സുഖമുള്ള ഓർമകൾക്കുമേൽ സ്വർണനിറം ചാർത്തുന്നുണ്ട് കണിക്കൊന്നപ്പൂക്കൾ. സ്വർണത്തിനില്ലെങ്കിലും സുഗന്ധംകൂടി പൂശുകയാണ് ആ സുന്ദരസ്മൃതികളിൽ ചില പാട്ടുകൾ. അവയുടെ ഇതളുകൾ ഒരു ഋതുവിലും അടർന്നുവീഴാറില്ല.
വിഷുവെത്തി. കൈവെള്ളയിൽ ചേരുന്ന നാണയത്തിന്റെ തിളക്കംപോലെ നിമിഷാർധംകൊണ്ട് ഓർമകൾ മിന്നിമറിയുന്നു. പൊട്ടിച്ചിതറുന്ന പടക്കംപോലെ നെഞ്ചിടിപ്പുകൂടുന്നു... ഒരു പാട്ടിന്റെ വരിയിലേക്കു പോകാം- കണിയൊരുക്കാനായ് ക്ഷണിച്ചതാണോ... എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ... പാട്ടിന്റെ അങ്ങേത്തലയ്ക്കൽ ഗായകൻ വി.ടി. മുരളിയിരിക്കുന്നുണ്ട്. അദ്ദേഹം ആ വരികൾ ആവർത്തിച്ചുപാടുകയാണ്.. കെ. രാഘവൻ മാസ്റ്റർ എന്ന അനശ്വര പ്രതിഭ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെഴുതിയ ആ വരിയിൽ സംഗീതംകൊണ്ടു ചാലിച്ചുചേർത്ത വിസ്മയിപ്പിക്കുന്ന കുസൃതിയോർക്കുകയാണ്...
ആകാശവാണി, കോഴിക്കോട്
മുന്പ് ഓണം, വിഷു കാലങ്ങളിൽ ആകാശവാണി നിലയം ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ലളിതഗാനമേള അവതരിപ്പിക്കുക പതിവുണ്ട്. വർഷങ്ങൾക്കുമുന്പാണ്. അന്ന് കോഴിക്കോട് തളി സാമൂതിരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വി.ടി. മുരളി ഒരു വിഷുപ്പാട്ടിന്റെ എന്നുതുടങ്ങുന്ന ഗാനം പാടിയത്. രാഘവൻ മാസ്റ്ററെക്കൂടാതെ അന്ന് ചിദംബരനാഥിന്റെ പാട്ടുകളും അവതരിപ്പിച്ചിരുന്നു.
പാട്ടുകളുടെ റെക്കോർഡിംഗ് നേരത്തേ സ്റ്റുഡിയോയിൽ ചെയ്തിരിക്കും. അത് ലൈവ് ആയി സദസ്സിനു മുന്നിൽ പാടുകയാണ് ചെയ്യുന്നത്. രാഘവൻ മാസ്റ്ററുടെ വീട്ടിൽ പോയാണ് മുരളി സാധാരണ പാട്ടുപഠിക്കാറുള്ളത്. അതിനു രണ്ടു കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒന്ന് പാട്ടു നന്നായി പഠിക്കാൻ പറ്റും. രണ്ടാമത്തേതാണ് പ്രധാനം- മാസ്റ്റർ പാടുന്നതു കേൾക്കാം.
മുരളി പറയുന്നു:
രാഘവൻ മാഷുടെ പാട്ടുകൾ നമ്മളൊന്ന് ഉള്ളിലേക്ക് ആവാഹിച്ചെടുക്കണം. കേട്ടമാത്രയിൽ ഏറ്റുപാടിയാൽ അതിൽ ആത്മാവുണ്ടാവില്ല. വളരെ ലളിതമെന്നു തോന്നുന്ന കായലരികത്ത് എന്ന പാട്ടുപോലും പാടാൻ പ്രയാസമാണ്. അവസാനംവരെ ഒരേ ട്യൂണാണ്. എന്നാൽ ആ ശ്രുതിയിലും കാലപ്രമാണത്തിലും പാടിയൊപ്പിക്കുക എളുപ്പമല്ല.
