1966-ൽ അറ്റ്ലാന്റയിൽ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്ന അവസരം. അന്ന് പെൺകുട്ടികളുടെ ജിംനാസ്റ്റിക്സിൽ ഗോൾഡ് മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു ഡൊമിനിക് മോച്ചിയാനു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ റൊമേനിയൻ ജിംനാസ്റ്റിക് ദന്പതികളിൽനിന്നു ജനിച്ച ഡൊമിനിക് ജിംനാസ്റ്റിക്സിലെ സൂപ്പർതാരമായി ഒളിംപിക്സിനെത്തുന്പോൾ അവൾക്കു പതിനാലു വയസേ ഉണ്ടായിരുന്നുള്ളൂ.
ഡൊമിനിക്കിന്റെ ജിംനാസ്റ്റിക്സ് പ്രകടനം എല്ലാവരും പ്രതീക്ഷിച്ചപോലെ മെച്ചമായിരുന്നില്ലെങ്കിലും ഒരു സൂപ്പർതാരം തന്നെയായിരുന്നു അവൾ ഭൂരിഭാഗം പ്രേക്ഷകരുടെയും ദൃഷ്ടിയിൽ. അന്ന് ഡൊമിനിക്കിനെ ആരാധനാമനോഭാവത്തോടെ വീക്ഷിക്കുകയും അവളെപ്പോലെ ഒരു ജിംനാസ്റ്റ് ആയിത്തീരാൻ കൊതിക്കുകയും ചെയ്ത ഒരു ഏഴുവയസുകാരിയായിരുന്നു ജനിഫർ ബ്രിക്കർ. പക്ഷേ അവൾക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അവൾക്കു കാലുകൾ ഉണ്ടായിരുന്നില്ല.
ജനിച്ച ഉടനേ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവളായിരുന്നു ജനിഫർ. അങ്ങനെയാണ് ഇല്ലിനോയി സംസ്ഥാനത്തുള്ള ഹാർഡിൻവിൽ എന്ന കൊച്ചു ടൗണിലെ ബ്രിക്കർ ദന്പതികൾ അവളെ ദത്തെടുക്കാനിടയായത്. അവർക്ക് മൂന്ന് ആൺമക്കളാണുണ്ടായിരുന്നത്. അവരോടൊപ്പം ജനിഫർ വളർന്നു. അവൾക്കു രണ്ടു കാലുകളുമില്ലായിരുന്നെങ്കിലും സഹോദരങ്ങളുടെകൂടെ സോഫ്റ്റ്ബോളും വോളിബോളും ബാസ്കറ്റ്ബോളുമൊക്കെ അവൾ കളിച്ചു.
എങ്കിലും അവളുടെ ഹരം ടംബ്ളിംഗിലായിരുന്നു. ചാടിമറിഞ്ഞു കായികാഭ്യാസം ചെയ്യുന്ന കളിയാണു ടംബ്ളിംഗ്. ചന്തിയുപയോഗിച്ചു നിരങ്ങാനും കൈകൾകൊണ്ട് അത്യാവശ്യകാര്യങ്ങളൊക്കെ അനായാസം ചെയ്യാനും അവൾക്കു സാധിച്ചിരുന്നതുകൊണ്ടു കാലുകളുടെ അഭാവം അവൾക്കൊന്നിനും പ്രതിബന്ധമായില്ല. അങ്ങനെയാണ് പത്താംവയസിൽ ജൂണിയർ ഒളിംപിക്സിൽ പങ്കെടുക്കാനും പതിനൊന്നാം വയസിൽ സംസ്ഥാനത്തെ ടംബ്ളിംഗ് ചാന്പ്യനാകാനും ജനിഫറിനു സാധിച്ചത്.
