പലരുകൂടി സഹായിച്ചാണ് അയാൾ ആ സ്ഥലം വാങ്ങിയത്. ഒരു വീടുവയ്ക്കാൻ മാത്രം സ്ഥലമേ ഉള്ളൂ. അയാൾ ഒരു ലോട്ടറി വിൽപ്പനക്കാരനാണ്. നേരത്തെ ടാപ്പിംഗ് ആയിരുന്നു പണി. റബറിന് വില കുറഞ്ഞതോടുകൂടി മരങ്ങൾ പലതും വെട്ടിക്കളഞ്ഞതിനാലും ടാപ്പിംഗ് സാധ്യത അക്കാരണത്താൽ ഇല്ലാതായതിനാലുമാണ് അയാൾ ലോട്ടറി വിൽപ്പനയിലേക്കു പ്രവേശിച്ചത്.
അയാൾ കുഞ്ഞ്. കുഞ്ഞിന്റെ ഭാര്യ മോളി. കുഞ്ഞിനും മോളിക്കും നാല് മക്കളാണുള്ളത്. മൂത്തത് പെണ്ണാണ്. അവൾ ഡിഗ്രിക്കാണ് പഠിക്കുന്നത്. രണ്ടാമത്തവൻ പ്ലസ് ടൂ പഠനം കഴിഞ്ഞ് ഐടിഐക്ക് പോകാൻ തയാറായി നിൽക്കുകയാണ്. മൂന്നാമത്തേതും നാലാമത്തേതും പെണ്കുട്ടികളാണ്. അവർ യഥാക്രമം പത്തിലും എട്ടിലുമാണ് പഠിക്കുന്നത്.
കുഞ്ഞ് ഒന്നാന്തരം ഒരു മദ്യപാനിയാണ്. ലോട്ടറി വിൽപ്പനയിലൂടെ അനുദിനം ഇരുനൂറ് രൂപ മുതൽ അഞ്ഞൂറ് രൂപ വരെ അയാൾക്ക് ലഭിക്കാറുണ്ട്. അതിൽ ഏറിയ പങ്കും മദ്യപാനത്തിനും അയാളുടെ വ്യക്തിപരമായ കാര്യങ്ങൾക്കുമായാണ് അയാൾ ചെലവഴിക്കാറ്. മോളി അയൽപക്കത്തുള്ള രണ്ടു വീടുകളിൽ വീട്ടുജോലിക്കായി പോകുന്നുണ്ട്. അവിടെനിന്നു ലഭിക്കുന്ന വരുമാനംകൊണ്ടാണ് ആ സ്ത്രീ തന്റെ നാലു മക്കളുടെ പഠനകാര്യങ്ങളും വീട്ടുകാര്യങ്ങളും നടത്തുന്നത്.
വീട് പണിതുതീർക്കുന്നതുവരെ കുടിക്കാതിരിക്കാനും ലോട്ടറി വിറ്റ് കിട്ടുന്ന പണം ധൂർത്തടിക്കാതിരിക്കാനും പലരും കുഞ്ഞിനെ ഉപദേശിച്ചെങ്കിലും അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. ഇക്കാര്യത്തച്ചൊല്ലി മോളിയും കുഞ്ഞും തമ്മിൽ വഴക്കുണ്ടായി. തന്നെ നന്നാക്കാൻ തന്റെ ഭാര്യയെന്നല്ല ആര് ഉപദേശിച്ചാലും തനിക്കതിഷ്ടമല്ലെന്നും ഉപദേശിക്കുന്നവരൊക്കെ തന്നത്താൻ അങ്ങ് നന്നായാൽ മതിയെന്നും തനിക്കിപ്പോൾ വേണ്ടത് ഉപദേശമല്ല പണമാണെന്നും അയാൾ പറഞ്ഞു. താൻ വർഷങ്ങളായി കുടുംബത്തിന്റെ ഭാരം മുഴുവൻ വഹിക്കുകയാണെന്നും എടുക്കാൻ മേലാത്ത ഭാരമാണ് താൻ ചുമക്കുന്നതെന്നും ഇങ്ങനെ പോയാൽ അധികം കാലം മുന്നോട്ടുപോകാൻ തനിക്ക് കഴിയില്ലെന്നും മോളി പറഞ്ഞു. അങ്ങനെ തന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ അങ്ങ് സഹിക്കുമെന്നും ആ വഴിക്ക് താൻ ഒന്നാന്തരം ഒരു പെണ്ണിനെ കെട്ടുമെന്നും കുഞ്ഞ് പ്രതികരിച്ചു. പിന്നെ ആ വീട്ടിൽ ഉണ്ടായ പുകിലൊന്നും എഴുതാതിരിക്കുന്നതാണ് ഭംഗി.
