അയാൾ ഏറെ വിഷണ്ണനായാണ് എന്നെ കാണാൻ വന്നത്. നീണ്ട നാളുകൾ അയാളും കുടുംബവും ചെന്നൈയിലായിരുന്നു. അയാൾ ജോസഫുകുട്ടി എന്ന കെ. സി. ജോസഫ് , ഭാര്യ ജസീന്ത. ജസീന്ത ചെന്നൈ സ്വദേശിയാണ്. ഇരുവരുടെയും പ്രേമ വിവാഹമായിരുന്നു. ഹിന്ദു സമുദായാംഗമായിരുന്ന ജസീന്ത വിവാഹത്തിനുവേണ്ടി മതം മാറി ക്രിസ്ത്യാനി ആയതാണ്. ഇവർക്ക് മക്കൾ മൂന്നു പേരാണ്. മൂത്തത് ആണും ഇളയത് രണ്ടും പെണ്കുട്ടികളുമാണ്. പെണ്കുട്ടികൾ ഇരുവരും ജോസുകുട്ടിക്കും ജസീന്തയ്ക്കുമൊപ്പം നാട്ടിലുണ്ട്. മകൻ ജറോം ചെന്നൈയിലാണ്. അവിടെയാണ് അയാൾക്ക് ജോലി. റാന്നിയാണ് ജോസഫുകുട്ടിയുടെ സ്വദേശം. റാന്നിയിലെ ഒരു വാടകവീട്ടിൽ താമസിക്കുന്ന ജോസഫ്കുട്ടി തന്റെ പേരിലുള്ള കുടുംബവിഹിതത്തിൽ വീട് വയ്ക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
ജോസഫ്കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ട്. വിധവയായ ആ സ്ത്രീക്ക് തൊണ്ണൂറ് വയസായി. വർഷങ്ങളായി ജോസഫ്കുട്ടിയുടെ ഇളയ സഹോദരൻ റജിക്കൊപ്പം താമസിക്കുന്ന അമ്മയ്ക്ക് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ട്. റജിയും ഭാര്യ സിന്ധുവും അമ്മയെ നോക്കുന്ന കാര്യത്തിൽ കുറെക്കൂടി ശ്രദ്ധിക്കണമെന്നും അവർക്കൊപ്പം താമസിക്കുന്നതിൽ അമ്മക്ക് അതൃപ്തിയുണ്ടെന്നും ജോസഫ്കുട്ടി പറഞ്ഞു. ഇക്കാര്യം പരാതി കണക്കേ ജോസഫ്കുട്ടി റജിയോട് സംസാരിച്ചതിന്റെ വെളിച്ചത്തിൽ അയാൾ തന്റെ ജ്യേഷ്ഠനോട് ക്ഷോഭിച്ചു.
വർഷങ്ങളായി താൻതന്നെയാണ് അമ്മയെ നോക്കുന്നതെന്നും അതിനുവേണ്ടി തന്റെ സഹോദരങ്ങളോട് ആരോടും കൂലിയായിട്ടൊന്നും താൻ വാങ്ങിയിട്ടില്ലെന്നും താൻ അമ്മയെ നോക്കുന്നതിൽ തന്റെ സഹോദരങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിൽ അവർക്കാർക്ക് വേണമെങ്കിലും അമ്മയെ തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോയി പരിചരിക്കാമെന്നും റജി പ്രതികരിച്ചു. അമ്മയെ നോക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച് കുടുംബസ്വത്തിന്റെ വിഹിതം റജിക്ക് കിട്ടീട്ടുണ്ടെന്നും അതിനാൽതന്നെ അമ്മയ്ക്കുവേണ്ടി ചെയ്യുന്നതൊന്നും ഒൗദാര്യമല്ലന്നും ജ്യേഷ്ഠൻ റജിയോട് പറഞ്ഞു.
തന്റെ ജ്യേഷ്ഠന്റെ വാക്കുകൾ റജിയെ പിന്നെയും ചൊടിപ്പിച്ചു. പിന്നീട് അയാൾ അത്ര സഭ്യമല്ലാത്ത രീതിയിൽ തന്റെ ജ്യേഷ്ഠനോട് സംസാരിച്ചതിനാൽ ജോസഫ്കുട്ടി ക്ഷോഭിക്കുകയും ഇനിയും താനീ വീട്ടിൽ കാല് കുത്തില്ല എന്നുപറഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അതിനുശേഷമാണ് അയാൾ എന്നെ കാണാൻ വന്നത്.
