അക്കമ്മ സ്റ്റീഫൻ ചങ്ങനാശ്ശേരിക്കാരിയാണ്. ഇപ്പോൾ വയസ്സ് എഴുപത്തിമൂന്ന്. ഭർത്താവ് ഉപ്പുകണ്ടത്തിൽ സ്റ്റീഫൻ. നാൽപ്പതുവർഷങ്ങൾക്കുമുൻപു മരിച്ചു. ഭർത്താവിന്റെ മരണശേഷം തളരാത്ത മനസ്സുമായി അക്കമ്മ ജീവിച്ചു. ഇന്നും ജീവിക്കുന്നു. മറ്റു പലരുടെയും ജീവിതംപോലെ ഉന്തിയും തള്ളിയും കൊണ്ടുപോകുന്ന ജീവിതമല്ല അക്കമ്മയുടേത്. മരിച്ചുജീവിക്കുന്ന തന്റെ സമപ്രായക്കാരായ പലരോടും ആന്റിക്ക് പുച്ഛമാണ്. തനിക്ക് സുപരിചിതരായ ഏവരോടും ഒരു മനഃശാസ്ത്രവിദഗ്ധയുടെ പാടവത്തോടെ ആന്റി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; മനുഷ്യന് പ്രായമാകുന്നത് എപ്പോഴാ?
തന്റെ ചോദ്യത്തിന് മിസിസ്സ് അക്കമ്മ സ്റ്റീഫൻ നല്കുന്ന ഒരുത്തരവും ഒപ്പം കുറെ വിശദീകരണങ്ങളുമുണ്ട്. “ഒരുവന്റെ മനസിൽ തനിക്ക് പ്രായമായി എന്നു തോന്നിത്തുടങ്ങുന്പോൾ മുതൽ അയാൾക്ക് പ്രായമാവുകയായി. തനിക്കിനി ഒന്നും ചെയ്യാനില്ല എന്നയാൾ ചിന്തിച്ചുതുടങ്ങുന്ന നിമിഷംമുതൽ അയാളുടെ മനസിൽ നര കയറിത്തുടങ്ങുകയായി. പിന്നെ അയാൾ ജീവിച്ചിരിക്കിലും മരിച്ചവനു തുല്യമാണ്.
ഇപ്രകാരം തങ്ങളുടെ ചെറുപ്രായത്തിൽത്തന്നെ നരബാധിതരായിത്തീർന്ന അനേകർ നമ്മുടെ ഇടയിലുണ്ട്. അലസമായ മനസും അസുഖം ബാധിച്ച ശരീരവുമായി ജീവിതം തള്ളിനീക്കുന്നവരാണിവർ. മരിക്കുവോളം പ്രവർത്തനനിരതരായി നീങ്ങുന്ന യാതൊരാൾക്കും വാർദ്ധക്യമെന്നൊന്ന് ഉണ്ടാകില്ല.” തന്റെ ഈ പ്രസ്താവനകളെ സ്ഥിരീകരിക്കാൻ ശ്രീമതി അക്കമ്മ സ്റ്റീഫൻ ചൂണ്ടിക്കാട്ടുന്നത് സ്വന്തം ജീവിതംതന്നെയാണ്.
ഭർത്താവ് സ്റ്റീഫൻ മരിക്കുന്പോൾ ആന്റിക്ക് വെറും മുപ്പത്തിമൂന്നു വയസുമാത്രം. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുമായി അവരന്ന് തെരുവിലേക്കിറങ്ങിയില്ല. ഒരു കൂട്ട ആത്മഹത്യക്കും ഒരുങ്ങിയില്ല. ദൈവത്തിൽ ആശ്രയിച്ച് ധൈര്യസമേതം ജീവിതത്തിലേക്കിറങ്ങി. തയ്യൽ വശമായിരുന്നു. ലോണെടുത്ത് ഒരു ടെയ്ലറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഷോപ്പും തുടങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കിട്ടിയ വരുമാനംകൊണ്ട് ലോണ് കൃത്യമായി തിരിച്ചടച്ചു. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനകാര്യങ്ങളും മുടക്കം കൂടാതെ നടത്തി.
