രണ്ടാമതൊന്നാലോചിക്കാതെ അയാൾ സമ്മതമറിയിച്ചു. അടുത്തുള്ള ഭവാനി സിനിമയിൽ ചിത്രത്തിന്റെ റഷസ് കാണാൻ പെട്ടന്ന് സൗകര്യമൊരുക്കി. റെക്കോർഡിംഗിന്റെ തീയതി മുന്പുതന്നെ തീരുമാനിച്ചിരുന്നു. ഒറ്റദിവസംകൊണ്ട് സ്കോറിംഗ് പൂർത്തിയായി. ആ സംഗീതം ലോകപ്രശസ്തവുമായി.
ആ പ്രതിഭകൾ ആരൊക്കെയായിരുന്നിരിക്കും ? ചലച്ചിത്രകാരൻ സത്യജിത് റായിയാണ് ഒരാൾ. അടുത്തത് വിഖ്യാത സംഗീതജ്ഞൻ രവിശങ്കറും. സിനിമ നിങ്ങൾ ഉൗഹിച്ചതുതന്നെയാണ്- പഥേർ പാഞ്ചാലി.
രവിശങ്കറിന്റെ ഓർമകളിൽനിന്ന്:
"സത്യജിത് ബാബു എന്നോട് സിനിമയുടെ കഥാതന്തു വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയും ചെറിയ സമയത്തിനുള്ളിൽ എനിക്കു സംഗീതം ചെയ്യാനായത്. ആത്മാനുഭവങ്ങളെ സംഗീതത്തിലൂടെ പ്രകടിപ്പിക്കാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. തിയറ്ററിലെ ഇരുട്ടിൽ ശബ്ദങ്ങൾ ചേർക്കാത്ത ആ സിനിമ കണ്ടുകൊണ്ടിരിക്കേ എന്റെ മനസ് സംഗീതാത്മകമായാണ് സഞ്ചരിച്ചിരുന്നത്. ഞാൻ എനിക്കുവേണ്ടിത്തന്നെ ഒരു പാട്ടുമൂളി. അതുതന്നെയാണ് നിമിഷങ്ങൾക്കകം പഥേർ പാഞ്ചാലിയുടെ തീം മ്യൂസിക് ആയത്. അതു സംഭവിച്ചതോടെ ഞാൻ ഉറക്കെ വിളിച്ചുകൂവി: എനിക്കതു കിട്ടി'!
സൗഹൃദസംഗീതം
സത്യജിത് റായിയും രവിശങ്കറും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ വളരെ അടുപ്പത്തിലാണ് കഴിഞ്ഞിരുന്നത്. ആ സൗഹൃദത്തിന്റെ ഉൗഷ്മളതകൊണ്ടുതന്നെയാണ് റായ് സിനിമയെക്കുറിച്ചു പറഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ രവിശങ്കർ സമ്മതിച്ചത്. സിനിമയുടെ റഷസ് കണ്ടതോടെ രവിശങ്കർ വികാരഭരിതനായി. തന്റെയുള്ളിലെ സംഗീതകാരനെ ഉണർത്താൻ അതിനുകഴിഞ്ഞുവെന്ന് രവിശങ്കർ പറഞ്ഞിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാൽ നാലര മണിക്കൂർകൊണ്ട് ചിത്രത്തിന്റെ പ്രധാന സംഗീതം ഒരുങ്ങി. അതു സിനിമയ്ക്കുമേൽ പൂർണതയുടെ കൈയൊപ്പും ചാർത്തി.
സംഗീതമൊരുക്കി പോകുകയല്ലാതെ ഒരു സിനിമയുടെയും എഡിറ്റിംഗ് സമയത്ത് ഒപ്പമുണ്ടാകാൻ രവിശങ്കറിനു കഴിഞ്ഞിട്ടില്ല. ലോകവേദികളിൽ സിത്താറുമായി പറന്നുനടക്കുകയായിരുന്നു അദ്ദേഹം അക്കാലത്ത്. അപുത്രയമൊക്കെ എത്ര മനോഹരമായാണ് തന്റെ സംഗീതം ചേർത്ത് വാർത്തെടുത്തിരിക്കുന്നതെന്ന് പിന്നീടാണ് രവിശങ്കർ കാണുന്നത്.
വളരെക്കുറച്ച് അവസരങ്ങളിൽ മാത്രമേ എന്തുതരം സംഗീതം വേണമെന്ന് സത്യജിത് റായ് നിർദേശിക്കാറുള്ളൂ. അല്ലാത്തപ്പോഴെല്ലാം രവിശങ്കറിന് പൂർണ സ്വാതന്ത്ര്യം നൽകി. തന്റെ സംഗീതത്തെ റായ് പൂർണമനസോടെ അംഗീകരിച്ചിട്ടും വിമർശകരിൽനിന്ന് വേണ്ടത്ര പരിഗണന കിട്ടാത്തതിൽ ഒരുകാലത്ത് രവിശങ്കർ ഖിന്നനായിരുന്നു.
ഹൃദയത്തിലേക്ക് ഷെഹ്നായി
ദുഃഖഭാവം കൊണ്ടുവരാൻ ഏറ്റവും അനുയോജ്യവും കൂടുതൽ ഉപയോഗിക്കാറുള്ളതുമായ സംഗീതോപകരണങ്ങൾ വയലിനും സാരംഗിയുമാണ്. പഥേർ പാഞ്ചാലിയിലെ ദുഃഖഭരിതമായ ഒരു രംഗത്ത് രവിശങ്കർ വയലിനും സാരംഗിക്കും പകരം ഷെഹ്നായിയാണ് ഉപയോഗിച്ചത്. തീവ്രസ്വരമാണ് താർ-ഷെഹ്നായിയുടേത്. ചിത്രത്തിൽ ദുർഗയുടെ മരണരംഗം കാണിക്കുന്പോൾ ഷെഹ്നായിയുടെ സങ്കടസ്വരം ഹൃദയത്തെ തുളച്ച് അപ്പുറം കടന്നുപോകുന്നു.
ദേശ, ഭാഷാഭേദങ്ങൾക്കപ്പുറം ഒരു പ്രേക്ഷകനും കണ്ണീരണിഞ്ഞല്ലാതെ ആ രംഗം കണ്ടിരുന്നിട്ടില്ല.
പട്ദീപ് രാഗത്തിലാണ് ഷെഹ്നായി സംഗീതശകലം രവിശങ്കർ ഒരുക്കിയത്. മഴയുടെ ഭംഗിയുള്ള ദേശിലും തോടിയിലും രണ്ടു സിത്താർ സോളോ പീസുകളും ചിത്രത്തിനുവേണ്ടി ചെയ്തു. സിനിമയുടെ ഛായാഗ്രഹകൻ സുബ്രത മിത്രയാണ് സിത്താർ വായിച്ചതെന്ന പ്രത്യേകതയുമുണ്ട്.
മികച്ച 50 ഫിലിം സൗണ്ട് ട്രാക്കുകളിലൊന്നായി 2007ൽ ഗാർഡിയൻ പത്രം പഥേർ പാഞ്ചാലിയിലെ സംഗീതത്തെ തെരഞ്ഞെടുത്തിരുന്നു. സങ്കടകരമായ സംഗീതം, അതേസമയം ഉന്മേഷദായകം എന്നാണ് ഒരിക്കൽ ദ വില്ലേജ് വോയ്സ് അതിനെ വിശേഷിപ്പിച്ചത്.
അവിടെയാണ് ഒരു മാന്ത്രികന്റെ വിരൽസ്പർശം കേൾവിക്കാർ അറിയുന്നതും.
ഹരിപ്രസാദ്