ജനിഫറിന് 16 വയസുള്ളപ്പോൾ അവൾക്ക് തന്റെ യഥാർഥ മാതാപിതാക്കളെക്കുറിച്ച് അറിയാൻ താത്പര്യമുണ്ടായി. ജനിഫറിനെ ദത്തെടുത്ത ജറാർഡിനും ഷാറണും അവരെക്കുറിച്ച് അറിയാമായിരുന്നു. ഷാറൺ ഉടനെ തന്റെ വളർത്തുപുത്രിയോടു പറഞ്ഞു, ""നീ ഒരു മോച്ചിയാനു ആണ്. അതായത്, ഡൊമിനിക് മോച്ചിയാനുവിന്റെ സഹോദരി.''
ജനിഫറിനു തന്റെ കാതുകളെ വിശ്വാസിക്കാൻ സാധിച്ചില്ല. എങ്കിലും തനിക്ക് ഡൊമിനിക്കിനോടു രൂപസാദൃശ്യമുള്ള കാര്യം അവൾ ഓർമിച്ചു. തന്റെ സഹോദരിയുമായി ഏറ്റവും വേഗം ബന്ധപ്പെടണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായി. എങ്കിലും വേണ്ട ഒരുക്കത്തിനുശേഷം മതിയെന്ന് അവൾ തീരുമാനിച്ചു.
തന്റെ മാതാപിതാക്കൾ തന്നെ ഉപേക്ഷിക്കാനുള്ള സാഹചര്യം ജനിഫറിന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. കാലുകളില്ലാത്ത ഒരു കുട്ടിയെ വളർത്തുന്നതിലുള്ള ബുദ്ധിമുട്ട്. തന്റെ മാതാപിതാക്കൾ ചെയ്തതു ക്രൂരതയായിരുന്നെങ്കിലും അതു തന്റെ നന്മയ്ക്കായി ഭവിച്ചു എന്ന് ഓർത്തപ്പോൾ ആരെയും കാണാൻ അവൾക്കു തിടുക്കമായി.
ജനിഫറിന്റെ ഒരു അങ്കിൾ ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആയിരുന്നു. അദ്ദേഹംവഴി നടത്തിയ അന്വേഷണം ഡൊമിനിക്ക് തന്റെ സഹോദരിയാണെന്നു ജനിഫറിന് ഉറപ്പുനൽകി. അങ്ങനെ ഡൊമിനിക്കിനെക്കുറിച്ച് അറിയാനിടയായിട്ടു നാലുവർഷം കഴിഞ്ഞപ്പോൾ ജനിഫർ തന്റെ സഹോദരിക്ക് എഴുതി, ""ഓർമവച്ച നാൾമുതൽ ചേച്ചി എന്റെ ആരാധനാപാത്രമായിരുന്നു. അപ്പോഴാണ് ചേച്ചി എന്റെ സ്വന്തം സഹോദരിയാണെന്ന് അറിയാനിടയായത്.''
ഡൊമിനിക്കിനു വലിയ ഷോക്കുണ്ടാക്കിയ വാർത്തയായിരുന്നു ഇത്. എങ്കിലും വാർത്തയുടെ യാഥാർഥ്യം സ്വന്തം അമ്മ ബോധ്യപ്പെടുത്തിയപ്പോൾ ഡൊമിനിക്കിന് അവളെ കാണാൻ തിടുക്കമായി. ഡൊമിനിക്ക് ഗർഭിണിയായിരുന്നതുകൊണ്ട് പ്രസവം കഴിഞ്ഞിട്ടേ അവർക്കു പരസ്പരം കാണാൻ സാധിച്ചുള്ളൂ.
കാലുകളില്ലാതെ വളർന്ന ജനിഫർ ഇതിനകം സർക്കസ് അഭ്യാസങ്ങൾ ചെയ്യുന്ന ഒരു ഹോളിവുഡ് താരമായി മാറിക്കഴിഞ്ഞിരുന്നു. അവളുടെ അദ്ഭുതകരമായ വളർച്ചയിൽ ഡൊമിനിക്കിന് അദ്ഭുതവും ആദരവും തോന്നി. ജനിഫറിന് തന്റെ അമ്മയെ കണ്ടുമുട്ടാനായെങ്കിലും ജനിഫറിന്റെ പിതാവ് അപ്പോഴേക്കും അസുഖംമൂലം മരണമടഞ്ഞിരുന്നു.
