ആരും ഒരക്ഷരം ഉരിയാടിയില്ല. അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്പോഴെന്നപോലെ കനത്ത നിശബ്ദത മുറിയിലാകെ പരന്നു. പ്രസിഡന്റിന്റെ ഷൂവിൽ മാർപാപ്പ ചുംബിക്കുന്നതു കണ്ടതോടെ റബേക്ക ഇരുകൈകളും കൂപ്പി. ഒന്നു രണ്ടു കാമറകളുടെ ലെൻസുകൾ തുറന്നടയുന്ന ശബ്ദം മാത്രം. പ്രസിഡന്റിന്റെയും സഹായിയുടെയും സഹായത്തോടെ മാർപാപ്പ എഴുന്നേറ്റു. പിന്നീട് അദ്ദേഹം റീയെക് മച്ചാറിനടുത്തെത്തി. അദ്ദേഹത്തിനു കാര്യം മനസിലായതിനാൽ മാർപാപ്പയുടെ കൈയിൽ കയറിപ്പിടിച്ചു. എന്തോ പറഞ്ഞുകൊണ്ട് തടയാൻ ഏറെ ശ്രമിച്ചു. പക്ഷേ, വിഫലമായി. എന്നെ അനുവദിക്കൂ എന്നു പറഞ്ഞുകൊണ്ട് മാർപാപ്പ മുട്ടിന്മേൽനിന്നു. ഇതിനിടെ തൊപ്പി താഴെ വീണെങ്കിലും അതെടുക്കാൻ നില്ക്കാതെ മച്ചാറിന്റെ ഷൂവിൽ ചുംബിച്ചു. കാലിനു വേദനയും മുട്ടുകുത്താൻ വിഷമവുമുള്ള മാർപാപ്പയെ മകച്ചാറും സഹായിയും ചേർന്ന് എഴുന്നേല്പ്പിക്കുകയായിരുന്നു. ജയിംസിന്റെയും തബന്റെയും അടുത്തേക്കു ചെന്ന് അവരുടെ പാദങ്ങളിലും അദ്ദേഹം ചുംബിച്ചു. ഒടുവിലാണ് റബേക്കയുടെ അടുത്തേക്കു നീങ്ങിയത്. അതിനിടെ ചുംബനം ലഭിച്ചവരുടെയെല്ലാം കൈകളിൽ അദ്ദേഹം ഇരുകൈകളുംകൊണ്ട് പിടിച്ചു. മാർപാപ്പയുടെ വരവ് കണ്ടപ്പോൾത്തന്നെ റബേക്ക കൈകൾ കൂപ്പിനില്ക്കുകയായിരുന്നു. മുട്ടുകുത്താനുള്ള വിഷമം മറച്ചുവയ്ക്കാതെ അദ്ദേഹം റബേക്കയുടെയും സഹായിയുടെയും കൈകളിൽ ബലമായി പിടിച്ചു. ഇരുകൈകളും നിലത്തുകുത്തി പാദങ്ങളിൽ ചുംബിച്ചു. തന്റെ കാലിൽ മാർപാപ്പ ചുംബിക്കുന്പോൾ റബേക്ക ഇരുകൈകളും കൂപ്പിനിന്നു കരയുകയായിരുന്നു. പിന്നീട് അവർ പറഞ്ഞു: "ഞാൻ മരവിച്ചുനിന്നുപോയി. ഇതുപോലൊരു അനുഭവം ആദ്യമായിരുന്നു. കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു...’
എന്തിന് ചുംബനം
എന്തിനായിരുന്നു ഈ ചുംബനങ്ങൾ എന്നു ചോദിച്ചാൽ സമാധാനത്തിനുവേണ്ടി എന്ന് ഒറ്റവാക്കിൽ പറയാം. ആഭ്യന്തര കലാപത്താലും പരസ്പര വിദ്വേഷത്താലും രക്തരൂക്ഷിത ഏറ്റുമുട്ടലുകളാലും കൊലപാതകങ്ങളാലും നശിച്ച തെക്കൻ സുഡാനിൽ സമാധാനം ഉണ്ടാക്കാനുള്ള മാർപാപ്പയുടെ അഭ്യർഥനയായിരുന്നു.
