ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും.
ഒരു വൃദ്ധസദനത്തിൽനിന്ന് ഒരു രംഗം. വലിയ ആഴ്ചയിലെ ഒരു ദിവസം അവിടെയുള്ളവർക്കുവേണ്ടി "ജീസസ് ഓഫ് നസ്രറത്ത്' എന്ന പേരിൽ ഫ്രാങ്കോ സെഫിറേലി സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരിലേറിയപങ്കും ഓർമ നഷ്ടപ്പെട്ട ആൽസ്ഹൈമേഴ്സ് രോഗികളായിരുന്നു. എങ്കിലും അവരെല്ലാവരും ശ്രദ്ധയോടെ സിനിമ കാണുകയായിരുന്നു.
ഈ സിനിമയുടെ അവസാന ഭാഗത്തു മഗ്ദലന മറിയം ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന രംഗത്തിനു പിന്നാലെ മനോഹരമായ മറ്റൊരു രംഗമുണ്ട്. യേശു സത്യമായും ഉത്ഥാനം ചെയ്തു എന്നു മനസിലാക്കിയ മറിയം പത്രോസിനെയും മറ്റുശിഷ്യന്മാരെയും തേടിയിറങ്ങി. അവരെ കണ്ടപ്പോൾ മറിയം അവരോടു പറഞ്ഞു: "അവിടുന്നു ജീവിച്ചിരിക്കുന്നു! ഞാൻ അവിടുത്തെ കണ്ടു. അവിടുന്നു ജീവിച്ചിരിക്കുന്നു.'
ഈ സദ്വാർത്ത കേട്ടിട്ട് അതു വിശ്വസിക്കാനാകാതെ പത്രോസും മറ്റു ശിഷ്യരും സംശയദൃഷ്ടിയോടെ മറിയത്തെ നോക്കുകയാണ്. അപ്പോൾ അല്പം പിന്നിലേക്കു മാറിനിന്നുകൊണ്ടു മറിയം പറയുകയാണ്: "നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല! നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല!'
അപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാരിലൊരാളായ ഒരു വല്യമ്മച്ചി വിളിച്ചുപറഞ്ഞു: "ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു! ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു!' ഓർമ നഷ്ടപ്പെട്ടവളായിരുന്നു ആ വല്യമ്മച്ചിയെങ്കിലും യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. തന്മൂലമാണ് മറിയം പറഞ്ഞതു വിശ്വസിക്കുന്നു എന്ന് ആ വല്യമ്മച്ചി പരസ്യമായി ഉദ്ഘോഷിച്ചത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരുമൊക്കെ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടു. ഭയചകിതരായിരുന്ന അവരെ അവിടുന്നു ശക്തിപ്പെടുത്തി. അവർക്കു ബോധജ്ഞാനവും ആത്മധൈര്യവുമൊക്കെ നൽകുവാൻവേണ്ടി പന്തക്കുസ്താ ദിവസം അവിടുന്നവർക്കു പരിശുദ്ധാത്മാവിനെ നൽകി. അങ്ങനെയാണ് മുക്കുവരും കാര്യമായ അക്ഷരജ്ഞാനമില്ലാതിരുന്നവരുമായ ശിഷ്യന്മാർ ഉത്ഥാനം ചെയ്ത യേശുവിനെ പ്രസംഗിക്കുവാൻ തുടങ്ങിയത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരും അന്നു ഭയലേശം കൂടാതെ പരസ്യമായി പ്രഖ്യാപിച്ച വിശ്വാസമാണ് ഉയിർപ്പുതിരുനാളിൽ നാം പരസ്യമായി പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്! അതെ, യേശു സത്യമായും ഉത്ഥാനം ചെയ്തു. അവിടുന്ന് ഇന്നും എന്നും ജീവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെയും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയ ശിഷ്യന്മാരെയും നശിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയ ഫരിസേയനും യഹൂദമതവിശ്വാസത്തിൽ അടിയുറച്ചുനിന്നവനുമായിരുന്നു പൗലോസ് എന്ന പേരിൽ അറിയപ്പെടുന്ന സാവൂൾ. യേശുവിന്റെ അനുയായികളെ നശിപ്പിക്കുവാൻ ഡമാസ്കസിലേക്കു യാത്രചെയ്യുന്പോൾ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന അനുഭവം സാവൂളിനുണ്ടായി. അന്ന് ഉത്ഥാനം ചെയ്ത യേശുവിന്റെ ഉറച്ച ശബ്ദം സാവൂൾ കേട്ടു: "സാവൂൾ, സാവൂൾ, എന്തുകൊണ്ടാണു നീ എന്നെ പീഡിപ്പിക്കുന്നത്?'
