യാനിസിന്റെ വാക്കുകളിൽ അയാളുടെ ജീവിതം ഫോക്കസ് ചെയ്യുന്നു. മനുഷ്യന്റെ ഉള്ളിലെ മനുഷ്യത്വവും സ്നേഹവും അനുകന്പയുമൊക്കെ ഉണർത്തുന്ന ഫോട്ടോകളാൽ തന്റെ സാന്നിധ്യമറിയിച്ച മനുഷ്യൻ. യുദ്ധമേഖലയിൽനിന്ന് അദ്ദേഹമെടുത്ത ഫോട്ടോകളിലേക്ക് ഉറ്റുനോക്കി ആളുകൾ സങ്കടപ്പെട്ടു. യുദ്ധം വേണ്ടെന്ന് പറഞ്ഞു. നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു ഫോട്ടോഗ്രാഫറുടെ മാത്രം കഥയല്ലിത്. പാവപ്പെട്ട മനുഷ്യരുടെ യാതനകളെ സഹജീവികളുടെയും സുഖജീവികളുടെയും സ്വീകരണമുറികളിൽ എത്തിച്ച്, കാണുക എന്നിട്ടു തീരുമാനിക്കുക എന്നു പറഞ്ഞ മനുഷ്യസ്നേഹിയുടേതുകൂടിയാണ്.
“അയാൾ ഒരു ചുഴലിക്കാറ്റാണ്. ഒരു ഫോട്ടോ എടുക്കാൻവേണ്ടി എന്തും ചെയ്തുകളയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിനു പിന്നാലെയായിരിക്കും. സ്വന്തം ജീവൻപോലും അപകടത്തിലാണെന്ന കാര്യം അവഗണിച്ചായിരിക്കും ചിലപ്പോൾ ഒരു ഫോട്ടോയ്ക്കു പിന്നാലെ പായുന്നത്’ പറയുന്നത് യാനിസ് ബെഹ്റാകിസിന്റെ സഹപ്രവർത്തകനായ വാസിലിസ് ട്രിയാൻഡാഫിലോ.
അതായിരുന്നു യാനിസ്. അയാൾ ലോകമെങ്ങുംപോയി ചിത്രങ്ങളെടുത്തു. വെടിയൊച്ച മുഴങ്ങുന്ന യുദ്ധഭൂമിയിലെ ചുവരുകൾക്കു മറഞ്ഞിരുന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തി. പട്ടാളക്കാരും കലാപകാരികളും അവരുടെ ഏറ്റുമുട്ടലുകളും മാത്രമല്ല, ആയുധമില്ലാത്ത സാധാരണക്കാരും അവരുടെ ദൈന്യതയും നിസഹായാവസ്ഥയും ആ ഫോട്ടോകളിലൂടെ ലോകം കണ്ടു. യുദ്ധത്തെ വെറുത്ത ആ മനഷ്യൻ യുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിലൂടെ നടന്നു നടന്ന് ലോകത്തോടു പറയേണ്ടതെല്ലാം പറഞ്ഞു: ""ഞാൻ യുദ്ധത്തെ വെറുക്കുന്നു. അവിടെയൊക്കെ ഞാനെത്തുന്നത് ജനങ്ങളുടെ സഹനം ചിത്രീകരിക്കാനാണ്. മനുഷ്യരാശിയുടെ ഏറ്റവും നല്ലതും ചിത്തയുമായ കാഴ്ചകളാണ് യുദ്ധഭൂമിയിൽ അരങ്ങേറുന്നത്. അത് ലോകത്തെ കാണിക്കുന്നതാണ് ലോകസമാധാനത്തിനായുള്ള എന്റെ സംഭാവന.’
30 വർഷം
കഴിഞ്ഞ മൂന്നിനാണ് മരണം ലോകപ്രശസ്ത ഫോട്ടോഗ്രാഫർ യാനിസ് ബെഹ്റാകിസിന്റെ നിശ്ചല ചിത്രം കാലത്തിന്റെ ചുവരിൽ പതിപ്പിച്ചത്. 30 വർഷം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. അപകടസാഹചര്യങ്ങളിൽനിന്നും യുദ്ധഭൂമിയിലെ ആക്രമണങ്ങളിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടെത്തിയ അദ്ദേഹം കാൻസറിനു കീഴടങ്ങുന്പോൾ
വയസ് 58.
വെറുമൊരു ഫോട്ടോഗ്രാഫറായി മാത്രമല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത്. മനുഷ്യന്റെ ദുരിതങ്ങളോട് ഹൃദയത്തെ ചേർത്തുവച്ചിരുന്ന മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ ജോലിയിൽ അഴിച്ചുപണി നടത്താൻ അദ്ദേഹത്തിന്റെ വാക്കുകൾ സഹായിക്കും.
