മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ കിർവൻ തന്റെ ഹോസ്റ്റലിലേക്കു മടങ്ങുന്ന അവസരത്തിൽ വഴിവക്കിലിരുന്ന ഒരാൾ ഭക്ഷിക്കാൻ എന്തെങ്കിലും നൽകണമെന്നു യാചിച്ചു. അതുകേട്ട ഭാവം പോലും കാണിക്കാതെ കിർവൻ തന്റെ ഹോസ്റ്റലിലേക്കു പോയി.
പക്ഷേ ഹോസ്റ്റലിലെത്തിയപ്പോൾ കിർവനു സ്വസ്ഥമായി ഇരിക്കാൻ സാധിച്ചില്ല. വേഗം അല്പം ചൂടുള്ള ഭക്ഷണം തയാറാക്കി അതു വഴിവക്കിലിരുന്ന യാചകനു കിർവൻ എത്തിച്ചുകൊടുത്തു. കിർവന്റെ ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല അത്. പ്രത്യുത, ആ ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഒരു മിഷന്റെ തുടക്കമായിരുന്നു അത്.
ഒഹായോ സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധി സഭാംഗമായ കോൺഗ്രസ്മെൻ മൈക്കിൾ കിർവന്റെ കൊച്ചു മകനായിരുന്നു ഈ ചെറുപ്പക്കാരൻ. 1935 മുതൽ 1970 വരെ എപ്പോഴും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പാരന്പര്യമുള്ള സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കോൺഗ്രസ്മെൻ കിർവൻ. തൊഴിൽരഹിതനായ താൻ ഒരു ജോലിക്കു വേണ്ടിയാണു തെരഞ്ഞെടുപ്പിൽ മത്സരിക്കു ന്നതെന്നു തുറന്നു പറയാനുള്ള ആർജവം 1935-ൽ ഈ രാഷ്ട്രീയക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ സത്യസന്ധത പൊതുജനത്തിനു ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സ്വന്തം താത്പര്യങ്ങളെക്കാൾ ജനങ്ങളുടെ താത്പര്യങ്ങൾക്കാണു അദ്ദേഹം പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്റെ ഈ മാതൃക അദ്ദേഹത്തിന്റെ കൊച്ചുമകനെയും ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നു വ്യക്തം.
ഈ കാലഘട്ടത്തിൽ വാഷിംഗ്ടൺ ഡിസിയിലെ ആകാശപ്പറവകൾക്കു സഹായമെത്തിക്കുന്നതിൽ മുൻപന്തിയിൽനിന്നവരിലൊരാൾ കാത്തലിക് വർക്കർ മൂവ്മെന്റിന്റെ സഹ സ്ഥാപകയായ ഡോരതി ഡേ (1897-1980) ആയിരുന്നു. കിർവൻ ഭവനത്തിലെ നിത്യസന്ദർശകയായിരുന്ന ഡോരതിയും കിർവൻ എന്ന ചെറുപ്പക്കാരനെ ഏറെ സ്വാധീനിക്കുകയുണ്ടായി. അങ്ങനെയാണു കോളജ് പഠനത്തോടൊപ്പം ആകാശപ്പറവകളെ സഹായിക്കുന്ന മിഷൻ ആരംഭിച്ചതും 54-ാം വയസിൽ കാൻസർ ബാധിച്ചു മരിക്കുന്നതുവരെ പതിനായിരക്കണക്കിനു ആകാശപ്പറവകൾക്കു കിർവൻ ആശ്വാസവും സഹായവും എത്തിച്ചതും.
കിർവൻ തന്റെ മിഷൻ ആരംഭിച്ച അവസരത്തിൽ ഒരു ദിവസം കുറെ ഭക്ഷണം തയാറാക്കി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ആകാശപ്പറവകൾ ഇരുന്നിരുന്ന ഒരു സ്ഥലത്തു കൊണ്ടു ചെന്നു വച്ചു. അപ്പോൾ അവരിലൊരാൾ എഴുന്നേറ്റു ചെന്നു ആ പാത്രമെടുത്തു കിർവന്റെ തലയ്ക്കിട്ട് ഇടിച്ചു പാത്രം പൊട്ടിച്ചു ഭക്ഷണം മുഴുവൻ കിർവന്റെ ദേഹത്തു വീഴിച്ചു.