ഉടനെ സാവൂൾ ചോദിച്ചു: "അങ്ങ് ആരാണ്?' അപ്പോൾ യേശുപറഞ്ഞു: "നീ പീഡിപ്പിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ!' ഈ സംഭവത്തെത്തുടർന്നു സാവൂൾ മാനസാന്തരപ്പെട്ടു പൗലോസായി മാറി. അങ്ങനെ അദ്ദേഹം ഉത്ഥാനം ചെയ്ത യേശുവിന്റെ ഏറ്റവും വലിയ പ്രഘോഷകനായിത്തീർന്നു. യേശുവിന്റെ ഉത്ഥാനമെന്ന യാഥാർഥ്യമാണു തന്റെ പുതിയ വിശ്വാസത്തിന്റെ അടിത്തറയായി പൗലോസ് കണ്ടത്. അതുകൊണ്ടാണ് കർത്താവ് ഉയിർത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യർഥം' എന്നു കോറിന്തോസിലെ വിശ്വാസികൾക്ക് അദ്ദേഹം പിന്നീട് എഴുതിയത്.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ ഉത്ഥാനമാണ്. തന്മൂലമാണു ലോകമെന്പാടും യേശുവിന്റെ ഉത്ഥാനം വലിയ ഒരു തിരുനാളായി ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ തിരുനാൾ ഒരു അനുസ്മരണാഘോഷം മാത്രമല്ല. പ്രത്യുത ഉത്ഥാനം ചെയ്ത യേശു നൽകുന്ന നവജീവനിൽ നാം പങ്കുചേരുന്നു എന്ന് ഉറപ്പാക്കുവാനുള്ള അവസരംകൂടിയാണത്.
ദൈവപുത്രനായ യേശു ഈ ലോത്തിലേക്കു വന്നത് അവിടുന്നു പറഞ്ഞിരിക്കുന്നതുപോലെ നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകുവാനും അങ്ങനെ നമുക്കു നിത്യജീവൻ നൽകുവാനുമായിരുന്നു. അവിടുന്നു നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന നവജീവൻ ഈ ലോകത്തിലും നിത്യജീവൻ പരലോകത്തിലും ലഭിക്കണമെങ്കിൽ നാം ഉയർപ്പിന്റെ മനുഷ്യരാകണം. അതായത്, പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു ദൈവപ്രമാണങ്ങൾക്കനുസരിച്ചു ജീവിക്കുന്ന നവീകൃത മനുഷ്യരാകണം.
ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും. അവിടുന്നു നൽകുന്ന വരപ്രസാദത്തിന്റെ ബലത്തിൽ വീണ്ടും അവർ ഉത്ഥാനത്തിന്റെ മനുഷ്യരായി ജീവിക്കും. തങ്ങളെ വഴിനടത്തുവാൻ ഉത്ഥാനം ചെയ്ത യേശു കൂടെയുണ്ട് എന്ന തിരിച്ചറിവോടെ നന്ദിയുടേതായ ഒരു ജീവിതം അവർ നയിക്കും.
അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും അവർ നിയന്ത്രിക്കും. എന്നുമാത്രമല്ല, അവയെല്ലാം യേശുവിന്റെ പഠനങ്ങൾക്കു വിധേയമായിരിക്കും. അവരുടെ ജീവിതത്തിൽ സ്വന്ത ഇഷ്ടത്തെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിനായിരിക്കും പ്രമുഖസ്ഥാനം. എന്നാൽ ദൈവത്തിന്റെ ഇഷ്ടം അവർ ചെയ്യുന്നതു സ്വന്തശക്തിയാലല്ല, പ്രത്യുത ദൈവത്തിന്റെ ശക്തിയാലായിരിക്കും.
ഇപ്രകാരമുള്ള ഉത്ഥാനത്തിന്റെ ജീവിതം നയിച്ചതുകൊണ്ടാണു പൗലോസ് അപ്പസ്തോലൻ, "എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്കെല്ലാം സാധ്യമാണ്' എന്നെഴുതിയത്. നമ്മെ എപ്പോഴും ശക്തിപ്പെടുത്തുന്ന ഉത്ഥാനം ചെയ്ത കർത്താവിന്റെ ശക്തിയിൽ നാം ആശ്രയിച്ചാൽ നമുക്കും ഉത്ഥാനത്തിന്റെ മനുഷ്യരായി മാറുവാൻ സാധിക്കും. അപ്പോൾ മാത്രമേ, ഉയിർപ്പുതിരുനാളാഘോഷം നമ്മുടെ ജീവിതത്തിൽ അർഥപൂർണമായി മാറൂ. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഉത്ഥാനത്തിൽ നവജീവൻ
04:03 AM Apr 21, 2019 | Deepika.com