തീവ്രവാദത്തെയും വംശീയതയെയും സമാധാനകാംക്ഷികളായ ഭരണാധികാരികൾ അംഗീകരിക്കില്ലെന്നതിന് ഉദാത്തമായ തെളിവായിരുന്നു മാർച്ചിൽ ന്യൂസിലൻഡിൽ കാണാനായത്.
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ അൽ നൂർ, ലിൻവുഡ് മോസ്കുകളിലായിരുന്നു അതിദാരുണമായ ആക്രമണം. മാർച്ച് 15ന് വംശീയഭ്രാന്തനായ ഓട്രേസ്ട്രേലിയൻ യുവാവ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ മോസ്കിൽ അതിക്രമിച്ചുകടന്നു നടത്തിയ കൂട്ടക്കൊലയിൽ ലോകം നടുങ്ങി; വത്തിക്കാൻ ഉൾപ്പെടെ രാജ്യങ്ങൾ അപലപിച്ചു. കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവ എന്ന യുവതിയും മറ്റ് നാലു ഭാരതീയരും ഉൾപ്പെടെ 50 പേർ വെടിയേറ്റുമരിച്ചു. ഏറെപ്പേർക്കു പരിക്കേറ്റു. നിസ്കാരത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീചമായ ആ സംഭവത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പുലർത്തിയ സമീപനം ലോകം നിറകണ്ണുകളോടെയാണ് വീക്ഷിച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വീടുകളിലെത്തി ജസീന്ദ നൽകിയ സാന്ത്വനം എങ്ങനെ ഒരു സാഹചര്യത്തോടു പ്രതികരിക്കണമെന്നതിന് അന്നും ഇന്നും സാക്ഷ്യമാണ്.
മുസ്ലിം കുടുംബാംഗങ്ങളുടെ വീടുകളിൽ പർദ ധരിച്ചാണ് നിറകണ്ണുകളോടെ കടന്നുചെന്ന് അവരെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത്. ജസീന്ദയെ സാന്ത്വനത്തിന്റെ മാലാഖയെന്ന് ലോകമാധ്യമങ്ങൾ വിശേഷിപ്പിച്ചു. കേവലം ഒരു ശതമാനം മാത്രമാണ് ന്യൂസിലൻഡിലെ മുസ്ലിം ജനസംഖ്യയെന്ന തിരിച്ചറിവിൽ വേണം ആ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി സ്വീകരിച്ച സത്വര നടപടികളെ ശ്രീലങ്കൻ സംഭവത്തോടു കൂട്ടിവായിക്കാൻ. അസ്സലാമു അലൈക്കും അഭിസംബോധനയോടെയാണ് മുസ്ലീം പള്ളിയിലുണ്ടായ കൂട്ടക്കൊലയെ അപലപിക്കാൻ ചേർന്ന അടിയന്തര പാർലമെന്റ് സമ്മേളനത്തിൽ ജസീന്ദ സംസാരിച്ചു തുടങ്ങിയത്.
38കാരിയായ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ‘തീവ്രവാദികൾക്ക് ന്യൂസിലൻഡിന്റെ മണ്ണിൽ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ല. ആ വെള്ളിയാഴ്ച രാജ്യത്തിന്റെ കറുത്ത ദിനമായി എണ്ണപ്പെടും. ന്യൂസിലൻഡിനെ വീടായി തെരഞ്ഞെടുത്തവരാണ് ഈ സഹോദരങ്ങൾ. കുടിയേറ്റക്കാരുടെ വീടുതന്നെയാണ് ഈ രാജ്യം’. അവർ തുടർന്നു. ‘നിങ്ങൾ ഇപ്പോൾ എനിക്കൊപ്പമാണ്. എന്റെ കൂടെ ഉപപ്രധാനമന്ത്രിയും പാർലമെന്റംഗങ്ങളും ഉണ്ട്. രാജ്യം മൊത്തം ദുരന്തത്തിൽപ്പെട്ടവരുടെയും ബന്ധുക്കളുടെയും വേദനയ്ക്കൊപ്പമാണ്. ഇപ്പോൾ ഞങ്ങൾ ഇവിടെയുണ്ട്. ഇനി എപ്പോഴെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്പോഴും ഞങ്ങൾ ഇവിടെയെത്തും. ഭീകരാക്രമണം നടത്തിയയാളെ പേരില്ലാത്തവനും മനുഷ്യത്വമില്ലാത്തവനുമായി കണക്കാക്കും. ഭീകരാക്രമണത്തിൽ മരിച്ച ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അല്ലാതെ അക്രമിയുടേതല്ല.
ഞങ്ങൾ ആക്രമണത്തിന്റെയും വർണ്ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ല. വൈവിധ്യമാർന്ന സംസ്കാരവും പരസ്പരസ്നേഹവുമുള്ള നാടാണിത്. അഭയാർഥികളുടെയും നാടാണിത്. അവർക്കും ഇവിടെ ജീവിക്കണം’. അവർ നടത്തിയ പ്രസംഗം ലോകസാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും വൈറലായി.
തൊട്ടടുത്ത വെളളിയാഴ്ച രാജ്യത്തൊട്ടാകെ ബങ്ക് വിളി സംപ്രേഷണം ചെയ്യാനും ജസീന്ദ ആഹ്വാനം ചെയ്തു. മുസ്ലീം പള്ളികളിലെ അക്രമത്തിനു പിന്നാലെ ജസീന്ദ രാജ്യത്തെ തോക്കു നിയമങ്ങൾ പരിഷ്കരിച്ച് ഉത്തരവിറക്കി. യന്ത്രത്തോക്കുകളുടെയും പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്പന അവർ നിരോധിച്ചു. സാധാരണ തോക്കുകളെ പ്രഹരശേഷി കൂടിയ മിലിട്ടറി സ്റ്റൈൽ സെമി ഓട്ടോമാറ്റിക് റൈഫിളുകളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും നിരോധിച്ചു.
നിരോധിക്കപ്പെട്ട ആയുധങ്ങൾ കൈവശം വച്ചവരിൽ നിന്ന് തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിച്ചു. തോക്കുകൾ മടക്കിനൽകിയില്ലെങ്കിൽ പിഴയും തടവും അടക്കം ശിക്ഷകൾ പ്രഖ്യാപിച്ചു.
2008 മുതൽ അഞ്ചു തവണ ന്യൂസിലൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജസീന്ദ ന്യൂസിലൻഡ് പ്രതിപക്ഷനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 2017 ഒക്ടോബറിൽ ന്യൂസിലൻഡിലെ നാൽപ്പതാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
കാലാവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന ആഹ്വാനത്തോടെയാണ് ജസീന്ദ ആർഡൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്.
റെജി ജോസഫ്
ശ്രീലങ്കയിലും ജസീന്ദ വന്നിരുന്നെങ്കിൽ...
01:49 AM Apr 28, 2019 | Deepika.com