ഉയിർപ്പെന്നൊക്കെ പറഞ്ഞാൽ പാറ തകരണമെന്നോ ഭൂകന്പമുണ്ടാകണമെന്നോ പാതിരാത്രിയാകണമെന്നോ ഒരു നിർബന്ധവുമില്ല. ആരുടെയെങ്കിലുമൊക്കെ സങ്കടത്തിന്റെ നേരത്ത്ഇതുപോലെ സ്നേഹത്തിന്റെ ചെറു കടുക് പാത്രങ്ങൾ തുറക്കാനായാൽ അവിടെ ഉയിർപ്പായി!
കുടുംബ യൂണിറ്റ് വാർഷികങ്ങളുടെ പലകത്തട്ടിലും പള്ളിപ്പെരുന്നാൾ നേരത്തെ സ്റ്റേജുകൾക്കും മേലെയും മാത്രമേ ഞാനടങ്ങുന്ന കുറച്ചുപേർക്ക് അന്നൊക്കെ ഡാൻസ് കളിക്കാൻ കഴിഞ്ഞിരുന്നത്. "ഇതൊന്നും പോര' എന്ന് അന്നാദ്യം പറഞ്ഞതു ഞങ്ങളുടെ കൂട്ടത്തിൽനിന്നും കോളജിൽ പഠിക്കാൻ പോയൊരുത്തനാണ്.
"പ്രഫഷണലായി നമുക്ക് ഡാൻസ് പഠിക്കണം... എന്നിട്ട് മത്സരിക്കാനൊക്കെ പോണം... കപ്പടിക്കണം'.
അവന്റെ ഈ ഡയലോഗൊക്കെ കേട്ടപ്പോൾ എല്ലാവർക്കും വലിയ ഉത്സാഹം. സംഗതി പെട്ടെന്ന് തീരുമാനവുമായി. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു വൈറ്റിലയിൽ പോയി ഡാൻസ് പഠിത്തം! അടക്കയും വെറ്റിലയും നൂറ്റൊന്നു രൂപയും വച്ച് ആശാനേന്നു വിളിച്ചു ഡാൻസ് പഠനം തുടങ്ങാൻ പോകുന്നതു വലിയ വാർത്തയായി.
സന്തോഷം സങ്കടമായി മാറാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. ദക്ഷിണവയ്ക്കാനുള്ള നൂറു രൂപ എങ്ങനെ ഒപ്പിക്കും? ഊര് തെണ്ടിയുടെ ഓട്ടക്കീശയിൽ ഒന്നുമില്ലല്ലോ! അതുംപേരാഞ്ഞിട്ട് എല്ലാ ഞായറാഴ്ചയും പോയിവരാനുള്ള ബസ് കാശും വേണം. കാര്യങ്ങളെഴുതി ഒപ്പിട്ട നിവേദനം വീട് മാനേജരായ അപ്പന്റെ മേശപ്പുറത്തുവച്ചപ്പോൾ ടിവിയിൽ മൈക്കിൾ ജാക്സന്റെ ഡാൻസ് വരുന്പോൾ കണ്ടുപഠിച്ചാൽ മതീന്ന് പറഞ്ഞ് അപ്പൻ പടം മടക്കി.
ആദ്യത്തെ ഞായറാഴ്ച കൂട്ടുകാരെല്ലാവരും കൂടി ഡാൻസ് പഠിക്കാൻ പോകുന്നതു ഞാൻ കരഞ്ഞുകൊണ്ട് നോക്കിനിന്നു. എന്നെക്കൂടെ കൊണ്ടുപോകാനുള്ള സാന്പത്തികം കൂട്ടത്തിലുള്ള ആർക്കും അന്നുണ്ടായിരുന്നില്ല.
അന്ന് ആദ്യമായിട്ടാണ് ദൂരദർശനിലെ നാലുമണി സിനിമ വേണ്ടെന്നുവച്ച് ഞാൻ മുറ്റത്തു തനിച്ചിരുന്നത്. മനസ് മുഴുവൻ നഷ്ടമായിപ്പോയ പുതിയ നൃത്തച്ചുവടുകൾ താളംതെറ്റി നടന്നു!