"ജീവിതം വഴിമുട്ടി’, "ജീവിതമാർഗമടഞ്ഞു’ എന്നൊക്കെ പുലന്പുന്നവരോട് കണ്മുന്പിൽ കാണുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താൻ അക്കമ്മ ആന്റി ഉപദേശിക്കുന്നു. ചെയ്യാൻ കഴിയുന്നവയെക്കുറിച്ച് ചിന്തിച്ച് ശുഭാപ്തി വിശ്വാസത്തോടെ നിരത്തിലിറങ്ങാൻ കഴിയണമെന്നവർ പറയുന്നു.
ആന്റിക്ക് മക്കൾ മൂന്നാണ്. മൂത്തത് ജോമോൾ, ടീച്ചറാണ്. ഭർത്താവ് സേവ്യറും ഒരധ്യാപകനാണ്. കുടുംബസമേതം കുട്ടിക്കാനത്ത് താമസിക്കുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും ആണ്മക്കളാണ്. സന്തോഷും സജീവും. ഇരുവരുടെയും വിവാഹം കഴിഞ്ഞു. സജീവും കുടുംബവും കൽക്കട്ടയിലാണ്. അവിടെയുള്ള ഒരു പ്രൈവറ്റ് കന്പനിയിലെ കംപ്യൂട്ടർ ഓപ്പറേറ്ററാണ് അയാൾ. സന്തോഷും ഭാര്യയും മക്കൾ ഇരുവരോടുംകൂടെ കുടുംബത്തിൽതന്നെ കഴിയുന്നു. അയാൾ ടൗണിൽ ഒരു സ്റ്റുഡിയോ നടത്തുന്നുണ്ട്. ഭാര്യ ജോയിസ് അമ്മായിയമ്മയെ ടെയിലറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങളിൽ സഹായിക്കുന്നു. ഇനിയെങ്കിലും അദ്ധ്വാനമൊക്കെ നിറുത്തി സ്വസ്ഥമായി വിശ്രമിക്കാൻ മക്കളെല്ലാവരും അക്കമ്മ ആന്റിയെ നിർബന്ധിക്കുന്നുണ്ടെങ്കിലും ചുമ്മാതിരിക്കാൻ ആന്റി ഒട്ടുമേ തയ്യാറല്ല. പണി നിറുത്തിയാൽ അതോടെ തന്റെ പണിയും തീരുമെന്നാണ് ആന്റി പറയുന്നത്.
ഈയിടെയായി അക്കമ്മ ആന്റിക്കൊരാഗ്രഹം. അതത്ര ചെറുതൊന്നുമല്ല, കംപ്യൂട്ടർ പഠിക്കണം. ഒന്നുരണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചെന്ന് ആന്റി കോഴ്സിനെക്കുറിച്ചൊക്കെ അന്വേഷിച്ചു. പഠിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന് തോന്നിയെങ്കിലും തന്റെ ശ്രമം ഉപേക്ഷിക്കാൻ ആന്റി തയ്യാറല്ല. പഠിക്കാൻ പറ്റുന്നത്ര പഠിക്കാമല്ലോ എന്നാണ് ആന്റി പറയുന്നത്.
ഇനിയും നിങ്ങൾ പറയൂ- അക്കമ്മ ആന്റിക്ക് പ്രായമായോ? ഇക്കാര്യങ്ങളൊക്കെ വായിച്ചു തള്ളുന്ന നിങ്ങളും നിങ്ങളോടൊന്ന് ചോദിക്കൂ; നിങ്ങൾക്ക് പ്രായമായോ? ആന്റി പറയുന്നു, അതിനനുവദിച്ചുകൂടാ. നിങ്ങൾക്കു പ്രായമാകാൻ ഒരിക്കലും നിങ്ങൾ അനുവദിച്ചുകൂടാ.
സിറിയക് കോട്ടയിൽ
ചെറുപ്പക്കാരിയായ അക്കമ്മ, വയസ് എഴുപത്തിമൂന്ന്
01:51 AM Apr 28, 2019 | Deepika.com