കിർവൻ അല്പം പോലും കുപിതനാകാതെ എന്താണു കാര്യമെന്നു ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: പട്ടിക്കും പൂച്ചയ്ക്കും തീറ്റ കൊടുക്കുന്നതു പോലെ നിങ്ങൾ ഭക്ഷണം കൊണ്ടുവയ്ക്കുന്നു! എന്നിട്ടു നിങ്ങൾ മാറിപ്പോകുന്നു! ഞങ്ങളോടു സംസാരിക്കുക. ഞങ്ങൾ നിങ്ങളെ കടിക്കുകയില്ല! ഇതെക്കുറിച്ചു കിർവൻ പിന്നീട് ഇപ്രകാരം എഴുതി: തെരുവിലുള്ള മനുഷ്യരും സ്നേഹിക്കപ്പെടണമെന്നും കേൾക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ്. ആരെങ്കിലും അവർക്കു സഹായമെത്തിക്കുന്നതിൽ അവർക്കു സ ന്തോഷമുണ്ട്. എന്നാൽ, അതിലേറെ അവർ ആഗ്രഹിക്കുന്നതു മനുഷ്യരുടെ സൗഹൃദമാണ്.
കിർവൻ പിന്നീട് ചെയ്യുവാൻ ശ്രമിച്ചതു അതായിരുന്നു. അദ്ദേഹം ആദ്യം തന്റെ ഹോസ്റ്റൽ റൂമും പിന്നീട് തന്റെ ഭവനവും ആകാശപ്പറവകൾക്കു വിശ്രമം കണ്ടെത്തുവാനുള്ള സ്ഥലമാക്കി മാറ്റി. പിന്നീട് വാഷിംഗ്ടൺ ഡിസിയിൽ വിവിധ ഭവനങ്ങൾ അവർക്കു വേണ്ടി തുറന്നു. എന്നു മാത്രമല്ല, അവരെപ്പോലെ ദരിദ്രനായി അവരോടൊപ്പം ജീവിച്ചു. 1999 നവംബർ 22-നു അദ്ദേഹം മരിച്ചപ്പോൾ നാഷണൽ കാത്തലിക് റിപ്പോർട്ടർ എന്ന പത്രത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: വേഷപ്രച്ഛന്നനായ ദൈവത്തെ കിർവൻ ദിവസവും സേവിച്ചു.
നമ്മുടെ ചുറ്റിലും ദരിദ്രരുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുണ്ട്. രോഗികളുണ്ട്. ബന്ധിതരുണ്ട്. നിരാശ്രയരുണ്ട്. അവരോടൊക്കെ കരുണകാണിക്കുന്നതിൽ നാം ശ്രദ്ധാലുക്കളുമായിരിക്കാം. അവർക്കതിനു തീർച്ചയായും നമ്മോടു നന്ദിയും കാണും. എന്നാൽ, അവർക്കു വേണ്ടതു ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമല്ല എന്നതു നാം മറന്നു പോകരുത്. കിർവൻ കണ്ടെത്തിയതു പോലെ, തെരുവിലെ മനുഷ്യരും സ്നേഹിക്കപ്പെടണമെന്നും കേൾക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ്. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യസൗഹൃദത്തിനായി കേഴുന്നവരാണ്. അവർക്കായി, നമുക്കു സമയമുണ്ടോ എന്നതാണു പ്രധാനപ്പെട്ട ചോദ്യം.
ആകാശപ്പറവകൾക്കായി പങ്കുവയ്ക്കാൻ കിർവനു ധാരാളം സമയമുണ്ടായിരുന്നു. കാരണം, അദ്ദേഹം തന്റെ ജീവിതം പൂർണമായി അവരുടെ സേവനത്തിനു മാറ്റിവച്ചിരിക്കുകയായിരുന്നു. കിർവനെപ്പോലെ പലരും നമ്മുടെ സമൂഹത്തിലും അങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ, അവരെപ്പോലെ നമുക്കൊരിക്കലും ചെയ്യുവാൻ സാധിക്കുകയില്ല.
എങ്കിൽപ്പോലും നമുക്കു സാധിക്കുന്ന രീതിയിൽ അവർക്കും നമ്മുടെ സമയവും സഹായവും സൗഹൃദവും നൽകേണ്ടതുണ്ട്. കാരണം, അവരും നമ്മെപ്പോലെ മനുഷ്യരാണ്. അവരെയും നമ്മെപ്പോലെ നമ്മുടെ സമൂഹത്തിലെ അംഗങ്ങളായി നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്പോൾ മാത്രമേ നാമും യഥാർഥ മനുഷ്യരായി മാറുന്നൊള്ളു എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പാവങ്ങൾക്കായി ഇത്തിരി സമയം
02:36 AM May 26, 2019 | Deepika.com