ഒരു വിഷുപ്പാട്ടിന്റെ എന്നുതുടങ്ങുന്ന പാട്ട് 5/8 താളത്തിലാണ്. ഇന്നത്തെപ്പോലുള്ള റെക്കോർഡിംഗ് സാങ്കേതികവിദ്യകൾ ഒന്നുമില്ലാത്ത കാലത്താണ് അതിന്റെ പിറവി. മാഷ് വളരെ എക്സ്പ്രഷനോടുകൂടിയാണു പറഞ്ഞുതരിക. അദ്ദേഹം ഒന്നാംതരം പാട്ടുകാരനുമല്ലേ. ഈണത്തിലാണെങ്കിൽ കഠിനമായ ചിട്ടയും. ഗായകർ എവിടെയെങ്കിലും ആവശ്യമില്ലാതെ തൊട്ടാൽ അതിന്റെ ഭംഗിപോകും. പരമാവധി റിഹേഴ്സൽ ചെയ്തിട്ടേ ടേക്കിനു പോകൂ.
അങ്ങനെ പഠിച്ചുപാടി മനോഹരമായ പാട്ടാണ് അത്.
കണിയിലെ കെണിയും കുസൃതിയും
തുടക്കത്തിൽ കേട്ട കണിയൊരുക്കാനായ് ക്ഷണിച്ചതാണോ... എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ... എന്ന വരികളിൽ രാഘവൻ മാസ്റ്റർ അസാധാരണമായൊരു ഭംഗിയൊരുക്കി. സംഗീതംകൊണ്ട് സൃഷ്ടിച്ചതാണ് ആ വിസ്മയം. പ്രണയത്തിന്റെ കുസൃതിയാണ് നോട്ടുകളുടെ അദ്ഭുതകരമായ പ്രയോഗംകൊണ്ട് സൃഷ്ടിച്ചെടുത്തത്. കെണിയിലാക്കാനായ് എന്നഭാഗം പാടുന്പോഴത്തെ മനോഹാരിത കേട്ടുതന്നെ അറിയണം. പ്രണയത്തിന്റെ സുന്ദരമായ കെണി അവിടെ തെളിഞ്ഞുവരും. കെണി എന്നത് ഇന്നുകേൾക്കുന്ന അർഥത്തിലല്ലെന്ന് പ്രത്യേകം ഓർക്കണം. ചതിയുടെ കെണിയല്ല, പ്രണയത്തിന്റെ കൂട്ടാണത്. ചൊവ്വല്ലൂരിന്റെ വരികളുടെ ഭംഗിക്ക് പൂർണത നൽകുകയായിരുന്നു രാഘവൻ മാസ്റ്റർ. അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.
ഹുസേനി ഛായയിലാണെങ്കിലും രാഗാധിഷ്ഠിതമല്ല ഈ പാട്ടെന്ന് മുരളി പറയുന്നു. പിന്നീടതിൽ രാഗം കണ്ടെത്തുന്നുവെന്നേയുള്ളൂ. ഒരു നാടൻ ചേലിലാണ് മാഷ് പാട്ടൊരുക്കിയത്. ഒരു വിഷുപ്പാട്ടിന്റെ എന്നതിലെ പാ എന്ന ശബ്ദം ആലപിക്കുന്നതിൽത്തന്നെ ഒരു ഫോക് സ്പർശം വന്നു. അതു നൽകിയ ഭംഗിയുമൊന്നു വേറെ.
അന്നത്തെ വിഷു, ഇന്നത്തെ പാട്ട്
എന്റെ ചെറുപ്പത്തിലൊക്കെ വിഷു ആഘോഷം പ്രധാനമാണ്. അന്നു ദാരിദ്ര്യമുണ്ടല്ലോ. നമുക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ലെങ്കിലും ദാരിദ്ര്യമുള്ളവരെ ധാരാളം കണ്ടിട്ടുണ്ട്. അധ്യാപകനായിരുന്ന അച്ഛൻ സമൂഹത്തെ നോക്കിക്കാണാനും പഠിപ്പിച്ചിട്ടുണ്ട്. അതിലൂടെ രാഷ്ട്രീയബോധവും വളർന്നു. ഇത്തരം ദിവസങ്ങളിലാണ് പട്ടിണിപ്പാവങ്ങളായ പലരും വയറുനിറയെ ഭക്ഷണംകഴിക്കുന്നത്. അക്കാലത്ത് പടക്കംപോലും കടയിൽനിന്നു വാങ്ങാറില്ല. ഓലപ്പടക്കവും എറിഞ്ഞുപൊട്ടിക്കുന്ന പടക്കവും വീട്ടിൽത്തന്നെ കെട്ടിയുണ്ടാക്കുകയാണ് പതിവ്- മുരളി ഓർക്കുന്നു.