വൈകീട്ടത്തെ കുളീം കഴിഞ്ഞ്... ഉമ്മറത്തെ അരമതിലിൽ ചാരി കുട്ടിനിക്കറിട്ടിരിക്കുന്ന എന്റെയരുകിലേക്ക് അമ്മ വന്നതു കൈയിൽ കടുകു പാത്രവുമായാണ്. അരമതിലിനു മേലെ ഒരു പഴയ തുണിവിരിച്ച് കടുക് അതിലേക്കു കുടയവേ ചുക്കിച്ചുരുണ്ട കുറച്ചു പത്തുരൂപ അഞ്ചുരൂപ നോട്ടുകളും പൊട്ടിച്ചിരിച്ചുകൊണ്ട് ചില ചില്ലറത്തുട്ടുകളും നൃത്തംചെയ്തിറങ്ങി! എല്ലാംകൂടി ഏതാണ്ട് 90 രൂപയോളമുണ്ടായിരുന്നു.
"ന്റെ കൊച്ച് ഇങ്ങനെ സങ്കടപ്പെട്ടിരിക്കണ്ട. അടുത്ത ഞായറാഴ്ചയ്ക്കു മുന്പ് അമ്മ ബാക്കി പൈസകൂടി ശരിയാക്കിത്തരാട്ടാ. എന്റെ മോൻ പോയി ഡാൻസ് പഠിച്ചോ.'
മകനെ മൈക്കിൾ ജാക്സനാക്കാനായിരുന്നില്ല, മകന്റെ മനസ് നോവാതിരിക്കാനായിരുന്നു അമ്മ തന്റെ കൊച്ചു ലോക്കർ അന്ന് തകർത്തത്. ഉയിർപ്പെന്നൊക്കെ പറഞ്ഞാൽ പാറ തകരണമെന്നോ ഭൂകന്പമുണ്ടാകണമെന്നോ പാതിരാത്രിയാകണമെന്നോ ഒരു നിർബന്ധവുമില്ല. ആരുടെയെങ്കിലുമൊക്കെ സങ്കടത്തിന്റെ നേരത്ത് ഇതുപോലെ സ്നേഹത്തിന്റെ ചെറു കടുക് പാത്രങ്ങൾ തുറക്കാനായാൽ അവിടെ ഉയിർപ്പായി!
റേഷനരി വാങ്ങിച്ചതിന്റെ ബാക്കിയും അപ്പന്റെ കുപ്പായമലക്കാനെടുക്കുന്പോൾ തടയുന്ന ചില്ലറ തുട്ടുകളും ആങ്ങളമാരുടെ കൈനീട്ട നോട്ടുകളും കൂട്ടിവച്ചിട്ടാണ് അമ്മ എന്റെ സങ്കടത്തിന്റെ കല്ലറയുടെ കല്ലുരുട്ടിമാറ്റിയത്.
അന്ന്, ആ അരമതിലിന്റെ മേലെ സങ്കടപ്പെട്ടിരുന്ന എന്റെ മുഖത്ത് സന്തോഷത്തിന്റെ ചന്ദനം ചാർത്തിയ അമ്മയുടെ മുഖത്തിന് തുളസിത്തറയിൽ വിളക്കുകൊളുത്തി നിൽക്കുന്ന ഏതോ ദേവിയുടെ മുഖപ്രസാദമാണ്!
ആരുടെയെങ്കിലുമൊക്കെ ഉയിർത്തെഴുന്നേല്പിനു ഞാനും നീയും കാരണക്കാരായിട്ടുണ്ടെങ്കിൽ അവരുടെ ഓർമകളുടെ ഇടിമിന്നൽ പ്രകാശത്തിൽ ധവളവസ്ത്രധാരികളായ ഞാനും നീയും നടന്നു നീങ്ങുന്നത് അവർ കാണും. അതാണ് എന്റേയും നിന്റേയും ഉയിർപ്പ്!
തനിച്ചായിപ്പോയ മകളുടെ അരികിലിരുന്ന് ഒരമ്മ താരാട്ടു പാടുന്നതും ഇരുട്ടിലായിപ്പോയ പുരുഷന്റെ ജീവിതത്തിൽ ഒരുവൾ മിന്നാമിനുങ്ങിന്റെ പ്രഭയേകുന്നതും, വാടിപ്പോയ കുഞ്ഞുമുഖങ്ങളുടെ മുർധാവിൽ ചിലർ വാത്സല്യത്തിന്റെ മുത്തമിടുന്നതും ഉമ്മറത്ത് ഒറ്റയ്ക്കിരിക്കുന്ന നേരത്തു കാലുരുമ്മി വളർത്തുനായ കൂടെയിരിക്കുന്നതും എല്ലാം ഉയിർപ്പുതന്നെയാണ്.