സൗത്ത് സുഡാനിലെ പ്രസിഡന്റിനെയും നിയുക്ത വൈസ്പ്രസിഡന്റുമാരെയും വത്തിക്കാനിലേക്കു വിളിച്ചുവരുത്തിയതാണ് ഒരു ധ്യാനത്തിൽ പങ്കെടുക്കാൻ. അഞ്ചു കൊല്ലമായി രാജ്യത്തു നടക്കുന്ന രക്തരൂക്ഷിത കലാപത്തിന് അന്ത്യംകുറിക്കാൻ സംയുക്ത ഗവണ്മെന്റിനുള്ള കരാർ ആയി. പക്ഷേ, കാര്യങ്ങൾ നീണ്ടുപോയി. ശത്രുത വർധിച്ചു. യുദ്ധവും പട്ടിണിയും രാജ്യത്തെ നിലംപരിശാക്കി. എന്നിട്ടും നേതാക്കൾ വെടിനിർത്തൽ നടപ്പാക്കിയില്ല.
2011 ലാണ് സുഡാനിൽനിന്ന് തെക്കൻ സുഡാൻ വേർപെട്ട് റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായത്. പക്ഷേ, രാജ്യം ഒറ്റക്കെട്ടായി വികസനത്തിലേക്കു പോകുന്നതിനു പകരം കലാപത്തിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. കഴിഞ്ഞ അഞ്ചു വർഷമാണ് ഏറ്റുമുട്ടലുകൾ പാരമ്യതയിലായി. മരിച്ചത് ഒന്നും രണ്ടുമല്ല നാലു ലക്ഷം ആളുകൾ. 60 ലക്ഷംപേർ പട്ടിണിയിലായി. 40 ലക്ഷം പേർക്കു വീടില്ലാതായി. ജനം അഭയാർഥികളെപ്പോലെ അലഞ്ഞു. സാന്പത്തികരംഗം തകർന്നടിഞ്ഞു. ആയുധങ്ങളും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും മാത്രം ബാക്കിയായി. അയൽരാജ്യമായ സുഡാനിലെ ഖാർത്തൂമിൽവച്ച് കഴിഞ്ഞ സെപ്റ്റംബറിൽ സമാധാന കരാർ ഒപ്പിട്ടെങ്കിലും ഐക്യ സർക്കാർ നിലവിൽ വന്നില്ല.
അപ്പോഴാണ് വത്തിക്കാനിൽ എത്തി രണ്ടു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ മാർപാപ്പ നേതാക്കന്മാരെ വിളിച്ചത്. കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെ അഭിപ്രായപ്രകാരമായിരുന്നു അത്.
സമാധാനമായിരിക്കുക
ഒരു സഹോദരനെപ്പോലെ ഞാൻ നിങ്ങളോടു പറയുന്നു സമാധാനത്തിലായിരിക്കുക. എന്റെ ഹൃദയത്തിൽനിന്നാണു ഞാൻ പറയുന്നത്. നമുക്കു മുന്നോട്ടു പോകാം. പ്രതിസന്ധികൾ ഏറെയുണ്ടാകും. പക്ഷേ, ഭയപ്പെടരുത്. നിങ്ങൾ ഒരു ദൗത്യം തുടങ്ങിയിട്ടുണ്ട്. അതു വിജയകരമായി പര്യവസാനിക്കട്ടെ. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, അത് ഓഫീസുകളിൽ അവസാനിക്കണം. ജനങ്ങൾക്കു മുന്നിൽ കൈകൾ കോർത്തു നില്ക്കുക. അപ്പോഴാണ് നിങ്ങൾ സാധാരണ പൗരന്മാരിൽനിന്നു രാഷ്ട്രപിതാക്കന്മാരായി മാറുന്നത്.’ ധ്യാനത്തിനുശേഷം വത്തിക്കാനിൽ സാങ്റ്റാ മാർത്തയിൽവച്ച് മാർപാപ്പ നേതാക്കന്മാരോടു പറഞ്ഞു.