ആവർത്തിക്കുകയില്ലാത്ത അതുല്യവും മാസ്മരികവുമായ ഒരു നിമിഷത്തെ രേഖപ്പെടുത്തുകയാണ് ഒരു ഫോട്ടോ ജേണലിസ്റ്റ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ""അതിന്റെ ശക്തിയും സൗന്ദര്യവും കാഴ്ചക്കാരെ നിശബ്ദരാക്കിക്കളയും. കാണുന്നവർക്ക് ഒരു സന്ദേശം നല്കാൻ, കരയിക്കുകയോ ചിരിപ്പിക്കുകയോ രണ്ടു വികാരങ്ങളും ഒന്നിച്ചുണർത്തുകയോ ചെയ്യാൻ, മനുഷ്യരെ കുറ്റബോധമുള്ളവരാക്കാൻ, ഒരു നല്ല കാര്യത്തിനു പണം കൊടുക്കാനായി കൈകൾ പോക്കറ്റിലേക്കു നീളാൻ, തോക്കിന്റെ കാഞ്ചിവലിക്കും മുന്പ് രണ്ടാമതൊന്ന് ആലോചിക്കാൻ...ഒക്കെ വാർത്താ ചിത്രങ്ങൾ പ്രേരകമാകണം.’
സിനിമപോലെ ജീവിതം
ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ 1960ൽ ജനിച്ചു. ഏഥൻസ് സ്കൂൾ ഓഫ് ആർട്സിൽനിന്നു ബിരുദമെടുത്തു. ടൈം ഫോട്ടോഗ്രഫി ബുക് കാണാനിടയായതോടെയാണ് ഫോട്ടോഗ്രഫിയെക്കുറിച്ചു ചിന്തിച്ചത്. എണ്പതുകളുടെ പകുതിയിൽ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി. 1979-ലെ വിപ്ലവത്തിനു തൊട്ടുമുന്പ് നിക്കരാഗ്വേയിൽ ജോലി ചെയ്തിരുന്ന റിപ്പോർട്ടർമാരുടെ കഥ പറയുന്ന ""അണ്ടർ ഫയർ’ എന്ന സിനിമ കണ്ടതോടെയാണ് പത്രപ്രവർത്തകനാകണമെന്ന ആഗ്രഹം യാനിസിന്റെ സ്വപ്നമായി മാറിയത്. നിക്കരാഗ്വേയിലെ ഏകാധിപതി സൊമോസയുടെ പട്ടാളം ഒരു പത്രപ്രവർത്തകനെ രഹസ്യമായി കൊല്ലുന്നു. ആ രംഗം ഒളിഞ്ഞിരുന്നു പകർത്തുന്ന ഫോട്ടോഗ്രാഫർ അതുമായി അമേരിക്കയിലെത്തുന്നു. അതു പ്രസിദ്ധീകരിക്കപ്പെട്ടതോടെ കോളിളക്കമായി. അമേരിക്ക വിദേശനയം മാറ്റുകയും സൊമോസ ഭരണം അവസാനിക്കുകയും ചെയ്യുന്നു. സിനിമ കണ്ടിറങ്ങിയപ്പോഴേക്കും ന്യൂസ് ഫോട്ടോഗ്രഫിയുടെ കരുത്ത് യാനിസ് തിരിച്ചറിഞ്ഞു. വെറും ഫോട്ടോഗ്രാഫറല്ല, യുദ്ധം റിപ്പോർട്ട് ചെയ്യുന്ന ഫോട്ടോ ജേണലിസ്റ്റാകണമെന്ന് അന്നു തീരുമാനിച്ചു. 1987-ൽ റോയിട്ടേഴ്സിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ചേർന്നു. വിദേശത്ത് ആദ്യമായി ചെയ്ത ജോലി ലിബിയയിലായിരുന്നു. ഒരു ഹോട്ടലിൽ പ്രസിഡന്റ് മുവമ്മർ ഗദ്ദാഫിയെത്തി. കാത്തിരുന്ന പത്രപ്രവർത്തകരോട് കാര്യമായൊന്നും പറയാതെ അദ്ദേഹം പുറത്തേക്കിറങ്ങി. കിട്ടിയ സമയംകൊണ്ട് മാധ്യമപ്രവർത്തകർ വളഞ്ഞു. ബഹളത്തിനിടെ എങ്ങനെയൊക്കെയോ നുഴഞ്ഞുകയറി യാനിസ് മുന്നിലെത്തി. കുറച്ച് വൈഡ് ആംഗിൾ ഷോട്ടുകളെടുത്തു. പിറ്റേന്ന് ലോകത്തെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ ആ ചിത്രം അടിച്ചുവന്നു.