ഇക്കാര്യത്തിൽ ആരെയാണ് നമുക്ക് പഴിക്കാൻ കഴിയുന്നത്? വായനക്കാരായ നിങ്ങൾ ആരുടെ പക്ഷത്താണ്? ആരെയാകും നിങ്ങൾ ന്യായികരിക്കുന്നത്? റജിയേയും ഭാര്യയേയുമോ? കുറ്റപ്പെടുത്തുന്നത് ആരെയാകും? ജോസഫ്കുട്ടിയേയോ? അങ്ങനെയെങ്കിൽ ഞാനും നിങ്ങൾക്കൊപ്പമാണ്. അമ്മയെ പരിചരിക്കുന്ന കാര്യത്തിൽ ന്യൂനത ഉണ്ടെങ്കിൽ അക്കാര്യം സൗമ്യമായും പക്വമായും ജോസഫ്കുട്ടിക്ക് തന്റെ സഹോദരന്റെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു.
പക്ഷേ, അക്കാര്യം അയാൾ വലിയ പരിഭവത്തോടെ റജിക്ക് മുന്പിൽ അവതരിപ്പിച്ചതിലാണ് പ്രശ്നം. റജിയും അയാളുടെ ഭാര്യയും കുടുംബവും വർഷങ്ങളായി അമ്മയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ജോസഫ്കുട്ടിക്ക് അവരോട് നല്ല വാക്ക് പറയാമായിരുന്നു. നാട്ടിൽ വന്നശേഷം അയാൾക്കും അക്കാര്യത്തിൽ കുറെയെങ്കിലുമൊക്കെ ശ്രദ്ധിക്കുകയും ചെയ്യാമായിരുന്നു. പുറംനാട്ടിൽ ആയിരുന്നപ്പോൾ ആവുന്ന വിധത്തിലൊക്കെ അക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്ന ആളാണ് അയാളെങ്കിൽ ജോസഫ്കുട്ടി പറഞ്ഞ വാക്കുകളെ റജി നല്ല അർത്ഥത്തിൽ എടുക്കുമായിരുന്നു.
ഇത്തരം കാര്യങ്ങളിൽ ആർക്കും ആരെയും കുറ്റപ്പെടുത്താൻ എളുപ്പമാണ്. ചെയ്യുന്നതിന്റെ ബുദ്ധിമുട്ടറിയണമെങ്കിൽ കാര്യങ്ങൾ ചെയ്ത് തന്നെ നോക്കണം. കരയ്ക്കിരുന്ന് കപ്പലോടിക്കുന്ന രീതി ഇക്കാര്യത്തിൽ ഒട്ടും സ്വീകാര്യമല്ല. അമ്മയെ റജി നോക്കുന്നതിൽ ജോസഫ്കുട്ടിക്ക് പരിഭവം ഉണ്ടെങ്കിൽ ഇനി മുതൽ അങ്ങോട്ട് അക്കാര്യം താൻ നോക്കിക്കൊള്ളാം എന്ന് പറയട്ടെ.
കുടുംബവിഹിതം കൂടുതലായി കിട്ടിയതുകൊണ്ട് അമ്മയെ പരിചരിക്കുന്ന ഉത്തരവാദിത്വം മുഴുവനായും റജിയുടെയും കുടുംബത്തിന്റെയും ചുമലിൽ വയ്ക്കുന്നത് ശരിയല്ല. അമ്മ ഒരു മകന്റെ വീട്ടിലാണ് നിൽക്കുന്നതെങ്കിൽ പോലും അമ്മയുടെ കാര്യത്തിൽ മക്കൾക്കോരോരുത്തർക്കും തങ്ങളാലാവുന്ന ശ്രദ്ധയും കരുതലും നൽകാം. അങ്ങനെയാകുന്പോൾ റജിയെപ്പോലുള്ളവർക്ക് അതൊരാശ്വാസവുമാകും.
മാതാപിതാക്കൾ പ്രായമാകുന്പോൾ അവരുടെ പരിചരണം സംബന്ധിച്ച് മക്കൾ തമ്മിൽ ഇത്തരത്തിലുള്ള വാക്കേറ്റങ്ങളും പോരുകളും നടത്തുന്നത് നല്ല കുടുംബത്തിൽപ്പെട്ട മക്കൾക്കാർക്കും ചേർന്നതല്ല. ഇതൊക്കെ ശ്രദ്ധിക്കുന്ന അപ്പനമ്മമാർക്ക് മക്കൾക്ക് തങ്ങൾ ഒരധികപ്പറ്റാണെന്ന് തോന്നാൻ ഇടയായാൽ അതവരുടെ ഉളളിലെ വലിയൊരു വേദനയാവുകയില്ലേ? അപ്പനും അമ്മയും മക്കളെ യോജിപ്പിക്കുന്ന കണ്ണികളാണ്. അവരുടെ മരണത്തോളം അതങ്ങനെതന്നെ ആവുകയും വേണം.
സിറിയക് കോട്ടയിൽ
കരയ്ക്കിരുന്ന് കപ്പൽ ഓടിക്കുന്നവർ
10:37 AM Mar 24, 2019 | Deepika.com