രാജ്യത്തെ ഏറ്റവും വലിയ ഹീറോ ആരാണെന്നു കണ്ടുപിടിക്കാൻ 1999ൽ കാനഡയിൽ ഒരു നാഷണൽ സർവേ നടന്നു. അതിന്റെ ഫലമായി ജനം തെരഞ്ഞെടുത്തതു ടെറിഫോക്സ് (1958-1981) എന്ന ഒരു ചെറുപ്പക്കാരനെയായിരുന്നു. എന്തായിരുന്നു ഫോക്സിന് ഈ ബഹുമതി കിട്ടാൻ കാരണം? ഫോക്സ് കാനഡയിലെ സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം. അന്ന് ഫോക്സ് യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ടീം അംഗമായിരുന്നു. അപ്പോഴാണ് ഫോക്സിനു ബോൺ കാൻസർ ബാധിച്ചതായി കണ്ടുപിടിക്കപ്പെട്ടത്. 1977ലായിരുന്നു ഫോക്സിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച ഈ സംഭവം ഉണ്ടായത്.
കാൻസർ രോഗബാധയെത്തുടർന്നു ഫോക്സിന്റെ വലതുകാൽ മുറിച്ചുമാറ്റപ്പെട്ടു. അതുപോലെ, ഫോക്സിന്റെ ആയുസ് അധികം ദീർഘിക്കില്ലെന്നും വ്യക്തമായി. ഫോക്സിനെ സംബന്ധിച്ചിടത്തോളം ലോകം തലകീഴായി മറിയുന്ന അനുഭവമായിരുന്നു അത്. അപ്പോഴാണ് ഫോക്സിന്റെ ഹൈസ്കൂൾ ബാസ്കറ്റ് ബോൾ കോച്ച് ഒരു പേപ്പർ കട്ടിംഗ് ഫോക്സിനു അയച്ചുകൊടുത്തത്. ഒരു കാൽ നഷ്ടപ്പെട്ട ഒരാൾ ന്യൂയോർക്ക് മാരത്തൺ മത്സരത്തിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. ആ വാർത്ത ഫോക്സിന്റെ ഭാവനയ്ക്ക് ചിറകുകൾ നൽകി.
കാൻസർരോഗത്തിനുള്ള ചികിത്സയ്ക്കിടെ വിവിധതരം കാൻസർ രോഗബാധിതരായവരെ പരിചയപ്പെടാൻ ഫോക്സിന് അവസരം ലഭിച്ചു. അവരുടെയൊക്കെ രോഗം സുഖപ്പെടണമെങ്കിൽ കാൻസർ ഗവേഷണരംഗത്തു വലിയ കുതിച്ചുചാട്ടം ഉണ്ടാകേണ്ടത് ആവശ്യമാണെന്നു ഫോക്സിനു മനസിലായി. അങ്ങനെയാണു കാൻസർ റിസർച്ചിനു പണം സമാഹരിക്കാനുള്ള ഒരു പദ്ധതി ഫോക്സ് ആവിഷ്കരിച്ചത്.
കാനഡയുടെ കിഴക്കേ അറ്റത്തുള്ള ന്യൂഫൗണ്ട്ലൻഡിൽനിന്നു പടിഞ്ഞാറൻ തീരത്തുള്ള ബ്രിട്ടീഷ് കൊളംബിയിലേക്കു ദീർഘദൂര ഓട്ടം നടത്തുക എന്നതായിരുന്നു ആ പദ്ധതി. എണ്ണായിരം കിലോമീറ്റർ ഓട്ടത്തിലൂടെ പൊതുജനങ്ങൾക്കിടയിൽ കാൻസർ രോഗത്തെക്കുറിച്ചു ബോധവത്കരണം നടത്താമെന്നും അങ്ങനെ ഫണ്ട് ശേഖരിക്കാമെന്നുമാണു ഫോക്സ് കണക്കുകൂട്ടിയത്.
ഈ ദീർഘദൂര ഓട്ടത്തിനുവേണ്ടി ഫോക്സ് കൃത്രിമകാൽ ഉപയോഗിച്ച് ഒന്നരവർഷക്കാലം പരിശീലനം നടത്തി. അതിനുശേഷം 1980 ഏപ്രിൽ 12ന് ഫോക്സ് തന്റെ ദീർഘദൂരം ഓട്ടം ആരംഭിച്ചു. അന്നു ഫോക്സ് വിഭാവനം ചെയ്തതു 24 മില്യൺ ഡോളർ സമാഹരിക്കുക എന്നതായിരുന്നു. അക്കാലത്തു കാനഡയിലെ ജനസംഖ്യ 24 മില്യൺ ആയിരുന്നു. തന്മൂലമാണ് അങ്ങനെയൊരു തുക ഫോക്സ് ലക്ഷ്യംവച്ചത്.
ഫോക്സിന്റെ ദീർഘദൂര ഓട്ടത്തിന്റെ തുടക്കത്തിൽ ഫണ്ട് സമാഹരണം അത്ര എളുപ്പത്തിൽ നടന്നില്ല. എങ്കിലും ഓരോ ദിവസവും കൂടുതൽ തുക ഫണ്ടിലേക്കു വന്നുകൊണ്ടിരുന്നു. ഫോക്സിന്റെ ഓട്ടം 114 ദിവസം പിന്നിട്ടപ്പോഴേക്കും ആ ചെറുപ്പക്കാരൻ അയ്യായിരം കിലോമീറ്റർ പിന്നിട്ടിരുന്നു. അപ്പോഴേക്കും പതിനേഴ് ലക്ഷം ഡോളർ സമാഹരിക്കാനേ ഫോക്സിനു സാധിച്ചിരുന്നുള്ളൂ.
