കൗണ്‍സലറുടെ മുറിയിൽനിന്നു കതകു തുറന്ന് തോമസുകുട്ടി പുറത്തേക്കു വന്നു. വരാന്തയിലിരിക്കുന്ന തന്റെ ഭാര്യ ലൈസാമ്മയെ അയാൾ ആംഗ്യം കാട്ടി വിളിച്ചു. “ഇരിക്കൂ.” കൗണ്‍സലർ അവർ ഇരുവരോടുമായി പറഞ്ഞു. അടുത്തടുത്ത കസേരകളിൽ തോമസുകുട്ടിയും ലൈസാമ്മയും ഇരുന്നു. “എന്തൊക്കെയുണ്ട് ലൈസാമ്മേ വിശേഷങ്ങൾ?” ലൈസാമ്മ താടിക്കു കൈയും കൊടുത്ത് മുഖം വീർപ്പിച്ചിരിക്കുകയാണ്. “ഇന്നെന്താ മൗനവ്രതത്തിലാണോ?” “ഇയാളുടെ കൂടെ കഴിയുന്പോൾ മിണ്ടാതിരിക്കുന്നതല്ലേ സാറേ ഭംഗി.” “അതെന്താ ലൈസാമ്മേ അങ്ങനെ?”
“ഞാൻ പറയുന്ന ഒരു കാര്യവും കേൾക്കാൻ ഇങ്ങേർക്കു മേലാ. എല്ലാം തന്നിഷ്ടംപോലെ ചെയ്യണം. പണിയാനും പാടുപെടാനും ഞാനൊരുത്തി മാത്രമുണ്ട്. പിള്ളേര് മൂന്നുണ്ടെങ്കിലും അവരുടെ കാര്യത്തിൽ തോമസുകുട്ടിക്ക് ഒരു ശ്രദ്ധയുമില്ല. മൂത്തവനെ സ്കൂളിൽ നിന്നിറക്കിവിട്ടിട്ട് ആഴ്ച ഒന്നായി. അവിടംവരെ ഒന്നുപോയി ആ സാറമ്മാരോട് സംസാരിക്കാൻ പറഞ്ഞിട്ട് ഇങ്ങേർക്കു മേലാ. വീട്ടുകാര്യങ്ങളൊക്കെ നോക്കീട്ട് എനിക്കിതിനൊക്കെ പോകാൻ എപ്പഴാ സാറെ നേരം കിട്ടുന്നത്.”
കൗണ്‍സലർ തോമസുകുട്ടിയുടെ നേർക്കൊന്നു നോക്കി. “തോമസുകുട്ടിക്കൊന്നും പറയാനില്ലേ? ” “പറയാനാണെങ്കിൽ ഒരുപാടു പറയാനുണ്ടു സാറെ. ഒന്നും വേണ്ടെന്നു വച്ചിട്ടാ.” “മനസിലുള്ള കാര്യം മറച്ചുവെച്ചിട്ട് കാര്യമില്ല. പറയേണ്ടതു പറയാതിരിക്കുന്നതാ കുഴപ്പം. ഇവിടിപ്പം മറ്റാരുമില്ലല്ലോ. നിങ്ങൾ മാത്രമല്ലേയുള്ളൂ.” “ഇങ്ങേരൊന്നും പറയില്ല സാറേ, പറയാനെന്നാ ഇരുന്നിട്ടാ. എന്റെ സ്ഥാനത്തു വേറെ വല്ല പെണ്ണുങ്ങളുമായിരുന്നെങ്കിൽ പണ്ടേ എല്ലാം ഇട്ടേച്ചുപോയേനെ.” “ദയവായി ലൈസാമ്മയൊന്നു മിണ്ടാതിരിക്കൂ. തോമസുകുട്ടിക്കു പറയാനുള്ളതു അയാൾ പറയട്ടെ.” “ഇതാ സാറേ ഇവളുടെ കൊഴപ്പം വെറുതെ വായിട്ടലച്ചുകൊണ്ടിരിക്കും.” തോമസുകുട്ടി ക്രുദ്ധനായി.
“എല്ലാം നോക്കീംകണ്ടും ചെയ്തോണ്ടിരുന്നവനാ ഞാൻ. ഇവളൊരുത്തിയാ എന്നെ ഈ പരുവത്തിലാക്കിയത്. ഞാൻ എന്തു ചെയ്താലും കൊഴപ്പമാ. എന്റെ കുറവ് കണ്ടുപിടിക്കുകയാ ഇവളുടെ തൊഴിൽ. മക്കളുടെ മുന്പിൽവച്ച് എന്നെ പഴിപറയാൻ ഇവൾക്കൊട്ടും മടിയില്ല. എന്റെ കുഴപ്പങ്ങളെന്തൊക്കെയാണെന്നറിയാൻ സാറ് അയൽപക്കങ്ങളിലെ വീടുകളിൽ തെരക്കിയാൽ മതി. വീടുവീടാന്തരം കയറിയിറങ്ങി എന്റെ കുറ്റം അന്യരോടു പറയുകയെന്നുള്ളത് ഇവൾക്കൊരു രസമാ. ഞാൻ മാത്രം കാശിനു കൊള്ളാത്തവൻ, കഴിവില്ലാത്തവൻ. ” തോമസുകുട്ടിയുടെ കണ്ഠം ഇടറി.
