അവളുടെ പേര് വിനീത എന്നാണ്. പപ്പയും മമ്മിയും അവളെ വിളിക്കുന്നത് വിനി എന്നാണ്. വിനി എന്ന വിനീത മക്കളിൽ രണ്ടാമത്തവളും ഏക മകളുമാണ്. വിനീതയ്ക്ക് മുകളിലും താഴെയുമുള്ളത് ആണ് മക്കളാണ്. മൂത്തവൻ വരുണ് ഒരു സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജിലെ അധ്യാപകനാണ്. വിവാഹിതനായ അയാൾ കോളജിനടുത്ത് ഭാര്യയും ഏക മകനുമൊപ്പമാണ് താമസിക്കുന്നത്. വിനീതയുടെ ഇളയ സഹോദരൻ അപ്പുവെന്ന അരുണ് എം. ടെക് വിദ്യാർഥിയാണ്.
വിനീത ബി.ഡി.എസ് കാരിയാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായ അവൾ ഇപ്പോൾ തന്റെ ഭർത്താവിൽനിന്ന് അകന്നാണ് ജീവിക്കുന്നത്. അയാൾ ഒരു സിവിൽ എൻജിനിയറാണ്. സ്വന്തമായി കണ്സ്ട്രക്ഷൻ കന്പനി നടത്തുന്ന ജോർജുകുട്ടിയെന്ന അയാൾ നിർമാണ പ്രവർത്തനങ്ങളുമായി എപ്പോഴും തിരക്കിലാണ്. തന്റെ കൂടെ ഇരിക്കുകയും തന്നെ കേൾക്കുകയും തന്റെ കാര്യങ്ങളിൽ എപ്പോഴും താൽപര്യം കാട്ടുകയും ചെയ്യുന്ന ഒരു ഭർത്താവിനെയാണ് വിനീത പ്രതീക്ഷിച്ചതെങ്കിലും ജോർജുകുട്ടിയുടെ അവസ്ഥ അതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു.
ശാന്തപ്രകൃതക്കാരനായ അയാൾ ആദ്യമൊക്കെ വിനീതയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അതിൽ പരാജയപ്പെട്ടു. തന്റെ പ്രതീക്ഷകൾക്കൊത്തുള്ള ഒരു ഭർത്താവല്ല തന്നെ വിവാഹം ചെയ്തത് എന്ന് മനസിലാക്കിയ വിനീത തന്റെ അതൃപ്തി പല അവസരങ്ങളിലും അയാളോട് പ്രകടമാക്കി. പണിമുടക്കെന്നപോലെ ആ അതൃപ്തി ഭക്ഷണം മുടക്കിലും സംസാരം മുടക്കിലുമൊക്കെ അവൾ ആദ്യം പ്രകടിപ്പിച്ചു. ജോർജുകുട്ടിക്കും അയാളുടെ മാതാപിതാക്കൾക്കും കാര്യത്തിന്റെ ഗൗരവം മനസിലായെങ്കിലും പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി അവർ മിണ്ടാതിരുന്നു.
പിന്നീട് യാഥാർഥ്യം അവളെ ബോധ്യപ്പെടുത്തുവാൻ അവർ ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം വിഫലമായി. അങ്ങനെയാണ് ജോർജുകുട്ടിയുടെ മാതാപിതാക്കൾ വിനീതയുടെ മാതാപിതാക്കളെ വിവരം ധരിപ്പിച്ചത്. സാധുക്കളായ അവർ യാഥാർഥ്യം മനസിലാക്കിയതിന്റെ വെളിച്ചത്തിൽ മകളോട് സംസാരിച്ചെങ്കിലും അവർക്ക് അവളെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല.
തത്കാലം മകൾ തങ്ങൾക്കൊപ്പം പോരട്ടെ എന്ന് പറഞ്ഞ് അവർ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെങ്കിലും തിരികെ ഭർതൃവീട്ടിലേക്ക് പോകാൻ അവൾ പിന്നീട് തയാറായില്ല. ഒറ്റ മകൾ ആയതിനാൽ അവളെ തങ്ങൾ അമിതമായി ലാളിച്ചാണ് വളർത്തിയതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് തങ്ങൾ ഒരിക്കലും തടസം നിന്നിട്ടില്ലെന്നും അത് തന്നെയാണ് തങ്ങളുടെ മകളുടെ ഈയൊരവസ്ഥയ്ക്ക് കാരണമായതെന്നും ഖേദപൂർവം അവർ ഏറ്റുപറയുന്നു.
മെഡിക്കൽ വിദ്യാഭ്യാസമോ എൻജിനിയറിംഗ് വിദ്യാഭ്യാസമോ ഉയർന്ന മറ്റിതര വിദ്യാഭ്യാസമോ ഒക്കെ മക്കൾ നേടീട്ടെന്ത് കാര്യം? സാഹചര്യങ്ങൾക്കനുസരിച്ച് മനസിനെയും താൽപര്യങ്ങളെയും നിയന്ത്രിക്കാനും പരുവപ്പെടുത്താനുമല്ലേ അവർ മുഖ്യമായും പരിശീലിപ്പിക്കപ്പെടേണ്ടത്? ജീവിതത്തിലായാലും തൊഴിൽ മേഖലയിലായാലും വിജയം നേടാൻ ഇക്കാര്യം ഒഴിച്ചുകൂട്ടാനാവാത്തതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. മക്കളെ വളർത്തുന്പോൾ അവരെ ലാളിക്കേണ്ടതുതന്നെയാണ്. പക്ഷേ, മേന്പൊടിയെന്നോണം പച്ചയായ ജീവിത യാഥാർഥ്യങ്ങളെ അവരുടെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കാൻ കൂടിയാവണം.
മക്കൾ അവരുടെ കുട്ടിക്കാലത്ത് മുന്നിട്ട് നിന്നിട്ട് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കടന്നുചെല്ലുന്പോൾ പരാജിതരായാൽ അതുകൊണ്ട് എന്താണ് മേന്മ? ഞാൻ പറയുന്ന ഇക്കാര്യങ്ങളും അവയുടെ പൊരുളും മാതാപിതാക്കൾ മാത്രം അറിഞ്ഞാൽ പോരാ. തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും ലാളനയുമൊക്കെ ഏറ്റുവാങ്ങിയശേഷം ജീവിതത്തിൽ പരാജയപ്പെടുന്നവരും അതുവഴി മാതാപിതാക്കളെ പരാജയപ്പെടുത്തുന്നവരുമായ മക്കളും അറിയണം.
ജീവിതത്തെ കളിതമാശയായി എടുക്കുന്ന പുതുതലമുറയിലെ ചില യുവജനങ്ങളുടെ ഒരു പതിപ്പ് മാത്രമാണ് വിനീത. അവർക്ക് എല്ലാം എന്റർടൈൻമെന്റാണ.് ജീവിതവും ഭാര്യാഭർതൃബന്ധവും എല്ലാം എന്റർടൈൻമെന്റാണ്. ആ വഴിക്ക് ലാഘവത്തോട് അവർ മുന്നോട്ട് നീങ്ങുന്പോൾ ചതഞ്ഞരഞ്ഞ് പോകുന്നത് ജോർജുകുട്ടിയെപ്പോലെ ജീവിതത്തെ ഗൗരവമായി സമീപിക്കുന്ന ഒത്തിരിയേറെ ആളുകളുടെ ജീവിതങ്ങളാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
ചതഞ്ഞരയുന്ന ജീവിതം
03:06 AM Mar 31, 2019 | Deepika.com