നിബിൻ കുരിശിങ്കൽ
കുടുംബ യൂണിറ്റ് വാർഷികങ്ങളുടെ പലകത്തട്ടിലും പള്ളിപ്പെരുന്നാൾ നേരത്തെ സ്റ്റേജുകൾക്കും മേലെയും മാത്രമേ ഞാനടങ്ങുന്ന കുറച്ചുപേർക്ക് അന്നൊക്കെ ഡാൻസ് കളിക്കാൻ കഴിഞ്ഞിരുന്നത്. "ഇതൊന്നും പോര' എന്ന് അന്നാദ്യം പറഞ്ഞതു ഞങ്ങളുടെ കൂട്ടത്തിൽനിന്നും കോളജിൽ പഠിക്കാൻ പോയൊരുത്തനാണ്.
"പ്രഫഷണലായി നമുക്ക് ഡാൻസ് പഠിക്കണം... എന്നിട്ട് മത്സരിക്കാനൊക്കെ പോണം... കപ്പടിക്കണം'.
അവന്റെ ഈ ഡയലോഗൊക്കെ കേട്ടപ്പോൾ എല്ലാവർക്കും വലിയ ഉത്സാഹം. സംഗതി പെട്ടെന്ന് തീരുമാനവുമായി. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു വൈറ്റിലയിൽ പോയി ഡാൻസ് പഠിത്തം! അടക്കയും വെറ്റിലയും നൂറ്റൊന്നു രൂപയും വച്ച് ആശാനേന്നു വിളിച്ചു ഡാൻസ് പഠനം തുടങ്ങാൻ പോകുന്നതു വലിയ വാർത്തയായി.
സന്തോഷം സങ്കടമായി മാറാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. ദക്ഷിണവയ്ക്കാനുള്ള നൂറു രൂപ എങ്ങനെ ഒപ്പിക്കും? ഊര് തെണ്ടിയുടെ ഓട്ടക്കീശയിൽ ഒന്നുമില്ലല്ലോ! അതുംപേരാഞ്ഞിട്ട് എല്ലാ ഞായറാഴ്ചയും പോയിവരാനുള്ള ബസ് കാശും വേണം. കാര്യങ്ങളെഴുതി ഒപ്പിട്ട നിവേദനം വീട് മാനേജരായ അപ്പന്റെ മേശപ്പുറത്തുവച്ചപ്പോൾ ടിവിയിൽ മൈക്കിൾ ജാക്സന്റെ ഡാൻസ് വരുന്പോൾ കണ്ടുപഠിച്ചാൽ മതീന്ന് പറഞ്ഞ് അപ്പൻ പടം മടക്കി.
ആദ്യത്തെ ഞായറാഴ്ച കൂട്ടുകാരെല്ലാവരും കൂടി ഡാൻസ് പഠിക്കാൻ പോകുന്നതു ഞാൻ കരഞ്ഞുകൊണ്ട് നോക്കിനിന്നു. എന്നെക്കൂടെ കൊണ്ടുപോകാനുള്ള സാന്പത്തികം കൂട്ടത്തിലുള്ള ആർക്കും അന്നുണ്ടായിരുന്നില്ല.
അന്ന് ആദ്യമായിട്ടാണ് ദൂരദർശനിലെ നാലുമണി സിനിമ വേണ്ടെന്നുവച്ച് ഞാൻ മുറ്റത്തു തനിച്ചിരുന്നത്. മനസ് മുഴുവൻ നഷ്ടമായിപ്പോയ പുതിയ നൃത്തച്ചുവടുകൾ താളംതെറ്റി നടന്നു!
വൈകീട്ടത്തെ കുളീം കഴിഞ്ഞ്... ഉമ്മറത്തെ അരമതിലിൽ ചാരി കുട്ടിനിക്കറിട്ടിരിക്കുന്ന എന്റെയരുകിലേക്ക് അമ്മ വന്നതു കൈയിൽ കടുകു പാത്രവുമായാണ്. അരമതിലിനു മേലെ ഒരു പഴയ തുണിവിരിച്ച് കടുക് അതിലേക്കു കുടയവേ ചുക്കിച്ചുരുണ്ട കുറച്ചു പത്തുരൂപ അഞ്ചുരൂപ നോട്ടുകളും പൊട്ടിച്ചിരിച്ചുകൊണ്ട് ചില ചില്ലറത്തുട്ടുകളും നൃത്തംചെയ്തിറങ്ങി! എല്ലാംകൂടി ഏതാണ്ട് 90 രൂപയോളമുണ്ടായിരുന്നു.