തോമസുകുട്ടി ഒരു നാടൻ കർഷകനാണ്. സ്വന്തമായി കുറെ വയലുണ്ട്. കൂടാതെ കുറച്ചു കരഭൂമിയും ഉണ്ട്. അധ്വാനശീലനാണയാൾ. അയാൾ പറയുംപോലെ ലൈസാമ്മ ഒരു എടുത്തുചാട്ടക്കാരിയാണ്. തോമസുകുട്ടി ശാന്തപ്രകൃതക്കാരനാണെന്ന കാര്യം വീട്ടുകാർക്കും നാട്ടുകാർക്കും അറിവുള്ള കാര്യമാണ്. തന്റെ കൈകൊണ്ട് കാര്യങ്ങൾ നടന്നാലേ എല്ലാം ഭംഗിയാകൂ എന്ന ചിന്താഗതിക്കാരിയാണ് അയാളുടെ ഭാര്യ. തന്നെയുമല്ല. തന്റെ ഭർത്താവ് ചെയ്താൽ കാര്യങ്ങളൊന്നും ശരിയാവുകയില്ലെന്നും, അയാൾ കഴിവില്ലാത്തവനാണെന്നും മറ്റുമുളള വിചാരങ്ങൾ വച്ചുപുലർത്തുന്നവളുമാണ്. ഇക്കാര്യങ്ങൾ നാടുനീളെ കൊട്ടിഘോഷിക്കുന്നതിലും അവൾ സുഖം കണ്ടെത്തുന്നു. ഇത്തരം ഭാര്യമാരെ നിങ്ങൾ കണ്ടിട്ടില്ലേ? സസൂക്ഷ്മം നിങ്ങളുടെ വീടുകളിലേക്ക് നോക്കൂ. അവിടെ അങ്ങിങ്ങായെങ്കിലും ഇത്തരക്കാരെ നിങ്ങൾക്കു കണ്ടുമുട്ടാനാകും. “ലൈസാമ്മ ഈ കുറിപ്പൊന്നു വായിച്ചേ, ഭാര്യാഭർത്താക്കന്മാർക്കുവേണ്ടിയുള്ളതാ” ലൈസാമ്മ വായിച്ചുതുടങ്ങി.
“സ്വന്തം ഭർത്താവിന്റെ കഴിവുകേടുകളെ മക്കളുടെ മുന്‍പിലും അന്യരുടെ സമക്ഷവും കൊട്ടിഘോഷിക്കുന്ന ഭാര്യമാർ സ്വന്തം കുടുംബത്തിന്റെ അടിത്തറ മാന്തുകയാവും അതുവഴി ചെയ്യുക. കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീപുരുഷന്മാരൊരിക്കലും ഒരേ തരക്കാരായിരിക്കണമെന്നില്ല. ഇരുവരും തങ്ങളെത്തന്നെയും അന്യോന്യവും മനസിലാക്കി തങ്ങളുടെ വ്യക്തിത്വത്തിലുള്ള കഴിവുകളുടെ ഏറ്റക്കുറച്ചിലുകളെ അംഗീകരിക്കുക എന്നുള്ളതാണ് ആരോഗ്യകരമായ സംഗതി. കുടുംബജീവിത വിജയവീഥിയിൽ ഇരുവരുടെയും കഴിവുകളെ പരസ്പര പൂരകങ്ങളായി കണ്ടേ മതിയാകൂ. എല്ലാ ചെയ്തിട്ട് തന്റെ തലയിലാ ഈ ഭാരം മുഴുവൻ എന്ന് ലോകംമുഴുവൻ വിളിച്ചു പറയുന്നതിലാണ് കുഴപ്പം. തന്റെ ഭർത്താവിന്റെമേൽ “കഴിവില്ലാത്തവൻ ” എന്ന ലേബൽ പതിക്കുന്ന ഭാര്യ മലർന്നുകിടന്നു തുപ്പുകയാണ്. കാര്യങ്ങൾ സംസാരിക്കേണ്ടതുപോലെയും സംസാരിക്കേണ്ടിടത്തും സംസാരിച്ചാൽ അതിലൊരു കുഴപ്പവും ഇല്ല.”
“എന്താ ലൈസാമ്മേ ക്ഷീണിച്ചോ? എന്നാലിനി ബാക്കിഭാഗം തോമസുകുട്ടി വായിക്കട്ടെ.” “ഭാര്യയോടു കെറുവിച്ച് സ്വന്തം മക്കളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കുന്നതിൽ ഉപേക്ഷ കാട്ടുന്ന ഭർത്താവിന്റെ അത്തരമൊരു മനോഭാവത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവുകയില്ല. അങ്ങനെ ചെയ്യുന്പോൾ അത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായിത്തീരുകയേ ഉള്ളൂ. പറയേണ്ട കാര്യങ്ങൾ ഇരുവരും തനിച്ചായിരിക്കുന്പോൾ പരസ്പരം തുറന്നു പറയുകതന്നെ വേണം.” തോമസുകുട്ടി വായിച്ച് നിറുത്തി. പിന്നെ കുറിപ്പ് കൗണ്‍സലറെ തിരിച്ചേൽപ്പിച്ചു. “അടുത്ത ബുധനാഴ്ച വീണ്ടും നമുക്കു കാണാം. പോരുന്പോൾ മൂത്ത മകനെക്കൂടി കൊണ്ടുപോരൂ.” അവരിരുവരും ഒരുമിച്ചു പുറത്തേക്കിറങ്ങി തങ്ങളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.
സിറിയക് കോട്ടയിൽ
പണി ചെയ്യാനും പാടുപെടാനും
07:47 AM May 05, 2019 | Deepika.com