ഫോക്സിനു പിന്നെ മുന്നോട്ടുപോകാൻ സാധിച്ചില്ല. കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചതുകൊണ്ട് മുന്നോട്ടുള്ള ഓട്ടം ഫോക്സിന് ഉപേക്ഷിക്കേണ്ടിവന്നു. ഫോക്സിന്റ ദീർഘദൂര ഓട്ടം അവസാനിച്ചപ്പോൾ അതു വലിയ വാർത്തയായി. അതേത്തുടർന്നു ഫോക്സിന്റെ കാൻസർ ഗവേഷണഫണ്ടിലേക്കു ലക്ഷക്കണക്കിനു ഡോളർ ഒഴുകി. 1981 ജൂൺ 28ന് ഫോക്സ് മരിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഫണ്ടിലേക്ക് അദ്ദേഹം ആഗ്രഹിച്ചതുപോലെ 24 മില്യൺ കനേഡിയൻ ഡോളർ ഒഴുകിയെത്തിയിരുന്നു.
ഫോക്സ് അകാലത്തിൽ മരിച്ചെങ്കിലും അദ്ദേഹം തുടക്കമിട്ട ഫണ്ട് സമാഹരണം പിന്നെയും ഏറെദൂരം മുന്നോട്ടുപോയി. ഫോക്സിന്റെ സ്മരണയ്ക്കായി ആരംഭിച്ച ടെറി ഫോക്സ് റൺ വർഷംതോറും നടത്തി 750 മില്യൺ കനേഡിയൻ ഡോളറാണു 2018 ജനുവരി വരെ സമാഹരിച്ചിട്ടുള്ളത്.
ഫോക്സിനു കാൻസർ ബാധിച്ചപ്പോൾ തന്റെ വിധിയെ പഴിച്ചു നിരാശനായി കഴിയാമായിരുന്നു. എന്നാൽ, ഫോക്സ് അങ്ങനെ ചെയ്തില്ല. അതിനു പകരം തന്റെ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും നന്മ ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ ഫോക്സ് തയാറായിരുന്നു.
തന്റെ ജീവിതദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ദുഃഖം കാണുകയും അതിനുവേണ്ടി തനിക്കാവുന്ന പ രിഹാരം ചെയ്യുകയും ചെയ്തതുകൊണ്ട് കനേഡിയൻ ജനത വിവിധ രീതിയിൽ ഫോക്സിനെ ആദരിച്ചു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദി ഓൾഡർ ഓഫ് കാനഡ, രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് ബഹുമതിയായ ലുമാർഷ് അവാർഡ് എന്നിവയൊക്കെ അങ്ങനെയാണു ഫോക്സിനു ലഭിച്ചത്.
ഫോക്സ് അക്ഷരാർഥത്തിൽ സൂപ്പർ ഹീറോതന്നെയായിരുന്നു. അതിന്റെ പ്രധാന കാരണം തന്റെ പോരായ്മകൾക്കിടയിലും തന്റെ ശക്തി കണ്ടെത്തി അതു പൂർണമായും മറ്റുള്ളവരുടെ ഉന്നമനത്തിനായി വിനിയോഗിച്ചു എന്നതാണ്. തന്റെ രോഗവും രോഗത്തിന്റെ ബുദ്ധിമുട്ടുകളും തന്റെ ജീവിതത്തെ തളച്ചിടാൻ ഫോക്സ് സമ്മതിച്ചില്ല. അതിനു പകരം തന്റെ ബലഹീനതകൾ അംഗീകരിച്ചുകൊണ്ട് അവയോടു പോരാടി ഫോക്സ് മറ്റുള്ളവർക്കു നന്മചെയ്തു.
നമ്മുടെ ജീവിതത്തിലെ രോഗങ്ങൾക്കും ദുഃഖങ്ങൾക്കുമിടയിൽ ഫോക്സിനെപ്പോലെ പടപൊരുതാനും നമ്മുടെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റിവയ്ക്കാനും നമുക്കു സാധിച്ചുവെന്നു വരില്ല. എങ്കിലും നമ്മുടെ ജീവിതംകൊണ്ടു മറ്റുള്ളവർക്കും നന്മയുണ്ടാകണം എന്നതു നാം മറന്നുപോകാനിടയാകരുത്.
ഫോക്സിനു രോഗം വന്നപ്പോൾ തന്റെ ശിഷ്ടകാലം കൊണ്ടു മറ്റുള്ളവർക്ക് എന്തെങ്കിലും നന്മചെയ്യണമെന്നു തീക്ഷ്ണമായ ആഗ്രഹം ഫോക്സിനുണ്ടായി. അങ്ങനെയാണു കാൻസർ ഗവേഷണത്തിനുള്ള ഫണ്ട് സമാഹരണത്തിനു ഫോക്സ് മുൻകൈയെടുത്തത്. നമ്മൾ ആരോഗ്യവാന്മാരാണെങ്കിലും അല്ലെങ്കിലും നമ്മുടെ ജീവിതംവഴി മറ്റുള്ളവർക്കു നന്മയുണ്ടാകണം എന്ന ആഗ്രഹവും അതനുസരിച്ചുള്ള പ്രവർത്തനവും നമ്മുടെ ജീവിതത്തിലുണ്ടായാൽ നാമും അക്ഷരാർഥത്തിൽ ഹീറോകളായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഹീറോ, വിധിയെ പഴിക്കില്ല
01:22 AM May 19, 2019 | Deepika.com