബൈബിളിൽനിന്നും മിത്തോളജിയിൽനിന്നും ചരിത്രത്തിൽനിന്നുമൊക്കെ പ്രചോദനം സ്വീകരിച്ചു വിവിധ വർണങ്ങളിൽ ചാലിച്ചെടുത്ത ചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്.
റെംബ്രാൻഡ് ഒരു ചിത്രകാരൻ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ആർട്ട് കളക്ടറും ആർട്ട് ഡീലറുമായിരുന്നു.
അതുപോലെ, ചിത്രകല പഠിപ്പിച്ചിരുന്ന അധ്യാപകനുമായിരുന്നു. മനുഷ്യന്റെ വികാരവിചാരങ്ങൾ തന്റെ ചിത്രരചനയിലൂടെ ഒപ്പിയെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതുകൊണ്ടു മാനവസംസ്കാരത്തിന്റെ പ്രമുഖ പ്രവാചകരിൽ ഒരുവനായി അദ്ദേഹം ഇന്ന് ആദരിക്കപ്പെടുന്നു. റെംബ്രാൻഡ് വരച്ചിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ വിലപ്പിടിപ്പുള്ളവയാണ്. എന്നാൽ, ഇപ്പോഴത്തെ മാർക്കറ്റിൽ അദ്ദേഹത്തിന്റെ ഏറ്റവും വിലയുള്ള ചിത്രമായി പരിഗണിക്കപ്പെടുന്നതു ഗലീലി തടാകത്തിൽ കൊടുങ്കാറ്റിനെ ശമിപ്പിക്കുന്ന യേശുവിന്റെ ചിത്രമാണ്. ഈ ചിത്രത്തിന്റെ വില കണക്കാക്കപ്പെട്ടിരിക്കുന്നത് അന്പതു മില്യൺ ഡോളറാണ്.
എന്നാൽ ഈ ചിത്രം ഇപ്പോൾ എവിടെ ആരുടെ കൈവശമാണെന്നു വ്യക്തമല്ല. ബോസ്റ്റണിലെ ഗാർഡനർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം 1990 മാർച്ച് 18-നു മോഷ്ടിക്കപ്പെട്ടു. പോലീസുകാരെപ്പോലെ വേഷംധരിച്ച രണ്ടു മോഷ്ടാക്കൾ അന്നു രാവിലെ മ്യൂസിയത്തിലെത്തി ഈ ചിത്രവും വേറെ പന്ത്രണ്ടു ചിത്രങ്ങളും മോഷ്ടിക്കുകയായിരുന്നു. സംഘടിത കുറ്റവാളികളുടെ ഏതോ ഗ്രൂപ്പാണ് ഈ കവർച്ച നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു.
ദൈവപുത്രനായ യേശു കൊടുങ്കാറ്റ് ശമിപ്പിക്കുന്ന ഈ ചിത്രം കടലിലെ കൊടുങ്കാറ്റിന്റെ എല്ലാ രൂപഭാവങ്ങളും ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ്. കൊടുങ്കാറ്റിൽ ആടിയുലയുന്ന വഞ്ചിയും ഭയചകിതരായ ശിഷ്യന്മാരും കൊടുങ്കാറ്റിനിടയിൽ ശാന്തമായി ഉറങ്ങുന്ന യേശുവുമൊക്കെ ഈ ചിത്രത്തിലുണ്ട്. ശിഷ്യന്മാരിൽ രണ്ടുപേർ യേശുവിനെ ഉണർത്തുവാൻ ശ്രമിക്കുന്നതും ഈ ചിത്രത്തിൽ കാണാം.
ഈ ചിത്രം സൂക്ഷിച്ചുനോക്കുന്നവർക്ക് ഈ ചിത്രത്തിൽ ഒരു പ്രത്യേക കാര്യം ദർശിക്കുവാനാകും. സുവിശേഷങ്ങളിൽ കൊടുത്തിരിക്കുന്ന വിവരണമനുസരിച്ചു വഞ്ചിയിൽ യേശുവും ശിഷ്യന്മാരും ഉൾപ്പെടെ പതിമൂന്നു പേരാണു കാണേണ്ടത്. എന്നാൽ ഈ ചിത്രത്തിൽ ആകെ പതിനാലുപേരുണ്ട്!
ആരാണ് ഈ പതിനാലാമൻ? അതു ചിത്രകാരനായ റെം ബ്രാൻഡ് തന്നെയാണ്. ചിത്രകാരന്റെ രൂപസാദൃശ്യമുള്ള ഒരാളെയാണ് നാം ഈ ചിത്രത്തിൽ കാണുക. അദ്ദേഹമാകട്ടെ പായ് വഞ്ചിയുടെ കയറുകളൊന്നിൽ ഒരു കൈകൊണ്ടു മുറുകെപ്പിടിച്ചിരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ മറ്റേ കൈ ആകട്ടെ തന്റെ തൊപ്പി കാറ്റത്തു പറന്നുപോകാതിരിക്കാൻ വേണ്ടി അതു തലയിൽ അമർത്തിപ്പിടിച്ചിരിക്കുകയുമാണ്.
