യേശുവിനുവേണ്ടി രക്തസാക്ഷികളാകാൻ തയാറാണോ എന്ന മതാധ്യാ പകന്റെ ചോദ്യത്തിന് അതിനാൽ ഉത്തരം പറയാൻ അവർക്ക് ഒരു താമസവുമുണ്ടായില്ല. തങ്ങളുടെ കുഞ്ഞു കൈകളുയർത്തി തങ്ങൾ അതിനു തയാറാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു. അടുത്ത നിമിഷം അത് സംഭവിച്ചു. സിയോൻ ദേവാലയത്തിന്റെ പ്രാർഥനാ മുറിയുടെ വാതിൽക്കൽ ഒരു ചാവേർ പൊട്ടിത്തെറിച്ചു. കൈയുയർത്തിയവരിൽ 14 കുട്ടികൾ കൊല്ലപ്പെട്ടു. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഈശോയ്ക്കു വേണ്ടി രക്തസാക്ഷിയായി. ഹനന്യ നഫ്താലിയാണ് ഈ സംഭവം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
സെന്റ് മേരീസ് പള്ളി ലക്ഷ്യമാക്കിയാണ് ചാവേർ ബട്ടിക്കലോവയിൽ എത്തുന്നത്. സാധാരണ 7.30നാണ് ഇവിടെ വിശുദ്ധ കുർബാന. ഈസ്റ്റർ ആയതിനാൽ ഏഴിന് തിരുക്കർമങ്ങൾ ആരംഭിച്ചു. 8.30 ആയി ചാവേർ എത്തുന്പോൾ. അപ്പോഴേയ്ക്കും ആളുകളിലധികവും പോയിരുന്നു. ഇതോടെയാണ് ചാവേർ സിയോൻ ദേവാലയം ലക്ഷ്യമാക്കിയത്. സിയോൻ പള്ളിയിലെ പാസ്റ്റർ ഗണേഷ്മൂർത്തി തിരുകുമരൻ ഉയിർപ്പുതിരുനാൾതിരുക്കർമങ്ങൾക്കായുള്ള തയാറെടുപ്പിലായിരുന്നു.
ഇടയ്ക്ക് പള്ളിക്കുപുറത്തു വന്നപ്പോഴാണ് തോളിലും കൈയിലുമായി വലിയ ബാഗുമായി നിൽക്കുന്ന ഒരാളെ കണ്ടത്. അയാളെക്കണ്ടപ്പോഴും എനിക്ക് പന്തികേടൊന്നും തോന്നിയില്ല. അതാണ് ഞാൻ അകത്തേക്ക് വരാൻ ക്ഷണിച്ചത്. പക്ഷേ, അയാൾ അപ്പോൾ എന്റെ കൂടെ വന്നില്ല. ഒമർ എന്നാണ് പേരെന്നും ഒഡംമവാടി പട്ടണത്തിലാണ് വീടെന്നും പള്ളി സന്ദർശിക്കാൻ വന്നതാണെന്നും അയാൾ പറഞ്ഞു. അയാളുടെ ഒരു സ്നേഹിതൻ വരാനുണ്ടെന്നും അയാളെ കണ്ടാലുടൻ പോകുമെന്നുമായിരുന്നു അയാൾ പറഞ്ഞത്. - പാസ്റ്റർ തിരുകുമരൻ പറഞ്ഞു. അപരിചിതനെ നോക്കാൻ ബ്രദർ സ്റ്റാൻലിയെ ഏൽപ്പിച്ച ശേഷം തിരുകുമരൻ പള്ളിയിലേക്ക് പോയി.
അപരിചിതനിൽ സംശയം തോന്നിയ സ്റ്റാൻലി അയാളെ പള്ളിയിൽ നിന്ന് അകലേയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ അയാൾ പള്ളി ലക്ഷ്യമാക്കി നടന്നു. അയാളുടെ വഴി തടഞ്ഞ് സ്റ്റാൻലി നിന്നു. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ മതപഠന ക്ലാസിന്റെ സമീപമുള്ള പ്രാർഥനാ മുറിയുടെ വാതിൽക്കൽ. ഇതോടെ ചാവേർ പൊട്ടിത്തെറിച്ചു. ഛിന്നഭിന്നമായി ബ്രദർ സ്റ്റാൻലിയും 14 കുട്ടികളും. ഇതെല്ലാം നടക്കുന്പോൾ പാസ്റ്റർ തിരുകുമരൻ പ്രാർഥന ആരംഭിച്ചിട്ട് പത്തുമിനിറ്റ് സമയമേ ആയിട്ടുള്ളു. അൾത്താരയ്ക്കു നേരേ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന തിരുകുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
നൊഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മാത്രം 27 കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ മരിച്ചവരുടെ കൂട്ടത്തിൽ ഇക്കഴിഞ്ഞമാസം ആദ്യ കുർബാന സ്വീകരിച്ച നാലു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ചയാവുന്നു. ബട്ടിക്കലോവയിലെയും നൊഗോംബോയിലേയും തെരുവുകൾ നിശബ്ദമാണ്. ഒരാഴ്ചമുന്പ് തെരുവുകളിൽ തുള്ളിച്ചാടി നടന്നിരുന്ന കുട്ടികളിൽ പലരും ഇന്നില്ല. പകരം അവരുടെ ചിത്രങ്ങളോടു കൂടിയ ഫ്ലെക്സുകളാണ് തെരുവുകളിൽ. തെരുവുകളിൽ അവശേഷിക്കുന്ന കുട്ടികളിൽ ചിലർക്ക് നഷ്ടപ്പെട്ടത് അവരുടെ കുടെപ്പിറപ്പുകളെയാണ്... കൂട്ടുകാരെയാണ്... വീടുകളിൽ മരവിച്ച മനസുമായി കഴിയുകയാണ് മാതാപിതാക്കൾ. ചിലർക്ക് പൊന്നോമനകളെയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അടക്കിപ്പിടിച്ച തേങ്ങലുകൾ. ഇടയ്ക്ക് വാവിട്ട് നിലവിളിക്കുന്നു. തേങ്ങലുകളടക്കി അവർ തെല്ലാശ്വാസത്തോടെ പറയുന്നു, ഈശോയുടെ അടുത്തേക്കാണല്ലോ അവർ പോയത്...
സോനു തോമസ്