1987 ഒക്ടോബർ ഒന്നിനു ജനിച്ച ജനിഫർ എവരിതിംഗ് ഈസ് പോസിബിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ജനിഫർ കൊച്ചുകുട്ടിയായിരുന്ന കാലത്ത് അവൾ അനുദിനം പാലിച്ചിരുന്ന ഒരു നിയമമുണ്ടായിരുന്നു. ""പറ്റില്ല എന്ന് ഒരിക്കലും പറയാതിരിക്കുക.'' ജനിഫറിന്റെ മാതാപിതാക്കൾ നൽകിയ ആ നിയമം അവൾ വള്ളിപുള്ളി തെറ്റിക്കാതെ പാലിച്ചു. കാലുകൾ ഇല്ലാത്തതിന്റെ പേരിൽ അവൾ ഒന്നിൽനിന്നും മാറിനിന്നില്ല. ഒരു ആനുകൂല്യവും ആരോടും ചോദിച്ചില്ല. ജീവിതത്തിലെ പോരായ്മകളോട് ക്രിയാത്മകമായും ബുദ്ധിപൂർവമായും അവൾ പോരാടി. അങ്ങനെ അദ്ഭുതകരമായ നേട്ടങ്ങൾക്ക് അവൾ ചെറുപ്രായത്തിൽത്തന്നെ ഉടമയായി.
നമുക്ക് കൈയും കാലും കണ്ണും ചെവിയുമൊക്കെയായി എല്ലാം ഉണ്ടെങ്കിലും പലപ്പോഴും എത്ര ഭീരുക്കളായിട്ടാണ് നാം ജീവിതത്തെ നേരിടുന്നത്! പലപ്പോഴും ഒരു നിസാര പ്രശ്നമുണ്ടായാൽ മതി നാം തളർന്നുവീഴാൻ.
ആരെങ്കിലും ഒന്നു കണ്ണുരുട്ടിയാൽ നാം ഭയപ്പെട്ടോടും. ഏതെങ്കിലുമൊരു രോഗം വന്നാൽ നമ്മുടെ ലോകംതന്നെ അവസാനിച്ചുവെന്നായിരിക്കും ചിലപ്പോഴെങ്കിലും നാം കരുതുക.
എന്നാൽ നാം അത്രമാത്രം ഭയപ്പെട്ട് പിന്നോട്ടു മാറിയിട്ടു കാര്യമുണ്ടോ? രണ്ടുകാലുമില്ലാതെ വളർന്ന ജനിഫറിനു ജീവിതത്തിൽ വൻനേട്ടങ്ങൾ നേടാൻ സാധിച്ചെങ്കിൽ കാലും കൈയുമൊക്കെയുള്ള നമുക്ക് ചെറിയ ചില നേട്ടങ്ങളെങ്കിലും ജീവിതത്തിൽ നേടിക്കൂടേ? പക്ഷേ, അതിന് എനിക്കു പറ്റില്ല എന്ന വാക്ക് നമ്മുടെ ഡിക്ഷണറിയിൽ ഉണ്ടായിക്കൂടാ.
അതിനുപകരം, എനിക്കു പറ്റും അല്ലെങ്കിൽ എനിക്കു സാധിക്കും എന്ന വാക്കുകളായിരിക്കണം നമ്മുടെ മനസിലും നാവിലും ഉണ്ടായിരിക്കേണ്ടത്. അങ്ങനെയൊരു മനഃസ്ഥിതിയും പ്രവർത്തനരീതിയുമാണ് നമ്മുടേതെങ്കിൽ നാമും ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് ഉടമകളാകുമെന്നതിൽ ഒരിക്കലും സംശയം വേണ്ടാ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പറ്റില്ലെന്നു പറയരുത്, എല്ലാം സാധ്യമാണ്
01:42 AM Apr 28, 2019 | Deepika.com