സംഗീതത്തെക്കുറിച്ച് സംസാരിക്കാനൊന്നും ഇപ്പോൾ ആർക്കും സമയമില്ല. ആളുകൾ ഒറ്റപ്പെടുന്നത് നമ്മുടെ ചുറ്റും മനുഷ്യരില്ലാത്തതുകൊണ്ടല്ല, ആശയവിനിമയമില്ലാത്തതുകൊണ്ടാണ്. അങ്ങനെ സംവദിക്കുന്നതരത്തിലുള്ള പ്രോജക്ടുകൾ മനസിലുണ്ട്. എന്നാൽ അതൊന്നും നടപ്പിലാക്കാൻ എളുപ്പമല്ല. ഒരു സെലിബ്രിറ്റി സംസ്കാരം നമ്മുടെ നാട്ടിൽ വളർന്നുകഴിഞ്ഞു. സംഘാടകർ ആസ്വാദമനസുകളെ അങ്ങനെ പാകപ്പെടുത്തിയതാണ്. പാട്ടെന്നത് സിനിമയിൽ പാടുന്നവരുടെയും നൃത്തം സിനിമയിൽ ചെയ്യുന്നവരുടെയും മാത്രം എന്ന നിലയ്ക്കു ചിന്തിക്കുന്നവരാണ് ഇപ്പോൾ കൂടുതലും. കലാസ്വാദനം ഷോകളിലേക്ക് ഒതുങ്ങി. സംഗീതംപോലും ഷോ എന്ന് അറിയപ്പെട്ടുതുടങ്ങി. ഞാൻ വളരെ ലളിതമായി ഒരു ശ്രുതിപ്പെട്ടിവച്ച് പാട്ടുപാടാനും പറയാനുമിരുന്നാൽ കേൾവിക്കാർ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. നൂറുപേർ മതിയാവും. പക്ഷേ അതുപോലൊരു പരിപാടിക്ക് സംഘാടകർ മുന്നോട്ടുവരാൻ വലിയ ബുദ്ധിമുട്ടാണ്. കലയിൽ മാത്രമല്ല, ഏതിടത്തെയും പ്രശ്നം ഇത്തരം സംഘാടകരാണ്- മുരളി പറയുന്നു.
അതുകേട്ട് പാട്ടുകളിലെ മാതളത്തേനുണ്ട് നമ്മളിരിക്കുന്നു..
ഹരിപ്രസാദ്
വിഷുവെത്തി. കൈവെള്ളയിൽ ചേരുന്ന നാണയത്തിന്റെ തിളക്കംപോലെ നിമിഷാർധംകൊണ്ട് ഓർമകൾ മിന്നിമറിയുന്നു. പൊട്ടിച്ചിതറുന്ന പടക്കംപോലെ നെഞ്ചിടിപ്പുകൂടുന്നു... ഒരു പാട്ടിന്റെ വരിയിലേക്കു പോകാം- കണിയൊരുക്കാനായ് ക്ഷണിച്ചതാണോ... എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ... പാട്ടിന്റെ അങ്ങേത്തലയ്ക്കൽ ഗായകൻ വി.ടി. മുരളിയിരിക്കുന്നുണ്ട്. അദ്ദേഹം ആ വരികൾ ആവർത്തിച്ചുപാടുകയാണ്.. കെ. രാഘവൻ മാസ്റ്റർ എന്ന അനശ്വര പ്രതിഭ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെഴുതിയ ആ വരിയിൽ സംഗീതംകൊണ്ടു ചാലിച്ചുചേർത്ത വിസ്മയിപ്പിക്കുന്ന കുസൃതിയോർക്കുകയാണ്...
ആകാശവാണി, കോഴിക്കോട്
മുന്പ് ഓണം, വിഷു കാലങ്ങളിൽ ആകാശവാണി നിലയം ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ലളിതഗാനമേള അവതരിപ്പിക്കുക പതിവുണ്ട്. വർഷങ്ങൾക്കുമുന്പാണ്. അന്ന് കോഴിക്കോട് തളി സാമൂതിരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വി.ടി. മുരളി ഒരു വിഷുപ്പാട്ടിന്റെ എന്നുതുടങ്ങുന്ന ഗാനം പാടിയത്. രാഘവൻ മാസ്റ്ററെക്കൂടാതെ അന്ന് ചിദംബരനാഥിന്റെ പാട്ടുകളും അവതരിപ്പിച്ചിരുന്നു.