ഹോബിക്കു കാശു വാങ്ങുന്ന ഭാഗ്യവാൻ
സ്വന്തം ഹോബി ചെയ്യുന്നതിന് പ്രതിഫലം വാങ്ങുന്ന അപൂർവം ഭാഗ്യവാന്മാരിലൊരാളാണ് താനെന്ന് ഒരിക്കൽ യാനിസ് പറഞ്ഞു. ഫോട്ടോഗ്രാഫി അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നു. അതൊരു തൊഴിലായിട്ടല്ല അനുഭവിച്ചിരുന്നത്. കോളജിൽ പഠിച്ചപ്പോൾ താനും ഫോട്ടോഗ്രഫിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ആത്മാവിന്റെ കണ്ണുകളാലാണ് താൻ ഫോട്ടോയെടുക്കുന്നതെന്ന് പറഞ്ഞ യാനിസ് 2015 സെപ്റ്റംബറിൽ എടുത്ത ഫോട്ടോ ആത്മാവിന്റെ നിലവിളിയായി മാറി. ചുമലിൽ കിടക്കുന്ന തന്റെ മകളെ ചുംബിച്ചുകൊണ്ട് ഗ്രീസിന്റെ അതിർത്തിയിലേക്കു മഴയത്തു നടന്നുനീങ്ങുന്ന സിറിയൻ അഭയാർഥിയുടെ ചിത്രം ചരിത്രത്തിൽ ഇടംപിടിച്ചു. എല്ലാം നഷ്ടപ്പെട്ട മനുഷ്യന്റെ നഷ്ടപ്പെടാത്ത പ്രതീക്ഷയുടെ നേർക്കാഴ്ചയായി അതു മാറി. അന്നു രാവിലെ മഴയത്ത് അസ്വസ്ഥനായിരുന്ന യാനിസ് കൂട്ടുകാർ പറഞ്ഞിട്ടും തനിക്കു നല്ല ഫോട്ടോ കിട്ടിയില്ലെന്നു പറഞ്ഞ് വഴിയിൽ നില്ക്കുകയായിരുന്നു. ഒടുവിൽ പിതാവിന്റെയും മകളുടെയും ഫോട്ടോ എടുത്ത് കാറിനടുത്തെത്തി സുഹൃത്തിനോടു പറഞ്ഞത് എനിക്കു ഫോട്ടോ കിട്ടി, ഇനി പോകാം എന്നായിരുന്നു. എന്നിട്ടയാൾ പറഞ്ഞു: ""ഇങ്ങനെയൊരു പിതാവാകാൻ എനിക്കു കൊതിയാകുന്നു. ഇതുപോലെയൊരു പിതാവിനെ കിട്ടാൻ ഏതൊരു മകളാണ് കൊതിക്കാത്തത്’ എന്ന്. യുഗോസ്ലാവിയൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച രണ്ടു വയസുകാരന്റെ നഗ്നമായ മൃതദേഹം ഒരു അൽബേനിയക്കാരൻ ശവപ്പെട്ടിയിലേക്കു വയ്ക്കുന്ന കാഴ്ച യാനിസ് ചിത്രീകരിച്ചത് 1998ലാണ്. നെഞ്ചു പിടപ്പിക്കുന്നതു മാത്രമല്ല, ഫോട്ടോഗ്രാഫിയുടെ ഉജ്വല പരീക്ഷണംകൂടിയായിരുന്നു അത്. വിദഗ്ധർ പറഞ്ഞത് ആ ചിത്രത്തിൽ യുദ്ധത്തിന്റെ ഭീകരത, ഭയം, മരണം, സ്നേഹം, ഭീഷണിപ്പെടുത്തൽ, പട്ടിണി, അനാഥത്വം, രോഷം, നിരാശ, ധീരത എല്ലാം നിറഞ്ഞിരിക്കുന്നുവെന്നാണ്.