"ന്റെ കൊച്ച് ഇങ്ങനെ സങ്കടപ്പെട്ടിരിക്കണ്ട. അടുത്ത ഞായറാഴ്ചയ്ക്കു മുന്പ് അമ്മ ബാക്കി പൈസകൂടി ശരിയാക്കിത്തരാട്ടാ. എന്റെ മോൻ പോയി ഡാൻസ് പഠിച്ചോ.'
മകനെ മൈക്കിൾ ജാക്സനാക്കാനായിരുന്നില്ല, മകന്റെ മനസ് നോവാതിരിക്കാനായിരുന്നു അമ്മ തന്റെ കൊച്ചു ലോക്കർ അന്ന് തകർത്തത്. ഉയിർപ്പെന്നൊക്കെ പറഞ്ഞാൽ പാറ തകരണമെന്നോ ഭൂകന്പമുണ്ടാകണമെന്നോ പാതിരാത്രിയാകണമെന്നോ ഒരു നിർബന്ധവുമില്ല. ആരുടെയെങ്കിലുമൊക്കെ സങ്കടത്തിന്റെ നേരത്ത് ഇതുപോലെ സ്നേഹത്തിന്റെ ചെറു കടുക് പാത്രങ്ങൾ തുറക്കാനായാൽ അവിടെ ഉയിർപ്പായി!
റേഷനരി വാങ്ങിച്ചതിന്റെ ബാക്കിയും അപ്പന്റെ കുപ്പായമലക്കാനെടുക്കുന്പോൾ തടയുന്ന ചില്ലറ തുട്ടുകളും ആങ്ങളമാരുടെ കൈനീട്ട നോട്ടുകളും കൂട്ടിവച്ചിട്ടാണ് അമ്മ എന്റെ സങ്കടത്തിന്റെ കല്ലറയുടെ കല്ലുരുട്ടിമാറ്റിയത്.
അന്ന്, ആ അരമതിലിന്റെ മേലെ സങ്കടപ്പെട്ടിരുന്ന എന്റെ മുഖത്ത് സന്തോഷത്തിന്റെ ചന്ദനം ചാർത്തിയ അമ്മയുടെ മുഖത്തിന് തുളസിത്തറയിൽ വിളക്കുകൊളുത്തി നിൽക്കുന്ന ഏതോ ദേവിയുടെ മുഖപ്രസാദമാണ്!
ആരുടെയെങ്കിലുമൊക്കെ ഉയിർത്തെഴുന്നേല്പിനു ഞാനും നീയും കാരണക്കാരായിട്ടുണ്ടെങ്കിൽ അവരുടെ ഓർമകളുടെ ഇടിമിന്നൽ പ്രകാശത്തിൽ ധവളവസ്ത്രധാരികളായ ഞാനും നീയും നടന്നു നീങ്ങുന്നത് അവർ കാണും. അതാണ് എന്റേയും നിന്റേയും ഉയിർപ്പ്!
തനിച്ചായിപ്പോയ മകളുടെ അരികിലിരുന്ന് ഒരമ്മ താരാട്ടു പാടുന്നതും ഇരുട്ടിലായിപ്പോയ പുരുഷന്റെ ജീവിതത്തിൽ ഒരുവൾ മിന്നാമിനുങ്ങിന്റെ പ്രഭയേകുന്നതും, വാടിപ്പോയ കുഞ്ഞുമുഖങ്ങളുടെ മുർധാവിൽ ചിലർ വാത്സല്യത്തിന്റെ മുത്തമിടുന്നതും ഉമ്മറത്ത് ഒറ്റയ്ക്കിരിക്കുന്ന നേരത്തു കാലുരുമ്മി വളർത്തുനായ കൂടെയിരിക്കുന്നതും എല്ലാം ഉയിർപ്പുതന്നെയാണ്.
നിബിൻ കുരിശിങ്കൽ