പാട്ടുകളുടെ റെക്കോർഡിംഗ് നേരത്തേ സ്റ്റുഡിയോയിൽ ചെയ്തിരിക്കും. അത് ലൈവ് ആയി സദസ്സിനു മുന്നിൽ പാടുകയാണ് ചെയ്യുന്നത്. രാഘവൻ മാസ്റ്ററുടെ വീട്ടിൽ പോയാണ് മുരളി സാധാരണ പാട്ടുപഠിക്കാറുള്ളത്. അതിനു രണ്ടു കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒന്ന് പാട്ടു നന്നായി പഠിക്കാൻ പറ്റും. രണ്ടാമത്തേതാണ് പ്രധാനം- മാസ്റ്റർ പാടുന്നതു കേൾക്കാം.
മുരളി പറയുന്നു:
രാഘവൻ മാഷുടെ പാട്ടുകൾ നമ്മളൊന്ന് ഉള്ളിലേക്ക് ആവാഹിച്ചെടുക്കണം. കേട്ടമാത്രയിൽ ഏറ്റുപാടിയാൽ അതിൽ ആത്മാവുണ്ടാവില്ല. വളരെ ലളിതമെന്നു തോന്നുന്ന കായലരികത്ത് എന്ന പാട്ടുപോലും പാടാൻ പ്രയാസമാണ്. അവസാനംവരെ ഒരേ ട്യൂണാണ്. എന്നാൽ ആ ശ്രുതിയിലും കാലപ്രമാണത്തിലും പാടിയൊപ്പിക്കുക എളുപ്പമല്ല.
ഒരു വിഷുപ്പാട്ടിന്റെ എന്നുതുടങ്ങുന്ന പാട്ട് 5/8 താളത്തിലാണ്. ഇന്നത്തെപ്പോലുള്ള റെക്കോർഡിംഗ് സാങ്കേതികവിദ്യകൾ ഒന്നുമില്ലാത്ത കാലത്താണ് അതിന്റെ പിറവി. മാഷ് വളരെ എക്സ്പ്രഷനോടുകൂടിയാണു പറഞ്ഞുതരിക. അദ്ദേഹം ഒന്നാംതരം പാട്ടുകാരനുമല്ലേ. ഈണത്തിലാണെങ്കിൽ കഠിനമായ ചിട്ടയും. ഗായകർ എവിടെയെങ്കിലും ആവശ്യമില്ലാതെ തൊട്ടാൽ അതിന്റെ ഭംഗിപോകും. പരമാവധി റിഹേഴ്സൽ ചെയ്തിട്ടേ ടേക്കിനു പോകൂ.
അങ്ങനെ പഠിച്ചുപാടി മനോഹരമായ പാട്ടാണ് അത്.
കണിയിലെ കെണിയും കുസൃതിയും
തുടക്കത്തിൽ കേട്ട കണിയൊരുക്കാനായ് ക്ഷണിച്ചതാണോ... എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ... എന്ന വരികളിൽ രാഘവൻ മാസ്റ്റർ അസാധാരണമായൊരു ഭംഗിയൊരുക്കി. സംഗീതംകൊണ്ട് സൃഷ്ടിച്ചതാണ് ആ വിസ്മയം. പ്രണയത്തിന്റെ കുസൃതിയാണ് നോട്ടുകളുടെ അദ്ഭുതകരമായ പ്രയോഗംകൊണ്ട് സൃഷ്ടിച്ചെടുത്തത്. കെണിയിലാക്കാനായ് എന്നഭാഗം പാടുന്പോഴത്തെ മനോഹാരിത കേട്ടുതന്നെ അറിയണം. പ്രണയത്തിന്റെ സുന്ദരമായ കെണി അവിടെ തെളിഞ്ഞുവരും. കെണി എന്നത് ഇന്നുകേൾക്കുന്ന അർഥത്തിലല്ലെന്ന് പ്രത്യേകം ഓർക്കണം. ചതിയുടെ കെണിയല്ല, പ്രണയത്തിന്റെ കൂട്ടാണത്. ചൊവ്വല്ലൂരിന്റെ വരികളുടെ ഭംഗിക്ക് പൂർണത നൽകുകയായിരുന്നു രാഘവൻ മാസ്റ്റർ. അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.