ഗ്രീക്ക് ദ്വീപായ കോസിലെ കടൽത്തീരത്ത് പ്രഭാതത്തിൽ സൂര്യന് അഭിമുഖമായി ഇരിക്കുന്ന സ്ത്രീയുടെ ഫോട്ടോയെക്കുറിച്ച് യാനിസ് പറയുന്നതു കേൾക്കൂ: ""മുഖത്ത് മന്ദഹാസത്തിന്റെ ചെറു കിരണവുമായി കടൽത്തീരത്ത് ഇരിക്കുന്ന ആ വയോധികയുടെ സമീപത്തേക്ക് ഞാൻ വെറുതെ നടന്നു. സ്വസ്ഥവും ശാന്തവുമായ മുഖഭാവം. ഏതാനും മീറ്റർ അകലെനിന്ന് ഞാൻ ചില ചിത്രങ്ങൾ എടുത്തു. തുടർന്ന് ഏതാനും മിഠായികളും നീട്ടിക്കൊണ്ട് അവർക്കു സമീപമെത്തി. പക്ഷേ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ മന്ദഹാസത്തോടെ അവർ ഇരിക്കുകയാണ്. അറബിയിൽ ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ അവർ എഴുന്നേറ്റ് കൈകൾ നീട്ടി. അപ്പോഴാണ് എനിക്കു മനസിലായത് അവർ അന്ധയാണെന്ന്. അക്കൊല്ലത്തെ എന്റെ ഏറ്റവും നല്ല പ്രഭാതമായിരുന്നു അത്.’ യാനിസിന്റെ ഓരോ ചിത്രത്തിനുമുണ്ട് ഇത്തരം പശ്ചാത്തലങ്ങൾ. എല്ലാമെടുത്തത് ആത്മാവിന്റെ കണ്ണുകളാൽ.
രാഷ്ട്രീയം
ഒരു പട്ടാളക്കാരന്റെ മകനായ യാനിസ് യൗവനകാലത്ത് ഇടതുപക്ഷക്കാരനായി. റവല്യൂഷണറി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസിന്റെ വിദ്യാർഥി വിഭാഗത്തിൽ അംഗമായി. അത് ഏറെ നീണ്ടില്ല. രാഷ്ട്രീയം അവസാനിപ്പിച്ചു. ഒരു പാർട്ടിയുമായും മേലാൽ ബന്ധപ്പെടുകയില്ല എന്നു തീരുമാനിച്ചു. പാർട്ടിക്കാരനായ പത്രപ്രവർത്തകന് എങ്ങനെ തന്റെ പാർട്ടിയെയോ സർക്കാരിനെയോ വിമർശിക്കാനാവുമെന്ന് അദ്ദേഹം സ്വയം ചോദിച്ചു. തുറന്ന മനസുള്ളവനും പുരോഗമനവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു യാനിസ്. പക്ഷേ, ഏതെങ്കിലും സർക്കാരുമായോ രാഷ്ട്രീയ പാർട്ടികളുമായോ യാതൊരു ബന്ധവും അദ്ദേഹം പുലർത്തിയില്ല. അങ്ങനെ സ്വതന്ത്രമായ പത്രപ്രവർത്തനം സാധ്യമല്ലെന്ന് അദ്ദേഹം കരുതി. എലിസബേത്താണ് ഭാര്യ, മകൾ റബേക്ക, മകൻ ദിമിത്രി.
പറന്നു പറന്ന്
സംഭവബഹുലവും സംഘർഷഭരിതവുമായ സ്ഥലങ്ങളിലെല്ലാം യാനിസ് കാമറയുമായി എത്തി. ഇറാനിൽ അയത്തുള്ള ഖൊമേനിയുടെ സംസ്കാരം, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം കിഴക്കൻ യൂറോപ്പിലും ബാൾക്കൻ രാജ്യങ്ങളിലും ഉണ്ടായ മാറ്റങ്ങൾ, യുദ്ധങ്ങളും കലാപങ്ങളും അട്ടിമറികളും നടന്ന ക്രൊയേഷ്യ, ബോസ്നിയ, ചെച്ച്നിയ, കൊസോവോ, സിയെറാ ലിയോണ്, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ലെബനൻ, ഇറാക്ക്, ഈജിപ്ത്, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം എത്തി. ഉക്രെയിനിലെ ആഭ്യന്തര കലാപത്തിലും സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾക്കെതിരേ നാറ്റോ സഖ്യം ബോംബു വർഷിച്ചപ്പോഴും 2005-ൽ കാഷ്മീരിൽ ഭൂകന്പമുണ്ടായപ്പോഴും യാനിസിന്റെ കാമറ ലോകത്തെ മുൾമുനയിൽ നിറുത്തി.