ഓർമയുണ്ടോ വിനിഷിയോയെ
സ്നേഹത്തിന്റെ അടയാളമായും സമാധാനത്തിനുള്ള ആഹ്വാനമായും ഫ്രാൻസിസ് മാർപാപ്പ ആളുകളെ ചുംബിക്കുന്നത് ആദ്യമല്ല. 2013 നവംബറിലാണ് വത്തിക്കാനിൽവച്ച് മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ അങ്ങോട്ടു ചെന്ന് ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തത്. അയാൾപോലും അന്പരന്നുപോയി. കാരണം, മുഖത്തുൾപ്പെടെ ചെറുതും വലുതുമായ മുഴകൾ നിറഞ്ഞ് മനുഷ്യരൂപം പോലുമില്ലാത്ത അദ്ദേഹത്തെ അതിനുമുന്പ് ആരും അടുത്തുനിർത്തിയിട്ടുപോലുമില്ലായിരുന്നു.
വീൽചെയറിലിരുന്ന് ഫ്രാൻസിസ് മാർപാപ്പയെ കാണാനെത്തിയ ആ മനുഷ്യന്റെ പേര് വിനീഷിയോ റിവാ എന്നായിരുന്നു. അയാളുടെ അസുഖം ന്യൂറോ ഫൈബ്രോ മാറ്റോസിസ്. വിനീഷിയോയുടെ അമ്മയ്ക്കും ഇതേ രോഗമായിരുന്നു. എപ്പോഴും ചൊറിച്ചിലാണ് എന്നിട്ടു വെള്ളമൊലിക്കും. മരിച്ചുപോയി. ഇതു പകരില്ല, പക്ഷേ, ആരും അടുക്കില്ല. ഒറ്റ ദിവസംകൊണ്ട് അയാൾ ലോകമെങ്ങും വാർത്തയായി.
വിനീഷിയോ പിന്നീടു മാധ്യമങ്ങളോടു സംസാരിക്കവേ വർഷങ്ങൾക്കു മുന്പ് ഇറ്റലിയിൽവച്ചു നടന്ന സംഭവം പറഞ്ഞു: ബസിൽ കയറിയപ്പോൾ ഒരു കാലി സീറ്റ്. അതിലിരിക്കാൻ ഞാൻ മുന്നോട്ടാഞ്ഞു. പക്ഷേ, സഹയാത്രികൻ പൊട്ടിത്തെറിച്ചു. വിട്ടുപൊയ്ക്കോണം. എന്റെ അടുത്തിരിക്കാൻ നോക്കണ്ടെന്നു പറഞ്ഞ് അയാൾ ഒച്ചവച്ചു. എനിക്കു തിരിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരക്ഷരം മിണ്ടിയില്ല. കാലി സീറ്റുകൾ കിടക്കവേ, ആ ബസിന്റെ കന്പിയിൽ തൂങ്ങി ഞാൻ മാത്രം നിന്നു. എന്റെ വേദന അതികഠിനമായിരുന്നു. എല്ലാ യാത്രക്കാരും അതു കേട്ടു. പക്ഷേ, ഒരാളും എനിക്കുവേണ്ടി ശബ്ദിച്ചില്ല. എല്ലാവരും ഒന്നുമറിയാത്തതുപോലെ നിന്നു.’
വിനീഷിയോയുടെ അകത്തെ വസ്ത്രങ്ങൾ എപ്പോഴും ചോരയിൽ കുളിച്ചിരിക്കും. കാരണം അയാളുടെ മുറിവുകളിൽനിന്നു ചോര കിനിയുന്നതു പതിവാണ്. അങ്ങനെയിരിക്കെയാണ് അയാൾ ആന്റി കാതറീന ലോട്ടോയോടൊപ്പം ആ നവംബറിൽ വത്തിക്കാനിൽ മാർപാപ്പയെ കാണാൻ തീരുമാനിച്ചത്.