കുഞ്ഞിന്റെയും മോളിയുടെയും കുടുംബത്തെക്കുറിച്ച് വായിക്കുന്പോൾ ഇത്തരത്തിലുള്ള കുറെയേറെ കുടുംബങ്ങളുടെ ചിത്രങ്ങൾ വായനക്കാരുടെ മനസിലേക്ക് കടന്നുവരുന്നുണ്ടാകും. കുടുംബത്തിനു രൂപം നൽകിയിട്ട് അതിന്റെ ഉത്തരവാദിത്തങ്ങളിൽനിന്നു മാറിനിൽക്കാൻ ആർക്കാണ് കഴിയാത്തത്. ബുദ്ധിമുട്ടുള്ള ആ ഒരു കാര്യത്തിൽനിന്ന് മുങ്ങി മാറുവാനും തെന്നിമാറുവാനും ആർക്കും എളുപ്പമാണ്. കുഞ്ഞിനെപ്പോലെ മോളികൂടി തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയാലോ? പിന്നെ ആ കുടുംബം വഴിയാധാരമാകില്ലേ?
കുടുംബനാഥന്മാർ കുടുംബത്തിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളിൽനിന്ന് വഴിമാറിപ്പോകുന്പോൾ അവയുടെ ഭാരം മുഴുവൻ വഹിക്കേണ്ടിവരുന്ന മോളിയെപ്പോലുള്ള കുറെയേറെ കുടുംബനാഥന്മാർ നമ്മുടെ ഇടയിലുണ്ട്. പല നല്ല മനുഷ്യരുടെയും ഒൗദാര്യംകൊണ്ടാണ് ഇത്തരം കുടുംബനാഥന്മാർ ഭർത്താവ് കയ്യൊഴിഞ്ഞ തങ്ങളുടെ കുടുംബത്തെ തുഴഞ്ഞ് കരക്കെത്തിക്കുന്നത്.
ഇങ്ങനെ ഭൂമിയോളം ക്ഷമിക്കേണ്ടിവരുന്ന കുറെയേറെ സ്ത്രീജന്മങ്ങൾ നമ്മുടെ കുടുംബങ്ങളിലുണ്ട്. "ദൈവം യോജിപ്പിച്ചത്' "ദൈവം ഭരമേൽപ്പിച്ചത്,' എന്നൊക്കെയുള്ള ചിന്തകളുടെ വെളിച്ചത്തിലാണ് മോളിയെപ്പോലുള്ള സ്ത്രീകൾ നിശബ്ദരായി എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുന്നത്. അവരുടെ ക്ഷമയെ പരീക്ഷിക്കാൻ പിന്നെയും കുഞ്ഞിനെപ്പോലുള്ള ഭർത്താക്കന്മാർ മുതിരരുത് എന്നൊരഭ്യർഥന മാത്രമാണ് എനിക്കുള്ളത്.
ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളോടു മാത്രമല്ലല്ലോ കടമകളുള്ളത്. കുടുംബം മുഴുവനോടും മക്കളോടും വരും തലമുറകളോടും ഉണ്ടല്ലൊ. അതിനാൽതന്നെ കണക്ക് കൂട്ടിയും അച്ചടക്കത്തോടു കൂടിയും വേണം തങ്ങളുടെ ജീവിതം അവർ നയിക്കുവാൻ. തോന്നും വിധവും, സ്വാർഥപരമായും, സ്വന്തം സുഖങ്ങൾക്കും ഇഷ്ടങ്ങൾക്കും മാത്രം പ്രാധാന്യം നൽകിയും തങ്ങളുടെ ജീവിതം നയിച്ചാൽ കുടുംബ തകർച്ചയും തലമുറകളുടെ നാശവുമായിരിക്കും ഫലം. ഇന്ന് മാതാപിതാക്കൾ നിസ്വാർഥതയോടെ മക്കൾക്കും ഭാവി തലമുറകൾക്കും വേണ്ടി ജീവിച്ചാൽ അതിന്റെ ഫലം അവരുടെ കാലത്തുതന്നെ കാണാൻ കഴിയും. വിരുദ്ധമായ രീതിയിലാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ കുടുംബത്തിന്റെയും തലമുറകളുടെയും നാശമായിരിക്കും ഫലം.
സിറിയക് കോട്ടയിൽ
ചുമലിൽ ജീവിതഭാരം
01:06 AM Apr 07, 2019 | Deepika.com