അതുപോലെ, മറ്റൊരു പ്രത്യേകതയും ഈ ചിത്രത്തിൽ കാണുന്ന റെംബ്രാൻഡിനുണ്ട്. അദ്ദേഹം നോക്കുന്നതു ചിത്രം കാണുന്ന കാഴ്ചക്കാരായ നമ്മുടെ നേരെയാണ്. ആ നോട്ടത്തിൽ വലിയ ആത്മവിശ്വാസവും പ്രകടമാണ്.
കടലിലെ കൊടുങ്കാറ്റു ശമിപ്പിക്കുന്ന യേശുവിന്റെ ചിത്രത്തിൽ ശിഷ്യന്മാരോടൊപ്പം എന്തുകൊണ്ടാവാം റെംബ്രാൻഡ് തന്റെ സാന്നിധ്യവുംകൂടി ഉൾപ്പെടുത്തിയത്? തന്റെ ജീവിതത്തിലും ഇതുപോലെ കൊടുങ്കാറ്റുകളുണ്ടെന്നു സൂചിപ്പിക്കുവാനോ?
ക്രൈസ്തവവിശ്വാസിയായിരുന്നു റെംബ്രാൻഡ്. തന്മൂലം, ദൈവപുത്രനായ യേശുവുള്ള വഞ്ചിയിൽ എത്ര വലിയ കൊടുങ്കാറ്റുണ്ടായാലും താൻ സുരക്ഷിതനാണെന്നു റെംബ്രാൻഡ് ഈ ചിത്രം വരച്ചതിലൂടെ വ്യക്തമാക്കുകയായിരുന്നു എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. അതുപോലെ, നമ്മുടെ വഞ്ചിയിൽ യേശു ഉണ്ടെങ്കിൽ നാമും ഒരിക്കലും ഭയപ്പെടേണ്ടതില്ല എന്നും റെംബ്രാൻഡ് വ്യക്തമാക്കുന്നതായി പണ്ഡിതർ സമർഥിക്കുന്നു.
കൊടുങ്കാറ്റിൽ ആടി ഉലയുന്ന വഞ്ചിയുടെ ചിത്രമാണു റെംബ്രാൻഡ് വരച്ചിരിക്കുന്നതെങ്കിലും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തു വലിയ ശാന്തത നമുക്കു കാണാനാവും. അതായതു നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ നമുക്കൊന്നും ഭയപ്പെടാനില്ലെന്നു വ്യക്തം.
നമ്മുടെ ജീവിതസാഗരത്തിൽ പലപ്പോഴും എത്രയോ വലിയ കൊടുങ്കാറ്റുകളാണു നാം അഭിമുഖീകരിക്കുക. അപ്പോഴൊക്കെ ഭയത്താൽ നാം വിറങ്ങലിച്ചുപോകാറില്ലേ? എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ഏതു കൊടുങ്കാറ്റിനെയും നാം ധൈര്യപൂർവം അഭിമുഖീകരിക്കില്ലേ? കൊടുങ്കാറ്റിൽ നാം ഭയപ്പെട്ടാലും അവിടുന്നു നമുക്ക് ആശ്വാസം പകരില്ലേ?
തന്റെ ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശമിപ്പിച്ചത്; ഭയത്തിൽനിന്നും അവർക്കു മോചനം നല്കിയത്. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സജീവസാന്നിധ്യമുണ്ട് എന്നതു നാം മറന്നു പോകരുത്. നാം അവിടത്തെ അന്വേഷിക്കാത്തപ്പോഴും അവിടുന്നു നമ്മെ അന്വേഷിക്കുന്നു. നാം അവിടത്തെ ഓർമിക്കാത്തപ്പോഴും അവിടുന്നു നമ്മെ ഓർമിക്കുന്നു.
തന്മൂലം, നാം അവിടുത്തെ പക്കലേക്കു തിരിയുകയേ വേണ്ടൂ. അപ്പോഴേക്കും നമുക്കു സഹായം എത്തിക്കഴിഞ്ഞിരിക്കും. നാം ആഗ്രഹിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റ് ദൈവം എപ്പോഴും ശമിപ്പിച്ചു എന്നുവരില്ല.
എന്നാൽ, നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുവാൻ അവിടുന്നു ശക്തിതരുമെന്നു തീർച്ചയാണ്. റെംബ്രാൻഡിന് ആ വിശ്വാസം ഉണ്ടായിരുന്നു. നമ്മുടെ വിശ്വാസവും അമ്മാതിരിയുള്ളതാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
07:40 AM Jun 02, 2019 | Deepika.com