മരണത്തോടടുത്ത്
യുദ്ധമുഖങ്ങളിലായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജോലി ഒരിക്കലും സുരക്ഷിതമായിരുന്നില്ല. 2000-ൽ സിയെറാ ലിയോണിൽ ആഭ്യന്തര കലാപം റിപ്പോർട്ടു ചെയ്യാൻ എത്തിയപ്പോൾ തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയത്. മാധ്യമപ്രവർത്തകരുടെ വാഹന വ്യൂഹത്തിനുനേരേ ആക്രമണമുണ്ടായി. യാനിസിന്റെ അടുത്ത സ്നേഹിതനും സഹപ്രവർത്തകനുമായിരുന്ന കുർട് ഷോർക് അവിടെവച്ചുതന്നെ മരിച്ചു. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ മിഗുവേൽ ഗിൽ മൊറേനോയും ആ ദുരന്തത്തിൽ മരിച്ചു. യാനിസും കൂട്ടുകാരനും വാഹനത്തിൽനിന്ന് ഇറങ്ങിയോടി. പാതയ്ക്കപ്പുറമുള്ള കാട്ടിൽ മണിക്കൂറുകളോളം ഒളിച്ചിരുന്നു. തോക്കുധാരികൾ അവിടെനിന്നു പോകുന്നതു കണ്ടതിനുശേഷമാണ് പുറത്തിറങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട ആ ആക്രമണത്തിനു തൊട്ടുപിന്നാലെ വഴിമധ്യേനിന്ന് അദ്ദേഹം സ്വന്തം ഫോട്ടോയെടുത്തു. കലാപത്തിന്റെ കൊലവെറികളുടെ ഓർമിപ്പിക്കലായി ആ സെൽഫി ചിത്രവും ചരിത്രത്തിൽ ഇടംപിടിച്ചു.
90 കളിൽ സരയേവോ യുദ്ധകാലം മുതൽ പരിചയക്കാരായ രണ്ടു സുഹൃത്തുക്കളാണ് നിന്നനില്പിൽ മൃതദേഹങ്ങളായി മാറിയത്. അന്നത്തെ മുറിവിന്റെ പാടുകൾ എന്റെ ശരീരത്തിൽ മാത്രമല്ല, ആത്മാവിലുമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ഇത്ര കടുത്ത അനുഭവമുണ്ടായെങ്കിലും സ്വയരക്ഷ കരുതി അദ്ദേഹം യുദ്ധമേഖലകളിൽനിന്ന് മാറിനിന്നില്ല.
“കടുത്ത യാഥാർഥ്യങ്ങളിലേക്ക് നിങ്ങൾ നോക്കേണ്ടതുണ്ട്. എത്രയോ ഉയർച്ച താഴ്ചകളാണ് ഈ ലോകത്തു സംഭവിക്കുന്നത്. എല്ലാവരും നമ്മെപ്പോലെ ഭാഗ്യവാന്മാരല്ല. സൗന്ദര്യമില്ലാത്തവരും കഴിവില്ലാത്തവരും നിർഭാഗ്യവാന്മാരും പാവങ്ങളുമൊക്കെ ഇവിടെയുണ്ട്. അവരോടൊപ്പമാണ് നാം ജീവിക്കേണ്ടത്. അവരെ ബഹുമാനിക്കാനും സഹായിക്കാനും നമുക്കു കഴിയണം. ഒരു മനുഷ്യനെ രക്ഷിക്കുന്പോൾ, സമൂഹത്തിന് ഒരു സന്ദേശം നല്കുന്പോൾ, ഒരു മന്ത്രിയെ രാജിവയ്പിക്കുന്പോൾ....അതൊന്നും ചെറിയ കാര്യങ്ങളല്ല, നിങ്ങൾ മാറ്റമുണ്ടാക്കുകയാണ്. ഒരു ദിവസംകൊണ്ട് എല്ലാം മാറ്റേണ്ട, പക്ഷേ, മാറ്റത്തിൽ പങ്കാളിയാകാനാകും. എന്റെ ജോലികൊണ്ട് ഞാനതു പലതവണ ചെയ്തിരിക്കുന്നു. നിങ്ങൾക്കും സാധിക്കും.’ ഇങ്ങനെ പറയുന്നയാൾ വെറുമൊരു ഫോട്ടോഗ്രാഫറല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് മനുഷ്യസ്നേഹിയായ യാനിസാണ്. അയാളുടെ കൈയിൽ ഒരു കാമറ ഉണ്ടായിരുന്നു എന്നേയുള്ളു. തീവ്രദേശീയതയുടെയും അധികാരത്തിന്റെയും കുപ്പായമണിഞ്ഞ തോക്കുകളുടെയും യുദ്ധങ്ങളുടെയും എക്സ്റേ ചിത്രങ്ങളെടുത്ത കാമറ.
ജോസ് ആൻഡ്രൂസ്