ഹുസേനി ഛായയിലാണെങ്കിലും രാഗാധിഷ്ഠിതമല്ല ഈ പാട്ടെന്ന് മുരളി പറയുന്നു. പിന്നീടതിൽ രാഗം കണ്ടെത്തുന്നുവെന്നേയുള്ളൂ. ഒരു നാടൻ ചേലിലാണ് മാഷ് പാട്ടൊരുക്കിയത്. ഒരു വിഷുപ്പാട്ടിന്റെ എന്നതിലെ പാ എന്ന ശബ്ദം ആലപിക്കുന്നതിൽത്തന്നെ ഒരു ഫോക് സ്പർശം വന്നു. അതു നൽകിയ ഭംഗിയുമൊന്നു വേറെ.
അന്നത്തെ വിഷു, ഇന്നത്തെ പാട്ട്
എന്റെ ചെറുപ്പത്തിലൊക്കെ വിഷു ആഘോഷം പ്രധാനമാണ്. അന്നു ദാരിദ്ര്യമുണ്ടല്ലോ. നമുക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ലെങ്കിലും ദാരിദ്ര്യമുള്ളവരെ ധാരാളം കണ്ടിട്ടുണ്ട്. അധ്യാപകനായിരുന്ന അച്ഛൻ സമൂഹത്തെ നോക്കിക്കാണാനും പഠിപ്പിച്ചിട്ടുണ്ട്. അതിലൂടെ രാഷ്ട്രീയബോധവും വളർന്നു. ഇത്തരം ദിവസങ്ങളിലാണ് പട്ടിണിപ്പാവങ്ങളായ പലരും വയറുനിറയെ ഭക്ഷണംകഴിക്കുന്നത്. അക്കാലത്ത് പടക്കംപോലും കടയിൽനിന്നു വാങ്ങാറില്ല. ഓലപ്പടക്കവും എറിഞ്ഞുപൊട്ടിക്കുന്ന പടക്കവും വീട്ടിൽത്തന്നെ കെട്ടിയുണ്ടാക്കുകയാണ് പതിവ്- മുരളി ഓർക്കുന്നു.
സംഗീതത്തെക്കുറിച്ച് സംസാരിക്കാനൊന്നും ഇപ്പോൾ ആർക്കും സമയമില്ല. ആളുകൾ ഒറ്റപ്പെടുന്നത് നമ്മുടെ ചുറ്റും മനുഷ്യരില്ലാത്തതുകൊണ്ടല്ല, ആശയവിനിമയമില്ലാത്തതുകൊണ്ടാണ്. അങ്ങനെ സംവദിക്കുന്നതരത്തിലുള്ള പ്രോജക്ടുകൾ മനസിലുണ്ട്. എന്നാൽ അതൊന്നും നടപ്പിലാക്കാൻ എളുപ്പമല്ല. ഒരു സെലിബ്രിറ്റി സംസ്കാരം നമ്മുടെ നാട്ടിൽ വളർന്നുകഴിഞ്ഞു. സംഘാടകർ ആസ്വാദമനസുകളെ അങ്ങനെ പാകപ്പെടുത്തിയതാണ്. പാട്ടെന്നത് സിനിമയിൽ പാടുന്നവരുടെയും നൃത്തം സിനിമയിൽ ചെയ്യുന്നവരുടെയും മാത്രം എന്ന നിലയ്ക്കു ചിന്തിക്കുന്നവരാണ് ഇപ്പോൾ കൂടുതലും. കലാസ്വാദനം ഷോകളിലേക്ക് ഒതുങ്ങി. സംഗീതംപോലും ഷോ എന്ന് അറിയപ്പെട്ടുതുടങ്ങി. ഞാൻ വളരെ ലളിതമായി ഒരു ശ്രുതിപ്പെട്ടിവച്ച് പാട്ടുപാടാനും പറയാനുമിരുന്നാൽ കേൾവിക്കാർ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. നൂറുപേർ മതിയാവും. പക്ഷേ അതുപോലൊരു പരിപാടിക്ക് സംഘാടകർ മുന്നോട്ടുവരാൻ വലിയ ബുദ്ധിമുട്ടാണ്. കലയിൽ മാത്രമല്ല, ഏതിടത്തെയും പ്രശ്നം ഇത്തരം സംഘാടകരാണ്- മുരളി പറയുന്നു.
അതുകേട്ട് പാട്ടുകളിലെ മാതളത്തേനുണ്ട് നമ്മളിരിക്കുന്നു..
ഹരിപ്രസാദ്