പിന്നീടു സംഭവിച്ചതു ചരിത്രമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ, പകർച്ചവ്യാധിയാണോയെന്ന് അറിയില്ലാത്ത രോഗിയെ അദ്ദേഹം അടുത്തെത്തി കെട്ടിപ്പിടിച്ചു. എന്നിട്ടോ, മുന്തിരിക്കുലകൾപോലെ കുരുക്കൾ നിറഞ്ഞ ആ മുഖത്ത് അദ്ദേഹം ചുംബിച്ചു. ഒട്ടും ധൃതി കാട്ടിയില്ല.
വിനീഷിയോ പറയുന്നു. എനിക്കിപ്പോൾ സന്തോഷമാണ്. ഭയമില്ല, അപകർഷതാ ബോധമില്ല. കാരണം ദൈവം എന്നെ കാണുന്നുണ്ട്. സംരക്ഷിക്കുന്നുണ്ട്. സഹോദരന്റെ കാവൽക്കാരാണ് ഓരോ മനുഷ്യനുമെന്ന് ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം ചുംബിക്കുന്നു. ഇതര മതസ്ഥനെ, കുടിയേറ്റക്കാരനെ, അനാഥനെ, രോഗിയെ, കുറ്റവാളിയെ....
വീണ്ടും പെസഹാ
ഒന്നിച്ചിരുന്ന് അത്താഴം കഴിച്ച യൂദാസ് ജറുസലേമിനടുത്ത് ഗദ്സമേൻ തോട്ടത്തിൽവച്ച് അതേ രാത്രിയിൽ ഒരു ചുംബനത്താൽ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തിട്ട് രണ്ടു സഹസ്രാബ്ദം കഴിഞ്ഞു. തുടർന്ന് ഗാഗുൽത്തായിൽ ക്രിസ്തു മരിക്കുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു.
ഇന്ന് ചുംബനത്തിന്റെ അർഥതലങ്ങൾ മാറിയിരിക്കുന്നു. ലോകം വീണ്ടും ഒരു വിശുദ്ധ വാരത്തിലൂടെ കടന്നുപോകുന്നതിനു തൊട്ടുമുന്പാണ് ഒരു പെസഹാദിനത്തിലെന്നപോലെ മാർപാപ്പ രാഷ്ട്രീയനേതാക്കന്മാരുടെ പാദങ്ങളിൽ ചുംബിച്ചിരിക്കുന്നത്.
ഉമ്മകളുണ്ട് പക്ഷേ..
ആസക്തികളുടേതു മാത്രമായ ചുംബനങ്ങളാൽ ലോകം പുളകം കൊള്ളുന്നുണ്ട്. അതാവട്ടെ മിക്കവാറും ശരീരത്തോടു മാത്രമായി സംവദിക്കുന്നു. പക്ഷേ, കരുണാർദ്രവും സ്നേഹത്താൽ തുളുന്പുന്നതുമായ ചുംബനത്താൽ ലോകത്തെ വീണ്ടെടുക്കാൻ നാം പഠിക്കേണ്ടതുണ്ട്. അതു പഠിച്ചാൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം. മാതാപിതാക്കളെ, സഹോദരനെ, സഹോദരിയെ, ഭാര്യയെ, ഭർത്താവിനെ, പഴയ സുഹൃത്തിനെ....ശത്രുവിനെയും. ഇവിടെ മാർപ്പാപ്പയുടെ ചുംബനങ്ങളിൽ നാം കണ്ടത് അത്തരമൊരു മുദ്രയല്ലാതെ മറ്റൊന്നുമല്ല. അപ്പോൾ സ്നേഹം ശരീരത്തെ കടന്ന് ജീവനെ തൊടുന്നു. പീഡാനുഭവത്താൽ തകർക്കപ്പെട്ട ശരീരങ്ങളത്രയും ഉയിർത്തെഴുന്നേല്ക്കുന്നു. ഉമ്മ.
ജോസ് ആൻഡ്രൂസ്